Friday, April 26, 2024
Novel

പ്രണവപല്ലവി: ഭാഗം 13

Spread the love

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

Thank you for reading this post, don't forget to subscribe!

പെട്ടെന്ന് തന്നെ പ്രണവ് താഴേക്ക് പാഞ്ഞു.
അച്ഛന്റെയും അമ്മയുടെയും കൂടെ ഇരിക്കുന്ന പവിയെയാണ് അവൻ കണ്ടത്.

മുഖത്ത് പ്രകാശമില്ലെങ്കിലും അവൾ അവരെ കാണിക്കാൻ സന്തോഷം അഭിനയിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി .

അവൻ അവിടെ ചെന്നിരുന്നെങ്കിലും ഒരിക്കൽപ്പോലും ഒരു നോട്ടം കൊണ്ടുപോലും അവളവനെ പരിഗണിച്ചില്ല.

അതുകൂടി കണ്ടപ്പോൾ അവന് ദേഷ്യവും സങ്കടവും വന്നു.
നന്ദനയുടെ സംസാരത്തിൽ നിന്നും ആരും തെറ്റുധരിച്ച് പോകുമെന്ന് അവനറിയാം എങ്കിലും അവളുടെ അവഗണന അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

പവീ.. റൂമിൽ വന്നേ എന്ന് പറഞ്ഞവൻ എഴുന്നേറ്റു.

ഞാനിപ്പോൾ വരുന്നില്ല. ഞങ്ങൾ സംസാരിക്കുകയാ .. എന്ന മറുപടിയായിരുന്നു അവളിൽ നിന്നും ലഭിച്ചത്.

തന്നെ ഒഴിവാക്കാനായി അവൾ പറഞ്ഞതെന്ന് അവന് ഉറപ്പായിരുന്നു.
എല്ലാം കൂടിയായപ്പോൾ അവന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.

ഞാൻ പറയുന്നത് അനുസരിച്ചിട്ട് മതി ബാക്കിയുള്ള സംസാരമൊക്കെ.. എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടവൻ അവളുടെ കൈകളിൽ പിടിച്ചു വലിച്ച് സ്റ്റെയർ കയറി. അവളുടെ കുതറലുകൾ ഒന്നുംതന്നെ അവനെ ബാധിച്ചതേയില്ല.

തടയാൻ പോയ രമ്യയെ വേണ്ടെന്ന് പറഞ്ഞ് പ്രദീപ്‌ തടഞ്ഞു.

അവർ തമ്മിലെന്തോ സൗന്ദര്യപ്പിണക്കമാകും. അതാകും മോളുടെ മുഖം വാടിയിരുന്നത്. അവർ ഭാര്യയും ഭർത്താവുമാണ്. അവരുടെ പ്രശ്നങ്ങളും പരിഭവങ്ങളും അവരുടെ റൂമിൽ തീരുന്നതാണ് നല്ലത്. അതിൽ നമ്മൾ ഇടപെടേണ്ടതില്ല. അവർക്ക് അവരുടെ പ്രൈവസി കൊടുക്കണം ഡോ.. പ്രദീപ്‌ വിശദീകരിച്ചു.

രമ്യയും അതിനോട് അനുകൂലിച്ചു.

മുറിയിൽ കൊണ്ടുപോയി പല്ലവിയെ ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രണവ്. വാതിൽ കുറ്റിയിട്ടശേഷം അവൻ അവളുടെ അരികിലെത്തി.
ഇതുവരെ അവൾ കാണാത്ത പുതിയൊരു ഭാവമായിരുന്നു അവനിൽ നിറഞ്ഞു നിന്നത്.
ദേഷ്യം കൊണ്ട് മുഖം ചുവന്നതിനൊപ്പം ചെന്നിയിലെ ഞരമ്പ് പിടച്ചിരുന്നു.

ഭയത്തോടെ പവി അവന്റെ മുഖത്തേക്ക് നോക്കി.

എന്തിനാടീ നീ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയത്.. അവൻ ചോദിച്ചു.

