Friday, April 26, 2024
Novel

തുലാമഴ : ഭാഗം 4

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

കാർ ഗേറ്റ് കടന്ന് വെളിയിലേക്ക് ഇറങ്ങിയപ്പോൾ അമ്മു മുത്തശ്ശിയുടെ പിറകിൽ നിന്നും മാറി വെളിയിലേക്ക് വന്നു ….. ഒരു പൊട്ടുപോലെ കണ്ണിൽ നിന്നും മായുന്ന കാറിലേക്ക് നോക്കിനിന്നു…

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.

മുത്തശ്ശൻ തിരിഞ്ഞ് അമ്മുവിനോട്‌ ചോദിച്ചു. അമ്മൂട്ടിയെ എങ്ങനെയുണ്ട് സൂരജ്…….

അമ്മൂട്ടിക്ക് ഇഷ്ടമായോ…… അമ്മു ചെറുപുഞ്ചിരിയോടെ മുഖം താഴ്ത്തി….

പിന്നെ മുകളിലേക്ക് ഓടിക്കയറി…. മുറിയിൽ ചെന്ന് ജനാല തുറന്നിട്ടു… വെളിയിൽ നിന്നും വരുന്ന തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചപ്പോൾ ജനലഴികളിലേക്ക് മുഖം ചേർത്തുവെച്ചു…..

ഒരു നിമിഷം ആ മുഖം ഓർക്കാൻ ശ്രമിച്ചു……

എന്നാൽ കുസൃതി നിറഞ്ഞ ആ കണ്ണുകൾ മാത്രമാണ് ഓർമ്മയിൽ വന്നത്….

അമ്മുവിന്റെ വീട്ടിൽ നിന്നും തിരികെ വീട്ടിലേക്കുള്ള യാത്രാമധ്യേ കാറിലിരുന്ന് സതീഷ് സൂരജിനെ ആവോളം കളിയാക്കി….

സൂരജ് ഒരു ചെറുപുഞ്ചിരിയോടെ അത് കേട്ടുകൊണ്ടിരുന്നു എങ്കിലും മനസ്സ് പാറി നടന്നത് പിടയ്ക്കുന്നയ്ക്കുന്ന കണ്ണുകളും നീണ്ട മുടിയിഴകളും ചുവന്ന കുഞ്ഞി ചുണ്ടും ഗോതമ്പ് നിറവുമുള്ള അമൃതയുടെ അരികിൽ ആയിരുന്നു……………

ഡാ…………..

സതീഷിന്റെ വിളി കേട്ടാണ് സൂരജ് ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്നത് ………

നീ ഈ ലോകത്ത് ഒന്നുമല്ലേ … സൂരജ് ഒരു ചമ്മിയ ചിരിയോടെ വെളിയിലേക്ക് കണ്ണുനട്ടു….

…………………………………………………………………………….

നല്ല ആൾക്കാർ ആണെന്ന് തോന്നുന്നു…..

ആ കുട്ടിയുടെ മുത്തശ്ശൻ മഹേശ്വര കാരണവർ ആ നാട്ടിലെ ഒരു പ്രമാണിയാണ്…

ഏകമകനായിരുന്നു അമൃതയുടെ അച്ഛൻ ജയകൃഷ്ണൻ….

മുത്തശ്ശിയുടെ നാട് ഒറ്റപ്പാലം ആണ്…..

അവിടെ മുത്തശ്ശിയുടെ ആങ്ങളയും കുടുംബവും ആണ് താമസം…. അമൃതയുടെ അമ്മ മുത്തശ്ശിയുടെ ആങ്ങളയുടെ ഏക മകൾ ആയിരുന്നു …

അമൃതയുടെ അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്…….

രണ്ടു കുടുംബവും അന്യം നിന്നു പോകാതിരിക്കാൻ അവർക്ക് ദൈവം തിരികെ കൊടുത്ത നിധിയാണ് അവരുടെ അമ്മു എന്നാണ് മുത്തശ്ശൻ നിറകണ്ണുകളോടെ പറഞ്ഞത്………..

രാത്രിയിൽ കിടക്കാനായി മുറിയിലേയ്ക്ക് ചെന്ന സൂരജിന്റെ അമ്മ ഗായത്രി യോട്
പറയുകയായിരുന്നു സൂരജിന്റെ അച്ഛൻ സോമശേഖരൻ നായർ…….

സൂരജിന്റെ അച്ഛന് ബിസിനസ് ആണ്…..

സിറ്റിയിൽ തന്നെ അത്യാവശ്യം നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പും ഒരു ഫർണിച്ചർ കടയുമുണ്ട്….

അമ്മ ഗായത്രി ഒരു വീട്ടമ്മയാണ്….

