Thursday, April 18, 2024
Novel

രാജീവം : ഭാഗം 1

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

ആളും ബഹളവും നിറഞ്ഞൊരു വിവാഹവീട്. ഓരോരുത്തരും തിരക്കുകളിൽ മുഴുകി ഓടിനടക്കുമ്പോൾ ഒരാൾ മാത്രം ഇതെല്ലാം കണ്ട് നിറക്കണ്ണുകളോടെ മാറി നിൽക്കുകയായിരുന്നു. “സഞ്ജുവേട്ടാ… ” വിളി കേട്ട് അയ്യാൾ തിരിഞ്ഞു നോക്കി. മാളവികയായിരുന്നു. “ഇവിടെ നിൽക്കാണല്ലേ. അവിടെ ദക്ഷിണ കൊടുക്കാൻ തുടങ്ങി. ഏട്ടനെ അന്വേഷിക്കുന്നുണ്ട്. ” “ഞാൻ വന്നോളാം. നീ ചെല്ല്. ” അപ്പോഴാണ് അയ്യാളുടെ കണ്ണ് കലങ്ങിയിരിക്കുന്നത് അവൾ കണ്ടത്. “ഏട്ടൻ കരയാണോ? ” “അത്…. ഞാൻ ഓരോന്ന് ഓർത്തു പോയി. “

“ഇനി അതൊക്കെ ഓർത്തിട്ടെന്താ കാര്യം? ദേ ഈ കലങ്ങിയ കണ്ണും വെച്ചോണ്ട് അവളുടെ മുന്നിലേക്ക് വരരുത് കേട്ടോ. അല്ലെങ്കിൽ തന്നെ വന്നവര് ഓരോരുത്തരും മനുവിനെ കണ്ടിട്ട് പറയുന്നത് കേട്ട് ആ മനസ് ഒരുപാട് വേദനിക്കുന്നുണ്ട്. അവളത് പറഞ്ഞില്ലെങ്കിലും എനിക്കറിയാം അവളെ. അതോടത്ത് ഏട്ടനും…. ” “ഇല്ല മാളു. നീ പൊക്കോ ഞാനങ്ങ് വരാം. ” മാളു പോകുന്നത് നോക്കി അയ്യാൾ നിന്നു. മനസിന് കടിഞ്ഞാണിടാൻ എത്ര ശ്രമിച്ചിട്ടും സഞ്ജുവിന് സാധിച്ചില്ല. അവന്റെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀 പഴമയുടെ പ്രൗഢി നഷ്ടപ്പെടാത്ത ഒരു നാലുകെട്ട് തറവാട്. എല്ലായിടവും പൂക്കളാലും തോരണങ്ങളാലും അലങ്കരിച്ചിരിക്കുന്നു. വാഹനങ്ങളും ആളുകളും വന്നുകൊണ്ടിരിക്കുന്നു. എങ്ങും തിരക്ക് മാത്രം. പണിക്കർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് തറവാട്ടിലെ കരണവന്മാരും. മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷത്തോടെ ഓടിനടക്കുന്നു. ഏതാണ്ട് ഒരു ഉത്സവത്തിന്റെ പ്രതീതി. ചുരുക്കം പറഞ്ഞാൽ ആർക്കും നിൽക്കാനും ഇരിക്കാനും നേരമില്ലാത്ത അവസ്ഥ.