അത്.. അത്.. അവന്റെ ദേഷ്യത്തിന് മുൻപിൽ പറയാൻ വന്നത് പറയാൻ കഴിയാതെ അവൾ വിഷമിച്ചു.
നന്ദനയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്തോറും അവളുടെ മിഴികളിൽ നീർമണികൾ ഉരുണ്ടുകൂടി.

നന്ദന അവൾ പറഞ്ഞതൊക്കെ സത്യമാണോ പ്രണവേട്ടാ… ധൈര്യം സംഭരിച്ച് അവൾ അവനോട് ചോദിച്ചു.

നീ വിശ്വസിക്കുന്നുണ്ടോ അത്.. പറയെടീ നീ വിശ്വസിക്കുന്നുണ്ടോ.. അവളുടെ ഇരുചുമലിലും അവന്റെ പിടി മുറുകി.

അസഹ്യമായ വേദനയ്ക്കിടയിലും അവൾ ഇല്ലെന്ന് തല ചലിപ്പിച്ചു.

എന്റെ ഭർത്താവാണ് പ്രണവേട്ടൻ. അല്ലാതെ കാമുകൻ അല്ല. എന്റെ ഭർത്താവിന്റെ വായിൽ നിന്നും കേൾക്കണം എനിക്ക് സത്യം. നന്ദന പറഞ്ഞതിൽ ഒരു ശതമാനം പോലും സത്യമില്ലെന്ന് പ്രണവേട്ടൻ പറഞ്ഞാൽ ഞാൻ വിശ്വസിക്കും.
എന്റെ കഴുത്തിൽ കിടക്കുന്ന താലി പവിത്രമാണ്. പറയ്.. പ്രണവേട്ടാ.. നന്ദന പറഞ്ഞത് തെറ്റാണെന്ന്. നന്ദനയുടെ ശരീരത്തിൽ തെറ്റായ അർത്ഥത്തിൽ പ്രണവേട്ടൻ തൊട്ടിട്ടില്ലെന്ന്.. പ്രതീക്ഷയോടെ അവൾ പ്രണവിനെ നോക്കി.

അവന്റെ കൈകൾ മെല്ലെ അയഞ്ഞു.
കായൽ തീരത്തെ റിസോർട്ടും മുളങ്കൂട്ടങ്ങൾക്ക് നടുവിൽ താനവളുടെ അധരം നുകർന്നതും അവന്റെ മനസ്സിൽ തെളിഞ്ഞുവന്നു.
പലപ്രാവശ്യം അവളുടെ നഗ്നമായ വയറ്റിൽ പിച്ചിയിരുന്ന നിമിഷങ്ങൾ അവന്റെ മനസ്സിലൂടെ കടന്നുപോയി.

അവളെ താൻ തെറ്റായി സ്പർശിച്ചിട്ടില്ലെന്ന് എങ്ങനെ പറയും. അവളുടെ അധരം സ്വന്തമാക്കിയത് എങ്ങനെ അറിയിക്കും പവിയെ.
അവൾക്ക് താങ്ങാൻ കഴിയുമോ. അവളുടെ അനിഷ്ടം നേടാതിരിക്കാനാണ് അന്ന് നന്ദനയെപ്പറ്റി തുറന്നു പറഞ്ഞിട്ടും ഇക്കാര്യങ്ങൾ മറച്ചു വച്ചത് . ഇന്നിതാ അവൾ തന്നോട് ചോദിക്കുന്നു സത്യം.
സത്യം പറയണോ കള്ളം പറയണോ.
രണ്ടു തുലാസ്സിലായി സത്യവും മിഥ്യയും. ഏത് തട്ട് താഴ്ന്നിരിക്കും.. ആലോചിക്കുന്തോറും പ്രണവിന് ഭ്രാന്ത്‌ പിടിച്ചു.

