Friday, April 26, 2024
Novel

നിഴലായ് മാത്രം : ഭാഗം 28

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“ഫ്ലൈറ്റ് കേറും മുന്നേ വിളിച്ചു…ഇനി അവിടെ എത്തിയിട്ട് എല്ലാം സെറ്റ് ആയി വിളിക്കാമെന്നു പറഞ്ഞു”…. ഉണ്ണിയുടെ കണ്ണും നിറഞ്ഞിരുന്നു.

പിന്നീടുള്ള ദിവസങ്ങളും വേഗം കൊഴിഞ്ഞു വീണിരുന്നു. അനന്തു അവിടെയെത്തിയിട്ടു വിളിച്ചു.

അനന്തു മാത്രമല്ല അമ്മയും അച്ഛനും പിന്നെ അവന്റെ ഏട്ടനെയും ഏടത്തിയെയും കുട്ടിയെ കൂടിയും പരിചയപ്പെട്ടു. ഹർഷന്റെയും യാമിയുടെയും കല്യാണത്തിന് ശേഷമുള്ള ചടങ്ങുകളും ഏകദേശം കഴിഞ്ഞിരുന്നു.

കോളേജിൽ അധികം ലീവു എടുക്കാൻ കഴിയാത്തതുകൊണ്ടു വേഗം തന്നെ ജോലിയിൽ പ്രേവേശിച്ചിരുന്നു ഹർഷൻ.

ആദ്യത്തെ പോലെ തന്നെ ഉണ്ണിമായയെ കൂട്ടി തന്നെയായിരുന്നു ഹർഷൻ പോയിരുന്നത്. തിരിച്ചുവരുന്നതും അങ്ങനെതന്നെ.

യാമിയുടെ വീട്ടിൽ നിന്നും എയർ കണ്ടീഷണർ അടക്കം ഒരുപാട് വീട്ടുപകരണങ്ങൾ വിരുന്നു സമയത്തു കൊണ്ടുവന്നിരുന്നു.

പക്ഷെ യാമി തന്നെ അതൊക്കെ മടക്കി അയക്കുകയാണ് ചെയ്തത്. യാമി പൂർണ്ണമായും പൂങ്കുന്നതെ മരുമകളായി മാറിയിരുന്നു. പലപ്പോഴും ഉണ്ണിമായക്കുള്ള ഭക്ഷണം പോലും യാമിതന്നെ കൊടുത്തു വിടുമായിരുന്നു.

മീനാക്ഷിയുടെ കൂടെ ചേർന്നുകൊണ്ടു വീട്ടു ജോലിയിൽ സഹായിക്കുകയും മീനാക്ഷിയുടെ സഹായത്തോടെ തന്നെ പാചകങ്ങൾ പരീക്ഷിക്കുകയും എല്ലാം പഠിക്കാൻ ശ്രമിക്കുകയും ചെയ്തു.

ആകെ മൊത്തത്തിൽ നല്ലൊരു കുടുംബിനിയായി മാറി യാമി. ഹർഷൻ ജോലി കഴിഞ്ഞു വരും വരെ പൂമുഖത്തു കാത്തിരിക്കും.

അവൻ വന്നു കയറുമ്പോൾ വിടരുന്ന പുഞ്ചിരി… അവനും അതു കാണുവാൻ ഏറെ ഇഷ്ടമായിരുന്നു. കുട്ടികളുടെ പേപ്പർ കറക്‌ഷൻ ചെയ്തുകൊടുകനൊക്കെ ഹർഷനെ സഹായിക്കും.

ഏറ്റവും മാറ്റം പാറുവിലായിരുന്നു. യാമിക്കു അവളുടെ മനസിന്റെ പടിവാതിൽ വരെ മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു.

യാമി പാറുവിന്റെ മനസിന്റെ ഒരു കോണിൽ ഇരുപ്പുറപ്പിച്ചു. ഇപ്പൊ എന്തിനും ഏതിനും യാമി തന്നെ വേണം.

അവളോട്‌ വഴക്കിടാനും അവൾക്കൊപ്പം അവളുടെ കുഞ്ഞു കുഞ്ഞു വാശികൾക്കു കൂട്ടുനിന്നു ഏട്ടന്മാരോട് മത്സരിക്കാനുമൊക്കെ യാമിയും പാറുവിന്റെ കൂടെ കൂടി.

യാമിയിൽ വന്ന ഈ മാറ്റം ഏറ്റവും സന്തോഷിച്ചത് ഉണ്ണിമായയായിരുന്നു. താൻ ഇവിടെ നിന്നും പോയാലും ആ വിഷമം മാറ്റുവാൻ യാമിക്കു എളുപ്പം കഴിയുമെന്ന് അവൾക്കു മനസിലായി.

ഒരുമിച്ചു പോകുമ്പോഴും ഹർഷൻ അധികവും സംസാരിക്കുന്നത് യാമിയെക്കുറിച്ചായിരുന്നു എന്നവൾ ഓർത്തു. ഹർഷനും വ്യത്യാസം കാണുന്നുണ്ട്.

പണ്ട് എന്തിനും ഏതിനും തന്നെ സമീപിച്ചിരുന്ന ഹർഷൻ ഇപ്പോ ചില കാര്യങ്ങൾ പതിയെ യാമിയെ ഏല്പിക്കുന്നുണ്ട്. അനന്തുവിനോടും ഹർഷന്റെ മാറ്റത്തെ കുറിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി.

