Saturday, July 27, 2024
Novel

ജീവരാധ: ഭാഗം 5

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

Thank you for reading this post, don't forget to subscribe!

ഇന്റർവെൽ ടൈമിൽ ഞങ്ങൾ മൂന്ന് പേരും കൂടി പണവും എടുത്ത് സെക്കൻഡ് ഇയർ പൊളിറ്റിക്കൽ സയൻസ് ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. അറിയാതെ കയറിക്കൂടിയ ബാധ്യത ഒഴിവാക്കിയേ പറ്റൂ. അവന്റെ ക്ലാസ്സിൽ എത്തിയപ്പോഴാണ് അറിഞ്ഞത് അവൻ ഓഡിറ്റോറിയത്തിൽ പ്രാക്റ്റീസിൽ ആണെന്ന്. ഓഡിറ്റോറിയത്തിൽ ഒരു 10 15 ഓളം കുട്ടികൾ ഉണ്ടായിരുന്നു. നിരത്തിയിട്ട ഒരു കസേരയുടെ മുകളിൽ ഇരുന്ന് ഫോൺ നോക്കുകയാണ് ജീവൻ..

അപ്പോൾ പുറത്തേക്ക് വന്ന രണ്ട് പെൺകുട്ടികളോട് ഞങ്ങൾ ചോദിച്ചു
” അതെ ജീവനെ ഒന്ന് വിളിക്കാമോ.. ”

” ദേ ജീവേട്ടാ… 3 കുട്ടികൾ കാണാൻ വന്നിരിക്കുന്നു… ”

ഫോണിൽ നിന്നും തലയുയർത്തി നോക്കിയപ്പോഴാണ് ജീവൻ ഞങ്ങളെ കണ്ടത്. സാധാ മുഖത്ത് പ്രത്യക്ഷമാകാറുള്ള ഒരു ചെറു പുഞ്ചിരിയോടെ അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

” എന്തെ… ! ”

യാതൊരു ആവശ്യവുമില്ലാതെ തന്റെ ശരീരത്തെ ബാധിച്ച വിറയലിനേയും ക്രമാതീതമായി ഉയരുന്ന തന്റെ ശ്വാസമിടിപ്പിനെയും അടക്കിവെച്ച് ഞാൻ ചോദിച്ചു.

” താൻ എന്തിനാ എന്റെ ഫീസ് അടച്ചെ… !! ”

അവൻ പൊട്ടിച്ചിരിച്ചു..

” ഓഹോ അത് തിരിച്ചുതരാൻ വന്നതാണോ… ”
ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു.

” ഇതാ പണം ”

” ഇത് 4500 അല്ലേ ഉള്ളൂ… അന്ന് നാലുമണി കഴിഞ്ഞാ ഞാൻ അടച്ചത് അതുകൊണ്ട് തന്നെ 150 രൂപ ഫൈൻ അടക്കം 4650 രൂപ ഞാനാടച്ചിരുന്നു. തരുവാണെങ്കിൽ മുഴുവൻ തരണം എന്നാലെ ഞാൻ സ്വീകരിക്കു.. ”
എന്നെ തന്നെ നോക്കി ഒരു കുസൃതിചിരിയോടെ അവൻ പറഞ്ഞു.

” അത്… ബാക്കി ഞാൻ നാളെ തരാം.. ”

” അതു പറ്റില്ലല്ലോ… തരുവാണെൽ എല്ലാം ഒരുമിച്ച്..

അതും ഇന്നുതന്നെ തരികയും വേണം.. ഇല്ലേൽ പിന്നെ ഈ കാര്യം പറഞ്ഞിനിയെന്റെ പുറകെ വരരുത്..

ഒരു കുസൃതിച്ചിരിയോടെ ജീവൻ പറഞ്ഞു നിർത്തിയപ്പോൾ എന്റെ മുഖം വിളറി വെളുത്തിരുന്നു.

” ഞാൻ പറഞ്ഞോ തന്നോട് എന്ത് അടക്കാൻ.. താൻ എന്തിനാ എന്നോട് ചോദിക്കാതെ എന്റെ ഫീസ് അടച്ചത്..”