പ്രണവിന്റെ മൗനം പവിയെ ഓരോ നിമിഷവും വേദനിപ്പിച്ചു കൊണ്ടിരുന്നു.
തന്നെയല്ലാതെ മറ്റൊരു പെണ്ണിനെ പ്രണവേട്ടൻ… ആലോചിക്കാൻ പോലും കഴിയാതവൾ മിഴികൾ ഇറുകെയടച്ചു. കണ്ണുനീർ ചാലുകൾ തീർത്ത് കവിളിലേക്ക് ഒലിച്ചിറങ്ങി.
വാശിയോടെ തുടച്ചു മാറ്റാൻ ശ്രമിക്കാതെ അവളവയെ സ്വതന്ത്രമായി ഒഴുകാൻ വിട്ടു.

അപ്പോൾ സത്യമാണല്ലേ. അവൾ പറഞ്ഞതെല്ലാം സത്യമാണല്ലേ.
എല്ലാം എന്നോട് തുറന്നു പറഞ്ഞെന്നും നിങ്ങളെ മനസ്സിലാക്കിയെന്നും അടിയുറപ്പിച്ച് വിശ്വസിച്ചിരുന്നവളല്ലേ പ്രണവേട്ടാ ഞാൻ.
എന്നെ മുഴുവനായും നിങ്ങൾക്ക് തന്നവളല്ലേ ഞാൻ.. എന്നിട്ടും എന്നോട് പറയാത്തതെന്താ.. കരഞ്ഞുകൊണ്ടവൾ അവനെ പിടിച്ചുലച്ചു.

പവീ.. അവൾ പറഞ്ഞത് മുഴുവൻ സത്യമല്ല മോളേ. ഞാൻ.. ഞാനവളുടെ ചുണ്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. ചെറിയ കുസൃതികൾ കാട്ടിയിട്ടുണ്ട്. അത് പ്രണയത്തിന്റെ തീവ്രത നിറഞ്ഞുനിന്ന നിമിഷം പറ്റിപ്പോയി.അല്ലാതെ പൂർണ്ണമായും ഒരിക്കലും ഞാനവളെ.. ബാക്കി പറയാൻ കഴിയാതെ അവന്റെ വാക്കുകൾ വിറകൊണ്ടു.

വിവാഹത്തിന് മുൻപാണ് പ്രണയിച്ചിരുന്നു. ശരി തന്നെ. പക്ഷേ അന്നിത് എന്നോട് പറഞ്ഞിരുന്നുവെങ്കിലും എനിക്കിത്രയും വേദനിക്കില്ലായിരുന്നു പ്രണവേട്ടാ..
എന്റെ ഭർത്താവ് എന്നോട് എല്ലാം തുറന്നു പറഞ്ഞുവെന്നും നമുക്കിടയിൽ മൂടിവയ്ക്കപ്പെട്ട രഹസ്യങ്ങൾ ഒന്നുമില്ലെന്നും വിശ്വസിച്ചിരുന്നു ഞാൻ. വിവാഹത്തിനുശേഷം ഞാൻ മാത്രമേ ആ മനസ്സിലും ശരീരത്തിലും നിറഞ്ഞു നിൽക്കുന്നുള്ളൂ എന്നും എനിക്കറിയാം. പക്ഷേ എനിക്കല്പം സമയം വേണം. എന്റെ മനസ്സ് ശരിയാകാൻ.
എന്നോട് പറയാമായിരുന്നു പക്ഷേ… വേദന കലർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ടവൾ കട്ടിലിലേക്ക് കിടന്നു.

നന്ദനയോട് താൻ പെരുമാറിയതല്ല.. പകരം താൻ എല്ലാം തുറന്നു പറഞ്ഞപ്പോഴും ഇതുമാത്രം മറച്ചുവച്ചു. ഇന്ന് നന്ദനയുടെ വായിൽനിന്നും കേട്ടപ്പോൾ ഉള്ള സങ്കടമാണ് അവളിൽ നിറഞ്ഞു നിൽക്കുന്നതെന്ന് അവന് മനസ്സിലായി.
അന്ന് തുറന്നു പറയാതിരുന്ന നിമിഷത്തെ അവൻ ശപിച്ചു.