ഭർത്താവിനെ ദൈവ തുല്യമായി കാണുന്ന ഒരു സാധു വീട്ടമ്മ….

സൂരജിനും ചേട്ടൻ സതീഷിനും ഉള്ള ആഗ്രഹമായിരുന്നു അമ്മയെപ്പോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും
കുടുംബം കൊണ്ടുപോകാൻ കഴിയുന്ന ഭാര്യമാരെ തങ്ങൾക്കും കിട്ടണമെന്ന്………

ഒരു പരിധിവരെ ദീപ്തിയെ കൊണ്ടും അതിനു കഴിഞ്ഞു…

മാതാപിതാക്കൾക്കൊപ്പം യുകെയിൽ ആയിരുന്ന ദീപ്തി വിവാഹശേഷമാണ് നാട്ടിൽ സെറ്റിൽ ആയത്….

സതീഷ് വർക്ക് ചെയ്യുന്ന അതേ ഹോസ്പിറ്റലിൽ തന്നെ പീഡിയാട്രീഷൻ ആണ് ദീപ്തി……

നാട്ടിൽ പേരെടുത്ത കാർഡിയാക് സർജനായ സതീഷിനെ ദീപ്തിക്കു വേണ്ടി കണ്ടെത്തിയത് ദീപ്തിയുടെ അച്ഛന്റെ ജേഷ്ഠനായ ഡോക്ടർ കൃഷ്ണദാസ് ആണ്…….

കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സതീഷ് വർക്ക് ചെയ്യുന്ന അർചന മെഡികെയർ…….

സതീഷിനെ പോലെ മിടുക്കനായ ഒരു ഡോക്ടറെ കൈവിട്ടു കളയാൻ കൃഷ്ണദാസിന് ആകുമായിരുന്നില്ല…….

അതിനുവേണ്ടിയാണ് മക്കളില്ലാത്ത കൃഷ്ണദാസ് അനുജൻറെ മകൾ ദീപ്തിക്കു വേണ്ടി സതീഷിനെ കണ്ടെത്തിയത്…..

ദീപ്തിയുടെ മാതാപിതാക്കൾക്ക് യുകെയിൽ സെറ്റിൽ ആകാൻ താൽപര്യം ഉള്ള ഒരാളെ ആയിരുന്നു വേണ്ടത് …..

അവിടെ ജനിച്ചുവളർന്ന ദീപ്തിയ്ക്കും അതുതന്നെയായിരുന്നു താല്പര്യം ……

മോഡേൺ വസ്ത്രങ്ങൾ ധരിച്ച് മുടി തോളൊപ്പം വെട്ടിയിട്ട ഒരു മദാമ്മ കുട്ടി ആയിട്ടായിരുന്നു ദീപ്തിയുടെ ജീവിതം……

ഒരു അടിച്ചുപൊളി ജീവിതം ഇഷ്ടപ്പെട്ടിരുന്ന ദീപ്തിക്ക് കൃഷ്ണദാസ് ഈ ആലോചന കൊണ്ടുവന്നപ്പോൾ മറുത്തൊന്നും പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല……

കാരണം ഒരു ഡോക്ടർ ആയ സതീഷ് യുകെയിൽ സെറ്റിൽ ആകാൻ കണ്ണുമടച്ച് സമ്മതം മൂളും എന്ന തോന്നലായിരുന്നു…….

ഡോക്ടർ കൃഷ്ണദാസ് സതീഷിന്റെ അച്ഛനുമായി സംസാരിച്ചതിന് ശേഷമാണ് സതീഷും ദീപ്തിയും ഒരു വീഡിയോ കോളിലൂടെ കാണുന്നത്……

എന്നാൽ ദീപ്തിയെ കണ്ടയുടൻ സതീഷിന്റ മുഖത്തുണ്ടായ ഇഷ്ടമില്ലായ്മ കൃഷ്ണദാസിനെ അലോസരപ്പെടുത്തിയിരുന്നു……..

അന്ന് സൂരജ് ജോലിക്ക് കയറിയിട്ട് ആദ്യമായി ലീവിന് നാട്ടിൽ വന്ന സമയമാണ് ……..

ദീപ്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സതീഷിൻറെ മുഖത്തെ തെളിച്ചം ഇല്ലായ്മ സൂരജിന് മനസ്സിലായിരുന്നു……

ജേഷ്ഠാനുജ ബന്ധത്തിന് ഉപരി നല്ലൊരു സുഹൃത്ത് ബന്ധം കൂടി അവർ തമ്മിൽ ഉണ്ടായിരുന്നു……..

അതുകൊണ്ട് തന്നെ സൂരജ് ചേട്ടനോട് വിവരം ആരാഞ്ഞു……..

