Thursday, April 25, 2024
Novel

Mr. കടുവ : ഭാഗം 22

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

“രേവൂ….. ! ”

ഞാനോടിച്ചെന്ന് അവളെ കെട്ടിപിടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ അവളെ കണ്ട സന്തോഷത്തിൽ എന്റെ കണ്ണൊക്കെ നിറഞ്ഞു. അവളുടെയും.

“പ്രിയ…. ”

“മൂർത്തി അങ്കിൾ എവിടെ? ”

“അങ്കിളും ആന്റിയൊന്നും ഇല്ല. ഞാൻ ഒറ്റയ്ക്കാ വന്നത്. അച്ഛൻ ട്രെയിൻ കയറ്റിത്തന്നു. ”

“അങ്കിൾ ന് നിന്നെ ഇത്രയ്ക്ക് വിശ്വാസായോ? ”

“ദേ പെണ്ണെ ഒന്നങ്ങ് തന്നാലുണ്ടല്ലോ. അതൊക്കെ പണ്ടല്ലേ. ഇപ്പൊ ഞാൻ നല്ല കുട്ടിയാ. ”

“എന്തോ…. എങ്ങനെ….. അതുകൊണ്ടായിരിക്കും പൊന്നുമോൾ വേറെ കല്യാണത്തിനൊന്നും സമ്മതിക്കാത്തത്. ”

“ഇറങ്ങി പോവില്ലെന്നല്ലേ പറഞ്ഞുള്ളു. കല്യാണം കഴിക്കുന്നെങ്കിൽ അതെന്റെ വിനുവേട്ടനെ മാത്രമായിരിക്കും. ”

“ആരാ മോളെ വന്നത്? ”
അമ്മയായിരുന്നു.

“അമ്മേ ഇത് രേവതി. ഞാൻ പറയാറില്ലേ. ”

“ആ… മോള് എന്താ പുറത്ത്തന്നെ നിന്നത് അകത്തേക്ക് വാ. ”

“സത്യാണോ അമ്മേ ഇവള് എന്നെക്കുറിച്ച് പറയാറുണ്ടോ? ”

“ഇല്ലടി ഞാൻ ചുമ്മാ തട്ടിവിട്ടതാ. സാധാരണ സിനിമയിലൊക്കെ കേട്ടിട്ടില്ലേ. അതുപോലെ. ”

“കുട്ടി വെറുതെ വന്നതല്ലേ? ”

“അതെ അമ്മേ. വിളിച്ചപ്പോൾ പനിയാണെന്നൊക്കെ പറഞ്ഞിരുന്നു. അതറിഞ്ഞത് മുതൽ അപ്പയ്ക്കും അമ്മയ്ക്കും ഒരു സമാധാനവും ഇല്ല. അപ്പൊ ഒന്ന് കണ്ടിട്ട് പോവാന്ന് വെച്ചു. ”

അവളെ അവർക്ക് പരിചയപ്പെടുത്തികൊടുത്തു.
അതിനുശേഷം ഞാൻ അവളെയും കൊണ്ട് ഔട്ട് ഹൗസിലേക്ക് പോന്നു. അവൾ ഫ്രഷായി വന്നപ്പോഴേക്കും അവൾക്ക് കഴിക്കാനുള്ളത് ഞാൻ എടുത്തുവെച്ചിരുന്നു.

“എന്താണ് എന്റെ പ്രിയക്കുട്ടീടെ മുഖത്തൊരു വാട്ടം? ”

“എനിക്ക് സുഖല്ല്യാന്നറിഞ്ഞ് എന്നെ കാണാൻ വന്നതാണെന്ന് പറഞ്ഞിട്ട് ഇത്രയും നേരായിട്ടും നീ അതേക്കുറിച്ച് എന്തെങ്കിലും ചോദിച്ചോ? അറ്റ്ലീസ്റ്റ് ഈ പാടിനെക്കുറിച്ചെങ്കിലും….. ”

“അതിനായിരുന്നോ? ഇങ്ങനെ കേറ്റിപിടിച്ചു ഇരിക്കുന്നത്? എടി നിന്നെ എനിക്കറിഞ്ഞൂടെ, ഒന്നുമില്ലേലും ചെറുപ്പം മുതൽ കാണുന്നതല്ലേ. ”