വിവാഹശേഷം ഒരു കട്ടിലിൽ അവന്റെ ഹൃദയതാളം ശ്രവിക്കാതെ രണ്ട് അപരിചിതരെപോലെ ഉള്ളുരുകി അവർ കിടന്നു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഫ്രഷ് ആയി അവൾ അമ്മയോടൊപ്പം കൂടി.

പവിയുടെ മുഖത്തെ തെളിച്ചമില്ലായ്മ ശ്രദ്ധിച്ചു രമ്യ.

ഒന്നിലും ശ്രദ്ധ പതിപ്പിക്കാതെ വേറെയേതോ ലോകത്താണ് അവളെന്ന് രമ്യ മനസ്സിലാക്കി.

മോളേ.. അമ്മ നിങ്ങളുടെ സന്തോഷം കാണാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾ തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടായിരിക്കും. ഭാര്യയും ഭർത്താവും തമ്മിൽ പിണക്കവും ഇണക്കവുമെല്ലാം സർവസാധാരണമാണ്. ഒരു പരിധിക്കുള്ളിൽ അത് തീർക്കാനും ശ്രമിക്കണം. പരസ്പരം ക്ഷമിക്കേണ്ട തെറ്റുകൾ ക്ഷമിച്ചു കളയണം. മനസ്സിൽ വച്ച് നടന്നാൽ മനസുഖം മാത്രമല്ല നഷ്ടപ്പെടുക ജീവിതം കൂടിയാണ്. അമ്മ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ മോൾ ക്ഷമിക്കണേ.
എന്റെ മോൾ ഈ വീടിന്റെ മഹാലക്ഷ്മി ആണ്.
മഹാലക്ഷ്മി ചൈതന്യമാർന്ന മുഖത്തോടെ വേണം ഇരിക്കാൻ. കേട്ടോ അവരവളുടെ നെറുകയിൽ തലോടി.

അമ്മയുടെ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് അവൾക്കറിയാം.
തന്നോട് നന്ദനയെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ ഇതും പറയാതെ പോയതിന്റെ ചെറിയ പരിഭവമായിരുന്നു തനിക്ക്.
വിവാഹശേഷം ദാമ്പത്യബന്ധത്തോട് നൂറുശതമാനം കൂറ് പുലർത്തുന്ന പ്രണവിനെ അവൾക്കറിയാം.

മെല്ലെയൊരു പുഞ്ചിരി അവളുടെ ചൊടികളിൽ വിരിഞ്ഞു.

അവളോടി മുറിയിലെത്തി.
എഴുന്നേറ്റിട്ടും കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്ന അവനെ അവൾ നോക്കിനിന്നു.
കഠിനമായ വേദന അവൻ സഹിക്കുന്നെന്ന് ആ മുഖത്ത് നിന്നും വ്യക്തമായിരുന്നു.
പ്രണയിക്കുമ്പോൾ ആർക്കും സംഭവിക്കാവുന്നതേ അവരിലും സംഭവിച്ചുള്ളൂ.
തന്നെ വേദനിപ്പിക്കേണ്ടെന്ന് കരുതി തന്നോട് പറഞ്ഞിരുന്നില്ല.
അവന്റെ നീളന്മുടികൾ കോർത്തു വലിക്കുന്നതിലൂടെ തന്നെ അവൻ അനുഭവിക്കുന്ന ആത്മസംഘർഷം അവൾക്ക് മനസ്സിലായി.
അതവളിൽ വേദന പടർത്തി.
ക്ഷമിച്ചാൽ തീരാവുന്ന തെറ്റുകളും കുറ്റങ്ങളും മനസ്സിൽ വച്ച് ഊതിപ്പെരുപ്പിക്കാതെ അതപ്പോഴേ പരിഹരിച്ചാൽ ദാമ്പത്യബന്ധം സന്തോഷകരമായിരിക്കും.
പതിയെ അവൾ അവനരികിൽ ചെന്നിരുന്നു. അവളുടെ സാമീപ്യമറിഞ്ഞിട്ടും അവൻ മുഖമുയർത്തിയില്ല.

