Wednesday, April 24, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

അടുത്താണെന്ന് തോന്നുമെങ്കിലും തന്നിൽ നിന്നും അകന്നു തന്നെ നിൽക്കുന്ന പൂർണ്ണചന്ദ്രനെ നോക്കിയാ ഒറ്റനക്ഷത്രം കണ്ണ് ചിമ്മി. ഇന്ന് എന്തെന്നില്ലാത്ത ഒരു പ്രത്യേക തിളക്കമുള്ളതായി തോന്നിയതിന്. കണ്ണുനീരിന്റെ നീർതിളക്കമാണെന്ന് മാത്രം. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിറ്റേന്ന് നേരം പുലർന്നതും ഒട്ടും ഉത്സാഹമില്ലാതെയാണ് വസു എഴുന്നേറ്റത്. അനന്തനെ കാണാൻ കഴിയില്ലെന്നുള്ള തോന്നലിൽ ഓരോ നിമിഷവും നെഞ്ചകം വിങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഫോൺ കയ്യെത്തിച്ചെടുത്തു. അതിൽ ഫേസ്ബുക്കിൽ നിന്നും ഡൌൺലോഡ് ചെയ്തു വച്ചിട്ടുള്ള അനന്തന്റെ ഫോട്ടോസ് നോക്കി അങ്ങനെ കിടന്നു. പിന്നീട് തന്റെ ഡയറിയും കുറിപ്പുകളുമൊക്കെ എടുത്തു വച്ചു വീണ്ടും വീണ്ടും വായിക്കാൻ തുടങ്ങി.

പെട്ടന്നാണ് ഹരിയോട് രാവിലെ ഒരുമിച്ച് അമ്പലത്തിൽ പോകാമെന്ന് പറഞ്ഞത് ഓർമ്മ വരുന്നത്. നേരെ കുളിക്കാൻ കയറി. കുളികഴിഞ്ഞോ അമ്പലത്തിൽ പോയി വന്നിട്ടോ വൃത്തിയാക്കി വെക്കാം എന്നുറപ്പിച്ചു കൊണ്ടാണ് കുളിക്കാൻ കയറിയത്. വസുവിന്റെ വീട്ടിലെത്തിയിട്ടും ഏറെ നേരമായി അവളെ താഴേക്ക് കാണാത്തതു കൊണ്ട് സുമയോട് ചോദിച്ചിട്ട് ഹരി വസുവിന്റെ മുറിയിലേക്ക് നടന്നു. വസുവിന്റെ മുറി അകത്തുനിന്നും അടച്ചിട്ടില്ലാത്തതു കൊണ്ട് തന്നെ അവളുടെ മുറി തുറന്ന് ഹരി അകത്തുകയറി. ബെഡിൽ പരന്ന് കിടക്കുന്ന പേപ്പറുകളും പുസ്തകവും ഫോണും കണ്ടപ്പോഴേ മനസിലായി വസു കുളിക്കുവാണെന്ന്. ബാത്‌റൂമിൽ നിന്നും ഉച്ചത്തിൽ കേൾക്കുന്ന അവളുടെ പ്രിയപ്പെട്ട പാട്ടും ആസ്വദിച്ച് ഹരി ബെഡിൽ ചെന്നിരുന്നു.

ഫോണിൽ ഡിസ്‌പ്ലേയിൽ തന്നെ അനന്തനോട് ചേർന്നു നിൽക്കുന്ന ഫോട്ടോ കണ്ടതും ഹരിക്ക് ദേഷ്യം വന്നു. എന്നാൽ ദേഷ്യത്തിനേക്കാൾ മുന്നിട്ടുനിന്നത് സങ്കടമായിരുന്നു. പിന്നീടങ്ങോട്ട് നോക്കാതെ പരന്നു കിടക്കുന്ന പേപ്പറിൽ ഒന്ന് കയ്യിലെടുത്തു. അവളുടെ കവിതകളാകുമെന്ന ധാരണയിൽ ആണ് അത് കയ്യിലെടുത്തു വായിച്ചുനോക്കിയത്. എന്നാൽ വായിച്ചു തീർന്നതും ഹരിക്ക് സങ്കടം വന്നു ഒന്നും പറയാതെ അവളാമുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. കണ്ണുനീർ വന്നു മൂടിയതിനാൽ നേരെ വരുന്ന സുദേവിന്റെ നെഞ്ചിൽ പോയി ഇടിച്ചു നിന്നു. നിനക്കൊന്ന് നോക്കി നടന്നൂടെ പ്രിയ? എന്നും ചോദിച്ചുകൊണ്ട് അവൻ ദേഷ്യപ്പെട്ടു. തിരിച്ചൊന്നും പറയാതെ നിൽക്കുന്ന അവളെ സംശയത്തോടെ ഒന്നു നോക്കി.