“അതും ഇതും തമ്മിലെന്താ ബന്ധം? ”

“ബന്ധമുണ്ട്. എന്റെ ഈ പ്രിയക്കുട്ടി വഴിയെ പോണ തല്ലും ഇരന്നുവാങ്ങിക്കുന്ന കൂട്ടത്തിലല്ലേ. നീ എന്തെങ്കിലും ഒപ്പിക്കാതെ ആരും നിന്നെ വെറുതെ വന്ന് തല്ലത്തൊന്നുമില്ല. ഒന്ന് ഫോൺ ചെയ്തു പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലല്ലോ. ”

“അപ്പൊ നിയ്യും അയ്യാളുടെ സൈഡാണല്ലേ. ”

“അപ്പളേക്കും പിണങ്ങിയോ? ദേ നോക്ക്യേ ഞാനെന്താ കൊണ്ടുവന്നതെന്ന്. ”

എന്റെ ഫേവറൈറ് ഉണ്ണിയപ്പം ! രേവതിയുടെ അമ്മയുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന് ഒരു പ്രത്യേക രുചിയാണ്. എനിക്ക് വേണ്ടി അമ്മ കൊടുത്തുവിട്ടിരിക്കാണ്.

ഞാൻ അത് കഴിച്ചുതുടങ്ങി.
പിന്നെയും ഞങ്ങൾ ഓരോന്ന് പറഞ്ഞു ഇണങ്ങിയും പിണങ്ങിയും കഴിച്ചുകൂട്ടി.

ഒരുപാട് കാലത്തിന് ശേഷം എന്നെ വീണ്ടും പഴയതുപോലെ കണ്ടതിലെ സന്തോഷം ഓരോ തവണയും രേവതിയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ആ സന്തോഷം ഇല്ലാതാക്കേണ്ട ന്ന് കരുതിയിട്ടാണോ എന്തോ നാട്ടിലെ വിശേഷങ്ങളൊന്നും അവൾ പറഞ്ഞില്ല.

ഞാനൊട്ട് ചോദിക്കാനും പോയില്ല. ഉള്ള സമാധാനം ഇല്ലാതാക്കുന്നത് എന്തിനാ?
ഇടയ്ക്ക് അമ്മ വന്നുപറഞ്ഞു രാത്രി അത്താഴം അവിടുന്നാവാമെന്ന്.

അല്ലേലും കുറച്ചു ദിവസായിട്ട് അവിടെത്തന്നെയാണ്. കിടക്കാനും ഒന്ന് ഫ്രഷാവാനും മാത്രമാണ് ഔട്ട് ഹൗസിലേക്ക് വരുന്നത്.

രേവതിക്ക് അച്ഛനെയും അമ്മയെയും ഒത്തിരി ഇഷ്ടപ്പെട്ടു. അവർക്ക് തിരിച്ചും.
ഞങ്ങൾ കൊച്ചുവർത്തമാനം പറഞ്ഞിരിക്കുമ്പോളാണ് അച്ഛൻ രേവതിയുടെ വീട്ടുകാരെക്കുറിച്ച് ചോദിച്ചത്.

“വീട്ടിൽ ആരൊക്കെയുണ്ട്? ”

“അച്ഛനും അമ്മയും ഞാനും. അമ്മ ഹൌസ് വൈഫാണ്. അച്ഛൻ ഇപ്പൊ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. മുൻപ് ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജർ ആണ് . ”

“ഏത് കമ്പനിയിലാണ് ? ”

“അത്….. ”

ബാക്കി പറയുന്നതിന് മുൻപ് രേവു എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ദൃഷ്ടി മറ്റെങ്ങോട്ടോ ആയിരുന്നു.

“അത് പ്രയാഗ് കൺസ്ട്രക്ഷൻസിൽ ”

“പ്രയാഗ് കൺസ്ട്രക്ഷൻസിലോ? കുറഞ്ഞ സമയംകൊണ്ട് നമ്പർ വണ്ണായ ഒരു കമ്പനിയല്ലേ അത്. അതിന്റെ ഓണറെ ഒരിക്കൽ കണ്ടിട്ടുണ്ട്.

മാധവൻ നമ്പ്യാർ. മരിച്ചു ലെ. ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. വളരെ നല്ലൊരു മനുഷ്യനായിരുന്നു.

