Sunday, April 28, 2024
Novel

നിഴലായ് മാത്രം : ഭാഗം 6

Spread the love

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

പെട്ടന്ന് അവളുടേ ഫോൺ താളത്തിൽ അടിച്ചു.

“ഹർഷൻ….

ഹർഷാ നീ എവിടെയാ……”

“ഉണ്ണി…അതു…അതു പിന്നെ… ഇന്ന് യാമിയുടെ കൂടെ ഒന്നു പുറത്തുപോകാമെന്നു അവൾക്കു വാക്കു കൊടുത്തുപോയി. നിന്റെ കോമ്പറ്റീഷൻ പേരും പറഞ്ഞ വീട്ടിൽ നിന്നും നേരത്തെ മുങ്ങിയത്. ഇന്നലെ രാത്രി എടുത്ത തീരുമാനം ആയിരുന്നു. അതുകൊണ്ടു നിന്നോടും പറയാൻ പറ്റിയില്ല. നീ കോളേജിൽ എത്തിയോ. വീട്ടിൽ കോമ്പറ്റീഷൻ പേരും പറഞ്ഞ നേരത്തെ ഇറങ്ങിയത്. നീ കുളമാക്കിയോ”

മൗനം മാത്രം ആയിരുന്നു ഉണ്ണിയുടെ മറുപടി. എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ തേങ്ങി മിഴികളിലൂടെ നീർച്ചാലുകൾ നിശബ്ദം വീണു.

“ഉണ്ണി..കേൾക്കുന്നില്ലേ..എന്താ ഒന്നും പറയത്തെ…. ഉണ്ണി…ഉണ്ണി”

“കേൾക്കുന്നുണ്ട് ഹർഷാ…നീ പോയിട്ടു വാ. വീട്ടിൽ പ്രോബ്ലെം ഒന്നുമില്ല..ഒക്കെ”

അത്രയും പറഞ്ഞു ഒപ്പിച്ചപ്പോഴേക്കും അവൾക്കു ശ്വാസം മുട്ടി. ദീർഘമായി നിശ്വാസിച്ചു അവൾ പുറം കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു. കോളേജ് വരാന്തയിൽ തൂണിൽ ചാരി ദൂരേക്ക്‌ മിഴികൾ നീട്ടി. മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. പോക പോകെ അവളുടെ മനസ്സുപോലെ അതു ആർത്തലച്ചു പെയ്യാൻ തുടങ്ങി. പേമാരി പോലെ പെയ്യുന്ന മഴയെ നോക്കി നിന്നപ്പോൾ തന്റെ മനസിലെ സംഘർഷത്തിന് അയവു വരുന്നത് അവൾ അറിഞ്ഞു.

“മഴ കുറഞ്ഞു. മനസിലെ സംഘര്ഷത്തിനും ഒരു അയവു വന്നു കാണുമെന്നു കരുതുന്നു. ഇനി കോമ്പറ്റീഷൻ പോകാമല്ലോ ?”

ശബ്ദത്തിനു ഉടമയെ തിരിച്ചറിഞ്ഞു എങ്കിലും തിരിഞ്ഞു നോക്കിയില്ല.

അവളുടെ അടുത്ത തൂണിൽ ചാരി അനന്തു അവളെ നോക്കാതെ മഴയിലേക്കു തന്നെ നോക്കി നിന്നു.

“താൻ എന്താ ആലോചിക്കുന്നെ” അനന്തു ഉണ്ണിയെ നോക്കാതെ ചോദിച്ചെങ്കിലും അതൊന്നും അവൾ കേട്ടു എന്നുപോലും തോന്നിക്കാത്ത വിധം ചിന്തയിൽ ആയിരുന്നു.

ഉണ്ണിയുടെ മനസ്സിൽ അപ്പോഴും ഓടി കൊണ്ടിരുന്നത് രണ്ടു ദിവസം മുൻപേ യാമിയുമായി നടന്ന സംഭാഷണങ്ങൾ ആയിരുന്നു. അവൾക്കു അറിയായിരുന്നു തനിക്കു ഇന്നാണ് കോമ്പറ്റീഷൻ എന്നു. തീയതി പ്രിൻസിപ്പൽ എന്നോട് പറയുമ്പോൾ യാമി കൂടി ഉണ്ടായിരുന്നു. തന്റെ കാര്യത്തിൽ യാമിക്കും ശ്രദ്ധയുണ്ട് എന്നു അവനു ബോധ്യപെടണമെങ്കിൽ യാമി തന്നെ അവനെ ഓര്മിപ്പിക്കാമെന്നു പറഞ്ഞിരുന്നു. അതുകൊണ്ടാ താൻ അതു ഹർഷനോട് പറയാതെ ഇരുന്നത്. പക്ഷെ…അപ്പൊ യാമി ഇപ്പൊ കാണിക്കുന്നത്…മനസ്സിലാകുന്നില്ല.