” ചുമ്മാ….!! അപ്പോ എനിക്ക് തോന്നി ഞാൻ അടച്ചു.. തന്നോട് ഞാൻ അത് തിരിച്ചു ചോദിച്ചില്ലല്ലോ..”

” ചേട്ടൻ വല്ല ബ്ലേഡ് കമ്പനിയിലും പണിയെടുത്തിരുന്നോ.. ”
രേഷ്മയാണ്

അതിനു മറുപടി വരും മുന്നേ നിരാശയോടെ ഞാൻ അവരെയും പിടിച്ച് പുറത്തേക്ക് നടന്നു.

” അനൂ.. ”
ഞാൻ ചോദ്യ ഭാവത്തോടെ തിരിഞ്ഞു നോക്കി.

” ആ പണം ഇപ്പോൾ എനിക്ക് തിരിച്ചു വേണ്ട..

ഇനി എപ്പോഴെങ്കിലും വേണമെന്ന് തോന്നുകയാണെങ്കിൽ ഞാൻ അപ്പോൾ ചോദിച്ചോളാം…

പിന്നെ ഈ താൻ എന്നുള്ള വിളി വേണ്ട കേട്ടോ ഞാൻ നിന്റെ സീനിയറാണ്… 2 ഓ 3ഓ വയസ്സ് മൂത്തതും.

ഒരു പുഞ്ചിരിയോടെ അവൻ തിരിഞ്ഞു നടന്നു. സ്വപ്നലോകത്തിലെന്നപോലെ ഞാനും…

” ഇത് വേറെ ഒന്നും അല്ല.. നല്ല കട്ട പ്രേമം തന്നെ മോളെ…”

” ശരിയാ ശരിയാ… അല്ലേൽ ഇങ്ങേര് എന്തിന് ഫീസ് അടയ്ക്കണം..”

“ഫീസ് ഒക്കെ സ്വന്തമായി അടച്ച സ്ഥിതിക്ക് നല്ല പണക്കാരൻ ആയിരിക്കും…”

” എന്നാലും ജീവൻ ചേട്ടന് നമ്മളെ പോലുള്ള പാവങ്ങളുടെ ഫീ ഒന്നും അടക്കാൻ കണ്ടില്ലല്ലോ… ”

” എന്നാലും ആ 4500 രൂപയ്ക്ക് എന്തോരം ഡയറി മിൽക്കും കിറ്റ് കാറ്റും വാങ്ങാം… ”

” ഈ പ്രണയം എന്നാൽ ഓസിക്ക് തീറ്റ എന്നൊരു അർഥം കൂടിയുണ്ട് അല്ലെടി ”

രേഷ്മയും എയ്ഞ്ചലും കൂടി അവരുടെ സംസാരങ്ങളിൽ മുഴുകിയപ്പോൾ ഞാൻ എന്റെ മനസ്സിനെ എന്റെ തായ ചിന്തകളിൽ മേയാൻ വിട്ടിരിക്കുകയായിരുന്നു.

വൈകിട്ട് വീട്ടിലെത്തിയപ്പോൾ പുറത്തെ ബൈക്കും അകത്തുനിന്നുള്ള സംസാരവും കേട്ട് ഞാൻ അമ്പരന്നു… ഇതിപ്പോ ആരാണ് ഇവിടെ വരാൻ…

അതും ബന്ധുക്കൾ പോലും ഇല്ലാത്ത ഞങ്ങൾക്ക്.. ഒന്നന്താളിച്ച് അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന അമ്മയ്ക്ക് താഴെ ഭാഗത്തായി ഇരുന്ന് ഒരു കപ്പിൽ ചായ പകർന്നു കൊടുക്കുന്നു ജീവൻ….. !!!

” മോളു വന്നോ… മോൾക്കറിയോ ഇത് നമ്മുടെ ഷോപ്പ് ഉടമ സേതുരാമൻന്റെ മകനാ… മോളെ നിങ്ങൾ ഒരു കോളേജിൽ ആണല്ലേ.. അവൻ പറഞ്ഞു.. ”

” ഇച്ചു ഏട്ടൻ… !!.”

