Thursday, April 25, 2024
Novel

Mr. കടുവ : ഭാഗം 36

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

“ഒച്ച വെക്കാതെടി പുല്ലേ. ഇത് ഞാനാ. ”

കടുവ!!!എടോ പരട്ടകടുവേ. മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ.

“ദുഷ്ടാ ഞാനാകെ പേടിച്ചു. നിങ്ങളെന്താ എന്നെ കിഡ്നാപ്പ് ചെയ്യാൻ പോവാണോ? കണ്ണ് മൂടിക്കെട്ടി വായും പൊത്തിപ്പിടിച്ച്? ”

“അതേ. എന്നിട്ട് വേണം നിന്റെ ഏട്ടന്റെ കൈയിൽന്ന് ആ റോൾസ് റോയ്‌സ് കാറും ഒരു പത്തു കോടി രൂപയും വാങ്ങിക്കാൻ. ”

“പിന്നെ…. പത്തു കോടി !പത്തു പൈസ തരാതെ നിങ്ങളുടെ കൈയിൽന്ന് എന്റെ ഏട്ടൻ എന്നെ രക്ഷിക്കും. ”

“ആഹാ…അത്രയ്ക്കയോ? എന്റെ വീട്ടിൽ കേറിവന്ന് എന്റെ സമ്മതമില്ലാതെ എന്റെ ഭാര്യയെ കൂട്ടികൊണ്ട് പോവോ? ആർക്കാ അതിനുള്ള ധൈര്യംന്ന് എനിക്കൊന്ന് കാണണം. ”

“ധൈര്യം നമുക്ക് പിന്നെ ടെസ്റ്റ്‌ ചെയ്യാം. ഇപ്പൊ ഈ കെട്ടഴിക്ക് എനിക്ക് കണ്ണ് വേദനിക്കുന്നു. ”

“അതൊക്കെ അഴിക്കാം നീയ്യിങ്ങ് വന്നേ. ”
എന്റെ കൈയിൽ പിടിച്ചു വലിച്ച് നടന്നു. എങ്ങോട്ടാണെന്ന് ഒരു ഊഹവുമില്ല.

“വല്ല കുണ്ടോ കുഴിയോ ഉണ്ടെങ്കിൽ പറയണേ. ഇപ്പഴും ഇവിടെ ഇരുട്ടാണോ? ”

“ഒന്ന് മിണ്ടാതെ വരുന്നുണ്ടോ? ”

ഇവിടുന്ന് അനങ്ങരുത് ന്നും പറഞ്ഞ് എന്നെ എവിടെയോ കൊണ്ട് നിർത്തി. ചന്ദ്രുവേട്ടൻ പറയുന്നത് കേട്ട് ആകാംക്ഷയോടെ ഞാൻ നിന്നുകൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ കണ്ണിലെ കെട്ട് അഴിഞ്ഞു. പതുക്കെ ചിമ്മിചിമ്മി കണ്ണുതുറന്നു. റൂമിലെ കർട്ടനിട്ട ചുമരിന് അഭിമുഖമായി കൊണ്ടുനിർത്തിയിരിക്കാണ്.

ആ ചുമര് മുഴുവൻ കർട്ടൻ കൊണ്ട് മൂടിയിരിക്കുകയാണ്. ഈ കർട്ടൻ കാണിച്ചു തരാനായിരുന്നോ എന്നെ ഇങ്ങനെ പേടിപ്പിച്ചത്? ഞാൻ ചന്ദ്രുവേട്ടനെ നോക്കിയപ്പോൾ ആള് ഉടനെ കർട്ടന്റെ അടുത്ത് പോയി അത് നീക്കി. അപ്പോൾ അവിടെ കണ്ട കാഴ്ച്ചയിൽ എന്റെ കണ്ണുകൾ വിടർന്നു.

ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച. ചന്ദ്രുവേട്ടൻ എന്നെ ആദ്യം കണ്ട സന്ദർഭം വരച്ചുവെച്ചിരിക്കുന്നു. അന്ന് ആ റോസ് പൂവിനെ കുനിഞ്ഞുനിന്ന് ചുംബിക്കുന്നത്. വലതുവശത്തായി അമ്പലത്തിൽ ചുറ്റുവിളക്ക് തെളിയിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ ഇടതുവശത്ത് വരച്ചിരുന്ന ചിത്രം കണ്ട് അറിയാതെ കൈ എന്റെ ഇടതുകവിളിൽ ചേർത്തു വെച്ചു. എന്നിട്ട് ഇടംകണ്ണിട്ട് പുള്ളിയെ നോക്കിയപ്പോൾ ഒരു കള്ളച്ചിരിയും ചിരിച്ച് എന്നെത്തന്നെ നോക്കിനിൽപ്പാണ്.

ആവണിക്കുട്ടിയുടെ കൂടെയിരുന്ന് അന്ന് വിമാനം പറപ്പിക്കുന്ന ചിത്രമായിരുന്നു അത്. അവളെയും വരച്ചിട്ടുണ്ട്. പറന്നു വരുന്ന വിമാനം പിടിക്കാൻ നിൽക്കുന്നത്.

കടുവയ്ക്ക് ചിത്രം വരക്കാനും അറിയുവോ? ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. എന്റെ മുഖത്തെ അപ്പോഴത്തെ ഭാവങ്ങളും എല്ലാം കിറുകൃത്യമായി വരച്ചിരുന്നു. ഞാനാണോ അതോ ചിത്രത്തിലെ ഞാനാണോ യഥാർത്ഥമെന്ന് സംശയിച്ചുപോയി.

“എങ്ങനെയുണ്ട്? ഇഷ്ടമായോ? ”
പിറകിലൂടെ വയറിൽ ചുറ്റിപ്പിടിച്ച് എന്റെ തോളിൽ മുഖം ചേർത്തുവെച്ച് ചന്ദ്രുവേട്ടൻ ചോദിച്ചു.

“ഇതൊക്കെ….. ”

“എപ്പോഴും കണ്ടോണ്ടിരിക്കാൻ വേണ്ടി ചെയ്തതാ. ഈ ഓരോ ചിത്രത്തിനും നമ്മുടെ ജീവിതത്തിൽ അതിന്റെതായ പ്രാധാന്യമുണ്ട്. ഒന്ന് നമ്മുടെ ആദ്യകണ്ടുമുട്ടൽ, അടുത്തത് ഞാൻ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ദിവസം.

പിന്നെ ഇത് മനഃപൂർവമല്ലെങ്കിലും നിന്നെ വേദനിപ്പിച്ചു. ഒത്തിരി നൊന്തു ലെ? അതിനേക്കാളേറെ ദാ ഇവിടെ വേദനിച്ചിരുന്നു. ”
സ്വന്തം നെഞ്ചിൽ ചൂണ്ടി ചന്ദ്രുവേട്ടൻ പറഞ്ഞു.

“എന്നിട്ടെന്തേ എന്നോട് ആദ്യമേ പറയാതിരുന്നത്? ”

“പേടിച്ചിട്ടാണ്. ഇനിയും ഒരു ഷോക്ക് കൂടി താങ്ങാൻ ഇവിടെ ആർക്കും കഴിയില്ല. ആദ്യം അമ്മു പിന്നെ താര ഇനി നീ കൂടി……. ആലോചിക്കാൻ പോലും പറ്റുന്നില്ല. അമ്മു ഞങ്ങളുടെ ജീവനായിരുന്നു.

അവൾ പോയപ്പോഴേ എല്ലാവരും ആകെ തകർന്നു. താര ഒരു പരിധിവരെ അതിന് ആശ്വാസമായിരുന്നു.

പക്ഷെ അവൾ ചെയ്ത ചതി….. പിന്നെ അമ്മയുടെ വയ്യായ്ക, കല്യാണം മുടങ്ങിയത്, എല്ലാം കൂടി അച്ഛനും ആകെ തളർന്നു. ഇവര് കുട്ടികൾ വെക്കേഷന് വരുമ്പഴാണ് എന്തെങ്കിലും ഒച്ചയും ബഹളവും ഉണ്ടാവുന്നത്.