മുഖത്തു മഴത്തുള്ളികൾ ശക്തിയായി പതിഞ്ഞപ്പോൾ ആയിരുന്നു ഉണ്ണി ഓർമയിൽ നിന്നും തിരികെ വന്നത്. ഇത്ര നേരം ഇവിടെ മഴ കണ്ടു നിന്നിട്ട് ഒരു ശീത കാറ്റുപോലും അടിച്ചു തന്റെ മുഖത്തേക്ക് മഴത്തുള്ളികൾ വീണില്ലലോ എന്നവൾ ഓർത്തു. അപ്പോഴാണ് തൊട്ടപ്പുറത്ത് മഴവെള്ളത്തിൽ കളിക്കുന്ന അനന്തുവിനെ കണ്ടത്.

“ഡോ… തനിക്ക് എന്താ കണ്ണില്ലേ” ഉണ്ണി എല്ലാ ദേഷ്യവും സങ്കടവും തീർക്കാൻ ഒരാളെ കിട്ടിയ ആശ്വാസത്തിൽ ആയിരുന്നു ആ നിമിഷത്തിൽ.

“ദേ… ഉണ്ടല്ലോ രണ്ടെണ്ണം. ഇത്രയും വലിയ ഉണ്ടക്കണ്ണും വച്ചു നടക്കുന്ന എന്റെ മുഖത്തു കണ്ണില്ലേ എന്നു ചോദിക്കാൻ നിന്റെ മുഖത്തു കണ്ണില്ലേ”

“എന്തോന്ന ….എന്തോന്ന”

ഉണ്ണിക്കൊന്നും മനസ്സിലായില്ല.

“പറഞ്ഞ എനിക്ക് മനസ്സിലായില്ല പിന്നെയാ കേട്ട നിനക്കു” അവൻ ചിരിച്ചുകൊണ്ട് പിന്നെയും മഴവെള്ളം തട്ടി തെറിപ്പിക്കാൻ തുടങ്ങി.

അവൾ കെറുവിച്ചു നോക്കിക്കൊണ്ടു മുന്നോട്ടു നടന്നു. അവനെ കടന്നു പോകാൻ തുടങ്ങിയപ്പോൾ അവന്റെ ശബ്‌ദം ഉയർന്നു.

“പോകുന്നില്ലേ ”

“ഞാൻ എവിടേക്കും പോകുന്നില്ല.” ഉണ്ണി ദേഷ്യത്തിൽ പറയുമ്പോൾ അവളുടെ കണ്ണുകളും കലങ്ങിയിരുന്നു

അവൾ മുന്നോട്ടു നടക്കാൻ തുടങ്ങി.

“ഈ ജീവിതം മുഴുവൻ ഹർഷന്റെ കൂട്ടു ഉണ്ടാകുമെന്നു കരുതിയല്ലേ. അവനു അവന്റെ ജീവിതം ഉണ്ടെടോ. ഇത്രയും നാൾ അവനെ ഡെപെൻഡ് ചെയ്തായിരുന്നു തന്റെ ജീവിതം.”

അനന്തുവിന്റെ വാക്കുകൾ നടത്തത്തിൽ നിന്നും പിടിച്ചു നിർത്തുംപോലെ. ഒരു ജീവനില്ലാത്ത പ്രതിമ കണക്കെ അവൾ നിന്നു.

“താൻ തന്നെ ഒന്നു ചിന്തിച്ചു നോക്കൂ. യാമിക്കും കാണില്ലെടോ ഒരു പോസ്എസ്സിവെന്സ്. ഇത്രയും വർഷം കാത്തിരുന്നു ഇപ്പോഴല്ലേടോ ഹർഷന്റെ സ്നേഹം അവൾക്കു കിട്ടിയത്”

ഉണ്ണിമായക്കു മറുപടി ഒന്നുമില്ലായിരുന്നു. ഒരു നിര്വികാരതയോടെ അനന്തുവിനെ തന്നെ നോക്കി നിന്നു.