സോറി പ്രണവേട്ടാ.. എന്നോട് അന്നേ പറയാത്തതെന്താ. ആ നന്ദന പറഞ്ഞാണോ ഞാൻ അറിയേണ്ടത്. എന്റെ ഭർത്താവിന്റെ വായിൽ നിന്നും കേൾക്കാതെ എന്തായാലും ആര് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ലെന്ന് അറിയില്ലേ പ്രണവേട്ടന്..
പിന്നെ ഇന്നലെ അങ്ങനെ അവളുടെ വായിൽനിന്നും കേട്ടപ്പോഴുള്ള സങ്കടമായിരുന്നു..
പവി പറഞ്ഞു.

പെട്ടെന്നാണ് പ്രണവ് അവളെ തന്നിലേക്ക് ചേർത്തുപിടിച്ചത്.
അവളുടെ മുഖം മുഴുവൻ അവൻ ചുംബനങ്ങൾ കൊണ്ട് മൂടി.
നുകർന്നിട്ടും നുകർന്നിട്ടും മതിവരാതെ അധരങ്ങളെയും അവൻ താലോലിച്ചു.
നിറഞ്ഞ മനസ്സോടെ പവി അതെല്ലാം ഏറ്റുവാങ്ങി. അതിലവന്റെ കരുതലും പ്രണയവും അതിലുപരി വേദനയും നിറഞ്ഞിരുന്നു എന്നവൾക്ക് അറിയാമായിരുന്നു.

പ്രണവ് ഓഫീസിൽ പോകാനിറങ്ങുമ്പോൾ പതിവുപോലെ പ്രസന്നമായ മുഖത്തോടെ അവൾ പൂമുഖത്ത് ഉണ്ടായിരുന്നു.

പവിയുടെ മുഖത്തെ സന്തോഷം രമ്യയിലും സന്തോഷം നിറച്ചു.

ഉച്ചയ്ക്ക് ചോറ് കഴിച്ചശേഷം പാത്രമെടുത്ത് തിരിയവെയാണ് പവിക്ക് തല ചുറ്റും പോലെ തോന്നിയത്.
തലയൊന്ന് കുടഞ്ഞ് നോക്കിയെങ്കിലും ശരിയായില്ല.
കൈയിലിരുന്ന പാത്രം തറയിൽ വീണ് ചിതറി.

കൈകഴുകി കൊണ്ടുനിന്ന പ്രത്യഷ് ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ താഴെ വീഴാൻ പോകുന്ന പവിയെ ആണ് കണ്ടത്.

അയ്യോ.. പവിയേടത്തി..
അമ്മേ.. എന്ന് ഉച്ചത്തിൽ വിളിക്കുന്നതിനൊപ്പം അവൻ അവളെ ഓടിവന്ന് താങ്ങി.

ശബ്ദം കേട്ട് രമ്യ ഓടിയെത്തുമ്പോൾ കണ്ടത് ബോധമില്ലാതെ കിടക്കുന്ന പവിയെയും പരിഭ്രാന്തനായി അവളെ തട്ടി വിളിക്കുന്ന പ്രത്യഷിനെയുമാണ്.

അയ്യോ.. എന്ത് പറ്റിയെന്റെ മോൾക്ക്..
മോളേ പവീ… രമ്യ കരയാൻ തുടങ്ങി.

പ്രരുഷും പ്രത്യഷും കൂടി പുറത്തെവിടെയോ പോയതാണ്.

അമ്മേ ഞാൻ വണ്ടിയെടുക്കാം. എനിക്ക് പേടിയാവുന്നു. പ്രത്യഷ് പവിയെയും എടുത്തുകൊണ്ട് ഇറങ്ങി. പിന്നാലെ രമ്യയും.
മുറ്റത്തിറങ്ങിയതും
പ്രദീപും പ്രരുഷും എത്തിച്ചേർന്നിരുന്നു.