വന്നിട്ട് എത്രയും വേഗം തന്നെ സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് പാവം. ഹർഷനും പറഞ്ഞിരുന്നു അനന്തു വരുന്നതു നോക്കി വിവാഹത്തിനുള്ള നാളു കുറിപ്പിക്കാമെന്നു.

യാമി വല്ലപ്പോഴും മാത്രമേ സ്വന്തം വീട്ടിൽ പോകാറുള്ളൂ. പോയാൽ തന്നെ അധികം വൈകാതെ ഹർഷൻ വരുംമുന്നേ തിരിച്ചെത്തും.

യാമിയുടെ അച്ഛനും അമ്മയും പരാതി പറയാൻ തുടങ്ങിയിരുന്നു യാമിയുടെ ഈ മാറ്റത്തിൽ. പക്ഷെ യാമി തന്റെ പുതിയ ജീവിതം ആസ്വദിക്കുകയായിരുന്നു.

അവളനുഭവിക്കാത്ത സ്നേഹകടൽ നീന്തി തുടിക്കുകയായിരുന്നു. അതു ഒരു നിമിഷമെങ്കിലും നഷ്ടപ്പെടുത്താൻ അവളാഗ്രഹിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെയാണ് അവൾ സ്വന്തം വീടും വീട്ടുകാരെയും അകറ്റി നിർത്തുന്നത്. വല്ലപ്പോഴും വീട്ടിൽ പോയാലും പൂങ്കുന്നത്തെ വിശേഷങ്ങൾ പറഞ്ഞു തീരില്ല.

ചെല്ലുന്ന കുറച്ചു സമയം കൊണ്ടുതന്നെ അവൾ രുചികരമായ നാടൻ കറികൾ എന്തെങ്കിലും ഉണ്ടാക്കി അച്ഛന് നൽകുമായിരുന്നു.

അച്ഛന് വളരെ സന്തോഷവും അതിലേറെ അത്ഭുതവുമായിരുന്നു മകളുടെ മാറ്റം. അവൾ എല്ലാം മനസ്സറിഞ്ഞു സ്വയം മാറിയത് പോലും ഹർഷനോടുള്ള പ്രണയം ഒന്നു കൊണ്ട് മാത്രമായിരുന്നു.

അടിച്ചുപൊളിച്ചുള്ള ജീവിതം ഉപേക്ഷിച്ചു വളരെ സാധാരണമായ ജീവിതം നയിക്കുന്ന തനി വീട്ടമ്മയായി മാറി.

ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞു യാമിയുടെ അമ്മ കയറി വന്നു പൂങ്കുന്നതെക്കു.

യാമിയെ കുറച്ചായിരുന്നു കണ്ടിട്ടെന്നും അതിന്റെ വിഷമം തീർക്കാൻ അന്ന് പോകുന്നില്ലയെന്നും പറഞ്ഞു. എല്ലാവരും വളരെ സ്നേഹത്തോടെ അവരെ സ്വാഗതം ചെയ്തു.

വൈകീട്ട് ചായ കുടിക്കാനിരിക്കുമ്പോൾ ഉണ്ണിമായ ഒരു പാത്രവുമായി അവിടേക്ക് കയറി വന്നു.

“എവിടെയായിരുന്നു ഉണ്ണി നീ… നിന്നെയിന്നു കണ്ടേയിലാലോ” അവളുടെ കൈകളിൽ പിടിച്ചു ഹർഷൻ അവന്റെയടുത്തു ഇരുത്തി.

ഹർഷൻറെയാ പ്രവർത്തി യാമിയുടെ അമ്മക്ക് ഇഷ്ടപ്പെട്ടില്ല. അവൾ കൊണ്ടുവന്ന പാത്രത്തിൽ നിന്നും നല്ല മണം വരുന്നുണ്ടായിരുന്നു.

“കുമ്പിളപ്പം അല്ലെ ഇതു…നല്ല മണം”

“അതേ ഡാ…. നിനക്കു ഏറ്റവും ഇഷ്ടമല്ലേ”

ആ സമയത്തു യാമി താൻ ഉണ്ടാക്കിയ ഒന്നു രണ്ടു വിഭവങ്ങളുമായി വന്നു. ഹർഷൻ അതു രുചിച്ചു നോക്കാതെ ഉണ്ണിമായ കൊണ്ടുവന്ന കുമ്പിളപ്പം ആസ്വദിച്ചു കഴിക്കുകയായിരുന്നു.

യാമിയുടെ അമ്മക്ക് ഇതൊന്നും കണ്ടിട്ടു അത്ര രസിച്ചില്ല. പക്ഷെ യാമിക്കാണെങ്കിലോ യാതൊരു വിധ ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.

അവൾക്കിപ്പോ നന്നായി അറിയാം ഹർഷനെയും ഉണ്ണിമായയെയും. ഹർഷന്റെയുള്ളിലെ ഉണ്ണിമായക്കും തനിക്കുമുള്ള സ്ഥാനവും.

ചായ കുടിക്കുന്നതിനിടയിൽ യാമിയുടെ അമ്മ പറഞ്ഞു തുടങ്ങി.

“കല്യാണം കഴിഞ്ഞു ഇപ്പൊ ഒന്നര മാസത്തോളം ആയില്ലേ…. നിങ്ങൾ ഇതുവരെ ഒരു യാത്രയും പോയില്ലലോ മക്കളെ”

യാമിയുടെ അമ്മയുടെ ആ ചോദ്യത്തിന് അവരുടെ പക്കൽ മറുപടിയൊന്നും ഉണ്ടായില്ല. ഹർഷനും യാമിയും മുഖത്തോടു മുഖം നോക്കി നിന്നതല്ലാതെ.

