Friday, April 19, 2024
Novel

താദാത്മ്യം : ഭാഗം 29

Spread the love

എഴുത്തുകാരി: മാലിനി വാരിയർ

Thank you for reading this post, don't forget to subscribe!

മിഥുന അവൾക്ക് കൊടുത്ത സമയത്തിനുള്ളിൽ തന്നെ എല്ലാ വസ്ത്രങ്ങളും വളരെ മനോഹരമായി തന്നെ തയ്ച്ചു പൂർത്തിയാക്കി, അത് കണ്ട് സിദ്ധുവും മീനാക്ഷിയും അവളെ അഭിനന്ദിച്ചു. വസ്ത്രങ്ങൾ കണ്ട് അവളുടെ കൂട്ടുകാരി അവളെ വിളിച്ചിരുന്നു. “മിഥു……. ” അവൾ ഉത്സാഹത്തോടെ അവളെ വിളിച്ചു… “ഹലോ പ്രിയേ… ഡ്രസ്സൊക്കെ നിനക്ക് ഇഷ്ടമായോ…? ” മിഥു അല്പം സംശയത്തോടെ ചോദിച്ചു. “വളരെ നന്നായിട്ടുണ്ട്…. ഒരുപാട് നന്ദിയുണ്ട് മിഥു.. ഇത്രയും ചുരുങ്ങിയ സമയത്ത് ഇത്രയും മികച്ചൊരു ഡിസൈൻ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. താങ്ക് യൂ സോ മച്ച്…” കൂട്ടുകാരിയുടെ ഉത്സാഹം അവളെയും സന്തോഷവതിയാക്കി. “ശരി..ഇപ്പൊ അതിനേക്കാൾ പ്രധാനപ്പെട്ട കാര്യം പറയാനാ വിളിച്ചേ… കല്യാണത്തിന് നീയും ഏട്ടനും ഒരാഴ്ച മുൻപ് തന്നെ വീട്ടിലേക്ക് വരണം… ഞാൻ നിങ്ങളെ കാത്തിരിക്കും..” പ്രിയ അവകാശത്തോടെ പറഞ്ഞു.. “ഞങ്ങളെന്തായാലും വന്നിരിക്കും നീ വിഷമിക്കണ്ട.. ” മിഥു മറുപടി പറഞ്ഞു. അന്ന് ഉച്ചയ്ക്ക് സിദ്ധുവിനുള്ള ഭക്ഷണവുമായി മിഥു പാടത്തേക്ക് പോയി. പാടത്ത് എത്തിയ മിഥു അവിടെ സിദ്ധുവിനെ കാണാതെ പരിഭ്രമിച്ചു.

“വാ പെങ്ങളെ… നീ ഡിസൈൻ ചെയ്ത ഡ്രെസ്സൊക്കെ സൂപ്പെറായിരുന്നെന്ന് സിദ്ധു പറഞ്ഞിരുന്നു…. എന്തായാലും എനിക്ക് സന്തോഷമായി.. ഇനിയും ഒരുപാട് നല്ല വർക്കുകൾ കിട്ടി, വളരെ ഉയരത്തിൽ എത്താൻ കഴിയട്ടെ…. ആശംസകൾ….” വിജയ് അവളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. “വളരെ നന്ദിയുണ്ട് ചേട്ടാ…പിന്നെ.. സിദ്ധുവേട്ടൻ എങ്ങോട്ട് പോയി…” അവളുടെ കണ്ണുകൾ സിദ്ധുവിനെ തേടി നടന്നു. “അവൻ ഒരാവശ്യത്തിന് ടൗൺ വരെ പോയിരിക്കുവാ… കുറച്ചു കഴിയുമ്പോ എത്തും..പെങ്ങള് ഭക്ഷണം അവിടെ വെച്ചിട്ട് പൊയ്ക്കോ.. സിദ്ധു വന്നാൽ ഞങ്ങൾ ഒരുമിച്ചു കഴിച്ചോളാം..” വിജയ് പറഞ്ഞതും, “ചേട്ടാ… എനിക്കിപ്പോ വീട്ടിൽ ഒരു ജോലിയും ഇല്ല.. ഞാൻ ഇവിടെ ഇരുന്നോളാം..” അവൾ മറുപടി പറഞ്ഞതും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് വിജയ് പാടത്തേക്ക് ഇറങ്ങി. “ചേട്ടാ… ഈ ജോലിയൊക്കെ എനിക്കും ചെയ്യാമോ..?