“ദേവാ….. ദേവാ….. ഇവനിത് എവിടെയാ? ” ഏകദേശം 80നോടടുത്ത് പ്രായം വരുന്ന ശ്രീത്വം വിളങ്ങുന്ന മുഖമുള്ള ഒരു മുത്തശ്ശി അകത്തു നിന്നും ഉച്ചത്തിൽ വിളിച്ചുകൊണ്ട് പുറത്തേക്ക് വന്നു. “ആ…. അമ്മേ… ഞാനിവിടുണ്ട്. ” പന്തലുപണിക്കർക്ക് ഓരോ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരുന്ന ആരോഗ്യദൃഢഗാത്രനായ ഒരു മധ്യവയസ്‌കൻ വിളി കേട്ടു. അപ്പോൾ ആ മുത്തശ്ശി വളരെ പതുക്കെ സൂക്ഷിച്ചു പടിയിറങ്ങി അയ്യാളുടെ അടുത്തേക്ക് ചെന്നു. “എന്താ അമ്മേ? എന്തിനാ എന്നെ അന്വേഷിച്ചത്? “

“എന്താ ദേവാ നീയൊന്നും അറിയാത്തതു പോലെ സംസാരിക്കുന്നത്? മറ്റന്നാളാണ് കല്യാണം. ബന്ധുക്കളും മറ്റും വന്നുതുടങ്ങി. ” “അതാണോ കാര്യം. ഞാനെന്നാൽ അവരോട് ഇപ്പൊ പോയിട്ട് കല്യാണത്തിന്റെ അന്ന് വരാൻ പറയാം. ന്താ? ” തമാശരൂപേണ അയ്യാൾ പറഞ്ഞപ്പോൾ ആ മുത്തശ്ശിയുടെ മുഖം പെട്ടന്ന് മങ്ങി. “പിന്നെ മോളെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ഇതല്ലേ അച്ഛൻ !” അതിന് മറുപടിയായി അയാളൊന്ന് ചിരിച്ചു. അപ്പോൾ മുത്തശ്ശി തുടർന്നു. “കാര്യം പറയുമ്പോഴാ അവന്റെയൊരു തമാശ. എടാ വരുന്നോരൊക്കെ എന്നോടാ ചോദിക്കുന്നത് മീനു ഇതുവരെ എത്തിയില്ല്യാലോ. “

“അതാണോ? എന്റെ അമ്മേ അമ്മയ്ക്കറിയാവുന്നതല്ലേ എല്ലാം. അവള്ടെ സ്വഭാവം വെച്ച് ഒരു നാലു ദിവസം മുന്പെങ്ങാനും അവളിങ്ങെത്തിയാൽ നമ്മുടെ പ്ലാനിങ്ങെല്ലാം പൊളിയും. ” “അതെനിക്കും അറിയാം. ന്നാലും…. ” “ഒരെന്നാലും ഇല്ല. മറ്റന്നാൾ അവളെ അണിയിച്ചൊരുക്കുമ്പോൾ മാത്രമേ അവള് കാര്യങ്ങളൊക്കെ അറിയാവൂ. ഇല്ലെങ്കിൽ നമ്മളീ ബുദ്ധിമുട്ടിയതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാവും. എന്റെ മോളായോണ്ട് പറയല്ല.ഈ വിവാഹം പൊളിച്ചടുക്കി കൈയിൽ തരും ന്റെ പുന്നാരമോള്. ” “അത് പിന്നെ പറയാനുണ്ടോ. എത്ര വട്ടം അനുഭവമുള്ളതാണ് നമുക്ക്. “

“അതാ പറഞ്ഞത് അമ്മ ചെന്ന് ആ ചോദിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞു പിടിച്ചു നിക്കാൻ. പിന്നെ നാളെ അവളിങ്ങ് വരും. പോരെ. ” “നീ ഒന്നൂടെ ഒന്ന് വിളിച്ചു നോക്ക്. ” അമ്മയോട് പറഞ്ഞു കൊണ്ട് അയ്യാൾ ഫോണെടുത്തു. ഇതേസമയം തിരക്കാർന്നൊരു നഗരത്തിലെ ഐ. ടി. കമ്പനി. ഫോൺ ബെല്ലടിക്കുന്നത് കെട്ട് മാളവിക സിസ്റ്റത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ ആ കാൾ അറ്റൻഡ് ചെയ്തു. “ഹലോ… ” “മോളെ മാളു. ഇത് ഞാനാ ദേവൻ മാമയാ. ” “പറഞ്ഞോളൂ അമ്മാമ്മേ എന്താ? ” “മീനു എവിടെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലല്ലോ? ” “ഇവിടെ ഉണ്ടായിരുന്നു ലോ.