നല്ല പെരുമാറ്റം, വ്യക്തിത്വം. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കില്ല. ഒരു മകനും മകളുമല്ലേ ഉള്ളത്? ”

“എനിക്ക് കൂടുതൽ ഒന്നും അറിയില്ല അങ്കിൾ. ”
രേവതി ആ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു.

“മോള് ഇനി ഓണം കഴിഞ്ഞിട്ടല്ലേ പോവുന്നുള്ളൂ? ”

“അയ്യോ…. ഞാൻ നാളെ പോവും. ഒരു ദിവസത്തെ പെർമിഷനേ ഉള്ളു. ”

അത് കേട്ടതും ഞാനൊന്ന് ചുമച്ചു. രേവതി എന്നെ കൂർപ്പിച്ചു നോക്കി.

“എന്താ മക്കളെ? ”

“അത് ഒരു ചെറിയ ലവ് സ്റ്റോറിയാണ് അച്ഛാ. ”
എന്റെ ചിരി കണ്ടു അവൾ ചാടിക്കേറി പറഞ്ഞു.

“ചെറുതൊന്നും അല്ല അച്ഛാ. വലുതാണ്. ”
ഞാൻ പറഞ്ഞു.

“അതൊന്നും ഇല്ല അച്ഛാ. B. ed ന് പഠിക്കുന്ന സമയത്ത് ഞാൻ ഒരാളുമായി പ്രണയത്തിലായി. ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ പറ്റാത്തവിധം അടുത്തു. പുള്ളിടെ വീട്ടിൽ സമ്മതിച്ചു. പക്ഷെ അപ്പ സമ്മതിച്ചില്ല.

ഒരു താഴ്ന്ന ജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കില്ല ന്ന് പറഞ്ഞു. ഒരു വട്ടം വന്ന്വിളിച്ചപ്പോൾ കൂടെപോയി. രജിസ്റ്റർ ഓഫിസിൽ ന്ന് അപ്പയും ബന്ധുക്കളും പിടിച്ചോണ്ട് വന്നതാണ്.

അതിനുശേഷം എന്നെ തനിച്ച് എങ്ങോട്ടും വിടാറില്ല. അതിനാണ് ഇവള് ചിരിച്ചത്. ഇന്നിപ്പോൾ തനിച്ചു വന്നു. ഒരു ദിവസത്തെ സാംക്ഷനേ കിട്ടീട്ടുള്ളൂ. അതാ ഇവള്………. ”

“അതിനാണോ? നിങ്ങളുടെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ നിങ്ങൾ ഒന്നിച്ചിരിക്കും. ”

രാത്രി അവിടുന്ന് ഔട്ട് ഹൗസിലേക്ക് പോരുന്നത് വരെയും കടുവ വന്നിരുന്നില്ല. അവിടെയെല്ലാം ഒതുക്കി പണിക്കാരെ പറഞ്ഞയച്ചിട്ടേ വരൂ ന്ന് അമ്മ പറഞ്ഞു. നാളെ കാണിച്ചുതരാമെന്ന് പറഞ്ഞ് രേവുനെ കൂട്ടി പോന്നു.

കിടന്നിട്ടും ഉറക്കം വരുന്നില്ല. കൂടെയുള്ളത് നല്ല ചക്ക വെട്ടിയിട്ട പോലെ കിടന്നുറങ്ങുന്നു. ഈശ്വര കണ്ടിട്ട് കൊതിയാവണു. അങ്ങനിപ്പോ നീ ഉറങ്ങണ്ട.

“രേവു… രേവു… ”

“മ്മ്… ”

“രേവു… ”

“എന്താടി? ”

“നീ ഉറങ്ങിയില്ലേ? ”

“ആ നല്ല ഉറക്കത്തിലാ ടി. ”

“എന്നാ മതി ഉറങ്ങിയത്. എണീക്ക്. എനിക്കൊരു കാര്യം പറയാനുണ്ട്. ”

“എന്താടി നിന്റെ കടുവ വന്നോ? ”
അവൾ ചാടിയെണീറ്റുകൊണ്ട് ചോദിച്ചു.