“എനിക്ക് ക്ലാസ് അധികം മുടക്കാൻ കഴിയില്ല അമ്മേ. പരീക്ഷകൾ അടുത്തു വരികയല്ലേ. അതുകൊണ്ട് ലീവു ഒന്നുമെടുക്കാൻ കഴിയില്ല.

ഞങ്ങൾ ഒഴിവുപോലെ പോകുവാനായി മാറ്റി വച്ചിരിക്കുകയാണ് യാത്രകൾ”. ഹർഷൻ പറഞ്ഞതു ശരിയാണെന്ന് യാമിയും തലയാട്ടി.

യഥാർത്ഥ കാരണം തങ്ങൾക്കുള്ളിൽ മാത്രമിരിക്കട്ടെയെന്നു അവർ മുന്നേ തീരുമാനിച്ചിരുന്നു. “പക്ഷെ ഒരാഴ്ചയൊക്കെ ലീവ് എടുക്കാമല്ലോ അല്ലെ… ഞാനിപ്പോ വന്നത് തന്നെ അതു പറയാൻ വേണ്ടിയാണ്.

നിങ്ങൾക്ക് സിങ്കപ്പൂർ മലേഷ്യ ഒരു ഹണിമൂൺ ട്രിപ്പ്… ഹോട്ടൽ ഫ്ലൈറ്റ് ടിക്കറ്റ് എല്ലാം ബുക് ചെയ്തു. അടുത്തയാഴ്ച. ഒരാഴ്ചത്തെ കാര്യമല്ലേയുള്ളൂ.

നിങ്ങളെന്തായാലും പോകണം”. യാമിയുടെ അമ്മ എല്ലാം തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഹർഷന്റെ മുഖം പെട്ടന്ന് വല്ലാതായി.

“ശരിയല്ലേ ഹർഷാ പറഞ്ഞതു… നിങ്ങൾ ഇത്രയായിട്ടും എവിടേക്കും പോയില്ലലോ… ഒരു യാത്രയൊക്കെ നല്ലതല്ലേ” ഉണ്ണിമായയും അതു ശരിവച്ചു.

“ഞാൻ എങ്ങനെ പോകും ഉണ്ണി… അതും അടുത്തയാഴ്ച… നീ മറന്നോ… അടുത്തയാഴ്ചയല്ലേ നിന്റെ എക്സിബിഷൻ വച്ചിരിക്കുന്നത് ജ്യോതി സാറുമായുള്ള.

പൈന്റിങ്‌സ് എല്ലാം എത്തിച്ചുകൊടുത്തു കഴിഞ്ഞു. അതൊക്കെയിനി സെറ്റ് ചെയ്യണം… എന്തെല്ലാം കാര്യങ്ങളുണ്ട്”. അങ്ങനെയൊരു കാര്യം അപ്പോഴാണ് ഉണ്ണിമായ ഓർത്തത്.

യാമിയുടെ അമ്മയുടെ മുഖം മുറുകുന്നത് ഉണ്ണിമായ മാത്രം കണ്ടു. അവരുടെ മനസിലെ ചിന്തകൾ എന്താണെന്ന് അവരുടെ കണ്ണുകളിൽ നിന്നുമവൾ വായിച്ചു. അവരുടെ വന്യമായ നോട്ടത്തിനു മുന്നിൽ അവൾക്കു എന്തോ വല്ലായ്മ തോന്നി.

“അതിനു ഇപ്പൊ എന്താ ബാലുവും ഗോപേട്ടനും ഉണ്ടല്ലോ. ഗോപേട്ടൻ ഒരു ദിവസമൊക്കെ ലീവ് എടുക്കും.

നീ സന്തോഷമായി പോയി വാ ചെറുക്ക…. ഇപ്പോഴത്തെ ഈ ആവേശം ചിലപ്പോ തിരക്കുകൾ ഒഴിഞ്ഞാൽ കിട്ടിയെന്നു വരില്ല…

നിങ്ങൾ ഇപ്പൊ ജീവിതം ആസ്വാധിക്കേണ്ട സമയമാണ്” ഹർഷന്റെ തോളിൽ കൈ വച്ചു കൊണ്ടു ഉണ്ണിമായ പറഞ്ഞു.

അതിനു മറുപടി ഒരു രൂക്ഷമായ നോട്ടം അവൾക്കു നൽകി കൊണ്ടു തോളിൽ വച്ച അവളുടെ കൈകൾ എടുത്തു മാറ്റി അവൻ എഴുനേറ്റു പോയി.

അവന്റെ ദേഷ്യത്തോടെയുള്ള ആ പോക്ക് കണ്ടു എല്ലാവർക്കും വിഷമമായി. യാമിയുടെ അമ്മയുടെ നോട്ടം അപ്പോഴും ഉണ്ണിമായയിൽ ആയിരുന്നു. തന്നെ മുഴുവൻ ദഹിപ്പിക്കാൻ കെൽപ്പുള്ള തക്കം രൂക്ഷമായ നോട്ടം.

ഹർഷൻ സ്വന്തം മുറിയിലേക്കായിരുന്നു പോയിരുന്നത്. കുറച്ചു നിമിഷങ്ങൾ യാമി അവിടെ നിന്നിട്ട് അവന്റെ പുറകെ അവളും പോയി.