ഞാനൊന്ന് നോക്കട്ടെ. തിരിച്ചു വിളിക്കാൻ പറഞ്ഞാൽ പോരെ? ” “അത് വേണ്ട. നീ ഇത് അവൾക്ക് കൊടുക്ക്. ” ഉടനെ മാളവിക തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു മീനുവിന് വേണ്ടിയുള്ള തിരച്ചിലിലായി. മാളവികയും മീനുവെന്ന മീനാക്ഷിയും ബന്ധുക്കളാണ്. ഒപ്പം ഒരിക്കലും പിരിയാത്ത രണ്ട് ഇണപ്രാവുകളെ പോലെ. പഠിച്ചതും വളർന്നതും ഇപ്പൊ ജോലി ചെയ്യുന്നതും ഒരുമിച്ച് ഒരിടത്ത്. മാളവികയുടെ ചോദ്യത്തിന് ഓഫീസിലുള്ളവരുടെയെല്ലാം മറുപടി ഒന്ന് തന്നെയായിരുന്നു. “ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഇപ്പൊ എവിടെയാണെന്ന് അറിയില്ല. ” ന്ന്. “മാഡം മിഥുൻ സാറിന്റെ കാബിനിൽ ഉണ്ട്. ” ഒരു സ്റ്റാഫ് പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ അവള് മീനുവിനെ കണ്ടെത്തിയപ്പോൾ ഫോണും പിടിച്ചു നേരെ അങ്ങോട്ട് വിട്ടു. “ഒഫീഷ്യൽ മാറ്റർ പറയാനുണ്ടെന്ന് പറഞ്ഞത് വെറുതെയാ. എനിക്ക് മീനാക്ഷിയോട് അല്പം തനിച്ചു സംസാരിക്കാൻ….എത്ര നാളായി ഞാൻ തന്നോട് ചോദിക്കുന്നു. ഇത്തവണയെങ്കിലും ഒരു പോസിറ്റീവ് റിസൾട്ട്‌ തന്റെ ഭാഗത്തുന്ന്….. പ്ലീസ്…. ” മിഥുൻ പറഞ്ഞു. “മോനെ മിഥുനെ നീ അധികം പ്ലീസണ്ട. തന്റെ ചോദ്യത്തിനുള്ള മറുപടി ഞാനെന്നോ തന്നതാണ്. കൂടെ വർക്ക്‌ ചെയ്യുന്നതല്ലേ ഇനിയും കാണണ്ടതല്ലേ ന്ന് കരുതിയിട്ടാണ് ഇതുവരെ ഞാൻ തന്നോട് റഫായി പെരുമാറാത്തത്. ഇനിയും ഇങ്ങനെ പറഞ്ഞു പിറകെ വന്നാൽ എന്റെ കൈയിന്റെ ചൂടറിയും നിയ്യ്.

പറഞ്ഞില്ലെന്നു വേണ്ട. ” ഞാനും പറഞ്ഞു. ഇവിടെ വന്നപ്പോൾ തൊട്ട് സഹിക്കുന്നതാണ്. എത്ര പറഞ്ഞാലും മനസിലാവില്ലന്ന് വെച്ചാൽ….. “സാരമില്ല. തന്റെ കൈകൊണ്ടല്ലേ ചൂടല്ല എനിക്ക് കുളിരത്തെയുള്ളു. ” അയ്യാൾ പിന്നെയും ഒലിപ്പിക്കുവാണല്ലോ അലവലാതി. എന്നാ കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. “പിന്നെത്തേക്ക് വെക്കേണ്ട നിനക്കുള്ളത് ഞാൻ ഇപ്പൊ തന്നെ തരാടാ.” പറയുന്നതോടൊപ്പം ഞാൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. അവനിട്ട് ഒന്ന് പൊട്ടിക്കാൻ തയ്യാറായി അവന്റെ അടുത്തേക്ക് ചെന്നു. കൈ ഉയർത്തിയതും ആ മാളുപ്പെണ്ണ് എവിടുന്നോ ഓടിവന്ന് എല്ലാം നശിപ്പിച്ചു. “മീനു….. ” “എന്താടി? ” “മീനു ദേ അമ്മാവൻ. ” “അയ്യോ… എവിടെ? “