” മിഥു ചോദിച്ചതും വിജയ് അവളെ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. “എന്താ പെങ്ങളെ… പെങ്ങള് തന്നാണോ ഈ ചോദിച്ചത്..” അവന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.. “അതേ വിജയേട്ടാ.. എനിക്കും ഈ ജോലിയൊക്കെ ചെയ്യാൻ പറ്റുമോ..? ” അവൾ വീണ്ടും ആവേശത്തോടെ ചോദിച്ചു. “പിന്നല്ലാതെ… എല്ലാർക്കും ചെയ്യാൻ പറ്റിയ ജോലി തന്നാ പെങ്ങളെ ഇത്..പക്ഷെ പെങ്ങളെന്തിനാ കഷ്ടപ്പെടുന്നെ..ഇതൊക്കെ ഞങ്ങള് തന്നെ ചെയ്തോളാം..” അവൻ സ്നേഹത്തോടെ പറഞ്ഞു.. “ഇതില് എനിക്ക് ഒരു കഷ്ടപ്പാടും ഇല്ല ചേട്ടാ.. ഞാൻ ഒരാഗ്രഹം കൊണ്ട് ചോദിച്ചതാ… പ്ലീസ്..” അവൾ വീണ്ടും ചോദിച്ചപ്പോൾ അവന് സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.. “ശരി പെങ്ങളെ.. അങ്ങോട്ട് നോക്കിയേ…” അവൻ ഞാറ് നട്ടുക്കൊണ്ടിരിക്കുന്ന പെണ്ണുങ്ങളെ ചൂണ്ടിയതും അവളും ആവേശത്തോടെ അവരെ നോക്കി.. “ശാന്ത ചേച്ചി… ഒന്നിങ്ങോട്ട് വന്നേ..” അവിടെ ഉണ്ടായിരുന്ന സ്ത്രീയെ അവൻ കൈകൊട്ടി വിളിച്ചു. അവരും പുഞ്ചിരിയോടെ പാടത്ത് നിന്നും വരമ്പിലേക്ക് നടന്നു വന്നു.

“ഇതാരാണെന്ന് അറിയാമോ..? ” അവൻ മിഥുവിനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.. “പിന്നെ അറിയാതെ.. ഇത് നമ്മുടെ സിദ്ധുമോന്റെ ഭാര്യയല്ലേ..” അവർ വിടർന്ന മുഖത്തോടെ പറഞ്ഞതും മിഥു അവരെ പുഞ്ചിരിയോടെ നോക്കി. “ഉം.. മിഥുനയ്ക്കും നിങ്ങളുടെ കൂടെ നിന്ന് ഞാറ് നടണമെന്ന് പറയുന്നു.. ചേച്ചി അവൾക്ക് അതൊക്കെയൊന്നു പറഞ്ഞു കൊടുക്ക്..” വിജയ് അവരോടു പറഞ്ഞു. “ങേ.. എന്താ മോളെ ഇത്…. ഈ കാണുന്നതു മുഴുവൻ നിങ്ങളുടെയാ..മോളെന്തിനാ ഈ ജോലിയൊക്കെ ചെയ്ത് കഷ്ടപ്പെടുന്നേ.. മോള് ഇവിടെ വരമ്പത്തു നിന്ന് ഞങ്ങള് ജോലിയൊക്കെ ചെയ്യുന്നുണ്ടോ എന്ന് നോക്കിയാൽ മതി..” അവർ അവളെ നോക്കി പറഞ്ഞു. “അങ്ങനെ അല്ല ചേച്ചി… നിങ്ങളെല്ലാം വെയിലത്ത് കിടന്ന് നാടിന് വേണ്ടി കഷ്ടപ്പെടുന്നവരാ… നിങ്ങൾ ജോലിചെയ്യുന്നുണ്ടോ എന്ന് നോക്കി വരമ്പത്തു നിൽക്കാൻ മാത്രമുള്ള യോഗ്യതയൊന്നും എനിക്കില്ല ചേച്ചി.. എനിക്ക് പാടത്ത് ഇറങ്ങി ജോലി ചെയ്യണമെന്ന് ഒരാഗ്രഹം.. ചേച്ചി വേണം അത് സാധിച്ചു തരാൻ..” മിഥു അവരോടു സ്നേഹത്തോടെ ചോദിച്ചു.. “സിദ്ധുവിന് ചേർന്ന പെണ്ണ് തന്നെ… ശരി മോളെ… ആ ചെരിപ്പ് ഊരി വെച്ചിട്ട് പാടത്തേക്ക് ഇറങ്ങിക്കോ..” എന്ന് പറഞ്ഞുകൊണ്ട് അവർ അവളെയും കൊണ്ട് നടന്നു..