കഴിഞ്ഞ രണ്ടു വർഷായി അതും ഇല്ല. ഇങ്ങനെ ഒരു വീടും വീട്ടിൽ ആളുകളും ഉണ്ടെന്നേയുള്ളു. ഒരു ലക്ഷ്യമില്ലാത്ത ജീവിതം.

എല്ലാത്തിനോടും ദേഷ്യമായിരുന്നു. അതിൽന്നെല്ലാം ഓടിയൊളിക്കാനാണ് ചെടികൾ നട്ടുതുടങ്ങിയത്. പിന്നെ അതെന്റെ തന്നെ ഭാഗമായി.

നീ ഇവിടെ വന്ന ആദ്യദിവസം നമ്മൾ തമ്മിൽ വഴക്കിട്ടില്ലെ. എത്രയോ ദിവസങ്ങൾക്ക് ശേഷം അന്നാണ് ഞാനൊന്ന് മനസറിഞ്ഞു ചിരിച്ചത്.

അച്ഛൻ എന്നോട് പഴയപോലെ സംസാരിച്ചത്. അമ്മയും അതെ. ആഗ്രഹിച്ചിട്ട് അവസാനം നിന്നെയും നഷ്ടപ്പെട്ടാൽ….. നിന്റെ മനസ്സിൽ ഇനി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ… അതൊക്കെയായിരുന്നു എന്റെ പേടി.

പക്ഷെ നീയും എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് രേവതി പറഞ്ഞപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു.
തുറന്നു പറയാതെ പറ്റിച്ചു. ഒരുപാട് വിഷമിപ്പിച്ചു. സോറി. ”

ചന്ദ്രുവേട്ടന്റെ വാക്കുകളെക്കാളേറെ ഞാൻ ശ്രദ്ധിച്ചത് ആ മുഖത്ത് മിന്നിമാഞ്ഞ വിവിധ ഭാവങ്ങളായിരുന്നു.

ചില സമയത്ത് ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണുകളിൽ നീർമണികളുടെ സാന്നിധ്യവും. ചന്ദ്രുവേട്ടൻ വിഷമിക്കുന്നത് അധികനേരം കണ്ടുനിൽക്കാൻ കഴിഞ്ഞില്ല.

ഒരു പ്രതിസന്ധിയിലും തളരാത്ത, ആരാടാ ന്ന് ചോദിച്ചാൽ ഞാനാടാ ന്ന് മുഖത്തുനോക്കി പറയാൻ തന്റേടമുള്ള ചന്ദ്രവേട്ടനെയാണ് ഞാനെന്നും കാണാൻ ആഗ്രഹിക്കുന്നത്.

എന്നോട് എപ്പോഴും വഴക്കിടുകയും വേണ്ടിവന്നാൽ രണ്ടു പൊട്ടിക്കാനും മടിയില്ലാത്ത എന്റെ കടുവയെ. അതുകൊണ്ട് ഇനിയും ആ കഥാപ്രസംഗം തുടരാൻ അനുവദിച്ചുകൂടാ എന്ന് എനിക്ക് തോന്നി.

ഞാൻ ചെന്ന് ടേബിളിൽ വെച്ചിരുന്ന പാൽഗ്ലാസെടുത്ത് ചന്ദ്രുവേട്ടന് നേരെ നീട്ടി.

“ഒത്തിരി പറഞ്ഞതല്ലേ ഇനി കുറച്ചു എനർജി ആയിക്കോട്ടെ. ”

അലസമായി ഞാൻ പറഞ്ഞപ്പോൾ ‘ പൊട്ടന്റെ മുന്നിലാണോ ഇത്രയും നേരം ശംഖൂതിയത് ‘ എന്ന ഭാവത്തോടെ എന്നെയൊന്ന് നോക്കി.

ശേഷം പാൽ വാങ്ങിച്ചു കുടിച്ചു. അത് കുടിക്കുന്നതിനിടയിൽ കടുവ എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. കടുവ കുടി നിർത്തുന്നില്ലല്ലോ.