എത്ര ധൈര്യമുണ്ടെങ്കിലും അച്ഛനെ എനിക്ക് പേടിയാ. അതുപോലെ അച്ഛന് എന്നെയും. അതിലേറെ ഒത്തിരി ഇഷ്ടവും. “ദേ ഫോണിൽ…. ” കൈയിലെ ഫോൺ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. ഞാൻ വേഗം ഓടിച്ചെന്ന് ഫോൺ വാങ്ങിച്ചു. “മീനാക്ഷി… പ്ലീസ് ഒന്ന് പറഞ്ഞിട്ട് പോടോ. ” അച്ഛനോട് സംസാരിക്കുന്നതിനിടയിൽ ആ കോഴി വിളിച്ചു കൂവി. “എന്റെ മാളു….നീയ്യാ കോഴിടെ വായിൽ വല്ല ഡബിൾ മുണ്ടും തിരുകിക്കേ ഞാനിപ്പോൾ വരാം. ” എന്നിട്ട് ഞാൻ ഫോണും കൊണ്ട് ക്യാമ്പിന് പുറത്തു കടന്നു. അച്ഛന് കുറച്ചു ദിവസമായി ഈ ഫോൺ വിളി അല്പം കൂടിയിട്ടുണ്ട്. എന്താണാവോ? സംസാരിച്ചത് മുഴുവനും ഞങ്ങളോട് രണ്ടുപേരോടും നാട്ടിലേക്ക് ഉടനെ ചെല്ലാൻ പറയാനായിരുന്നു.

മുത്തശ്ശിക്ക് ഞങ്ങളെ കാണാൻ തോന്നുന്നുണ്ടത്രേ. പ്രായമായതല്ലേ ഒന്ന് വന്നിട്ട് പൊയ്ക്കോന്ന്. “പെട്ടന്ന് പറഞ്ഞാൽ എങ്ങനെയാ ലീവ് കിട്ടില്ല അച്ഛാ. ” “ലീവ് തന്നില്ലെങ്കിൽ ആ ജോലിയാങ്ങ് രാജി വെച്ചേക്ക്. ” “അച്ഛാ…. ” “എന്ത് ചെയ്തിട്ടായാലും വേണ്ടില്ല നാളെ നിങ്ങൾ രണ്ടാളും ഇവിടെ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ….. ” “ഇല്ലെങ്കിൽ…… ” “മുത്തശ്ശിയെ അറിയാലോ? പിന്നെ ഞാനും ചിലതൊക്കെ ചെയ്യും. ” ഞാൻ വേറെന്തെങ്കിലും പറയും മുൻപേ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു. അച്ഛൻ പറഞ്ഞതെല്ലാം മാളുവിനോടും പറഞ്ഞു. രണ്ടുപേരും കൂടെ ഒരുവിധത്തിൽ ലീവ് ഒപ്പിച്ചെടുത്തു.