“തന്റെ മനസ്സു മാറ്റുവാനോ അല്ലെങ്കിൽ നിങ്ങളെ തമ്മിൽ പിരിക്കാനോ അല്ല ഞാൻ പറയുന്നത്. നീ യാഥാസ്ഥികത മനസ്സിലാക്കാൻ വേണ്ടിയാണ്. എന്നും ഹർഷൻ കൂടെ ഉണ്ടാകില്ല എന്നുള്ള സത്യം നീ മനസിലാക്കണം. അതിനു വേണ്ടിയാണ് ഉണ്ണി”

മറുപടി ഒന്നും പറയാതെ അനന്തുവിന്റെ വാക്കുകൾ മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു അവൾ.

“അവന്റെ അഭാവത്തിൽ നീ കോമ്പറ്റീഷൻ പോകാതെ ഇരിക്കരുത്. ഇതു ജീവിതത്തിലേക്കുള്ള പുതിയ ഒരു വഴി തിരിവ് ആകട്ടെഡോ”

ഉണ്ണി കുറച്ചു നിമിഷങ്ങൾ കൂടി അവനെ തന്നെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടന്നു. അനന്തു പറഞ്ഞതു ഒന്നും ഉണ്ണിയുടെ മനസ്സിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നവന് തോന്നി.

“ഉണ്ണി…ക്ലാസ്സിലേക്കുള്ള വഴി ഇവിടേക്കു ആണ്. ഇത്ര വേഗം മറന്നോ”

“കോമ്പറ്റീഷൻ പോകാൻ കോളേജിന് പുറത്തേക്കു പോയേ പറ്റു അതിനുള്ള വഴി ഇതല്ലേ” ചിരിച്ചികൊണ്ടു ഉണ്ണി പറഞ്ഞെങ്കിലും ആ ചിരിയിലും ഒരു വേദന ഉണ്ടെന്നു അനന്തുവിനു തോന്നി.

“ഞാൻ കൊണ്ടുപോകാം….”

“താൻ അല്ലെ പറഞ്ഞതു ഒരാളെയും ഡിപെൻഡ് ചെയ്യാതെ ജീവിക്കാൻ പഠിച്ചു തുടങ്ങണമെന്നു. തുടങ്ങി നോക്കട്ടെ ഞാൻ”

ഉണ്ണിയുടെ കണ്ണുകളിൽ ഒരു പുത്തൻ തീരുമാനം ഉറച്ചു നിന്നിരുന്നു. അനന്തു പിന്നെ മറുത്തൊന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് തന്നെ തലയാട്ടി.

ഉണ്ണി കോളേജ് ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറി. അരമണിക്കൂർ യാത്ര ഉണ്ടായിരുന്നു. ബസിൽ ഇരിക്കുമ്പോൾ കാണുന്ന കാഴ്ചകൾ അവൾക്കു വളരെ അത്ഭുതം ആയിരുന്നു. താൻ വല്ലപ്പോഴും മാത്രേ ബസിൽ പോകാറുള്ളൂ. അപ്പോഴും ഹർഷൻ കൂടെ കാണും. അതു മിക്കവാറും അവന്റെ വാഹനം പണി മുടക്കുമ്പോൾ ആയിരിക്കും അങ്ങനെയൊരു യാത്ര. താൻ ഇതുവരെയും ഒരു കാര്യത്തിനും ഒറ്റക്കു പുറത്തേക്കു പോയിട്ടില്ലല്ലോ എന്നവൾ ഓർത്തു. എന്തിനും ഏതിനും ഹർഷൻ കൂട്ടു ഉണ്ടാകും. തനിയെ ഒരു പേന പോലും വാങ്ങിയിട്ടില്ല. കോമ്പറ്റീഷൻ പോകുമ്പോഴും പുറമെ നിന്നും ഒരാളോടും സംസാരികണ്ട ഒരു ആവശ്യവും വരാറില്ല. പേപ്പർ ഒപ്പുവയ്ക്കാനും ഹാൾ ടിക്കറ്റ് തരാനും വാങ്ങാനുമെല്ലാം അവൻ തന്നെ കൂടെയുണ്ടാകും. ഇന്ന് മുതൽ എല്ലാം പുതിയ ശീലങ്ങൾ ആണ് തനിക്കു. മറ്റൊന്നിനെയും കുറിച്ചു ആലോചിക്കേണ്ട. കോമ്പറ്റീഷൻ മാത്രം മുന്നിൽ.