പകുതി എനിക്ക് തരാതെ മുഴുവനും കുടിക്കുവോ? ചോദിച്ചാലോ? അയ്യേ… മോശം. എന്നാലും എനിക്കും തരണ്ടേ. അതല്ലേ അതിന്റെ ഒരിത്. നിരാശയോടെ ഞാൻ തറയിലേക്ക് നോക്കിനിന്നു.

“ദാ കുറച്ചു എനർജി നിനക്കും ഇരിക്കട്ടെ. ആവശ്യമുണ്ട്. ”

പകുതി കുടിച്ച പാൽഗ്ലാസ്‌ എനിക്കുനേരെ നീട്ടിക്കൊണ്ട് ചന്ദ്രവേട്ടൻ കുസൃതിയോടെ പറഞ്ഞപ്പോൾ എന്റെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. തല ഉയർത്താതെ തന്നെ ഞാനത് വാങ്ങിച്ചു കുടിച്ചു.

ആ മുഖത്തേക്ക് നോക്കാൻ എന്തോ പോലെ. എന്നാൽ ചന്ദ്രവേട്ടന്റെ നോട്ടം എന്നിലാണെന്ന് ഞാനറിഞ്ഞു. ഇറങ്ങി ഓടിയാലോന്ന് വരെ തോന്നിപ്പോയി.

ഉടനെ ചന്ദ്രവേട്ടൻ എന്റെ നേർക്ക് നടന്നടുത്തു. പിറകിലേക്ക് പോകാൻ ആഗ്രഹിക്കുന്നണ്ട് പക്ഷെ ഒരടി അനങ്ങാൻ കഴിയുന്നില്ല. ആള് അടുത്തെത്തും തോറും ഹൃദയമിടിപ്പ് വർധിച്ചുക്കൊണ്ടിരുന്നു.

ഇടിച്ച് ഇടിച്ച് ഇതിപ്പോ പുറത്ത് വരുമെന്നാണ് തോന്നുന്നത്. ഒന്ന് പതുക്കെ ഇടിക്കെന്റെ ഹൃദയമേ. മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കാതെ.

“പ്രിയെ… ”

അടുത്തെത്തിയ ചന്ദ്രവേട്ടൻ എന്റെ മുഖം ആ കൈക്കുമ്പിളിൽ കോരിയെടുത്തു. മുഖം ഉയർത്തിപിടിച്ചു എങ്കിലും കണ്ണ് തുറന്നു നോക്കാതെ ഞാനാ വിളി കേട്ടു.

“ഇങ്ങനെ നിന്നാൽ മതിയോ? ”
മറുപടി മൗനമായിരുന്നു.

“ഉദ്ഘാടനവും പ്രസംഗവും കഴിഞ്ഞ സ്ഥിതിക്ക് കാര്യപരിപാടിയിലേക്ക് കടക്കല്ലേ? ”

അത് കേട്ടതും നോർമലായി കൊണ്ടിരുന്ന ഹൃദയമിടിപ്പ് വീണ്ടും കൂടി. ശരീരം ആകെയൊരു വിറയൽ. ആ ചോദ്യം എന്നിൽ സൃഷ്ടിച്ച മാറ്റങ്ങൾ ഒരു പുഞ്ചിരിയുടെ രൂപത്തിൽ എന്റെ ചുണ്ടുകൾ ചന്ദ്രുവേട്ടന് കാണിച്ചു കൊടുത്തു. അത്രയും മതിയായിരുന്നു ചന്ദ്രുവേട്ടന് എന്റെ സമ്മതം മനസിലാക്കാൻ.

ഒട്ടും വൈകാതെ ആ കൈകളിൽ എന്നെ കോരിയെടുത്തു. പെട്ടന്നുള്ള പ്രവൃത്തിയിൽ ചന്ദ്രുവേട്ടന്റെ ഷിർട്ടിൽ മുറുക്കി പിടിച്ച് മുഖത്തേക്ക് നോക്കിയപ്പോൾ ആ കുസൃതികണ്ണുകൾ ഇമചിമ്മാതെ എന്നെത്തന്നെ നോക്കുന്നതാണ് കണ്ടത്. അവ എന്നെ ആഴത്തിൽ കൊത്തിവലിക്കുന്നതായി തോന്നി.