യാമി മുറിയിലെത്തുമ്പോൾ ഹർഷൻ ദേഷ്യത്തിൽ മുറിയിൽ നടക്കുന്നതാണ് കണ്ടത്. യാമിയെ കണ്ടതും അവന്റെ മുഖത്തെ ഗൗരവം അയഞ്ഞു വരുന്നത് കണ്ടു. ഒന്നു പുഞ്ചിരിക്കാൻ അവൻ ശ്രെമിച്ചു.

യാമി പക്ഷെ ഒന്നും മിണ്ടാതെ സ്വതവേയുള്ള പുഞ്ചിരിയുമായി അവന്റെ മുൻപിൽ കൈകൾ മാറിൽ പിണച്ചു കെട്ടി നിന്നു , അവനെ തന്നെ നോക്കിക്കൊണ്ടു.

ആദ്യം ആ നോട്ടത്തെ നേരിടാതെ മുഖത്തു കൃത്രിമ ദേഷ്യം കാണിച്ചു ഹർഷൻ നടന്നുവെങ്കിലും പിന്നെ പിന്നെ അറിയാതെ അവന്റെ ചുണ്ടിലും ചിരി വിടർന്നു തുടങ്ങി.

“എന്തിനാ ഇങ്ങനെ നോക്കി ചിരിപ്പിക്കുന്നെ…” ആ ചോദ്യം ഒരു പൊട്ടി ചിരിയായി മാറിയിരുന്നു.

“നിനക്കു… എന്നോട് ദേഷ്യമുണ്ടോ… നീയാഗ്രഹിച്ച പോലെയല്ല…” ഹർഷന്റെ വാക്കുകൾ യാമി അവളുടെ ചുണ്ടുകളാൽ തടഞ്ഞുവച്ചു കുറച്ചു നിമിഷങ്ങൾ….

പതിയെ അവനിൽ നിന്നും അടർന്നുമാറിയ യാമി അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു…

പതുക്കെ അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിച്ചു അവന്റെ നെഞ്ചിൽ വിരലോടിച്ചു….

“ഹർഷാ… ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഈ സന്തോഷം ഉണ്ടല്ലോ ഹർഷാ… അതു ഏത് രാജ്യത്തു പോയാലും കിട്ടുമൊന്നു അറിയില്ല.

ഇപ്പൊ ഈ വീടും ഇവിടെയുള്ളവരും ഈ മുറിയും ഈ നെഞ്ചിലെ ചൂടുമെല്ലാമാണ് എന്റെ സ്വർഗം…

ഒരു യാത്രയും ഇതുപോലെ ഒരു സ്വർഗത്തിൽ എന്നെയെത്തിക്കില്ല. ഞാൻ എത്ര സന്തോഷവതിയാണെന്നു തനിക്കറിയില്ല.

എനിക്ക് നീ നിന്നെ മാത്രമല്ല സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു കുടുംബത്തെ കൂടിയാണ് തന്നത്… അതിൽ പരം എനിക്കൊന്നുമില്ല.

വിദേശ യാത്രകളോ ലക്ഷ്വറി ജീവിതമോ ഒന്നും ഇന്നോളം എന്നെ ഭ്രമിപ്പിച്ചിട്ടില്ല… എനിക്ക് അത്രയും ഇഷ്ടം ഈ നെഞ്ചിൽ ഇങ്ങനെ മരിക്കുവോളം ചേർന്നു നിൽക്കുവാനാണ്” അവളുടെ കണ്ണുനീർ വീണു നനഞ്ഞു അവന്റെ നെഞ്ചിലെ രോമങ്ങളിൽ ചെറു ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു യാമി.

അവളുടെ മുഖം രണ്ടു കൈകളിലുമെടുത്തു നെറ്റിയിൽ അമർത്തി ചുംബിച്ചു ഹർഷൻ.

“നമ്മൾ ആദ്യം മതിവരുവോളം ഒന്നു ജീവിക്കട്ടെഡോ… എന്നിട്ടു മരണത്തെ കുറിച്ചു ആലോചിച്ചാൽ പോരെ ” അവളുടെ കണ്ണുനീർ ചുണ്ടുകളിൽ ഒപ്പിയെടുത്തു കൊണ്ടു ഹർഷൻ അവളോടായി ചോദിച്ചു.

നിറഞ്ഞ പുഞ്ചിരി കണ്ണുകളാൽ നൽകി യാമി തന്റെ കണ്ണുനീരിനെ പിടിച്ചുകെട്ടി.

“എനിക്ക് മരിക്കണ്ട ഹർഷാ… തന്നോടൊപ്പം ഒരു നൂറു ജന്മം ഇങ്ങനെ സ്നേഹിച്ചു ജീവിച്ചാൽ മാത്രം മതി” അവനെ ഒന്നുകൂടെ വരിഞ്ഞു പുണർന്നുകൊണ്ടു അവൾ അവന്റെ കാതിൽ ചുണ്ടുകൾ ചേർത്തു മന്ത്രിച്ചു.

അവളുടെ ചുടു നിശ്വാസവും ഉയർന്നു താഴുന്ന ഹൃദയമിടിപ്പും അവന്റെ സിരകളിൽ ചൂട് നിറയ്ക്കുന്നുണ്ടായിരുന്നു.