അവളുടെ മുഖം കൈകൾ കൊണ്ട് ഉയർത്തി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കണ്ടതും അവൻ ആദ്യമൊന്ന് ഞെട്ടി. പിന്നെ അവളെ തന്റെ മുറിയിലേക്ക് കൂട്ടി. പറ.. എന്തുണ്ടായി പ്രിയ? എന്തിനാ കണ്ണ് നിറഞ്ഞേ? സുദേവ് ചോദിച്ചു. ഏയ്.. ഒന്നൂല്ല.. ദേവേട്ടന് തോന്നിയതാകും. അത്രയും പറഞ്ഞവൾ മുറിവിട്ടു പോകാനാഞ്ഞു. പറഞ്ഞിട്ട് പോയാൽ മതിയെന്ന് പറഞ്ഞു സുദേവ് അവളെ വിലക്കി. വസുനെ കൂട്ടാൻ പോകുന്നത് ഞാൻ കണ്ടതാണ്. പെട്ടന്ന് ഇറങ്ങി വരാൻ കാരണം എന്താണ്? അതും കണ്ണൊക്കെ ആകെ കലങ്ങിയിട്ടും ഉണ്ട്. അതുപിന്നെ.. ഞാൻ വെറുതെ.. വെറുതെയൊന്നുമല്ല പ്രിയ കള്ളം പറഞ്ഞു ഒഴിയാൻ നോക്കണ്ട. കുറച്ചൊന്ന് ദേഷ്യപ്പെട്ടപ്പോൾ ഹരിക്ക് വല്ലാതെ വേദനിച്ചു.

അതുപിന്നെ വസുന്.. കണ്ണേട്ടൻ.. ബാക്കി പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് സുദേവ് അവളുടെ ചുണ്ടിൽ വിരൽ ചേർത്തു. എനിക്കറിയാം.. ചിരിയോടെ സുദേവ് അത് പറഞ്ഞതും ഹരി സംശയത്തോടെ അവനെ നോക്കി. ഞാൻ പറയാൻ വന്നത്. വസൂന്.. എന്തോ പറയാൻ ശ്രമിക്കെ വസുവിന്റെ ശബ്‍ദം കേട്ടതും ഹരി പെട്ടന്ന് തിരിഞ്ഞു നോക്കി. ചിരിയോടെ എന്നാൽ കണ്ണിൽ ദേഷ്യത്തോടെ നിൽക്കുന്ന വസുവിനെയാണ് കാണുന്നത്. തെളിമയില്ലാതെ എന്നാൽ വല്ലായ്മയോടെ വസുവിനൊരു പുഞ്ചിരി തിരികെ നൽകി അവൾ. നമുക്കിറങ്ങാം ഹരി.. ഇനി ബാക്കിയൊക്കെ ഫോണിൽ സംസാരിച്ചോള്ളൂ ഇച്ചേട്ടാ.. അത്രയും പറഞ്ഞുകൊണ്ട് വസു ഹരിയെ കൂട്ടികൊണ്ടു നടന്നു. അവളുടെ കൂടെ പുറത്തേക്ക് നടക്കുമ്പോൾ തെല്ലൊരാകുലതയോടെ സുദേവിനെ തിരിഞ്ഞു നോക്കി.