ബോധമറ്റ് കിടക്കുന്ന പവിയെ കണ്ട് അവർ ഭയന്നുപോയി.
ഉടനെ തന്നെ കാർ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

ബോധം തെളിഞ്ഞ പവിയോട് ഡോക്ടർ സംസാരിക്കുകയായിരുന്നു.
ഈ മാസം പീരിയഡ്‌സ് കറക്ട് ആയിരുന്നോ.

അപ്പോഴാണ് ഈ മാസം താൻ പീരിയഡ് ആയില്ലെന്ന് അവളോർത്തത്.

അത് ഡോക്ടറോട് പറഞ്ഞു.
ശരീരത്തിൽ ബ്ലഡ് കുറവാണെങ്കിൽ ഇങ്ങനെ പീരിയഡ്‌സ് നീങ്ങും. ഏതായാലും യൂറിൻ ടെസ്റ്റ്‌ ചെയ്യാം. പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു.

അല്പസമയത്തിന് ശേഷം യൂറിൻ റിസൾട്ട്‌ നോക്കുകയായിരുന്നു ഡോക്ടർ.
പവിയും രമ്യയും ആകാംഷയോടെ നോക്കിയിരിപ്പുണ്ട്.
ആണുങ്ങൾ പുറത്ത് നിൽക്കുകയാണ്. പ്രണവിനെ വിവരം അറിയിച്ചിരുന്നില്ല.
അവൻ പേടിക്കേണ്ടെന്ന് കരുതി അവനെ അറിയിക്കേണ്ടത് പവിയാണ് പറഞ്ഞതും.

കൺഗ്രാറ്റ്സ് പല്ലവി.. റിസൾട്ട് പോസിറ്റീവ് ആണ്.

പവിയുടെയും രമ്യയുടേയും മുഖം വിടർന്നു.
അവളുടെ കൈകൾ വയറിലേക്ക് നീണ്ടു.
തങ്ങളുടെ പ്രണയത്തിന്റെ പ്രതീകം. അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു.

തല്ക്കാലം ഗുളികയൊന്നും വേണ്ട. ധാരാളം വെള്ളം കുടിക്കണം. ഫ്രൂട്ട്സ് കഴിക്കാം. നന്നായി റസ്റ്റ്‌ വേണം. ആദ്യത്തെ പ്രാവശ്യമല്ലേ. കൂടുതൽ കുനിയുകയൊന്നും വേണ്ട.സന്തോഷത്തോടെ ഇരിക്കണം.
ഡോക്ടർ. ഹേമ പ്രശാന്ത് ഉണ്ട്. ബെസ്റ്റ് ഗൈനക്കോളജിസ്റ്റ് ആണ്.
വൺ വീക്ക്‌ ലീവ് ആണ് ഡോക്ടർ.
അപ്പോൾ വന്ന് കണ്ടാൽ മതിയാകും. അതല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഡോക്ടേഴ്സിനെ കാണാം.

വിവരമറിഞ്ഞപ്പോൾ പ്രദീപ് അവളെ ചേർത്തുപിടിച്ചു.

ഞങ്ങൾ ചെറിയച്ഛന്മാരായി. താങ്ക്സ് ഏട്ടത്തീ.. എന്ന് പറഞ്ഞ് രണ്ടുപേരും അവളെ കെട്ടിപ്പിടിച്ചു.

പ്രണവ് വന്നപ്പോൾ പതിവുപോലെ പവി പൂമുഖത്തില്ലായിരുന്നു.

പവി എവിടെ അമ്മേ.. അവനമ്മയോട് തിരക്കി.

മോൾക്ക് സുഖമില്ലായിരുന്നു. ഹോസ്പിറ്റലിൽ പോയിരുന്നു. കിടക്കുകയാ മോൾ.. രമ്യ പറഞ്ഞു.

എന്നിട്ട് എന്നെയൊന്നും അറിയിക്കാത്തതെന്താ. ഞാനാരാ അവളുടെ.. ദേഷ്യത്തോടെ അവൻ മുകളിൽ കയറി പോകുന്നത് കണ്ടവർ ചിരിച്ചു.