“നീയെന്താ വിളിച്ചത്? കടുവ ന്നോ? ”

“ആഹ്… നീ അങ്ങനെയല്ലേ വിളിക്കുന്നത്. ”

“ഞാനെങ്ങനെയാ വിളിക്കുന്നത് എന്ന് കരുതി നീയെങ്ങാനും അങ്ങനെ വിളിച്ചാൽ… ”

“വിളിച്ചാൽ…? ”

“എനിക്കിഷ്ടല്ല. എന്റെ കടുവയെ ഞാൻ മാത്രം അങ്ങനെ വിളിച്ചാൽ മതി. ”

“നിന്റെ കടുവയോ? ഇതിനിടയിൽ നീ മൃഗശാലയും തുടങ്ങിയോ? ”

“നീ കുറെ നേരായല്ലോ എന്റെ ചന്ദ്രുവേട്ടനെ ഇട്ട് വാരാൻ തുടങ്ങീട്ട്…. ”

“എന്നാൽ നിന്റെ കവിൾ അടിച്ചുപൊളിച്ച വീരശൂരപരാക്രമിയായ ആ കഥാനായകൻ. മതിയോ? ”

“മ്മ്…. ഇത് കൊള്ളാം. വീരശൂരപരാക്രമി !ഇത്തിരി പരാക്രമം കൂടുതലാ. ”

“എന്റെ പ്രിയക്കുട്ടി ആ പരാക്രമിയുടെ മുന്നിൽ വീണ ലക്ഷണമുണ്ടല്ലോ? ”

“വീണോ ന്ന് ചോദിച്ചാൽ അറിയില്ല. ചന്ദ്രുവേട്ടൻ എന്നും കൂടെയുണ്ടാവണം ന്നൊരു ആഗ്രഹം. എന്നും വഴക്കിട്ട് വഴക്കിട്ട് ഒരു ദിവസം ആ തിരുവായിൽ നിന്ന് എന്തെങ്കിലും കേട്ടില്ലെങ്കിൽ ഒരു സ്വസ്ഥതയില്ലടി. ”

“ഇതൊക്കെ തന്നെയാടി ഈ പ്രേമത്തിന്റെ ആദ്യലക്ഷണങ്ങൾ. പക്ഷെ എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. ”

“അതെന്താ നിനക്ക് മാത്രേ പ്രേമിക്കാൻ പാടൂ? ”

“അങ്ങനെയല്ല. നാട്ടിലും കോളേജിലും എന്തിന് വീട്ടിൽ ഒരു സിദ്ധാർഥ് മൽഹോത്ര തേരാപാരാ നടന്നിട്ടും കുലുങ്ങാത്ത നിനക്ക് , ഇത്രയും ദൂരെ ഒരു നാട്ടിൽ വന്ന് കണ്ട അന്ന് മുതൽ തല്ലുകൂടാൻ മാത്രം കണ്ടുമുട്ടുന്ന ഒരാളോട് ഇഷ്ടം തോന്നി ന്ന് പറഞ്ഞാൽ ആരാടി വിശ്വസിക്കാ?

ഇങ്ങനെയാണെങ്കിൽ ആ പാവം വരുൺ ചേട്ടനോട് നിന്റെ കരണകുറ്റി നോക്കി രണ്ടു പൊട്ടിക്കാൻ പറയായിരുന്നു. നാല്‌ വർഷമാണ് ഏട്ടൻ നിന്റെ പിറകെ നടന്നത്. ”

“വരുണേട്ടൻ പാവായിരുന്നു. വെറും പഞ്ചാരകുഞ്ചു. അതുകൊണ്ടാ. പിന്നെ മൽഹോത്രടെ കാര്യമൊന്നും നീ പറയണ്ട.

സൂരജേട്ടൻ രൂപത്തിൽ മാത്രേ മൽഹോത്ര ഉള്ളൂ സ്വഭാവം തനി രാക്ഷസനാ. ഒന്നിനും മടിക്കാത്ത രാക്ഷസൻ. ”

സുരാജേട്ടന്റെ കാര്യം പറയുമ്പോൾ ഉള്ളിലെ ദേഷ്യവും പകയും പുറത്തുവരുന്നത് ഞാനറിഞ്ഞു.

“പ്രിയ നീ അവിടുന്ന് പോരരുതായിരുന്നു. നീ കൂടി അവിടെയില്ലാത്തത് അവർക്ക് എന്തും ചെയ്യാനും പറയാനും ധൈര്യമാണ് കൊടുത്തിരിക്കുന്നത്. ”

“ഞാൻ പിന്നെ എന്തു ചെയ്യണമായിരുന്നു.