ആ കണ്ണുകളിൽ തെളിഞ്ഞു നിന്ന പ്രണയാഗ്നിയിൽ പൊള്ളിപ്പിടഞ്ഞപ്പോൾ അവയെ നേരിടാനാവാതെ ഇരുകൈകൾ കൊണ്ടും ഞാനെന്റെ മുഖം പൊത്തിപ്പിടിച്ചു.

ബെഡിൽ കിടത്തിയപ്പോഴും, ബലമായി എന്റെ കൈകൾ എടുത്തു മാറിയപ്പോഴും കണ്ണുതുറന്നു നോക്കാൻ മാത്രം ഞാൻ മുതിർന്നില്ല.

“പ്രിയെ… ”

മുഖത്തു ആ ചുടുനിശ്വാസം പതിച്ചപ്പോഴും അങ്ങനെ തന്നെ കിടന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ നെറ്റിത്തടത്തിൽ ആ അധരങ്ങളുടെ കുളിരനുഭവപ്പെട്ടപ്പോൾ അറിയാതെ കണ്ണ് തുറന്നു പോയി. അപ്പോൾ മുഖത്തിന് നേരെ ആടിക്കളിക്കുന്ന ആ പുലിനഖ ലോക്കറ്റും രോമാവൃതമായ വിരിമാറുമാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. ശേഷം ചന്ദ്രുവേട്ടന്റെ മുഖത്തേക്കും. എനിക്കു മീതെ ഇരുവശത്തും കൈകൾ കുത്തി നിൽക്കുകയായിരുന്നു ആള്. ചന്ദ്രുവേട്ടൻ വീണ്ടും എന്റെ നെറ്റിയിൽ ചുണ്ടുചേർത്തു. പിന്നെ മാറിമാറി ഇരുകവിളിലും, നാസികയിൽ. ശേഷം അവ തന്റെ ഇണയോടൊത്ത് വിശ്രമിക്കാൻ തുനിഞ്ഞതും ചൂണ്ടുവിരലിനാൽ ഞാനവയെ തടഞ്ഞു.

“എന്തോന്നാടി ഇത്? എപ്പോൾ നോക്കിയാലും ഇതിന് മാത്രം തടസമാണല്ലോ? ”

“തടസമൊന്നുമില്ല. ”

“പിന്നെ…? ”

“എല്ലാവരും പറഞ്ഞു ചന്ദ്രുവേട്ടന് നന്നായി പാടാനറിയാമെന്ന്. ഇടയ്ക്കും തലയ്ക്കും ഓരോ മുക്കലും മൂളലും ഞാനും കേട്ടിട്ടുണ്ട്. പക്ഷെ ഇതുവരെ മുഴുവനായി കേട്ടിട്ടില്ല. ”

“അതുകൊണ്ട്? ”

“അതുകൊണ്ട്… ഇന്ന് എനിക്കൊരു പാട്ട് മുഴുവനും പാടി തരണം. ന്നിട്ട് മതി ബാക്കി. ”

“ഇല്ലെങ്കിൽ? ”

“ഇല്ലെങ്കിൽ… ഗുഡ് നൈറ്റ്‌. ”

“അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ…. ”

ഒന്ന് നിർത്തിയ ശേഷം ചന്ദ്രുവേട്ടൻ പറഞ്ഞു.

“പാടിത്തരാം. പക്ഷെ നിയ്യും കൂടെ പാടണം. ”

“മ്മ്മ്…… ശ്രമിക്കാം. ”
ഉടനെ ചന്ദ്രുവേട്ടൻ പാടിത്തുടങ്ങി. ഒപ്പം ഞാനും.