ഒന്നുമില്ലെന്ന് തിരികെ അവൻ കണ്ണടച്ചു കാണിച്ചിട്ടും അവൾക്കൊരു തൃപ്തിവന്നില്ല. പക്ഷെ സുദേവ് തന്നെ പറയാനാനുവദിക്കാഞ്ഞതിന്റെ പിന്നിലെ കാരണം അവൾ ആലോചിച്ചു. താഴെ അവരെ കാത്തെന്നോളാം നിന്നിരുന്ന സുമയോടും പ്രകാശിനോടും യാത്ര പറഞ്ഞവർ ഇറങ്ങി. പോകുന്ന വഴിയില്ലെല്ലാം വസു മൗനത്തെ കൂട്ടുപിടിച്ചു. ഹരിയും അവളെ ശല്യം ചെയ്യാൻ പോയില്ല. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അമ്പലത്തിൽ എത്തിയതും വസു വേഗം വിശാലമായ കോമ്പൗണ്ടിൽ കുളക്കരയോട് ചേർന്നു നിൽക്കുന്ന അരയാലിന്റെ ചുവട്ടിലേക്ക് നടന്നുനീങ്ങി. അവളെ പിന്തുടർന്ന് ഹരിയും കൂടെ ചെന്നു. കുറച്ചൊരു ഗൗരവത്തിൽ അവൾ ഹരിയോട് ചോദിച്ചു, നീ… നീയെന്റെ മുറിയിൽ വന്നിരുന്നോ? ഹമ്.. ഹരി അലസമായി മൂളി വാതിൽ അടയുന്ന ശബ്‍ദം ഞാൻ കേട്ടിരുന്നു.. ആ കുറിപ്പ്.. വസു ഒരു സംശയത്തോട് കൂടെ അവളെ നോക്കി. ഞാൻ കണ്ടു.. ഒട്ടും ആലോചിക്കാതെ തന്നെ വസുവിനുള്ള മറുപടി ഹരി കൊടുത്തു. അത് ഞാൻ നിന്നോട് പറയാനിരുന്നതാണ്.

നന്ദൻ.. അവളുടെ നാവിൽ നിന്നും നന്ദനെന്ന് കേട്ടപ്പോൾ ഹരിയിൽ അമ്പരപ്പ് നിറഞ്ഞു. അല്ല നന്ദൻ സർ ആണ് എഴുതുന്നത്.. എനിക്കുള്ളത് പോലെ ഒരു തോന്നൽ സർനും ഉണ്ടെന്ന് തോന്നുന്നു. അതുകേട്ടതും ഹരി ഞെട്ടി. നീയെന്താണീ പറയുന്നത്. ഞാൻ ഇത് വിശ്വസിക്കില്ല. പപ്പൻ സർ ആണെന്ന് എന്തടിസ്ഥാനത്തിലാണ് നീ ഈ പറയുന്നത്.? എന്റെ പ്രണയത്തിൽ ആത്മാവിൽ ഉള്ള ഉറച്ച വിശ്വാസം. അത് അത് മാത്രം മതിയെനിക്ക്. വസു മറുപടി കൊടുത്തു. നീ ഇത്രയും ബുദ്ധിയില്ലാതെ ചിന്തിക്കരുത് വസു. ഒരിക്കലെങ്കിലും നിന്നെ പ്രണയത്തോടെ നോക്കിയിട്ടുണ്ടോ പപ്പൻ സർ. നിന്നെ കെയർ ചെയ്തിട്ടുണ്ട്. അത് ഞാനും സമ്മതിക്കുന്നു. പക്ഷെ ഇത്.. ഇതെനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. എന്ത് കൊണ്ട് കഴിയുന്നില്ല. ഞാൻ എന്റെ പ്രണയത്തിൽ വിശ്വസിക്കുന്നു ഹരി. എന്റെ നന്ദനാണ്.

എനിക്ക് കുറിപ്പെഴുതുന്നത്. നീ ഇനി ഇച്ഛനോട് ഇക്കാര്യം പറയാൻ നിൽക്കണ്ട. രാവിലെ ഞാൻ വന്നില്ലായിരുന്നെങ്കിൽ. നീ പറയില്ലായിരുന്നോ? ദേവേട്ടൻ ദേഷ്യപ്പെട്ടപ്പോൾ അറിയാതെ.. പക്ഷെ നീ എന്തൊക്കെ പറഞ്ഞാലും അത് ആ കുറിപ്പുകളുടെ അവകാശി പപ്പൻ സർ ആണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. നീ വിശ്വസിക്കേണ്ട. ഈ വസിഷ്ഠ ലക്ഷ്മിയുടെ പ്രണയം സത്യമാണെങ്കിൽ ആ കുറിപ്പുകളുടെ അവകാശി നന്ദൻ സർ മാത്രമായിരിക്കും. പിന്നെ എന്റെ പ്രണയം സത്യമാണെങ്കിൽ ഈ ശ്രീകോവിലിൽ ഇരിക്കുന്ന എന്റെ ഭഗവാൻ അദ്ദേഹത്തെ എന്റെ മുന്നിൽ കൊണ്ടുവരും. എന്റെ ആത്മാവിന്റെ അവകാശിയെ എന്റെ കുറിപ്പുകളുടെ അവകാശിയെ. ഇനി താനൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ട് ഹരി മൗനം പാലിച്ചു. നീ.. നീയെന്റെ കൂടെ നിൽക്കില്ലേ ഹരി?