മിഥുവും ആവേശത്തോടെ അവരോടൊപ്പം പാടത്തേക്ക് ഇറങ്ങി.. അവർ പറഞ്ഞത് പോലെ തന്നെ ചെയ്തു കൊണ്ട് അവൾ ജോലി തുടങ്ങി.. അല്പം കഠിനമായിരുന്നെങ്കിലും അവൾ ആവേശത്തോടെ ജോലി ചെയ്യുന്നത് കണ്ട അവിടെ ഉണ്ടായിരുന്നവർ അതിശയത്തോടെ അവളെ നോക്കി. കുറച്ചു സമയത്തിന് ശേഷം സിദ്ധുവും വന്ന് ചേർന്നു.. വിജയ് പറഞ്ഞത് വിശ്വസിക്കാനാവാതെ അവൻ പാടത്തേക്ക് നോക്കി..അവിടെ മിഥു പണിക്കാരി പെണ്ണുങ്ങളുടെ കൂടെ നിന്ന് ഞാറ് നടന്നത് കണ്ടപ്പോ അവൻ കണ്ണുകൾ അത്ഭുതത്തിൽ വിടർന്നു. സിദ്ധുവിനെ കണ്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.. ഭക്ഷണം കഴിക്കാം എന്ന് കൈകൾ കൊണ്ട് ആഗ്യം കാണിച്ചതും അവളും ആവേശത്തോടെ വേഗത്തിൽ നടക്കാൻ തുടങ്ങി.. “ഏയ്… മിഥു… സൂക്ഷിച്ച്…” അവൻ പറഞ്ഞു തുടങ്ങിയതും അവൾ ചെളിയിലേക്ക് കൈകുത്തി വീണു.. “ഈ പെണ്ണിനെ കൊണ്ട് തോറ്റു..” മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു..