കാര്യം അറിയുമ്പോൾ തന്നെ അലിഞ്ഞു പോകുന്ന ദേഷ്യമേയുള്ളൂ എന്നവർക്ക് അറിയാമായിരുന്നു.
പവി തന്നെ അവനോട് പറയട്ടെയെന്ന് അവർ കരുതി.

പ്രണവ് റൂമിലെത്തുമ്പോൾ പവി കിടക്കുകയായിരുന്നു.

സുഖമില്ലാതായിട്ടും ഹോസ്പിറ്റലിൽ പോയിട്ടും എന്നെ അറിയിക്കാൻ കഴിഞ്ഞില്ലേ നിനക്ക്.
അതോ ഇതൊന്നും ഞാൻ അറിയേണ്ടെന്ന് ആണോ.. പ്രണവ് ദേഷ്യത്തോടെ അവളെ നോക്കി.

ചെറുചിരിയോടെ അവൾ അവനെ തനിക്കരികിൽ പിടിച്ചിരുത്തി.

നിന്റെ ബീജത്തെ എന്റെ ഉദരത്തിൽ ഏറ്റുവാങ്ങണം എനിക്ക്.. നമ്മുടെ പ്രണയത്തിന്റെ പ്രതീകമായി ജന്മം കൊള്ളണം നമ്മുടെ കുഞ്ഞ്.. വേണ്ടേ പവി ചോദിച്ചു.

പ്രണവിന്റെ മുഖം ചുളിഞ്ഞു.

പവി അവന്റെ കൈകൾ തന്റെ ടോപ്പ് ഉയർത്തിയശേഷം അതിലേക്ക് ചേർത്തുവച്ചു.

പ്രണവപല്ലവിയുടെ കൂടിച്ചേരലിൽ നമ്മുടെ പ്രണയത്തിന്റെ പ്രതീകം. ഞാൻ പ്രണവിൽ നിന്നും പ്രണയപൂർവ്വം ഏറ്റുവാങ്ങിയ ജീവാംശം. വളരുന്നുണ്ടിവിടെ.. പവി കുറുമ്പോടെ പറഞ്ഞു നിർത്തി.

സത്യം… മിഴിഞ്ഞ കണ്ണുകളോടെ പ്രണവ് ചോദിച്ചു.

മ്.. നിറകണ്ണുകളോടെ അവൾ തലയാട്ടി.

അവൻ താഴെ മുട്ടുകുത്തിയിരുന്നു.
അവളുടെ ടോപ്പ് ഉയർത്തി.
വെണ്ണപോലുള്ള മാർദ്ദവമേറിയ വയറിൽ പതിയെ മുഖം ചേർത്തു.
അവന്റെ മീശ അവളെ ഇക്കിളികൂട്ടി.

തന്റെ കുഞ്ഞിന് അച്ഛൻ നൽകുന്ന ആദ്യത്തെ സ്നേഹചുംബനം ഏറെ സ്നേഹത്തോടെ അതിലുപരി വാത്സല്യത്തോടെ അവൻ അവളുടെ വയറിൽ അർപ്പിച്ചു.

കാമമോ വാത്സല്യമോ പ്രണയമോ അല്ലായിരുന്നു അപ്പോഴവനിൽ തന്റെ ജീവാംശത്തെ ഉദരത്തിൽ പേറുന്ന ഭാര്യയോട്.. അവളിലെ അമ്മയോടുള്ള ബഹുമാനമായിരുന്നു..
തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

പ്രണവപല്ലവി: ഭാഗം 6

പ്രണവപല്ലവി: ഭാഗം 7

പ്രണവപല്ലവി: ഭാഗം 8

പ്രണവപല്ലവി: ഭാഗം 9

പ്രണവപല്ലവി: ഭാഗം 10

പ്രണവപല്ലവി: ഭാഗം 11

പ്രണവപല്ലവി: ഭാഗം 12