എന്റെ നന്ദനെ എനിക്ക് കിട്ടില്ലേ? എനിക്ക്.. എനിക്കൊന്നും മനസിലാവണില്ല.. പക്ഷെ എനിക്ക് കിട്ടുന്ന കുറിപ്പുകളുടെ അവകാശി നന്ദൻ അല്ലെന്ന് മാത്രം പറയല്ലേ ഹരി.. ഞാൻ മരിച്ചുപോകുന്ന പോലെ തോന്നുവാണ് എനിക്ക്. എന്റെ ഓരോ മിടിപ്പുകൾ പോലും നന്ദന് വേണ്ടിയാണ്. ഓരോ നിമിഷവും ഞാൻ ശ്വസിക്കുന്നതും നന്ദൻ സർ ന്റെ പ്രണയത്തെയാണ്. എന്നെ വെറുക്കല്ലേ ഹരി.. മനപ്പൂർവം ഒളിച്ചു വച്ചതല്ല ഞാൻ. എന്നോട് ക്ഷമിക്കടി.. വസു അറിയാതെ തന്നെ കരഞ്ഞു പോയി. ആദ്യമായിട്ടാണ് ഒരു കാര്യം ഹരിയിൽ നിന്നും അവൾ ഒളിക്കുന്നത്. സാരമില്ല വസു. നീ എന്നെ അന്യയായി കണ്ടെന്ന് തോന്നി എനിക്ക്. അതുകൊണ്ടാണ്, എല്ലാം ഒളിച്ചു വെച്ചെന്ന് തോന്നിയത് കൊണ്ടാണ് എനിക്ക്. സാരോംല്ല പോട്ടെടി.. അത്രയും പറഞ്ഞവൾ വസുവിന്റെ കണ്ണുനീർ തുടച്ചുകൊണ്ട് കവിളിൽ തലോടി. വസുവും പുഞ്ചിരിച്ചു.

എന്നാൽ ഇതെല്ലാം അരയാലിനോട് ചേർന്നുള്ള കുളപ്പടവിൽ നിന്നും കയറി വരുന്ന ആ വ്യക്തി കേൾക്കാനിടയായി.അവന്റെ കണ്ണുകളെന്തിനെന്നില്ലാതെ നിറഞ്ഞു. ഇനിയും മറ്റുള്ളവർക്ക് മുന്നിൽ ഇതുപോലെ ഉത്തരമില്ലാതെ വിഡ്ഢി വേഷം കെട്ടാൻ ഞാൻ നിന്നെ അനുവദിക്കില്ല എന്നൊരു ദൃഢനിശ്ചയവും ആ കണ്ണുനീരിനു പിന്നിൽ നിറഞ്ഞു നിന്നിരുന്നു. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഒന്നുമോർക്കാതെ ശ്രീകോവിലിനു മുൻപിൽ കണ്ണടച്ച് നിൽക്കുമ്പോൾ മനസാകെ ശൂന്യമാകുന്നതും, എവിടെ നിന്നോ ചെമ്പകഗന്ധം തന്നെ പൊതിയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു. ആ ഗന്ധം തന്നിലേക്ക് അടുത്ത് വരുന്നതറിഞ്ഞതും അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു. കണ്ണ് തുറന്നു നോക്കിയതും പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഭഗവാന്റെ വിഗ്രഹത്തെ ഒട്ടൊരു സന്തോഷത്തോടെ നോക്കി.

ചുണ്ടിൽ വീണ്ടും പുഞ്ചിരി തങ്ങി നിന്നു. കോവിലിൽ നിന്നും ഇറങ്ങിയ തിരുമേനി അവളെ നോക്കി പുഞ്ചിരിച്ചു. അനന്ത് പദ്മനാഭ് പൂരം നക്ഷത്രം മുന്നിലേക്ക് നോക്കി അദ്ദേഹം വിളിച്ചു. വസു ഞെട്ടി നോക്കിയതും മറുവശത്തു നിന്നും അനന്തൻ പ്രസാദം കൈനീട്ടി വാങ്ങി. വസിഷ്ഠ ലക്ഷ്മി ആയില്യം അവൾ തന്റെ കൈനീട്ടി പ്രസാദം വാങ്ങിച്ചു. ഹരിയെ തിരഞ്ഞപ്പോൾ കണ്ടു നാഗകാവിലേക്ക് കയറുന്നത്. തന്നെ ഒറ്റക്ക് തൊഴാൻ വിട്ടു പോകുന്നതാണ് അവളെന്ന് മനസിലായി. അനന്തനെ നോക്കിയപ്പോൾ ചിരിയോടെ അവളെ നോക്കുന്നത് കണ്ടു. തിരിച്ചവളും പുഞ്ചിരിച്ചു. എന്തെന്നില്ലാത്ത ഒരു പ്രത്യേക തിളക്കമായിരുന്നു ആ ചിരിക്ക്. പ്രസാദം കൊണ്ട് നേരെ അവളും ഹരിയുടെ പിറകെ പോയി. അവിടത്തെ ചിട്ടവട്ടങ്ങൾ അറിയാത്തത് കൊണ്ട് അനന്തനും കൂടെ പോയി.