🎶 ശിശിരകാല മേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ
ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ
സ്പന്ദനങ്ങളിൽ രാസചാരുത
മൂടൽമഞ്ഞല നീർത്തി ശയ്യകൾ
ദേവതാരുവിൽ വിരിഞ്ഞു മോഹനങ്ങൾ
(ശിശിരകാല…… )

ആദ്യരോമഹർഷവും അംഗുലീയപുഷ്പവും
അനുഭൂതി പകരുന്ന മധുരം
ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും
കതിരിടും ഹൃദയങ്ങളിൽ
മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി
ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം
(ശിശിരകാലം……. )

ലോലലോലപാണിയാം കാലകനകതൂലിക
എഴുതുന്നൊരീ പ്രേമകാവ്യം
ഈ നിശാലഹരിയും താരാഗണങ്ങളും
അലിയുമീ ഹൃദയങ്ങളിൽ
ലയനരാഗവാഹിനി തരളതാളഗാമിനി
തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം

ശിശിരകാല മേഘമിഥുന രതിപരാഗമോ
അതോ ദേവരാഗമോ
കുളിരിൽ മുങ്ങുമാത്മദാഹമൃദുവികാരമോ
അതോ ദേവരാഗമോ
അതോ ദേവരാഗമോ
അതോ ദേവരാഗമോ 🎶

പാടുന്നതിനിടയിലും ആ കള്ളക്കടുവയുടെ കൈകളും അധരങ്ങളും എന്നിൽ കുസൃതി കാണിക്കുന്നുണ്ടായിരുന്നു. പ്രണയാർദ്രമായ ആ രാത്രിയുടെ ഏതോ യാമങ്ങളിൽ ഞാൻ എന്റെ കടുവയുടേത് മാത്രമായി കഴിഞ്ഞിരുന്നു. എല്ലാ അർത്ഥത്തിലും. എനിക്കായ് മാത്രം കരുതിവെച്ച ചന്ദ്രുവേട്ടന്റെ പ്രണയത്തെ അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി ഞാൻ എന്നിലേക്ക് ഏറ്റുവാങ്ങിയ നിമിഷങ്ങൾ.

മുഖത്ത് എന്തോ കുത്തുന്നതിന്റെ അസ്വസ്ഥത കൊണ്ടാണ് രാവിലെ ഉണർന്നത്. ബോധം വന്നുവെന്നേ ഉള്ളു കണ്ണുകൾ അപ്പോഴും നിദ്രയിലായിരുന്നു.

ഇതെന്താ ഈ കുത്തുന്നത്? പുല്ലോ? ഇന്നലെ ഞാൻ മുറ്റത്താണോ കിടന്നത്? ഓരോന്ന് ആലോചിച്ചു പതുക്കെ കണ്ണുതുറന്നു നോക്കി. ഇതെന്താ കറുത്ത പുല്ലോ? ഇടയിൽ വെളുത്ത നിറവും കാണുന്നുണ്ടല്ലോ.

തലയുയർത്തി നോക്കിയപ്പോഴാണ് ശെരിക്കും ബോധം വന്നത്. ചന്ദ്രുവേട്ടന്റെ നെഞ്ചിലാണ് കിടക്കുന്നത്.

ആളാണെങ്കിൽ ആർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ രണ്ടുകൈകൊണ്ടും ഇറുക്കി കെട്ടിപിടിച്ചിട്ടുണ്ട്. ഒരുനിമിഷം ചന്ദ്രുവേട്ടനെ കണ്ട അന്നുമുതലുള്ള സംഭവങ്ങൾ ഒരു സ്‌ക്രീനിലെന്നപോലെ മനസ്സിൽ തെളിഞ്ഞു.

അടിക്കൂടിയതും പിണങ്ങിയതും ഇണങ്ങിയതും എപ്പോഴോ ഞാൻ പോലുമറിയാതെ ഈ കടുവയെ സ്നേഹിച്ചു തുടങ്ങിയതും ഏറ്റവുമൊടുവിൽ ദാ ഇങ്ങനെ ഈ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്നതും. അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

“എന്താടി ഉറങ്ങിക്കിടക്കുമ്പോൾ എന്റെ സൗന്ദര്യം നോക്കി കണ്ണുവെക്കുന്നുണ്ടോ? ”
കണ്ണടച്ച് കിടന്നുകൊണ്ടാണ് ചോദിച്ചത്.