” ഹാ അതെ… അതവനെ വീട്ടിൽ വിളിക്കുന്ന പേര്..

ഇച്ചു എന്ന് പറഞ്ഞ് പേര് മറന്നു പോയി മോനെ.. ഞങ്ങൾ ഇവിടെ നിന്നെപ്പറ്റി സംസാരിക്കുമ്പോഴും ഇതു എന്ന് തന്നെയാ പറയാറ്… ഇവൾക്ക് നിന്നെ പറ്റി അറിയാൻ എന്തൊരു ആകാംഷ ആണെന്നോ…”

” ചെറുപ്പത്തിലെ വിളിച്ചതാ ഇച്ചു എന്ന്.. അമ്മയും അച്ഛനും ഇപ്പോഴും അങ്ങനെ തന്നെ വിളിക്കുന്നെ… വേറെയാർക്കും ആ പേര് അറിയില്ല..

കോളജിൽ പോയി നാറ്റിക്കരുത് കേട്ടോ.. !! ”
അവസാന വാക്കുകൾ അനുവിനെ നോക്കി ഒരു ജാള്യതയോടെയാണ് അവൻ പറഞ്ഞത്. ഞാനും ആകെ ചമ്മി പോയിരുന്നു.

” കൊച്ചു വന്നയുടനെ അടുക്കളയിൽ കയറി എനിക്ക് ചായ ഇട്ടു തന്നു.. ഇപ്പോൾ മോള് വന്നിട്ട് പോകാൻ ഇരിക്കുകയായിരുന്നു…”

” എന്നാൽ ശരി… ഞാൻ ഇറങ്ങട്ടെ അമ്മേ… ഇടക്കൊക്കെ വരാം.”

” പോയി വാ മോനെ ”

” അനൂ…”
അമ്പരന്നു നിൽക്കുന്ന അവളെ നോക്കി പുഞ്ചിരിയോടെ അവൻ വിളിച്ചു. അവന്റെ കൂടെ അവളും പുറത്തേക്കിറങ്ങി.

” അച്ഛന്റെ കാര്യം ഞാൻ പറയാനിരുന്നതായിരുന്നു..

ദേവിയമ്മ എനിക്ക് അമ്മയെ പോലെ തന്നെയാ… ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം തന്നെയായിരുന്നു.. അമ്മയ്ക്ക് അവിടെ വന്നാൽ എപ്പോഴും തന്നെ കുറിച്ച് പറയാനെ നേരമുണ്ടാവു..

അമ്മയുടെ സംസാരത്തിലും മനസ്സിലും നിറഞ്ഞു നിന്നിരുന്നത് നിന്നെക്കുറിച്ചുള്ള ആവലാതികളും നീ ഒറ്റക്കായി പോയതിന്റെ വേദനയുമായിരുന്നു..

അതുകൊണ്ട് കാണുന്നത് ഇപ്പോഴാണെങ്കിലും രണ്ടു വർഷമായി വാക്കുകളിലൂടെ നീയെന്റെ മനസ്സിൽ ഉണ്ടായിരുന്നു..

. കാണണമെന്ന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു…

നീ ഓഫീസ് റൂമിൽ വന്നപ്പോൾ ആദ്യകാഴ്ചയിൽ തന്നെ വാക്കുകളാൽ അറിഞ്ഞിരുന്ന നിന്നെ എനിക്ക് മനസ്സിലായിരുന്നു…

ഇനിയൊരിക്കലും ഒറ്റയ്ക്കാണ് എന്നുള്ള പേടി വേണ്ട കേട്ടോ..

എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ.. ”

അവളുടെ ഇരുകൈകളും ചേർത്തുപിടിച്ച് അവനത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവുകയായിരുന്നു.