അങ്ങനെ ഞങ്ങൾ നാട്ടിലേക്കുള്ള തൊട്ടടുത്ത ഫ്ലൈറ്റ് പിടിച്ചു പോന്നു. എയർപോർട്ടിൽ ഞങ്ങൾ വണ്ടി നോക്കി നിൽക്കുകയായിരുന്നു. അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു വണ്ടി അയക്കാമെന്ന്. “മാളു ….. മീനു….. ” അപ്പോഴാണ് ഞങ്ങളാ വിളി കേട്ടത്. ആ ശബ്ദത്തിന്റെ ഉടമയെ ഞങ്ങൾ തിരിഞ്ഞു നോക്കി. സഞ്ജുവേട്ടനായിരുന്നു. ഞങ്ങളുടെ മറ്റൊരു കസിൻ. അച്ഛന്റെ മൂത്ത ജ്യേഷ്ഠന്റെ മകൻ. എനിക്ക് അങ്ങേര് വല്യച്ഛന്റെ മകനും മാളുവിന് അമ്മാവന്റെ മകനുമാണ്. ആളും ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഹൈദരാബാദിൽ. സത്യത്തിൽ എന്റെയും മാളുന്റെയും റോൾ മോഡൽ ഏട്ടനാണ്.

എന്നാൽ ഞങ്ങള് രണ്ടും ഏട്ടന് പാരയും. “സഞ്ജുവേട്ടാ…. ഏട്ടനെന്താ ഇവിടെ? ” മാളുവാണ്. “ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതല്ലേ. ” “അതല്ല ഏട്ടനെന്താ ഇപ്പൊ നാട്ടിലാണോ. ഹൈദരാബാദ് ഉപേക്ഷിച്ചോ? ” “ഞാൻ ലീവിലാണ് പെണ്ണുങ്ങളെ. കുറച്ചു ദിവസം ഇവിടെ ണ്ടാവും. പിന്നെ ഞാൻ മാത്രല്ല തറവാട്ടിൽ എല്ലാരും എത്തിയിട്ടുണ്ട്. ” “എല്ലാരും വന്നിട്ടുണ്ട്ന്നോ? അതെന്താ ഇപ്പൊ എല്ലാരും കൂടി? എന്താ വിശേഷം? ” “നിങ്ങള് അങ്ങോട്ടല്ലേ വരുന്നേ. അപ്പൊ അറിയാം. വാ. ” ഏട്ടൻ അധികം ഒന്നും പറയാതെ ഞങ്ങളുടെ ബാഗുമെടുത്ത് നടന്നു.

സംശയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയ മനസുമായി ഞാനും മാളുവും പിറകെയും. തറവാട്ടിൽ ചെന്നിറങ്ങിയ ഞങ്ങൾ അവിടുത്തെ അന്തരീക്ഷം കണ്ട് വായും പൊളിച്ചു നിന്നു. വീട് മുഴുവനും അലങ്കരിച്ചിരിക്കുന്നു. പോരാത്തതിന് ഏട്ടൻ പറഞ്ഞതുപോലെ എല്ലാ ബന്ധുക്കളും എത്തിയിട്ടുമുണ്ട്. എന്തെങ്കിലും അറിവുണ്ടോന്നറിയാൻ മാളുവിനെ നോക്കി. എവിടെ? എന്റെ അതേ അവസ്ഥ തന്നെ അവിടെയും. അല്ലേലും അവൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ അതെന്നോട് പറയും. തീർച്ച. “എന്താണ് രണ്ടും കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നത്. വായോ. ” സഞ്ജുവേട്ടൻ പറഞ്ഞു. ഉടനെ എവിടുന്നൊക്കെയോ കുറേ കുട്ടിപ്പട്ടാളങ്ങൾ ഞങ്ങളെ വന്നു പൊതിഞ്ഞു.