“നോക്കി വരാൻ അറിയില്ലേ നിനക്ക്..ചെളിയിൽ നടക്കുമ്പോ പതിയെ കാൽ പൊക്കി വെച്ച് വേണം നടക്കാൻ.. ഹും എന്റെ കയ്യിൽ പിടിക്ക്..” അവൻ ശകാരിച്ചുകൊണ്ട് അവളെ കൈകളിൽ പിടിച്ചു ഉയർത്തി… അവൾ ശോകത്തൊടെ അവനെ നോക്കി 😟. “ശരി… ശരി അങ്ങനെ നോക്കല്ലേ.. ഞാൻ ദേഷ്യപ്പെടുന്നില്ല… ചെയ്യുന്ന ജോലിയിൽ അല്പം ശ്രദ്ധ വേണം.. മനസ്സിലായോ..” ഇത്തവണ അല്പം സൗമ്യതയോടെയാണ് അവൻ പറഞ്ഞത്.അവളും ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അവളെ പാടവരമ്പിലേക്ക് പിടിച്ചു കയറ്റുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് അവൾ ശ്രദ്ധിച്ചു “എന്തിനാ ചിരിക്കുന്നേ.. ഞാൻ താഴെ വീണത് ഓർത്താണോ..” അവളുടെ മുഖത്ത് നിഷ്കളങ്കത നിറഞ്ഞ സങ്കടം വിരിഞ്ഞു.. “ഹേയ്.. അതൊന്നുമല്ല.. നീ പാടത്ത് ജോലി ചെയ്യുന്നത് ഓർത്ത് ചിരിച്ചതാ..” അവൻ മറുപടി പറഞ്ഞു.. “അതിന് എന്തിനാ ചിരിക്കണേ..” അവൾ സംശയത്തോടെ ചോദിച്ചു.. “അത് ചിരിച്ചതല്ല.. അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്നതാ..

എനിക്ക് അറിയാവുന്നിടത്തോളം നിനക്ക് ഇതുപോലുള്ള ജോലിയൊന്നും ഇഷ്ടമല്ല.. അങ്ങനെ ഉള്ള നീ പാടത്ത് ഇറങ്ങി ഞാറ് നടന്നത് കണ്ടപ്പോൾ ചിരിച്ചു പോയതാ..” അവന്റെ ആശ്ചര്യം അവന്റെ മുഖത്ത് പ്രകടമായി. “പക്ഷെ സിദ്ധുവേട്ടൻ ഈ ജോലിയല്ലേ ചെയ്യുന്നേ..അതാ ആ ജോലി എങ്ങനെ ഉണ്ടാവും എന്ന് അറിയാനുള്ള ആഗ്രഹകൊണ്ട് ചെയ്തതാ..പിന്നെ എനിക്ക് ഒരു ജോലിയോടും ഒരു ഇഷ്ടക്കുറവുമില്ല.. ഇതൊന്നും ഞാൻ മുൻപ് ചെയ്തിട്ടില്ല അതാ..” അവൾ പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു. ദിവസവും ഓരോരോ പ്രവർത്തികൾ കൊണ്ട് അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന അവളെ മിഴി ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു സിദ്ധു. “സിദ്ധുവേട്ടാ… പകൽ കിനാവ് കണ്ടത് മതി.. ഇപ്പൊ ഊണ് കഴിക്കാൻ വാ..” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞതും അവന്റെ ചുണ്ടുകളും വിടർന്നു.. “വിജയ്.. വാടാ..” തന്റെ സ്നേഹിതനെയും വിളിച്ചുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു. കൈകഴുകി വന്നിരുന്ന ഇരുവർക്കും മിഥു പുഞ്ചിരിയോടെ ഊണ് വിളമ്പി കൊടുത്തു.. “ടാ… സിദ്ധു… എന്റെ പെങ്ങളെ കണ്ടില്ലേ..! പാടത്തൊക്കെ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്..! ഇനിയും എനിക്കും നിനക്കും ഇവിടെ ജോലി ഉണ്ടാവോന്ന് ഒരു സംശയം..”