എന്റെ കുടുംബം ഇങ്ങനെയാക്കിയവന്റെ താലിക്ക് മുന്നിൽ തലകുനിച്ചു കൊടുക്കണായിരുന്നോ? ദൈവമായിട്ടാണ് അന്ന് ആ ഓഫിസ്റൂമിലേക്ക് എനിക്ക് പോകാൻ തോന്നിച്ചത്.

ഇല്ലെങ്കിൽ അച്ഛന്റെയും മകന്റെയും കള്ളത്തരങ്ങളൊന്നും അറിയാതെ എനിക്ക് ആ ദുഷ്ടന്റെ ഭാര്യയായി കഴിയേണ്ടി വന്നേനെ. ”

“ഞാൻ അങ്ങനെയല്ല പറഞ്ഞത്. ”

“അറിയാം രേവു. പക്ഷെ അവിടുന്ന് പോന്നില്ലായിരുന്നെങ്കിൽ നീ ഇന്നെന്നെ ജീവനോടെ കാണില്ലായിരുന്നു.

ആരും തുണയില്ലാതെ എത്ര നാൾ എനിക്കവരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ പറ്റും? ഞാനവിടെ ഉണ്ടെങ്കിലേ അവരുടെ ആഗ്രഹങ്ങൾ നടക്കൂ.

ഞാനായിട്ട് അവർക്കത് നേടികൊടുക്കില്ല. എന്റെ അച്ഛന്റെ വിയർപ്പാണ്, ജീവനാണ്. എന്നിലൂടെ അവരത് നേടില്ല. ”

“പ്രിയ… വേറൊരു പ്രധാന കാര്യം. ”

“എന്താ? ”

“അപ്പുവേട്ടൻ ഡ്രഗ് അഡിക്റ്റായിരുന്നു ന്ന്. അതിന്റെ പേരിൽ മാഷുമായിട്ട് വഴക്കിട്ടാണ് വീട്ടിൽനിന്നും ഇറങ്ങിപ്പോയത് എന്ന്……”

“രേവു…. നീ എന്തൊക്കെയാ പറയുന്നേ? എന്റെ ഏട്ടൻ…… ഡ്രഗ്സ്…… ”

കേട്ടത് ഉൾക്കൊള്ളാൻ കഴിയാതെ ഞാൻ അവളോട് തട്ടിക്കയറി.

“പ്രിയ…. കൂൾ….. സൂരജേട്ടനും ജയൻ അങ്കിളും എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരിക്കാണ്. സത്യം നമുക്കല്ലേ അറിയൂ. ”

“എന്തിനാ രേവു….. ഞങ്ങളോട്…….. ഇങ്ങനെ……. ഇതിനും മാത്രം എന്ത് തെറ്റാണ് ഞങ്ങൾ അവരോട് ചെയ്തത്. ”

കരച്ചിലിനിടയിൽ അവൾ പറഞ്ഞ ആശ്വാസവാക്കുകളൊന്നും ഞാൻ കേട്ടില്ല. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ തന്നെ രേവു പോകാനിറങ്ങി. അവളെ യാത്രയാക്കുമ്പോൾ വല്ലാത്ത വിങ്ങലായിരുന്നു മനസ്സിൽ.

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങിയപ്പോളാണ് ചന്ദ്രുവേട്ടൻ കയറിവന്നത്.

പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു. ഞാൻ അവരെ പരസ്പരം പരിചയപ്പെടുത്തികൊടുത്തു.

അവൾ ചന്ദ്രുവേട്ടനെ ആകെമൊത്തത്തിൽ ഉഴിഞ്ഞുനോക്കി. എന്നിട്ട് ചിരിച്ചുകൊണ്ട് വന്ന് എന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു.

“നിന്റെ സെലക്ഷൻ സൂപ്പറായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു. ”

അതുകഴിഞ്ഞ് അവൾ ചന്ദ്രുവേട്ടനെയും കൂട്ടി കുറച്ചു മാറിനിന്ന് എന്തൊക്കെയോ സംസാരിച്ചു. ഞാൻ ചോദിച്ചപ്പോൾ

” എന്റെ പ്രിയയെ അടിച്ചതിനു ഒരു വാണിംഗ് കൊടുത്തതാണെ”

ന്ന് പറഞ്ഞു. പക്ഷെ എനിക്കറിയാം അവര് വേറെ എന്തോ ആണ് സംസാരിച്ചത്. കാരണം രണ്ടുപേരും നന്നയി ചിരിച്ചുകൊണ്ടാണ് നിന്നിരുന്നത്.