പതുക്കെ അവന്റെ കൈകളും അവളെ മുറുക്കാനും അനുസരണയില്ലാതെ പല സഞ്ചാരവഴികൾ തേടുന്നത് യാമി അറിഞ്ഞു. അവൾ സ്നേഹപൂർവ്വം അവനെ തടഞ്ഞു. “ഇനി കുറച്ചു നാളുകൾ കൂടിയല്ലേ…

ഇപ്പൊ ഒരു ആവേശത്തിനു സ്നേഹത്തെ തടയാതിരുന്നാൽ താൻ പിന്നീട് വിഷമിക്കുന്നത് ഞാൻ തന്നെ കാണേണ്ടി വരും” ഹർഷൻ അവളെ തോളോട് തോള് ചേർത്തു പിടിച്ചു…

“ഹർഷൻ പറഞ്ഞപോലെ തന്നെ ഉണ്ണിക്ക് ഒരു ജീവിതം ആകട്ടെ… എന്നിട്ടു നമുക്കും ആരംഭിക്കാം നമ്മുടെ ജീവിതം.

അതുവരെ നമുക്ക് നമ്മളെ ഇനിയും അറിയാമല്ലോ… പ്രണയിക്കാമല്ലോ… ഇതിലും ഒരു സുഖമുണ്ടെന്നെ..” അവളും അവനോടു ചേർന്നു നിന്നു പറഞ്ഞു.

ഇവരുടെ സംഭാഷണങ്ങൾ കേട്ടുകൊണ്ട് പുറത്തു യാമിയുടെ അമ്മ നിൽപ്പുണ്ടായിരുന്നു. അവർ ഇരുവരും ഒരു ജീവിതം ഇതുവരെ ആരംഭിച്ചില്ല എന്ന അറിവ് അതിനും കാരണക്കാരി ഉണ്ണിമായ ആണെന്നുള്ള അവരുടെ ചിന്ത അധികരിച്ചു. അവർ അടിമുടി ദേഷ്യം കൊണ്ടു വിറച്ചിരുന്നു.

ഉണ്ണിമായ തിരികെ തന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയപ്പോൾ യാമിയുടെ അമ്മ അടുത്തുവന്നു പറഞ്ഞു അവരും വരുന്നുണ്ടെന്ന്. ഇത്രയും നാളുകളായിട്ടും ഉണ്ണിമായയുടെ വീട്ടിലേക്കു വന്നിട്ടില്ല.

ഉണ്ണിമായക്കും അത്ഭുതമായി. കാരണം ദേഷ്യത്തോടെയല്ലാതെ ആ അമ്മ ഇതുവരെ തന്നെ നോക്കിയിട്ടില്ല. ഇപ്പൊ വീട്ടിലേക്കു വരണമെന്ന് പറഞ്ഞപ്പോൾ… എന്തോ വളരെ സന്തോഷം തോന്നി…

ഉണ്ണിമായ അമ്മയെയും കൊണ്ടു വീട്ടിലേക്കു ചെന്നു കയറി. രാധാകൃഷ്‌ണൻ അപ്പൊ അവിടെയുണ്ടായിരുന്നു. ബാലു അവന്റെ വീട്ടിൽ പോയിരുന്നു.

ഇവിടെ തന്നെയാണ് താമസമെങ്കിലും അവിടെ വല്ലപ്പോഴും പോയി വൃത്തിയാക്കാറുണ്ട്.

ഉണ്ണിമായയുടെ വീടും പരിസരവും ചുറ്റികണ്ടു. അവർ ഡൈനിങ്ങ് ടേബിൾ വന്നിരുന്നു. അവർക്കുള്ള ചായയുമായി ഉണ്ണിമായ എത്തി. ഒപ്പം രാധാകൃഷ്ണനും കൊടുത്തു.

അയാൾക്ക്‌ അവരുടെ സ്വഭാവം അറിയാമെങ്കിലും ആഥിത്യ മര്യാദ കാണിക്കണമല്ലോ എന്നു കരുതി വിശേഷങ്ങൾ ചോദിച്ചു.

അധികം താത്പര്യമില്ലാത്ത പോലെയുള്ള അവരുടെ മറുപടി കേട്ടപ്പോൾ ഉണ്ണിമായയുടെ മുഖവും മങ്ങി.

“അല്ല കാർന്നൊരെ നിങ്ങൾ ഈ പെണ്ണിനെ കല്യാണം കഴിപ്പിക്കുന്നില്ലേ… എന്നും മറ്റുള്ളവർക്ക് വിലങ്ങു തടിയായി നിൽക്കാനാണോ നിന്റെ ഉദ്ദേശം” ഇത്തവണ അവരുടെ ചോദ്യം വളരെ രൂക്ഷമായിരുന്നു.

“അമ്മയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ… എനിക്കൊന്നും മനസ്സിലാകുന്നില്ല” ഉണ്ണിമായക്കു സങ്കടം വരുന്നുണ്ടായിരുന്നു. രാധാകൃഷ്ണൻ മറുപടിയൊന്നും പറയാതെ ഇരുന്നു.

“അമ്മയോ… ആരുടെ അമ്മ… നീയെന്നെ അങ്ങനെ വിളിക്കേണ്ട… നിനക്കൊന്നും മനസിലായില്ലേ…

നീയിങ്ങനെ കെട്ടാതെ നിൽക്കുന്നതുകൊണ്ട എന്റെ കൊച്ചിന് ഇതുവരെ ഒരു നല്ല ജീവിതം തുടങ്ങാൻ കഴിയാത്തതു…” യാമിയുടെ അമ്മ അത്രയും പറഞ്ഞിട്ടും ഉണ്ണിമായക്കു സംശയമായിരുന്നു.