പെട്ടന്നു അനന്തുവിന്റെ മുഖം മനസ്സിൽ നിറഞ്ഞു. “ചെ…അവനോടു വെറുതെ ദേഷ്യപ്പെട്ടു. അവൻ പറഞ്ഞതിലും കാര്യം ഉണ്ടല്ലോ. താൻ ഇതുവരെ അതിനെ കുറിച്ചു ആലോചിച്ചില്ല. പക്ഷെ യാമി..അവൾക്കു എന്തൊക്കെയോ കണക്കു കൂട്ടലുകൾ ഉണ്ട്” ചിന്തയോടെ ഇരിക്കുമ്പോൾ അവളുടെ സ്റ്റോപ് പേരു ബസിലെ കിളി ഉച്ചത്തിൽ പറയുന്നത് അവളുടെ ബോധ മണ്ഡലത്തിൽ എത്തി.

കോമ്പറ്റീഷൻ നടക്കുന്ന കോളേജിന് മുന്നിൽ എത്തിയപ്പോൾ മനസ്സു അറിയാതെ പോലും ഒന്നു പകച്ചു. ഇതുവരെ തനിക്കു ഒപ്പം ഉണ്ടായിരുന്ന നിഴൽ ഇപ്പോൾ കൂടെയില്ല എന്ന നഗ്ന സത്യം അവൾ പൂർണ്ണമായും മനസിൽ ഉൾകൊണ്ടിട്ടില്ല. കോളേജിന് ഉള്ളിലേക്ക് കയറണോ വേണ്ടയോ എന്നവൾ ഒന്നറച്ചുനിന്നു.
ചുറ്റുമുള്ള പലതിനെയും പേടിയോടെയായിരുന്നു അവൾ നോക്കി കണ്ടത്.തന്റെ നിഴൽ…. ഹർഷൻ… അവൻ ആയിരുന്നു ഇതുവരെ തന്റെ എല്ലാ ധൈര്യവും. ഒരു സർപ്രൈസ് എന്നോണം അവനെ ഇവിടെ എവിടെയെങ്കിലും കാണണേ എന്നവൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു. മുന്നോട്ടു വച്ച കാലുകൾ മനസ്സു അറിയാതെ നിന്നപ്പോൾ അനന്തുവിന്റെ വാക്കുകൾ അവളുടെ ഉള്ളിലേക്ക് ഒഴുകിയെത്തി. “ഇതൊരു പുതിയ ജീവിത വഴിത്തിരിവ് ആയി കാണു” ആ വാക്കുകൾ മനസ്സിൽ എന്തോ പുതിയ ഒരു ഊർജവും ഉണർവും നല്കിയവൾക്കു. മനസ്സു തന്നെ മുന്നോട്ടു നടന്നു. കാലുകൾ പിറകെയും.

ആദ്യമായി സ്വയം തന്നെ എല്ലാ കാര്യങ്ങളും അവൾ ചെയ്തു. അവിടുത്തെ പ്രിൻസിപ്പൾ കൊണ്ടു ഒപ്പും സീലും വൈപ്പിക്കാനും കോമ്പറ്റീഷൻ ഹാൾ തപ്പി പിടിച്ചു പോകുമ്പോഴെല്ലാം അവൾക്കു ചെറിയ പകപ്പു പ്രകടമായിരുന്നു. എങ്കിലും അവൾ സ്വയം ആശ്വസിപ്പിച്ചു. ആദ്യമായത് കൊണ്ട. അടുത്ത തവണ കുറച്ചുകൂടി ധൈര്യം വരും. ഓരോ കാര്യങ്ങളും അടുത്ത് നിൽക്കുന്ന ഓരോരുത്തരോടും ചോദിക്കുമ്പോഴും അവൾ ആലോചിച്ചത് പരിചയമില്ലാത്ത ഒരാളോടും താൻ ഒരു വാക്കുപോലും മിണ്ടറില്ലലോ എന്നായിരുന്നു.