“ചേച്ചിമാര് വന്നതല്ലെയുള്ളു. ഒന്ന് ഫ്രഷാവട്ടെ. അതുവരെ മക്കള് അപ്പുറത്ത് പോയി കളിച്ചോ. ” അവരുടെ പിറകെ വന്ന മുത്തശ്ശി പറഞ്ഞു. കൂടെ മറ്റു ബന്ധുജനങ്ങളും ഉണ്ടായിരുന്നു. “എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ. ” ഞാൻ ശബ്ദം താഴ്ത്തി മാളുവിനോട് പറഞ്ഞു. “ശെരിയാ. എനിക്കും തോന്നി. ” “എന്താ രണ്ടും കൂടി ഒരു ഗൂഢാലോചന? ” ഏട്ടനാണ്. “ഏയ്‌ ഒന്നൂല്ല്യ. ” “എന്നാ ചെന്ന് ഫ്രഷായിട്ട് വാ ന്നിട്ട് വല്ലതും കഴിക്കാം. ” കണ്ടുപിടിച്ചോളാം എന്ന അർത്ഥത്തിൽ അച്ഛനെയൊന്ന് നോക്കിയിട്ട് ഞാൻ എന്റെ റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞു കണ്ണാടിയിൽ നോക്കി മുടി കോതിക്കൊണ്ടിരിക്കുമ്പോളാണ് മാളു ഓടിക്കിതച്ചു വരുന്നത്. മുറിക്കകത്ത് കടന്നതും അവള് ഡോർ അടച്ചു കുറ്റിയിട്ടു.

ഏതാണ്ട് പട്ടി ഓടിച്ചുവിട്ടത് പോലെയായിരുന്നു അവളുടെ മട്ടും മാതിരിയും. “എന്താ മാളു എന്തിനാ നീയ്യിങ്ങനെ ഓടിക്കിതച്ചു വന്നത്? ” ആള് മറുപടി പറയാൻ കഴിയാതെ നിന്ന് കിതക്കുകയായിരുന്നു. ഞാൻ റൂമിലിരുന്ന ജഗ്ഗിൽ നിന്നല്പം വെള്ളമെടുത്തു കൊടുത്തു. ഒറ്റവലിക്കാണ് അവളത് കുടിച്ചു തീർത്തത്. എന്നിട്ട് കുറച്ചു ആശ്വാസമായെന്ന് തോന്നിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി. “ഇവിടെ കാണുന്ന ഈ അലങ്കാരങ്ങളും മറ്റും എന്തിനാണെന്ന് നിനക്ക് മനസ്സിലായോ? ” “ആവോ എനിക്കെങ്ങനെ അറിയാനാ ആരെങ്കിലും ഒന്ന് പറയണ്ടേ. ചോദിക്കുമ്പോൾ വിഷയം മാറ്റുവാ. ” “എന്നാ കേട്ടോ നാളെ ഇവിടൊരു വിശേഷമുണ്ട്. ” “നാളെയോ? അതെന്താ?

എന്നിട്ട് എന്നോട് ആരും ഒന്നും പറഞ്ഞില്ലല്ലോ. ” “പറയില്ല. നിന്നോടെന്നല്ല എന്നോടും പറയില്ല. ഇതിപ്പോ സംശയം തോന്നി ഞാനാ കുട്ടിപ്പട്ടാളങ്ങളെ ഒന്നെടുത്തിട്ട് കുടഞ്ഞു. കുറച്ചു ചോക്ലേറ്റ് വാങ്ങി തരാന്ന് പറഞ്ഞു ഒന്ന് സുഖിപ്പിക്കേം ചെയ്തു. അപ്പോഴല്ലേ കാര്യങ്ങൾ അറിഞ്ഞത്. ” “നീ എന്താ അറിഞ്ഞത് അത് പറ. ” “നീ സമാധാനമായിട്ട് കേൾക്കണം. എടുത്ത്ചാടി ഒന്നും ചെയ്യരുത്. ” “ആ സമ്മതിച്ചു. നീ കാര്യം എന്താന്ന് വെച്ചാൽ പറ. നാളെ എന്താ ഇവിടെ? ” “മീനാക്ഷിക്കല്യാണം!!!” “എന്തോന്ന്? ” “എടി നാളെ നിന്റെ കല്യാണമാണെന്ന്. അതിന് വേണ്ടിയാണ് എല്ലാവരും വന്നിരിക്കുന്നത്. ” കേട്ടത് വിശ്വസിക്കാനാവാതെ കുറച്ചു നേരം ഞാനവളെ തന്നെ നോക്കിയിരുന്നു. “സത്യമാടി.