കാരണം അവർ പറയുന്നത് പൂർണ്ണമായും അവൾക്കൊന്നും മനസ്സിലായിരുന്നില്ല. സംശയതോടെയുള്ള അവളുടെ നിൽപ്പു കണ്ടു അവർ പിന്നെയും തുടർന്നു.

“നിനക്കു മനസിലായില്ല അല്ലെ… നിനക്കൊരു ജീവിതം കിട്ടിയിട്ട് മാത്രേ എന്റെ മോളും ഒരുമിച്ചുള്ള ഒരു ജീവിതം മതിയെന്ന് പറഞ്ഞിരിക്കുകയ ഹർഷൻ.

കല്യാണം കഴിഞ്ഞു ഇത്രയായിട്ടും അവർ ഒരുമിച്ചിട്ടില്ല. എന്റെ മോൾക്കും കാണില്ലേ ആഗ്രഹങ്ങൾ. നീ കാരണമല്ലേ..” ഇപ്പൊ അവർ പറഞ്ഞതു അവൾക്കു പൂർണമായി മനസ്സിലായി.

അതുകേട്ടപ്പോൾ അവൾക്കൊരുപാടു സങ്കടമായി. തന്റെ പേരിൽ ഒരു പ്രശ്നം ഇതുവരെ ഉണ്ടാകരുതെന്നു അവളാഗ്രഹിച്ചിരുന്നു.

ഇതിപ്പോ ഹർഷൻ ഇങ്ങനെയൊക്കെ …. ഒന്നും പറയാനില്ലാതെ നിസ്സഹായവസ്ഥയിൽ അവൾ നിന്നു.

“ഹർഷൻ നിന്നിലേക്ക്‌ ഇത്രമാത്രം അടുക്കാൻ നിന്നിൽ എന്താ ഉള്ളത്… ഹർഷൻ മാത്രമല്ലലോ… ഇപ്പൊ ഒരു പൊട്ടൻ കൂടിയില്ലേ.. നിങ്ങൾക്ക് നാണമില്ലേ…

പെണ്കുട്ടികളെ ഇങ്ങനെയാണോ വളർത്തുന്നത്… അമ്മയില്ലാത്ത കുട്ടികളെ അച്ചടക്കത്തോടെ വളർത്തണം. ഇതു നാട്ടിലെ ആണ്പിള്ളേര് മൊത്തം ഇവിടെയുണ്ടല്ലോ.

ഇപ്പൊ ഒരു പൊട്ടനെ കൂടി താമസിപ്പിക്കുന്നുണ്ട്… എന്തർത്ഥത്തിലാ… നാട്ടുകാർ എന്തൊക്കെയാ പറയുന്നതെന്ന് നിങ്ങൾക്ക് വല്ല വിചാരവുമുണ്ടോ…

നിനക്കു ഹർഷനെ വേണമായിരുനെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ… അവനെയും കൂടെ വച്ചോണ്ടു…”

“മതി… നിർത്തു” രാധാകൃഷ്ണന്റെ ശബ്‌ദം ഉയർന്നു. “ഇനിയൊരക്ഷരം ഈ വീട്ടിൽ നിന്നുകൊണ്ട് മിണ്ടരുത്. ഇപ്പൊ ഇറങ്ങണം എന്റെ വീട്ടിൽ നിന്നു.”

അവർ കെറുവിച്ചുകൊണ്ടു ചുണ്ട്കൊണ്ട് ഗോഷ്ടി കാണിച്ചു ഇറങ്ങി പോയി.

ഉണ്ണിമായയുടെ ചെവിയിൽ അപ്പോഴും അവർ പറഞ്ഞ ഓരോ വാക്കും മുഴങ്ങുകയായിരുന്നു. രാധാകൃഷ്‌ണൻ ചാരു കസേരയിൽ നിവർന്നിരുന്നു ആലോചനയിലാണ്ടു.

അയാളുടെ കണ്ണുകളിൽ നിന്നും മിഴിനീർ തുള്ളികൾ ചാല്ത്തീർക്കാൻ തയ്യാറായി നിന്നിരുന്നു. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നത് അയാളുടെ കാതുകളിൽ ഓടിയെത്തി.

തന്റെ മകളെ കുറിച്ചു… തന്റെ വളർത്തു ദോഷത്തെക്കുറിച്ചൊക്കെ ചോദ്യം ചെയ്തിരിക്കുന്നു.

താൻ എന്ന വ്യക്തിയെ മാത്രമല്ല… തന്നിലെ അച്ഛനെ കൂടി വിചാരണയിൽ നിർത്തിയിരിക്കുന്നു. കുറച്ചു ദിവസമായി എന്തിനോ മനസു വല്ലാതെ അസ്വസ്ഥത കാട്ടിയിരുന്നു അയാളുടെ.

ഇപ്പൊ അവരുടെ വാക്കുകൾ കൂടി കേട്ടതോടെ അയാൾക്ക് സമനില തെറ്റുന്ന പോലെ തോന്നി.

സന്ധ്യ നേരമായിട്ടും വിളക്ക് വയ്ക്കാനോ പണികൾ ഒതുക്കുവാനോ ഒന്നിനും കഴിഞ്ഞില്ല ഉണ്ണിമായക്കു. ആ സമയത്തെ ഒരേ ഇരുപ്പിൽ തന്നെ ഇരിക്കുകയായിരുന്നു അവൾ.