കൂടെയുണ്ട് ഞാൻ എന്ന് ആദ്യമായാണ് അവളോട് ഒരാൾ നിറഞ്ഞ സ്നേഹത്തോടെ വന്നു പറയുന്നത്…

” ജീവ….!! ”

” എടി പെണ്ണേ നിന്നോട് എത്രവട്ടം പറയണം… ജീവൻ അല്ലെടി…ജീവേട്ടൻ.. ”

” ഇച്ചേട്ടൻ.. ”

” ഉഫ്..നീ അത് കോളജിൽ ചെന്ന് പറഞ്ഞ് നാറ്റിക്കല്ലേ… കുറച്ചു വിലയൊക്കെ ഉള്ളതാ.. ഈ പാലൂപ്പി പേരും കൊണ്ട് പോയാൽ…. !! ”
അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
അവന്റെ ബൈക്ക് വേലികടന്ന് റോഡിലൂടെ കണ്ണിൽ നിന്ന് മറയുന്നതുവരെ അവൾ നോക്കിനിന്നു. പിന്നെ അകത്തേക്ക് നടന്നു.

” നല്ല പയ്യനാ മോളെ അവൻ…

ഞാൻ അവിടെ അടുക്കളയിൽ നിന്നും പണിയെടുക്കുമ്പോൾ അവൻ അവിടെ ഉള്ളപ്പോഴെല്ലാം ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്തൊക്കെയോ പറഞ്ഞ് അവൻ കൂടെ തന്നെ ഉണ്ടാകും,.

മോളുടെ വിശേഷങ്ങൾ അറിയാനായിരുന്നു അവന് എപ്പോഴും ഉത്സാഹം…നിന്റെ ella കാര്യങ്ങളും ചോദിക്കാറുണ്ടവൻ..

എന്റെ കൂടെ മോളെ കാണാനായി വരാനിരുന്നതാ അപ്പോഴേ ഞാൻ കിടപ്പിലായി പോയില്ലേ..”

” ഞാനോർക്കുന്നുണ്ടമ്മേ… അമ്മ ജീവേട്ടനെപ്പറ്റി പറയാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല…

അമ്മയുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന ആ ജീവേട്ടൻ ഇതാണെന്ന് ഇപ്പോഴാ മനസ്സിലായെ.. ”

” അവൾ ഡ്രസ്സ് മാറ്റി ഫ്രഷായി അമ്മയ്ക്ക് ഭക്ഷണം കൊടുത്ത് അവളുടെ റൂമിലേക്ക് നടന്നു.. മേശ തുറന്ന് സ്വർണ്ണകളറിൽ സിൽക്ക് നൂല് പിടിപ്പിച്ച ഒരു പെട്ടി തുറന്ന് ഗോൾഡൻ കളറുള്ള മനോഹരമായഒരു പേന പുറത്തെടുത്തു.

ഡിഗ്രി റിസൾട്ട് വന്നപ്പോൾ ജോലിക്ക് പോകുന്ന വീട്ടിലെ പയ്യന്റെ ഗിഫ്റ്റ് ആണെന്ന് പറഞ്ഞ് അമ്മ കൊണ്ടുവന്നു തന്നതാ.. വിലകൂടിയ മനോഹരമായ ഒരു പേന…

എന്തോ അതെഴുതി കളയാൻ തോന്നിയില്ല.. ഒരു വാക്കുപോലും എഴുതാതെ അതിനെ പെട്ടിയിൽ ഭദ്രമായി വച്ചതാണ്..

ഗിഫ്റ്റ് തന്നെ ആളെ ഒന്ന് കാണണമെന്ന് പലപ്പോഴും മനസ്സിൽ തോന്നിയതാണ് പക്ഷേ ഒരു അവസരം ഉണ്ടായില്ല..

ഇടയ്ക്കിടെ ഈ മേശവലിപ്പ് തുറന്ന് വെറുതെ ഈ പേന ഇങ്ങനെ എടുത്തു നോക്കൂo…

അവൾ പതിയെ അതിന്റെ ടോപ് തുറന്നു… ബുക്കിൽ ഒരു വെള്ള കടലാസെടുത്ത് അതിന്റെ നടുവിലായി ‘ജീവൻ ‘എന്നെഴുതി. അത് നോക്കി നില്ക്കവേ അവളുടെ മുഖത്തോരു പുഞ്ചിരി വിരിഞ്ഞു… തന്റെ ജീവിതത്തിൽ ആദ്യമായി തനിക്ക് കിട്ടിയ ഒരു ഗിഫ്റ്റ്.. ഒരു അംഗീകാരം…!!