വിജയ് തമാശ രൂപേണ പറഞ്ഞതും മിഥു പൊട്ടിച്ചിരിക്കാൻ തുടങ്ങി.. “ചുമ്മാ ഓരോന്ന് പറയാതെ വിജയേട്ടാ…” എന്ന് പറഞ്ഞ് അവനോടൊപ്പം ചിരിക്കുന്ന മിഥുവിനെ സിദ്ധു വീണ്ടും ആശ്ചര്യത്തോടെ നോക്കി. എന്തെങ്കിലും പറഞ്ഞാൽ മുഖം തിരിക്കുന്ന, എപ്പോ നോക്കിയാലും മുഖം വീർപ്പിച്ചു നിൽക്കുന്ന മിഥുന തന്നെയാണോ ഇതെന്ന് അവനൊരു നിമിഷം ആലോചിച്ചുപ്പോയി.. “ഇത് നോക്ക് വിജയേട്ടാ… സിദ്ധുവേട്ടൻ വീണ്ടും പകൽക്കിനാവ് കാണുവാ..” “എന്താ അളിയാ… നീ പകലും സ്വപ്നം കാണാൻ തുടങ്ങിയോ..” അവൾ സിദ്ധുവിനെ നോക്കി പറഞ്ഞതും വിജയ് അവനെ കളിയാക്കി.. “കുറച്ചു നേരം ഒന്ന് മിണ്ടാതിരിയെടാ.” എന്ന് പറഞ്ഞുകൊണ്ട് അവൻ സമാധാനത്തോടെ ഭക്ഷണം കഴിക്കുഞ്ഞതിൽ മുഴുകി. ഇരുവരും കഴിച്ചു കഴിഞ്ഞതും മിഥു വീട്ടിലേക്ക് മടങ്ങി.. പാടത്ത് നടന്ന സംഭവങ്ങൾ അവൾ മീനാക്ഷിയോട് പറഞ്ഞു.. മീനാക്ഷിയും അവൾ പറയുന്നത് ആവേശത്തോടെ കേട്ടിരുന്നു.. അവൾ വീണെന്ന് പറഞ്ഞപ്പോൾ അവർ ഒന്ന് പരിഭ്രമിച്ചു. “എന്താ മോളെ ഇത്.. നീ എന്തിനാ ആ ജോലിയൊക്കെ ചെയ്യാൻ പോകുന്നത്..വീണ് എന്തെങ്കിലും പറ്റിയെങ്കിലോ…

ഞാൻ കുഴമ്പ് എടുത്തിട്ട് വരാം.. എവിടെയാ വേദന എന്ന് പറഞ്ഞാൽ ഞാൻ തിരുമ്മി തരാം..” അവർ പരിഭ്രമത്തോടെ എഴുന്നേറ്റു.. “അതിന് എനിക്കൊന്നും പറ്റിയില്ല അമ്മായി.. ചെളിയിലാ വീണത്.. അമ്മായി പേടിക്കുന്നത് പോലെ എനിക്കൊരു കുഴപ്പവുമില്ല..” എന്ന് പറഞ്ഞ് അവരെ സമാധാനപ്പെടുത്തി. “അമ്മായി… അമ്മായിക്ക് എന്തൊക്കെയാ ഇഷ്ടം.. സിദ്ധുവേട്ടൻ ജോലിക്ക് പോയി തിരിച്ചു വരുന്നത് വരെ അമ്മായി ഒറ്റയ്ക്കല്ലേ…? ആ സമയത്ത് എന്താ സാധാരണ ചെയ്യാറ്.? ” അവൾ ആകാംഷയോടെ ചോദിച്ചു. “എനിക്ക് വായിക്കാൻ ഒരുപാട് ഇഷ്ടമാണ് മോളെ.. സിദ്ധു വരുന്ന വരെ എന്തെങ്കിലും പുസ്തകം വായിച്ചിരിക്കും. അല്ലെങ്കിൽ പൂന്തോട്ടത്തിൽ പോയി അതൊക്കെ നോക്കി നനയ്ക്കും..പിന്നെ ഇവിടെ ഉള്ള മിണ്ടാപ്രാണികളും എനിക്ക് എന്റെ കുഞ്ഞുങ്ങളെ പോലാണ്, അതുങ്ങളെ നോക്കുന്നതും എനിക്ക് ഇഷ്ടമുള്ള ജോലി തന്നാ..” മീനാക്ഷി സന്തോഷത്തോടെ മറുപടി പറഞ്ഞതും മിഥു അവരെ ആശ്ചര്യത്തോടെ നോക്കി.