വൈകീട്ട് ഭക്ഷണമെല്ലാം കഴിച്ചു എല്ലാവരും കിടക്കാനായി പോയി. യാമിയുടെ കയ്യിൽ നിന്നും അവളുടെ ഫോൺ വാങ്ങി അവളുടെ അമ്മ തന്റെ കയ്യിലെ ഫോൺ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയെന്നും പറഞ്ഞു. ആർക്കോ വിളിക്കാനായി… യാമി ഫോൺ അമ്മക്ക് കൊടുത്തിട്ട് റൂമിലേക്ക് പോയി.

റൂമിൽ ചെല്ലുമ്പോൾ ഹർഷൻ അനന്തുവുമായി സംസാരത്തിലായിരുന്നു. ഹർഷന്റെ മുഖ ഭാവത്തിൽ അവൻ വളരേ സന്തോഷവാനായി കണ്ടു.

അവരുടെ സംസാരം കഴിയുന്ന വരെ അവൾ കാത്തിരുന്നു. സംസാരം കഴിഞ്ഞു അവൻ ഫോൺ ഓഫ് ചെയ്തപ്പോഴേക്കും അവന്റെ ഫോൺ ചാർജ് തീർന്നു സ്വിച്ച് ഓഫ് ആയി പോയി.

അതു ചാർജിലിട്ടു യാമിയുടെ അടുത്തു ചെന്നു അവളെ എടുത്തുയർത്തി വട്ടം കറക്കി… “ഹേയ്… ഹർഷാ എന്നെ താഴെ നിർത്തു… എന്താ ഇന്ന് ഇത്ര സന്തോഷം…” ഹർഷൻ ഒരു വട്ടം കൂടി അവളെ കറക്കികൊണ്ടു നിലത്തു നിർത്തി തന്നോട് ചേർത്തു കൊണ്ടു പറഞ്ഞു.

“അനന്തുവും ഫാമിലിയും രണ്ടാഴ്ച കഴിഞ്ഞു വരും. അപ്പോഴേക്കും തീയതി കുറിക്കാൻ പറഞ്ഞു വിളിച്ചതാണ്.

വന്നതിനു അടുത്ത ദിവസം തന്നെ കല്യാണം കഴിക്കാൻ അവൻ റെഡിയാണ്. ഉണ്ണിയോട് പറയണ്ടട്ടോ… അതൊരു സസ്പെൻസ് ആയി ഇരിക്കട്ടെ… അവളെ ഞെട്ടിക്കാനായിട്ട അവന്റെ പ്ലാൻ.

മിക്കവാറും എക്സിബിഷൻ അന്ന് വന്നു ഞെട്ടിക്കും…” ഹർഷന്റെ വാക്കുകളിലും സന്തോഷം.

അവൻ നിന്ന് കിതക്കുന്നുണ്ടായിരുന്നു. “ഇത്രേയുള്ളോ തന്റെ സ്റ്റാമിന… എന്നെ ഒന്നു ഇടുത്തപ്പോഴേക്കും കിതച്ചല്ലോ”

“അയ്യടി.. നീയെ കാണുന്ന പോലെയല്ല. എല്ലു നിറച്ചും മാംസമാണ്… നല്ല വെയ്റ്റ് ഉണ്ട് കേട്ടോ” അവൻ നിന്നു നെഞ്ചു തടവി പറഞ്ഞു. അവൾ പിന്നെയും കളിയാക്കി.

“ആഹാ… അത്രക്കുമായോ…” ഹർഷൻ പിന്നെയും അവളെ എടുത്തുയർത്താൻ അവൾക്കു നേരെ തിരിഞ്ഞതും ആ റൂമിൽ അവൾ ഓടി… രണ്ടു റൗണ്ട് കട്ടിലിന്റെ ചുറ്റും ഓടിച്ചു ഒടുവിൽ അവൻ തന്നെ അവളെ ചേർത്തു പിടിച്ചുയർത്തി.

അവൾ കുതറി മാറാൻ നോക്കിയപ്പോൾ ബാലൻസ് തെറ്റി രണ്ടും കൂടെ കട്ടിലിൽ വീണു.

ആ വീഴച്ചയിൽ അവരുടെ ശ്വാസനിശ്വാസങ്ങൾ ഇണ ചേരുകയും അവന്റെ ഹൃദയമിടിപ്പ് കുതിച്ചുയരുകയും ചെയ്തു.

ഹൃദയ വേഗതയെ പിടിച്ചുകെട്ടാൻ അവനെ പുണർന്ന അവളുടെ കൈകൾക്ക് ബലമില്ലാതെ പോകുന്നതവൾ അറിഞ്ഞു.

ഒടുവിൽ ശ്വാസനിശ്വാസങ്ങളുടെ കുതിപ്പും കിതപ്പും ഉയർന്നു താണു അവരൊന്നായി കുതിക്കാൻ തയ്യാറെടുത്തു…

കുറെ നേരമായിട്ടും ബാലു എത്തിയില്ലലോ എന്നാലോചിച്ചു ഉണ്ണിമായ ഇരുന്നഇടത്തു നിന്നും എഴുനേറ്റു.

ഡൈനിങ്ങ് ടേബിളിൽ ഇരുന്ന വെള്ളം വായിലേക്ക് ഒഴിക്കുമ്പോൾ നെഞ്ചിലെ വേദന അവളറിഞ്ഞു.