പോരാൻ നേരത്ത് ചന്ദ്രുവേട്ടൻ അവളുടെ ഫോൺ നമ്പർ വാങ്ങിക്കുന്നതും കണ്ടു. ചന്ദ്രുവേട്ടൻ തന്നെയാണ് അവളെ റെയിൽവേ സ്റ്റേഷൻ വരെ കൊണ്ടുവിട്ടത്.

നാളെ ഓണമാണ്. അന്നത്തെ ദിവസം പിന്നെ അതിനുള്ള ഒരുക്കങ്ങളായിരുന്നു. പൂക്കളത്തിലേക്കുള്ള പൂ കടുവ തരില്ലെന്ന് അറിയാവുന്നതുകൊണ്ട് അച്ഛൻ പൂക്കൾ പുറത്ത്നിന്നും വാങ്ങിച്ചു. അച്ഛന്റെ വകയും കിട്ടി ഓണക്കോടി.

അതും ദാവണി സെറ്റായിരുന്നു. ഇവർക്കൊക്കെ വേറെ ഡ്രസ്സ്‌കളൊന്നും അറിയില്ലേ? വയ്യാതിരുന്നതുകൊണ്ട് അവർക്ക് ഓണക്കോടി എടുത്തുകൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

വിരുന്നുകാര് ആരും ഇല്ലെങ്കിലും എല്ലാ വിഭവങ്ങളും വേണമെന്ന് അച്ഛന് നിർബന്ധമാണ്. അമ്മയ്ക്ക് അങ്ങനെ അഭിപ്രായമൊന്നും ഇല്ലായിരുന്നു.

കടുവ പിന്നെ ‘സ്വന്തം കാര്യം സിന്ദാബാദ്‌ ‘ ന്നുള്ള അവസ്ഥയിൽ ഫോണിൽ തുഴഞ്ഞിരിക്കുകയായിരുന്നു.

അങ്ങനെ എല്ലാം പ്ലാൻ ചെയ്തു ഞങ്ങൾ നല്ലൊരു തിരുവോണനാളിനെ വരവേൽക്കാൻ തയ്യാറായി.

ഇന്നാണ് ഓണം. ചിങ്ങമാസത്തിലെ തിരുവോണം.

കേരളീയരുടെ പ്രിയപ്പെട്ട ആഘോഷം. അസുര രാജാവാണെങ്കിലും തന്റെ പ്രജകളെ ജീവനുതുല്യം സ്നേഹിച്ച മഹാബലിതമ്പുരാന് വർഷത്തിലൊരിക്കൽ പ്രജകളെ വന്നുകാണാൻ വിഷ്ണു അവതാരമായ വാമനൻ അനുവാദം കൊടുത്ത ദിവസം. ആ ദിവസം ആഘോഷമാക്കുന്ന പ്രജകളും.

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് അമ്മയുടെ അടുത്തേക്ക് പോയി. രാവിലെ കഴിക്കാൻ നല്ല ഇലയടയാണ് ഉണ്ടാക്കിയത്. പിന്നെ ഉച്ചയ്ക്ക് വേണ്ട സദ്യയുടെ വട്ടങ്ങളും ഒരുക്കി.

അപ്പോഴാണ് സീത ചേച്ചി വന്നത്. ബാക്കി ഉണ്ടായിരുന്ന പണികളെല്ലാം സീത ചേച്ചിയാണ് ചെയ്തത്.

പോകാൻ നേരത്ത് ചേച്ചിക്കും മകനും അമ്മയ്ക്കുമുള്ള ഓണക്കോടി അമ്മ ചേച്ചിയെ ഏൽപ്പിച്ചു.

ഇനിയുള്ളതെല്ലാം ഞങ്ങൾ തന്നെ ചെയ്തോളാമെന്ന് പറഞ്ഞ് അധികം വൈകാതെ ചേച്ചിയെ വീട്ടിലേക്ക് വിട്ടു.