കോമ്പറ്റീഷൻ കഴിഞ്ഞു. അവൾക്കു രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. സ്റ്റേജിൽ കയറി സമ്മാനം വാങ്ങുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. കാണികൾ ആയി തന്റെ ആരുമില്ല. ഹർഷൻ ഉണ്ടായിരുന്നെങ്കിൽ…. താൻ സ്റ്റേജിൽ സമ്മാനം വാങ്ങാൻ കയറുമ്പോൾ അവന്റെ മുഖത്തു വിരിയുന്ന സന്തോഷം … അതു കാണുമ്പോൾ ആയിരുന്നു സത്യത്തിൽ തന്റെ മനസ്സു നിറഞ്ഞിരുന്നത്. അതു കാണുവാൻ…ആ സന്തോഷം കാണുവാൻവേണ്ടി മാത്രം ആയിരുന്നു ഇതുവരെ അവൾ മത്സരിച്ചിരുന്നതുപോലും.

നിറ കണ്ണുകളോടെ സമ്മാനം വാങ്ങുമ്പോൾ അവൾക്കു കാണികൾക്കിടയിലേക്കു നോക്കാൻ വല്ലാത്ത വിഷമം തോന്നി. താൻ ആഗ്രഹിക്കുന്ന മുഖം അതിൽ ഇല്ലല്ലോ. എങ്കിലും ഏതൊ പ്രതീക്ഷയിൽ എന്നവണ്ണം കാണികൾക്കിടയിലേക്കു മിഴികൾ നീട്ടിയപ്പോൾ നിറ കണ്ണുകളോടെ കയ്യടിക്കുന്ന ഒരു മുഖത്തേക്കു ഒരു നിമിഷം തന്റെ കണ്ണുകൾ ഉടക്കി.

“അനന്തു”

ആ നിമിഷം എന്തോ ഒരു സന്തോഷം വന്നു പൊതിഞ്ഞു അവളെ. ഒറ്റക്കു അല്ല എന്ന് മനസ്സിൽ ആരോ പറയുംപോലെ.

സമ്മാനദാനം കഴിഞ്ഞു മീറ്റിങ്ങും അവസാനിച്ചു പുറത്തേക്കു ഇറങ്ങിയപ്പോൾ സമയം ആറര കഴിഞ്ഞിരുന്നു. മുന്നേ മഴ പെയ്തതുകൊണ്ടും ഇരുട്ട് വീഴാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പൊ ശരിക്കും അവൾക്കു പേടി തോന്നി. ഒറ്റക്കു ഈ നേരത്തു എങ്ങനെ പോകുമെന്ന്…. ഫോൺ എടുത്തു വെറുതെയൊന്നു നോക്കി. ഹർഷന്റെ ഒരു മിസ് കാൾ എങ്കിലും ഉണ്ടോയെന്ന്. നിരാശയായിരുന്നു ഫലം. ഇത്ര വേഗം ഞാൻ ആരുമല്ലാതായോ അവനു… അവൾക്കു ഒരേ സമയം ദേഷ്യവും സങ്കടവും നിറഞ്ഞു.

“ഇങ്ങനെ നിൽക്കാൻ ആണോ ഉദ്ദേശ്യം . വീട്ടിലേക്കു പോകുന്നില്ലേ”

ഉണ്ണി ഞെട്ടി തിരഞ്ഞു നോക്കി.

“അനന്തു..”

“വാ… ഞാൻ ഡ്രോപ്പ് ചെയ്യാം. ഇരുട്ടി തുടങ്ങി. ഒറ്റക്കു പോകണ്ട”

അവളുടെ കയ്യിൽ ഇരുന്ന മൊമെന്റോ വാങ്ങി അവൻ അതിൽ നോക്കിക്കൊണ്ടു അവളോടായി പറഞ്ഞു.

“ഞാൻ ഇവിടേക്കു വന്നത് ഒറ്റക്കു ആണ്. തിരിച്ചു പോകാനും എനിക്കറിയാം” അവന്റെ കയ്യിൽ നിന്നും മൊമെന്റോ തട്ടി പറിക്കും പോലെ തിരിച്ചു വാങ്ങിക്കൊണ്ടു അവൾ പറഞ്ഞു.