പെട്ടന്ന് രാധാകൃഷ്ണന്റെ മുറിയിൽ നിന്നും എന്തോ വീഴുന്ന ശബ്‌ദം കേട്ടു… അവളോടി ചെല്ലുമ്പോൾ അയാൾ നിലത്തു കിടക്കുന്നതാണ് കാണുന്നത്.

ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് അവൾ കണ്ടു. ഉയർന്നുവന്ന നിലവിളിയോടെ അയാൾക്കരികിലേക്കു അവൾ ഓടിയടുത്തു…

“അച്ഛാ… അച്ഛാ… എന്താ പറ്റിയത്… എങ്ങിനെയാ വീണത്… അച്ഛാ” അവൾ നിലവിളിയോടെ അയാളെ താങ്ങിയെങ്കിലും എണീപ്പിക്കുവാനോ അയാളെ താങ്ങി ഇരുത്തുവാനോ ആ നിമിഷത്തിൽ അവളുടെ മനസിനും ശരീരത്തിനും ബലമില്ലാതെ പോയി.

കരച്ചിലിനിടയിലും അയാളുടെ നെഞ്ചുഴിഞ്ഞു കൊടുത്തുകൊണ്ടിരുന്നു.

പെട്ടന്ന് തന്നെ അയാളെ കിടത്തി അവൾ ഓടി ചെന്നു ഫോൺ എടുത്തു ആദ്യം വിളിച്ചത് ഹർഷനെയാണ്. “സ്വിച്ച് ഓഫ്”… അവൾ ഒട്ടും അമാന്തിക്കാതെ യാമിയെ വിളിച്ചു…

“യാമി… ഹർഷനോട് ഒന്നു ഇവിടെവരെ വരാൻ” ഫോൺ ആരാണ് എടുത്തതെന്ന് അറിയും മുന്നേ ഉണ്ണിമായ പറഞ്ഞതു.

“നിന്നോട് പറഞ്ഞതൊന്നും മനസ്സിലായിലെ പെണ്ണേ… ഈ പാതിരാത്രിക്കു തന്നെ വേണോ അവനെ.. അവരെയൊന്നു വെറുതെ വിട്” മറുതലക്കൽ കേട്ട സംഭാഷണം ആരുടേതാണെന്ന് അവൾക്കു മനസ്സിലായി…

നിസ്സഹായവസ്ഥയിൽ അവൾക്കു എന്താ ചെയ്യ എന്നറിയാതെ നിന്നുഴറി… ഗോപേട്ടൻ കേസിന്റെ കാര്യത്തിന് ദൂരെ എവിടെയോ പോയെന്ന് വൈകീട്ട് മീനു ഏടത്തി പറഞ്ഞതവൾ ഓർത്തു… “ബാലു”… അവൾ ബാലുവിന് ഒരു മെസ്സേജ് അയച്ചു ആദ്യം.

പിന്നീടു വിളിച്ചു. രണ്ടു ബെൽ അടിച്ചപ്പോഴേക്കും അവൻ ഫോൺ കട്ട് ചെയ്തിരുന്നു. അവൾ തിരികെ ഓടി രാധാകൃഷ്ണനു അരികിലെത്തി…

അപ്പോഴാണ് അവൾ ശ്രെദ്ധിച്ചത് ഒരു ഫോട്ടോ അയാൾ അടക്കി പിടിച്ചിരിക്കുന്നു. അവൾ അതെടുത്തു…”ദേവേട്ടൻ”… അവൾ കണ്ണുനീർക്കൊണ്ടു അയാളുടെ നെഞ്ചിൽ വീണു…

കെട്ടിപിടിച്ചു കുറെ കരഞ്ഞു… നെഞ്ചു തടവി… ബാലുവിനെ കാത്തു നിന്ന ഓരോ നിമിഷവും അവൾക്കു ഓരോ യുഗംപോലെ തോന്നി…

അഞ്ചു നിമിഷം തികയും മുന്നേ ബാലു കാറുമായി പടിക്കൽ എത്തിയിരുന്നു. അവൻ ഓടികിതച്ചു മുറിയിലേക്ക് ചെല്ലുമ്പോൾ രാധാകൃഷ്‌ണനെ താങ്ങി പിടിച്ചു കരയുന്ന ഉണ്ണിയെയാണ് കണ്ടത്…

അവൻ ഒറ്റക്കു തന്നെ അയാളെ കോരിയെടുത്തു കാറിൽ കിടത്തി. വാതിൽ പൂട്ടാനൊന്നും നിൽക്കാതെ അയാളെയും കൊണ്ടു ബാലു ഹോസ്പിറ്റലിലേക്ക് കുതിച്ചു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10

നിഴലായ് മാത്രം : PART 11

നിഴലായ് മാത്രം : PART 12

നിഴലായ് മാത്രം : PART 13

നിഴലായ് മാത്രം : PART 14

നിഴലായ് മാത്രം : PART 15

നിഴലായ് മാത്രം : PART 16

നിഴലായ് മാത്രം : PART 17

നിഴലായ് മാത്രം : PART 18

നിഴലായ് മാത്രം : PART 19

നിഴലായ് മാത്രം : PART 20

നിഴലായ് മാത്രം : PART 21

നിഴലായ് മാത്രം : PART 22

നിഴലായ് മാത്രം : PART 23

നിഴലായ് മാത്രം : PART 24

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 25

നിഴലായ് മാത്രം : PART 26