ദീപ്തിയെപോലെ മോഡേൺ ആയ ഒരു പെൺകുട്ടിക്ക്‌ ഒരിക്കലും തന്റെ കാഴ്ചപ്പാടിനോട് പൊരുത്തപ്പെടാൻ ആവില്ലെന്നും ദീപ്തിയുടെ സംസാരത്തിൽ നിന്നും യുകെയിൽ സെറ്റിൽ ആവുന്നതിനെക്കുറിച്ച് ഉണ്ടെന്നും സതീഷ് സൂരജിനോട് പറഞ്ഞു……..

ഒരിക്കലും കൃഷ്ണദാസിനെ പിണക്കാൻ കഴിയാത്ത സതീഷിന് ദീപ്തിയുടെ ആലോചന വേണ്ടെന്ന് പറയുവാൻ സാധിക്കില്ലായിരുന്നു……

കാരണം സതീഷിന് കൃഷ്ണദാസ് ഗുരുതുല്യനായിരുന്നു……….. അതോടൊപ്പം തന്റെ അച്ഛനോളം ബഹുമാനവും നൽകിയിരുന്നു…….

അടിക്കടി കൃഷ്ണദാസ് വിവരം അറിയാൻ സതീഷിന്റെ അച്ഛനെ വിളിച്ചു കൊണ്ടിരുന്നു…

എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി സതീഷ് വിവാഹത്തിന് സമ്മതിച്ചു……

രണ്ടുമാസത്തെ അവധിയെടുത്താണ് ദീപ്തിയും കുടുംബവും വിവാഹത്തിനായി നാട്ടിലെത്തിയത്.

നാട്ടിലെത്തി രണ്ടാഴ്ചയ്ക്കകം നിശ്ചയത്തിന് തീയതി എടുത്തു…

ഇതിനിടയിൽ സതീഷിന് ദീപ്തിയെ നേരിൽ കാണാനും അവസരമുണ്ടായില്ല………

അത്യാവശ്യം അടുത്ത ബന്ധുക്കളെയോക്കെ വിളിച്ച് ഭംഗിയായിത്തന്നെ നിശ്ചയം നടത്തി….

അതിനുശേഷം സൂരജ് ആണ് ദീപ്തിയുടെ നമ്പർ വാങ്ങി ഫോണിൽ സേവ് ചെയ്തത്…..

ഇതിനിടയിൽ സൂരജും ദീപ്തിയുമായി നല്ലൊരു ആത്മബന്ധം വളർന്നു…….

സൂരജിൽ നിന്നും സതീഷിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയ ദീപ്തി പൂർണമായും പുതിയൊരാൾ ആയി മാറുകയായിരുന്നു….

വിവാഹ ശേഷം തിരികെ യുകെയിലേക്ക് പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലും സതീഷിന്റെ ഇഷ്ടം നോക്കി നാട്ടിൽ തന്നെ നിൽക്കുകയായിരുന്നു ദീപ്തി ……..

പിന്നീട് സതീഷ് അറിയുകയായിരുന്നു ……

ദീപ്തി എന്ന പെണ്ണിനെ ….

മോഡേൺ വസ്ത്രം ധരിച്ചതുകൊണ്ടോ
തോളൊപ്പം മുടിവെട്ടി ഇട്ടതുകൊണ്ടോ

പെണ്ണിന്റെ മനസ്സിൽ…….
അവളിൽ ഉള്ള നന്മയിൽ……..
താലി കെട്ടിയ തന്റെ പ്രാണനോട്…….
തനിക്കുള്ള പ്രണയത്തിൽ……………………

ഒരു തരിമ്പുപോലും കളങ്കമില്ലാതെ അവനോട് ചേർന്ന് ഇരിക്കാൻ അവൾക്കും ആകുമെന്ന്….

പിന്നീട് അമ്മയോടൊപ്പം ചേർന്ന് പാചകം പഠിക്കുവാനും സന്ധ്യക്ക് വിളക്ക്
കൊളുത്തുവാനും നാമം ജപിക്കുവാനും എല്ലാം ദീപ്തിയും ഉണ്ടായിരുന്നു മുൻപിൽ…..

സൂരജിന്റെ മനസ്സിൽ അമ്മയോടൊപ്പം തന്നെ സ്ഥാനം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ദീപ്തിക്കും നേടിയെടുക്കാനായി…..

അച്ഛനും അമ്മയ്ക്കും നല്ല ഒരു മരുമകളായി സൂരജിന് നല്ല ഒരു ഏട്ടത്തിയായി സതീഷിന് ജീവന്റെ ജീവനായ പ്രിയതമയായി മാറാൻ ദീപ്തിക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല….