“പിന്നെ എന്താ സൗന്ദര്യംന്നല്ലേ? ഈ താടിയും മീശയും വളർന്നത് നോക്കായിരുന്നു. വെട്ടിക്കളഞ്ഞാലോന്ന്… ”

“വെട്ടാനിങ്ങ് വാടി. നിന്ന്തരാം ഞാൻ. ദൈവമേ ഈ പെണ്ണ് നോക്കിയിരുന്ന് നോക്കിയിരുന്ന് എന്റെ താടിയും മീശയും പ്രാകിന്നാണ് തോന്നണത്. അമ്മയോട് പറഞ്ഞ് വൈകീട്ട് കടുകും മുളകും ഉഴിഞ്ഞിടീപ്പിക്കണം. ”

“ഹോ കഷ്ടം. കണ്ടാലും മതി. താടിയും മുടിയും വളർത്തി കാട്ടാളനെപ്പോലുണ്ട്. ഏത് നേരത്താണോ ഈ കടുവയെ പ്രേമിക്കാൻ തോന്നിയത്. എന്ത് ഗ്ലാമറായിരുന്നു ആ സൂരജേട്ടൻ. നല്ല ബോളിവുഡ് സ്റ്റാർനെ പോലെ. ”

അത് കേട്ട കടുവയുടെ മുഖത്ത് ദേഷ്യവും കുശുമ്പും നിറയുന്നത് കണ്ടു. ആ പറഞ്ഞതിന് എനിക്കെന്തോ തരാനുള്ള തയാറെടുപ്പാണെന്ന് മനസ്സിലാക്കിയതും ഞാൻ വേഗം ഓടി വാഷ്റൂമിൽ കയറി.

“നീ അതിനകത്തൂന്ന് ഇറങ്ങടി. നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്. അവള്ടെ ഒരു കൂരജേട്ടൻ. ”
കടുവ പുറകിൽ നിന്ന് വിളിച്ചു കൂവുന്നുണ്ടായിരുന്നു.

അമ്മയുടെ നിർദ്ദേശപ്രകാരം ഞങ്ങൾ അമ്പലത്തിൽ പോയി തൊഴുതു. അവിടുന്ന് വന്നതും നേരെ ഔട്ട് ഹൗസിലേക്കാണ് പോയത്. പടകളൊന്നും എഴുന്നേറ്റിട്ടില്ലായിരുന്നു. മൂർത്തി അങ്കിളും ആന്റിയും ഏട്ടനും ഉണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ ഓരോന്നോരോന്നായി എഴുന്നേറ്റു വന്നു. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു എല്ലാവരുമൊത്ത് സംസാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോൾ ഏട്ടന് ശെരിക്കും എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു.

ആ ചോദ്യം കേട്ട് എല്ലാവരും നിശബ്ദരായി ഏട്ടനെ ഉറ്റുനോക്കി ഇരുന്നു. ഏട്ടന് പറയാനുള്ളത് കേൾക്കാൻ തയ്യാറായി.

” MBA കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ബിസിനസ് എല്ലാം അച്ഛൻ എന്നെ ഏൽപ്പിച്ചു. എനിക്ക് കൂട്ടിന് സൂരജും ഉണ്ടായിരുന്നു.

അച്ഛന് കൂട്ടിന് ജയദേവൻ അങ്കിൾ എന്നപ്പോലെ. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. പക്ഷെ പോകെ പോകെ എല്ലാത്തിലും ഓരോ ക്രമക്കേടുകൾ കാണാൻ തുടങ്ങി. കുറച്ചൊക്കെ അച്ഛനോട് ചോദിച്ചിരുന്നു.