അമ്പലത്തിന്റെ ചുവരിൽ ചാരി വെച്ചിരുന്ന കണ്ണാടിയിൽ നോക്കി കുറി തൊടാൻ പോയതും പിറകിൽ നിന്ന കുട്ടി വിളിച്ചു പറഞ്ഞു പൊട്ടിയ കണ്ണാടി നോക്കുന്നത് നല്ലതല്ലെന്ന്. തിടപ്പള്ളിയിലേക്ക് കയറുന്ന വഴി തിരുമേനിയും ആ കുട്ടി പറഞ്ഞത് ശരിവെച്ചു. രാവിലെ നോക്കിയപ്പോഴാണ് കണ്ണാടി പൊട്ടിയതായി കണ്ടത് അതുകൊണ്ടാണ് മാറ്റത്തിരുന്നത്. അത്രയും പറഞ്ഞയാൾ അകത്തേക്ക് കയറി. സിഷ്ഠ ഇനിയിപ്പോൾ എന്ത് ചെയ്യും. തിരുമേനി പറഞ്ഞത് കേട്ട അനന്തൻ ചോദിച്ചു. അത് കുഴപ്പമില്ല.. അത്രയും പറഞ്ഞു കൊണ്ട് തന്റെ ഇലച്ചീന്തിൽ നിന്നും പ്രസാദമെടുത്തവൾ അവനെ തൊടുവിച്ചു. ഒന്ന് അമ്പരന്നെങ്കിലും, അവനത് കാര്യമാക്കിയില്ല. അവളിൽ തെളിഞ്ഞു നിന്ന പുഞ്ചിരി കണ്ടതും അവൻ അവളിൽ നിന്നും മുഖം തിരിച്ചു. ചേച്ചിക്ക് ഞാൻ പ്രസാദം തൊടുവിക്കാം എന്നും പറഞ്ഞു നേരത്തെ കണ്ട കുട്ടി അവൾക്ക് പ്രസാദം തൊട്ട് കൊടുത്തു. തിരിച്ചാകുഞ്ഞിനു കെട്ടിപിടിച്ചൊരുമ്മ കൊടുത്തു എണീറ്റ് നിന്നു.

എണീറ്റു നിന്നപ്പോൾ അവളുടെ നെറ്റിയിൽ പടർന്ന കുറി അനന്തൻ തന്റെ ചൂണ്ടുവിരൽ കൊണ്ട് തുടച്ചു മാറ്റി. കുഞ്ഞല്ലേ നേരെ തൊട്ടുതരാൻ അറിയില്ലായിരിക്കും. ആകെ പടർന്നിരുന്നു. അവളുടെ നോട്ടത്തിനുത്തരമെന്നവണ്ണം അവൻ പറഞ്ഞു നിർത്തി. അവൻ പ്രസാദം തൊട്ടുതരാത്തതിൽ ഉള്ള പരിഭവമെല്ലാം അതോടെ അലിഞ്ഞു തീർന്നു. എനിക്കിവിടെ ഒന്നും പരിചയമില്ല. അമ്മയുടെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകുന്ന വഴിയാണ് ഇവിടെ ഇറങ്ങിയത്. അനന്തൻ പറഞ്ഞു. അതിനെന്താ എന്റെ കൂടെ വന്നോളൂ. വസുവിനൊപ്പം നടന്നു വരുന്ന അനന്തനെ കണ്ടതും ഹരി അത്ഭുതത്തോടെ അവനെ നോക്കി. വസുവിന്റെ പ്രണയം അത് സത്യമാണെന്ന് തെളിയുകയാണല്ലോ. ആ ചിന്ത അവളിൽ എന്തെന്നില്ലാത്ത അസ്വസ്ഥത നിറച്ചു.. അടുത്ത ഭാഗം കുറച്ചു വൈകുംട്ടോ… കാത്തിരിക്കാം… ചെമ്പകം പൂക്കും. 😊

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10