പണികളൊക്കെ കഴിഞ്ഞപ്പോൾ അടുത്ത പണിക്കുവേണ്ടി അച്ഛൻ വിളിച്ചു. പൂക്കളമിടാൻ. രാവിലെ വരവ് അടുക്കളയിലേക്ക് ആയതുകൊണ്ട് സാധാരണ ഇടാറുള്ള ഒരു ചുരുദാറായിരുന്നു വേഷം. അത് മാറ്റിവരാമെന്ന് പറഞ്ഞ് ഞാൻ ഔട്ട് ഹൗസിലേക്ക് പോന്നു.

അച്ഛനും ചന്ദ്രുവേട്ടനും ഓരോന്ന് വാങ്ങിച്ചു തന്നിട്ടുണ്ട്. ഏത് ഇടും??? ആകെ കൺഫ്യൂഷനായി.

രണ്ടു ഡ്രെസ്സും കട്ടിലിൽ എടുത്തുവെച്ച് കുറേനേരം താടിക്ക് കൈയുംകൊടുത്ത് നിന്നു.

ഏത് ഇട്ടാലും ഒരാൾക്ക് വിഷമമാകും. ആരെയും വിഷമിപ്പിക്കാൻ വയ്യ. എന്തെങ്കിലും പരിഹാരം കാണിച്ചുതരണേ… ഈശ്വര !!!

അച്ഛന്റെ പരിഭവം ചിലപ്പോൾ വേഗം മാറും. പക്ഷെ കടുവ? ആദ്യമായി എനിക്ക് വാങ്ങിച്ചു തന്നതാണ്. ഞാൻ കൊടുത്ത ഡ്രസ്സ്‌ ഒരു മടിയും കൂടാതെ രാധുന്റെ പിറന്നാളിന് ഇട്ടുവന്നതാണ്.

എന്നിട്ട് കടുവയുടെ ഞാൻ ഇട്ടില്ലെങ്കിൽ…??? എങ്ങനെയാവും പ്രതികരണം. ഇപ്പൊ ഒരുവിധം ഒന്ന് മിണ്ടിത്തുടങ്ങിയിട്ടേ ഉള്ളൂ.

രണ്ടും കൂടി മിക്സ്‌ ചെയ്തു ഇട്ടാലോ? അവസാനം ഞാനൊരു തീരുമാനത്തിലെത്തി.

നല്ലത് മാത്രം വരുത്തണേ ന്നും പ്രാർത്ഥിച്ച് അതിലൊരു ദാവണിയും ഉടുത്ത് ഞാൻ വീട്ടിലേക്ക് ചെന്നു.

മുറ്റത്തുതന്നെ അച്ഛൻ പൂക്കളെല്ലാം നിരത്തിവെച്ച് എന്നെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും പൂക്കളുടെ ഇതളുകൾ പിച്ചിയെടുക്കുന്നത് കണ്ട് കടുവ കഷ്ടം വെച്ച് ഇരിക്കുന്നുണ്ട്.

ആ പൂവിനെ ചിത്രവധം ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടാവില്ല. മുഖത്ത് ഭയങ്കര സങ്കടവും ഉണ്ട്.

മുഖം കണ്ടാൽ തോന്നും കടുവയുടെ ഭാര്യ പ്രസവിക്കാൻ കിടക്കാണെന്ന്. ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ.

ഞങ്ങൾ മാത്രമല്ലല്ലോ. എല്ലാരും ചെയ്യുന്നതല്ലേ. പിന്നെന്താ.
ഈ ചങ്ങായി എന്താ ഇങ്ങനെ? ഞാനോർത്തു.

ആള് ഇന്ന് നല്ല കുട്ടപ്പനായിട്ടുണ്ട്. ഒരു പീകോക്ക് പച്ച ഷർട്ടും അതിനു ചേർന്ന മുണ്ടും. ഞാനടുത്തെത്തിയതും എല്ലാവരും തലയുയർത്തി നോക്കി.

സംശയിച്ചു സംശയിച്ചു മൂന്നുപേരെയും നോക്കിയപ്പോൾ എല്ലാവരുടെയും മുഖം ഒരുപോലെ വിടർന്നിരിക്കുന്നു. ഞാൻ പേടിച്ചിരുന്ന ആളുടെ മുഖത്തായിരുന്നു കൂടുതൽ സന്തോഷം.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21