ബാക്കിയെല്ലാം ഞാനും സൂരജും കൂടിയാണ് ഡീൽ ചെയ്തത്. ഇതിനിടയിൽ ബോംബെയിലെ ഓഫീസിലും ഇതുപോലെ ഒരു പ്രശ്നം വന്നപ്പോളാണ് ഞാൻ അങ്ങോട്ട്‌ പോയത്. നാട്ടിലെ കാര്യങ്ങൾ സൂരജിനെയും ഏൽപ്പിച്ചു ഞാൻ പോയി.

എയർപോർട്ടിൽ നിന്ന് ഓഫീസിലേക്ക് പോകാൻ കമ്പനി വേണ്ടിയായിരുന്നു വന്നത്. വഴിയിൽ വെച്ച് കുറച്ചു പേർ എന്നെയും അതിലെ ഡ്രൈവറെയും ആക്രമിച്ചു. അയ്യാൾ അപ്പോൾ തന്നെ കൊല്ലപ്പെട്ടു. വഴക്കിനിടയിൽ തലയ്ക്ക് അടികിട്ടി ബോധം പോയി. പിന്നെ കണ്ണുതുറക്കുമ്പോൾ ഞാനൊരു സെല്ലിനകത്തായിരുന്നു. എങ്ങും ഇരുട്ട് നിറഞ്ഞ ഒരു സ്ഥലം. പുറംലോകവുമായി ബന്ധമില്ലാതെ ആരോടെങ്കിലും ഒന്ന് പറയാൻ പോലും പറ്റാതെ ദിവസങ്ങളോളം അതിനകത്തു കിടന്നു.

പതിയെ ഞാൻ മനസിലാക്കി അതൊരു മെന്റൽ അസൈലമാണെന്ന്. ആരുടെയും കണ്ണിൽ പെടാതെ ഒഴിഞ്ഞ സ്ഥലത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഒരു മാനസികാരോഗ്യകേന്ദ്രം.

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ എന്നെപ്പോലെ തട്ടിക്കൊണ്ടുവന്നവരെ പാർപ്പിക്കുന്ന സുരക്ഷിതമായൊരു സ്ഥലം. എല്ലാവരും കൂടി രണ്ടുമൂന്നു തവണ ഷോക്കടിപ്പിക്കുകയും ചെയ്തു.

എന്റെ വിഷമം മുഴുവൻ നാട്ടിലെ കാര്യം ആലോചിച്ചായിരുന്നു. എന്നെ കാണാത്ത വിഷമത്തിൽ എന്തായിക്കാണുമെന്ന്. എനിക്ക് ഭ്രാന്താണെന്ന് വരുത്തി തീർക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ ആർക്ക് വേണ്ടി? എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. ആർക്കായിരിക്കും എന്നോട് ഇത്രയും ശത്രുത?

ദിവസങ്ങൾ പോകുന്നതൊന്നും അറിയാതെ അതിനകത്തു കഴിച്ചുകൂട്ടി. രക്ഷപ്പെടാനും പലവട്ടം ശ്രമിച്ചു. ഫലമുണ്ടായില്ല.

അങ്ങനെ ഇരിക്കുമ്പോളാണ് എന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ആള് വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവരെന്നെ ആ സെല്ലിൽ നിന്നും പുറത്ത് ഇറക്കിയത്. ദിവസങ്ങൾക്ക് ശേഷം കണ്ണിൽ ഒരു വെളിച്ചം തട്ടിയത് അന്നാണ്.
അവിടുത്തെ ഡോക്ടറുടെ റൂമിലേക്ക് കടക്കുമ്പോഴേ കേട്ടു.

ഇനിയുള്ള അവരുടെ തീരുമാനം എന്നെ കൊല്ലാനാണെന്ന്. ഒരു ഉളുപ്പുമില്ലാതെ എന്റെ മുന്നിൽ നിൽക്കുന്ന അവരെ കണ്ട് എനിക്ക് പുച്ഛമാണ് തോന്നിയത്. അതിലുപരി ഇപ്പോഴും അവരെ വിശ്വസിക്കുന്ന അച്ഛനെക്കുറിച്ച് സങ്കടവും.”

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35