“അതേ…കാലത്തു പറഞ്ഞതു ശരിയൊക്കെ തന്നെ. പക്ഷെ ഈ നേരമില്ലാത്ത നേരത്തു നീ ഒറ്റക്കു പോകണ്ട. നിന്നെ ഞാൻ വിടുകയുമില്ല. പട്ടപകൽ ഇവിടെ നേരെ ചൊവ്വേ നടക്കാൻ കഴിയുന്നില്ല. അപ്പോഴാ ഈ ഇരുട്ടുമ്പോൾ. നിനക്കു ഇപ്പൊ തന്നെ പാതി ജീവൻ ഇല്ല അതാലോചിച്ചു”
ഉണ്ണി ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു. അവളുടെ ആ നിൽപ്പു മൗന സമ്മതം ആയി കണ്ടു അവൻ അവളുടെ കയ്യും പിടിച്ചു അവന്റെ കാറിനു അരികിലേക്ക് നടന്നു.

അവളും മനസ്സിലെ വേദന കൊണ്ട് ശരീരവും തളർന്ന അവസ്ഥയിൽ ആയിരുന്നു. കാറിൽ കയറിയതും ഒരു ബോട്ടിൽ വെള്ളം അവൾക്കു നേരെ നീട്ടി. അതു പ്രതീക്ഷിച്ചെന്നോണം അതു വാങ്ങി പകുതിയും കുടിച്ചു തീർത്തു. അവർ അവിടെ നിന്നും തിരിചതും ഫോൺ എടുത്തു അച്ഛനെ വിളിച്ചു. ഹർഷൻ കൂടെയുണ്ടെന്നു കരുതിയാണ് അച്ഛൻ ഇതുവരെ വിളിയ്ക്കാതെ ഇരുന്നത്. പെട്ടന്ന് അനന്തുവുമായി കയറി ചെല്ലുമ്പോൾ… അവൾ അച്ഛനോട് സാഹചര്യങ്ങൾ കുറച്ചു വിശദീകരിച്ചു.

ഏഴരയോടെ അടുപ്പിച്ചു അവളുടെ വീടിന്റെ മുൻപിൽ അവർ എത്തി. കാറിൽ നിന്നും ഉണ്ണി ഇറങ്ങുമ്പോൾ രാധാകൃഷ്ണൻ അക്ഷമയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ബാലുവും. ഉണ്ണി അനന്തുവിന്റെ ഡോറിന് അടുത്തു നിന്നു…”ഒന്നു കയറിയിട്ട് പോകാം. കൂടെ ഒരു കാപ്പിയും”

അതു കേൾക്കാൻ കാത്തിരുന്നപോലെ അനന്തു ചാടി ഇറങ്ങി. അവന്റെ ആ വെപ്രാളം അവളിലും ഒരു ചിരി പടർത്തി.

അച്ഛനും ഇറങ്ങി വന്നു.

“അച്ഛാ…ഇതു അനന്തു”

രാധാകൃഷ്ണൻ അവനു നേരെ കൈകൾ നീട്ടി. തിരിചു അനന്തുവും. ചിരിയോടെ അവർ പരിചയപ്പെടാൻ തുടങ്ങി. അനന്തുവിനെ അകത്തേക്ക് ക്ഷണിച്ചു. ബാലു അതിശയത്തോടെ ഇരിപ്പുണ്ടായിരുന്നു. ഹർഷൻ അല്ലാത്ത ഒരാളുടെ കൂടെ ഉണ്ണിയെ കണ്ട അത്ഭുതം ആണ് അതെന്നു ഉണ്ണി വായിച്ചെടുത്തു.

രാധാകൃഷ്ണൻ ബാലുവിനെയും പരിചയപ്പെട്ടു. ബാലുവിനെ നല്ല മുൻപരിചയം ഉള്ളപോലെ അനന്തു സംസാരിച്ചു. അപ്പോഴേക്കും 3 ഗ്ലാസ് കാപ്പിയും ആയി ഉണ്ണിയെത്തി.

താൻ ഇന്ന് ഉണ്ണിമോളെ ഒന്നു വിളിക്കപോലും ചെയ്തില്ലലോ. യാമിയുടെ കൂടെയുള്ള നിമിഷങ്ങൾ ഏതോ മായ ലോകത്തിൽ എത്തി പെട്ട പോലെ ആയിരുന്നു. എല്ലാം മറന്നു. എല്ലാവരെയും മറന്നു. ഉണ്ണിക്ക് അതു ഒരുപാട് വിഷമം ആയി കാണും. ഹർഷൻ ചിന്തിച്ചു കിടന്നു. മനസ്സു വല്ലാത്ത സംഘർഷത്തിൽ എത്തിയപ്പോൾ ഉണ്ണിയുടെ വീട്ടിലേക്കു അവൻ നടന്നു.