അന്ന് രാത്രി ഏറെ വൈകിയിട്ടും അവൾക്കൊന്ന് ഉറങ്ങാൻ പോലും പറ്റിയില്ല. ജീവന്റെ ആ കാപ്പി കണ്ണുകളും കുസൃതി നിറഞ്ഞ പുഞ്ചിരിയും..

നെറ്റിയിലോട്ട് വീണുകിടക്കുന്ന മുടിയും തന്റെ കൈകൾ ചേർത്തുപിടിച്ചവൻ പറഞ്ഞ കാര്യങ്ങളും മാത്രമായിരുന്നു അവളുടെ മനസ്സിൽ..

ഇത്രമേൽ തന്റെ മനസ്സിനെ സ്വാധീനിക്കാൻ അവനിൽ എന്താണുള്ളതെന്നവൾ അമ്പരന്നു…

ജോലിക്കാരുടെ മകളോടുള്ള സഹതാപം..!!
പാവപ്പെട്ടവനോട്‌ പണക്കാരനുള്ള സഹതാപം…!!
അതിനൊരു ഉത്തരം കണ്ടെത്താൻ അവൾക്കായില്ല.

പിറ്റേന്ന് കോളേജിൽ രേഷ്മയോടും ഏയ്ജൽനോടും ഇതിനെ പറ്റി പറയുമ്പോൾ അവരാകെ കിളി പോയിരിക്കുകയായിരുന്നു.

” എടി പെണ്ണെ… കോളജിൽ ജീവനെ നോക്കാത്ത പെൺപിള്ളേരില്ല അതറിയോ നിനക്ക്… ”

” അതെന്നെ…എന്നിട്ടിപ്പോൾ അവൻ നിന്റെ വീട്ടിൽ വന്ന്… വിശ്വസിക്കാൻ ആവുന്നില്ല.. ”

” അതിനെന്റെ അമ്മ അവരുടെ കടയിൽ അല്ലേ ജോലി ചെയ്തു കൊണ്ടിരുന്നത് … അപ്പോൾ.. ”

” ഹാ അങ്ങനെ ന്യായം കുറെ ഉണ്ടാവും.. എന്നാലും അന്ന് നിന്നോടുള്ള നോട്ടം സംസാരവും ഒക്കെ കണ്ടപ്പോൾ എനിക്കാനൊന്നുമല്ല തോന്നിയെ.. ”

” അനൂ.. ”

ഉച്ചത്തിൽ വിളിക്കുന്നത് കേട്ടപ്പോഴാണ് അവർ വാതിൽക്കലേക്ക് നോക്കിയത്..ജീവൻ… !!
വീണ്ടും കാരണമില്ലാതെ അനുവിന്റെ കണ്ണുകൾ പിടക്കാനും കൈകളിൽ വിറയൽ അനുഭവപ്പെടാനും തുടങ്ങി.

യാന്ത്രികമായി അനു എഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു.

” അനു അമ്മയ്ക്കുള്ള മരുന്നാണ്… മരുന്ന് തീർന്നു ഇന്നലെ പറഞ്ഞിരുന്നു… ”
കയ്യിലെ പൊതി അവൾക്ക് നൽകി ജീവൻ അവളെ നോക്കി പുഞ്ചിരിച്ചു.

” പിന്നെ താൻ എപ്പോഴും അമ്മയെ വിചാരിച്ച് ഇങ്ങനെ തൂക്കം പിടിച്ച കോഴിയെ പോലെ നടക്കരുത് കേട്ടോ…പഠിത്തത്തിൽ ശ്രദ്ധിക്കണം..