എല്ലാവരും കൂടിയുള്ള ട്രാപ്പായിരുന്നു. ഇനിയിപ്പോ എന്താ ചെയ്യുക.” എന്റെ മനസ് വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു. എന്റെ മനസ് ആകെ ശൂന്യമായിരുന്നു. എന്നാലും അച്ഛൻ എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ പറഞ്ഞിരുന്നതല്ലേ എനിക്കിപ്പോൾ ഒരു വിവാഹം വേണ്ടാന്ന്. എല്ലാം അറിഞ്ഞിട്ടും…… വല്ലാത്ത സങ്കടം തോന്നി. എല്ലാവരോടും ദേഷ്യം. മാളുവിനോട് ഒന്നും പറയാതെ ഞാൻ റൂമിൽ നിന്നിറങ്ങി. പിറകിൽ നിന്നും അവളുടെ വിളികളെ പോലും ഗൗനിച്ചില്ല. ചുറ്റുപാടുമുള്ള അലങ്കാരങ്ങളും തിരക്ക് പിടിച്ചു ഓടിനടക്കുന്ന ഉറ്റവരെയും കണ്ടപ്പോൾ സങ്കടവും ദേഷ്യവും ഒരുപോലെ തോന്നി.

മുറ്റത്ത് അച്ഛൻ ശങ്കരൻ മാമയോട് സംസാരിച്ചു നിൽക്കുന്നത് കണ്ടു. അച്ഛന്റെ മുഖത്തും പ്രവർത്തികളിലും എന്നത്തേക്കാളും സന്തോഷവും ഉത്സാഹവുമുണ്ടായിരുന്നു. ഒന്നും കണ്ടുനിൽക്കാനുള്ള ശേഷിയില്ലാതെ ഞാൻ അവിടുന്ന് പുറത്തേക്കിറങ്ങി. “മുത്തശ്ശി മീനൂനെ കണ്ടോ? ” മാളു വീടു മുഴുവൻ മീനുവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ആരും കണ്ടവരില്ല. സന്തോഷത്തോടെ കല്യാണത്തിരക്കിൽ ഓടിനടന്നവരെല്ലാം അങ്കലാപ്പോടെ മീനുവിനെ തിരഞ്ഞുനടക്കാൻ തുടങ്ങി. ഒപ്പം “മീനു… മീനു…” വെന്ന വിളികളും. “അപ്പോൾ… നിങ്ങള് എല്ലാം അറിഞ്ഞു ലെ? ” ദേവൻ മാളവികയോട് ചോദിച്ചു.

“അത്…. മാമേ… ഞാൻ…… അറിഞ്ഞിട്ട് അവളോട് പറഞ്ഞില്ലെങ്കിൽ……. ” അവൾ തല കുനിച്ചുനിന്നു കൊണ്ട് പറഞ്ഞു “ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം അവള് അറിഞ്ഞ സ്ഥിതിക്ക് ഇനി എങ്ങനെയെങ്കിലും അവളെക്കൊണ്ട് സമ്മതിപ്പിച്ചേ മതിയാവൂ. ” “അതിന് അവളെ ഒന്ന് കണ്ടുകിട്ടണ്ടെ. മുങ്ങിയെന്നാ തോന്നണത് ചട്ടമ്പി. ” മുത്തശ്ശി പറഞ്ഞു. മറുപടിയായി അതിനൊരു പുഞ്ചിരി മാത്രം നൽകി മഹാദേവൻ വീടിന്റെ പുറത്തേക്കിറങ്ങി.

(തുടരും)