വഴിയിൽ തന്നെ പരിചിതമായ കാർ കിടക്കുന്നത് അവൻ കണ്ടു.

“ഇതാര ഈ നേരത്തു…കാർ നല്ല പരിചയം തോന്നുന്നുവല്ലോ”

പൂമുഖത്തേക്കു നോക്കുമ്പോൾ അകത്തു നിന്നും അനന്തുവും ഉണ്ണിയും അച്ഛനും ബാലുവും ഇറങ്ങി വരുന്നു.

“അനന്തു എന്താ ഈ നേരത്തു..” ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ടു ഹർഷൻ ചോദിച്ചു. മനസ്സിൽ ഒരു കള്ളത്തരം ഉള്ളതുകൊണ്ട് ഉണ്ണിയുടെയും അച്ഛന്റെയും മുഖത്തു നോക്കാൻ മടി തോന്നി. ബാലുവിന്റെ കൂർത്ത നോട്ടം അവനെ തേടിയെത്തി.

“ഇന്ന് കോമ്പറ്റീഷൻ കഴിഞ്ഞപ്പോൾ നേരം വൈകി. ഇരുട്ട് ആയതുകൊണ്ട് ഉണ്ണിയെ ഡ്രോപ്പ് ചെയ്യാമെന്ന് കരുതി. ശരി …ഞാൻ ഇറങ്ങട്ടെ… ഉണ്ണിയോട് ആയിരുന്നു ആദ്യം യാത്ര പറഞ്ഞതു കണ്ണുകൾ കൊണ്ടു…അച്ചനോടും ബാലുവിനോടും യാത്ര പറഞ്ഞു ഹർഷന്റെ തോളിൽ ഒന്നു തട്ടി. കാറിൽ കയറുമ്പോഴും ഉണ്ണിയെ നോക്കാൻ അവൻ മറന്നില്ല.

അവൻ പോയതും വല്ലാത്ത ക്ഷീണം ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ എന്നും പറഞ്ഞു ഉണ്ണി റൂമിലേക്ക് പോയി. നീ എന്താ ഉണ്ണിയുടെ കൂടെ പോകാതിരുന്നത് എന്നും ചോദിച്ചു ചോദ്യം ചെയ്യൽ തുടങ്ങി. എല്ലാത്തിനും തല കുമ്പിട്ടുള്ള മൗനം ആയിരുന്നു അവന്റെ മറുപടി. അവൻ വല്ലാതെ വിഷമിച്ചു പോയി. താൻ പറഞ്ഞ നുണ അതു സത്യം ആയിരുന്നു. ഇന്ന് തന്നെ കോമ്പറ്റീഷൻ. അവനു ഓർക്കുംതോറും വിഷമം കൂടി വന്നു. ഇന്ന് മുഴുവൻ അവൾ ഒറ്റക്കു…

അവൾ കുളി കഴിഞ്ഞു ഇറങ്ങി വരുമ്പോൾ ഉണ്ണിയുടെ ഫോൺ അടിക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ
“യാമി…” ആദ്യം ഒന്നു മടിച്ചെങ്കിലും അവൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു.

“യാമിയാണ്. ഇന്ന് ഉണ്ടായത് നീയായിട്ടു അവനോടു പറയില്ല എന്നു വിശ്വസിക്കുന്നു. ഇതൊരു തുടക്കം മാത്രം ഉണ്ണി…മോളെ” അവസാനത്തെ തന്റെ പേരു ഒരു പ്രത്യേക താളത്തോടെ ഊന്നി പറഞ്ഞു കൊണ്ട് അവൾ കാൾ കട്ട് ചെയ്തു.

ഫോണും പിടിച്ചു ഒരു പകപ്പോടെ നിൽക്കുമ്പോൾ ഹർഷൻ കയറി വന്നു. അവളെ ഒന്നു നോക്കി സങ്കടം അതികരിച്ചു ഹർഷൻ ഉണ്ണിയെ മുറുകെ കെട്ടി പിടിച്ചു. നിമിഷങ്ങളോളം. ഉണ്ണിയുടെ തോളിൽ അവന്റെ കണ്ണുനീർ വീണു നനഞ്ഞപ്പോൾ അവളുടെ മനസിൽ മുഴങ്ങിയത് യാമിയുടെ വാക്കുകൾ ആയിരുന്നു….

“ഇതൊരു തുടക്കം മാത്രം”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5