അമ്മയുടെ ടെൻഷൻ മുഴുവൻ തന്നെ വിചാരിച്ചാ.. താനൊരു നിലയിലെത്തിയാലേ ഇനി അമ്മയ്ക്ക് സന്തോഷമാവു.. പിന്നെ ഞാൻ ഉണ്ടാവും കൂടെ എന്തിനും ഏതിനും ജീവിതാവസാനംവരെ…

തന്റെ കണ്ണുകളിൽനിന്നും ആ വിഷാദഭാവം എടുത്തുകളഞ്ഞ് ഒന്നു പുഞ്ചിരിക്കു ഞാനറിഞ്ഞ അനു ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ.. ”

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ഒരു ഓളം തന്നെയുണ്ടാക്കാൻ പോകുന്നവയായിരുന്നു..

എന്തോ വല്ലാത്തൊരു എനർജി അവളുടെ ശരീരത്തിൽ നിറയുന്നത് അവൾ അറിഞ്ഞു..

ജീവൻ പോയിട്ടും അവൾക്ക് അവിടെ നിന്നും അനങ്ങാൻ പോലും കഴിഞ്ഞില്ല.

ജീവൻ… !!

വർഷങ്ങളായി വാക്കുകൾ കൊണ്ടറിയുന്ന ജീവൻ..!! മനസ്സിലൊരു ചിത്രം പോലെ വരച്ചിട്ടിരുന്ന ജീവൻ…!! ഇപ്പോഴവൻ തനിക്ക് ആരൊക്കെയോ ആകുകയാണ്… മങ്ങിതുടങ്ങിയ തന്റെ മനസ്സിനെ പോലും അവൻ ചലിപ്പിക്കുന്നു…

ഇതൊക്കെ ശരിയാണോ… അർഹിക്കാത്തത് അല്ലേ എല്ലാം… ഇതൊക്കെകൊണ്ട് അവൻ എന്താണ് ഉദ്ദേശിക്കുന്നത്… അവൻ ഞങ്ങളുടെ മുതലാളിയുടെ മകൻ..

താൻ അവിടത്തെ വേലക്കാരിയുടെ മകൾ..ഏത് തരത്തിലാണവാൻ കൂടെയുണ്ടാവും എന്ന് ഉദ്ദേശിക്കുന്നത്… !!

ഒരു സഹോദരനെ പോലെയോ..!!

അതോ ഒരു മുതലാളിയായോ… !!

അല്ലെങ്കിൽ പാവപ്പെട്ടവട്ടവരെ സഹായിക്കുന്ന ഒരു മഹാമനസ്കൻ ആയോ… !!

അന്ന് രാത്രി കിടന്നിട്ടവൾക്ക് ഉറക്കം വന്നില്ല… !!

രാത്രിയുടെ ഏതോ യാമത്തിൽ അവൾ എഴുന്നേറ്റ് വീണ്ടും മേശവലിപ്പിൽ നിന്നും ഗോൾഡൻ കളർ പെട്ടിതുറന്ന് ആ പേന എടുത്തു.. അതിന്റെ മുകൾഭാഗത്തായി ‘ റ്റു മൈ ഡിയറസ്റ്റ്‌ വൺ’ എന്ന് വളരെ ചെറുതായി എഴുതിയിരുന്നു..
ഡിയറസ്റ്റ്‌ വൺ…. !!

ഇതൊന്നും ശരിയാവില്ല.. എനിക്ക് തന്റെ അമ്മ മാത്രം മതി…

വലിയ വീട്ടിലെ ആൺകുട്ടികൾ പാവപ്പെട്ട പെൺകുട്ടികളോട് കാണിക്കുന്ന സ്ഥിരം അടവായിരിക്കാം..

അല്ലെങ്കിൽ വെറുമൊരു സഹാനുഭൂതി… സ്നേഹവും വിരഹവും വേദനയും ഒക്കെ അനുഭവിച്ച് വളർന്നവളാണ് താൻ… വീണ്ടും ഇനിയൊരു വിരഹമോ വേദനയോ ത്നിക്ക് താങ്ങാനാവില്ല…

തന്റെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് അത് ഇങ്ങനെ തന്നെ അങ്ങ് പോട്ടെ..!!