മിണ്ടാപ്രാണികളെയും മണ്ണിനെയും മനുഷ്യരെ പോലെ തന്നെ സ്നേഹിക്കുന്ന നല്ല മനസ്സുകളെ അവൾ ആ നാട്ടിൽ മാത്രമേ കണ്ടിട്ടുള്ളു. അന്ന് ഉച്ചയ്ക്ക് ശേഷം അവൾ മീനാക്ഷിക്ക് വേണ്ടി ഒരു സാരി ഡിസൈൻ ചെയ്തു കൊടുത്തു.. “എനിക്ക് എന്തിനാ മോളെ ഇതൊക്കെ..” മീനാക്ഷി വിസമ്മതത്തോടെ പറഞ്ഞു.. “എനിക്ക് വേണ്ടി വാങ്ങിക്ക് അമ്മായി..” എന്ന് പറഞ്ഞ് അവൾ സ്നേഹത്തോടെ അവരുടെ കയ്യിൽ വെച്ചുകൊടുത്തതും മീനാക്ഷിയും മറിച്ചൊന്നും പറയാതെ അത് സ്വീകരിച്ചു. സിദ്ധു അത്താഴം കഴിഞ്ഞ് വിജയുടെ കൂടെ പുറത്ത് പോയി, കുറച്ചു കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് വന്നു.മീനാക്ഷിയമ്മ ഉറങ്ങിയിരുന്നു.. അവനും ഉറങ്ങാം എന്ന ചിന്തയോടെ ടെറസിലേക്ക് നടന്നു. ആ സമയത്ത് മിഥു ടെറസിൽ നിൽക്കുകയായിരുന്നു.അവളെ കണ്ടതും അവന്റെ കാലുകൾ പെട്ടെന്ന് നിശ്ചലമായി.അവൻ മുന്നോട്ട് ചലിക്കാൻ കഴിയാതെ സതംഭിച്ചു നിന്നു. ചന്ദ്രനെ മറഞ്ഞു നിന്നിരുന്ന കരിമേഘങ്ങൾ മെല്ലെ ഒഴുകി മാറി, പൂർണ്ണചന്ദ്രന്റെ പ്രഭാകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു.

മറ്റൊരു പൂർണ്ണ ചന്ദ്രനെ പോലെ തെളിഞ്ഞു നിന്ന അവളുടെ മുഖം, നിലാപ്രഭയിൽ കൂടുതൽ തിളങ്ങി നിന്നു.. മെല്ലെ വീശിക്കൊണ്ടിരുന്ന മന്ദമാരുതന്റെ കുളിർ കരങ്ങൾ അവളുടെ നീണ്ട കറുത്ത മുടിയിഴകൾ അന്തരീക്ഷത്തിലേക്ക് ഉയർത്തി പിടിച്ചുകൊണ്ടിരുന്നത് അവളെ കൂടുതൽ സുന്ദരിയായി കാണിച്ചു.. അവന്റെ സാനിധ്യം മനസ്സിലാക്കിയ അവൾ മെല്ലെ അവനെ തല ഉയർത്തി നോക്കി. അവളുടെ കറുത്ത കൃഷ്ണമണികൾ , ഇടയ്ക്കിടെ നക്ഷത്രത്തെ പോലെ മിന്നുന്നുണ്ടായിരുന്നു.. മനോഹരമായ അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. “സിദ്ധുവേട്ടാ…!” മൃദുലമായ അവളുടെ ശബ്ദം അവന്റെ കാതുകളിൽ എത്തിയപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. “നീ ഉറങ്ങിയില്ലേ..” അവൻ സൗമ്യമായ് ചോദിച്ചു. “ഇല്ല സിദ്ധുവേട്ടാ.. ഉറക്കം വന്നില്ല.. അതാ ഇവിടെ വന്നു നിന്നത്.. ഈ പൂർണ്ണചന്ദ്രനെ കാണാൻ നല്ല ഭംഗിയുണ്ട്..ഞാൻ അത് നോക്കി നിക്കുവായിരുന്നു..” അവൾ മറുപടി പറഞ്ഞതും,