ഇനി ജീവനെ കണ്ടാലുംമൈൻഡ് ആകരുത്..എന്ന് തന്റെ തലച്ചോറിന് ശക്തമായ ഉപദേശവും കൊടുത്താണ് അവൾ പിറ്റേന്ന് കോളജിൽ പോയത്..

വീട്ടിൽ നിന്നിറങ്ങി വയലുകൾക്കിടയിലുള്ള ചെറിയ റോഡിലൂടെ നടന്നു പോകുമ്പോൾ ഒരു ബൈക്ക് പെട്ടെന്ന് മുന്നിൽ കൊണ്ടുവന്നു നിർത്തി.. ജീവൻ.. !! ഇവനെന്താ ഈ വഴിക്ക്… !!

“ഞാൻ ഒന്ന് കടവരെ പോയതാ.. വാ കേറിക്കോ ഞാനും കോളേജിലേക്ക…”

” ഞാൻ…. ഞാൻ ബസ്ന് വന്നോളാം.. ”

” അതെന്താ എന്റെ കൂടെവരാൻ പേടിയാണോ… ”

” ഏയ് അതല്ല ഇപ്പോൾ ബസ്സുണ്ടല്ലോ ”

” ബസ്സിനേക്കാൾ മുന്നേ എത്താം… നിന്ന് ശൃങ്ഗരിക്കാതെ വന്ന് കേറ് പെണ്ണെ.. ”

അവൾ ഒരു നിമിഷം എന്ത് വേണം എന്നാലോചിച്ചു…പിന്നെ പതിയെ അവനെ തൊടാതെ തന്നെ കയറാൻ നോക്കി..

eന്നാൽ അവൾക്ക് നീളം കുറവായതിനാൽ അതിന് പറ്റുമായിരുന്നില്ല… അവൾ പതിയെ അവന്റെ ഷോള്ഡറിൽ കൈ അമർത്തി കേറി..അവനിൽ നിന്നും അല്പം അകന്നിരുന്നു.

” അല്പം കൂടി നീളം ഉണ്ടേൽ ഇത്ര ബുദ്ധിമുട്ടുണ്ടോ.. ” അവൻ പൊട്ടിച്ചിരിച്ചു.

” ജാട കളിക്കാതെ പിടിച്ചിരുന്നാൽ ജീവനോടെ കോളജിൽ എന്താം..ഞാൻ ഒരു റൈഡർ കൂടി ആണെന്ന് മറക്കണ്ട തമ്പ്രാട്ടി.. ”

ഇത് കെട്ടവൾക്ക് ദേഷ്യം വന്നു.. അവൾ കൈ പതിയെ അവന്റെ പുറകിൽ ഒന്ന് അമർത്തി.

” ഹാ വേദനിക്കുന്നേടി.. ”
ആദ്യമായി അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

അവന്റെ കൂടെ…

അവനോട് ചേർന്നിരുന്ന്.. വീശുന്ന കാറ്റിനെ അറുത്തുമുറിച്ച്.. പരസ്പരം ഹൃദയമിടിപ്പ് കേൾക്കാവുന്ന രീതിയിൽ ഒരു യാത്ര.

അനു ജീവന്റെ ദേഹത്തുനിന്നും കൈ പലപ്പോഴും പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ കയറി ശീലം ഇല്ലാത്തതിനാൽ അതെപ്പോഴും ജീവന്റെ ഷോള്ഡറിൽ തന്നെ ആയിരുന്നു.

കാറ്റത്ത് അവന്റെ നീണ്ട മുടികൾ അവളുടെ കയ്യിൽ വന്നുതട്ടി…

അവളുടെ ഓരോ മുഖഭാവങ്ങളും ഫ്രണ്ട് മിററിൽ കൂടി നോക്കി കാണുകയായിരുന്നു ജീവൻ.

അവളുടെ നീണ്ട മുടിയിഴകൾ അവന്റെ മുഖത്തിനു രണ്ടു വശത്തായി വന്ന് തലോടി പോകുന്നുണ്ടായിരുന്നു.

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4