“ശരി..ശരി..” എന്ന് പറഞ്ഞുകൊണ്ട് അവനും അവൾക്കരുകിൽ നിന്നുകൊണ്ട് ചന്ദ്രനെ നോക്കി.. “സിദ്ധുവേട്ടാ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ…? ” അവൾ അവനെ നോക്കികൊണ്ട് ചോദിച്ചു.. “ഉം..ചോദിക്ക്…” “എന്നെ കണ്ടാൽ ശെരിക്കും യക്ഷിയെ പോലുണ്ടോ..😲” അവൾ കണ്ണുകൾ വിടർത്തികൊണ്ട് ചോദിച്ചു..അത് കേട്ടതും അവന് ചിരിയാണ് വന്നത്.. “ഏയ്… അത് ഞാൻ അന്ന് ചുമ്മാ നിന്നെ വട്ടാക്കാൻ പറഞ്ഞതാ..” ചിരി കൈവിടാതെ അവൻ മറുപടി പറഞ്ഞു. “എന്നെ ദേഷ്യം പിടിപ്പിക്കാൻ എന്താ ഏട്ടന് അത്ര ഉത്സാഹം..? നിശാ, അഞ്ചു..മിലു.. അർജുൻ സുരാജ് ചേട്ടൻ, ഇത്രയും പേരില്ലേ.. പിന്നെ എന്തിനാ എന്നെ മാത്രം എപ്പോഴും വട്ടാക്കാൻ നോക്കണേ.. എന്നോട് മാത്രം എന്താ എപ്പോഴും തർക്കിച്ചു വഴക്കുണ്ടാക്കുന്നേ.? ” അവൾ കണ്ണുകൾ ഉരുട്ടികൊണ്ട് ചോദിച്ചു. അത് കണ്ട് അവന് വീണ്ടും ചിരിയാണ് വന്നത്.

“ഞാൻ ചോദിച്ചതിന് മറുപടി പറയാതെ ഇരുന്ന് ചിരിക്കുന്നോ…? ഞാൻ പോവാ..” എന്ന് പറഞ്ഞുകൊണ്ട് ഒരു കുഞ്ഞിനെ പോലെ ചുണ്ടുകൾ ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ട് അവൾ അവിടെ നിന്നും നടക്കാൻ ശ്രമിച്ചു. ആ സമയം അവന്റെ വലിയ ദൃഡതയുള്ള കരങ്ങൾ അവളുടെ മെലിഞ്ഞ കരങ്ങളിൽ പിടിമുറുക്കി, അവളൊന്ന് പതറി നിന്നു. “ചോദിച്ചിട്ട് ഉത്തരം പറയുന്നതിന് മുൻപേ അങ്ങ് പോയാൽ എങ്ങനാ..” അവൻ പുരികങ്ങൾ ഉയർത്തികൊണ്ട് ചോദിച്ചു.. “ഏട്ടൻ ഒന്നും പറയാതെ ചിരിക്കുവല്ലേ.. അതാ ഞാൻ…” അവൾ അവനെ നോക്കാതെ തന്നെ മറുപടി പറഞ്ഞു. “മറ്റുള്ളവരെ പോലല്ല നീ എനിക്ക്..അതാണ് ഞാൻ നിന്നോട് അങ്ങനൊക്കെ പെരുമാറുന്നത്..പിന്നെ എന്റെ ഒരേ ഒരു മുറപ്പെണ്ണാണ് നീ..നിന്നോടല്ലേ എനിക്ക് വഴക്കുണ്ടാക്കാൻ പറ്റൂ.. അതാ…” അവൻ കണ്ണുകൾ ചിമ്മിക്കൊണ്ട് പറഞ്ഞു. അവൾ ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ ഹൃദയം പതിവിലും വേഗത്തിൽ തുടിച്ചുകൊണ്ടിരുന്നു.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28