മുറിയിലേക്ക് വന്ന സൂരജ് ഏട്ടത്തിയെ മണിയടിച്ച് ഏട്ടത്തിയുടെ കയ്യിൽ നിന്നും വാങ്ങിയ അമൃതയുടെ ഫോട്ടോയിലേക്ക് നോക്കി ……..

അവളുടെ കണ്ണുകളിൽ വിരൽകൊണ്ട് തഴുകി… എത്രപെട്ടെന്നാണ് പെണ്ണെ നീ എന്റെ മനസ്സിന്റെ ആഴങ്ങളിൽ വന്നു പതിഞ്ഞത് ……..

എന്തു മന്ത്രമാണ് നീ ചെയ്തത് ….
കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് ഈ മുഖം മാത്രമാണ്………….
സൂരജ് ആ ഫോട്ടോ തന്റെ നെഞ്ചോട് ചേർത്തു വച്ചു….

ഫോട്ടോയും നെഞ്ചോട് ചേർത്തു കിടന്ന സൂരജ്
പെട്ടെന്ന് ചാടി എഴുന്നേറ്റു… മൊബൈൽ എടുത്തു സമയം നോക്കി…..
ഒമ്പതര കഴിഞ്ഞിരിക്കുന്നു. അമൃത ഉറങ്ങി കാണുമോ………

അവൻ സതീഷിന്റെ റൂമിലേക്ക് പാഞ്ഞു…
അടഞ്ഞുകിടക്കുന്ന കതകിൽ രണ്ടുമൂന്നു പ്രാവശ്യം ശക്തിയോടെ തട്ടി …

രണ്ടു നിമിഷം എടുത്തു ദീപ്തി വന്ന് കതക്
തുറക്കാൻ…
അക്ഷമയോടെ വെളിയിൽനിന്ന സൂരജ് ദീപ്തിയോട് ചോദിച്ചു. എത്ര നേരമായി ഞാൻ വെളിയിൽ നിൽക്കാൻ തുടങ്ങിയിട്ട്……

ഏട്ടത്തി ഇവിടെ എന്തെടുക്കുകയായിരുന്നു…
അത് കേട്ടുകൊണ്ടാണ് സതീഷ് വെളിയിലേക്ക് വന്നത്…. സതീഷ് അവനെ അടിമുടി ഒന്ന് നോക്കി… അതിനുശേഷം ദീപ്തിയോടായി ചോദിച്ചു.. എന്താ ഇവിടെ…

നീ ഇവന്റെ കയ്യിൽ നിന്നും വല്ലതും വാങ്ങിയിരുന്നോ…. ദീപ്തി ഇല്ല എന്ന് തല ചലിപ്പിച്ചു…… പിന്നെ ഈ പാതിരാത്രി
പതിവില്ലാത്തതു പോലെ ഇവൻ എന്തിനാ ഇവിടെ കിടന്നു ചാടുന്നത്…..

അത് പിന്നെ ഞാൻ……

സൂരജ് ഒരു നിമിഷം എന്തു പറയണം എന്നറിയാതെ നിന്നു…

ഈശ്വരാ……. പെട്ടു.
ആകെ നാറുമല്ലോ …

ഏട്ടന് ആണെങ്കിൽ നാവിന് ഒരു ലൈസൻസും ഇല്ല…. സൂരജിന്റെ പരുങ്ങിയുള്ള നിൽപ്പ് കണ്ട് കാര്യം മനസ്സിലായെങ്കിലും ഒന്നുമറിയാത്തതുപോലെ ദീപ്തി ചോദിച്ചു എന്താ സൂരജ് ???

അത് പിന്നെ … ഏട്ടത്തി….

അമൃതയുടെ നമ്പർ………

അതുകേട്ടതും സതീഷ് സൂരജിനു ചുറ്റും ഒന്ന് നടന്നു….. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി…..
ഇന്നലെ രാത്രി ഈ സമയം ഇവിടെ നടന്ന കോലാഹലങ്ങൾ നീ ഓർക്കുന്നുണ്ടോ ……
നീ എന്താ പറഞ്ഞത് നിനക്ക് ഇപ്പോൾ കല്യാണം വേണ്ടെന്ന് … അപ്പോഴേക്കും സൂരജ് സതീഷിന്റെ നേരെ രണ്ടു കൈയും കൂപ്പി തൊഴുതു……….

എന്റെ പൊന്നു ഏട്ടാ മതി…..
ഇനി താങ്ങില്ല… പെണ്ണു കണ്ട് ഇറങ്ങിയപ്പോൾ തുടങ്ങിയതല്ലേ……പ്ലീസ്…..

സൂരജിന്റെ ദയനീയാവസ്ഥ കണ്ട് ദീപ്തിക്ക് ചിരി വരുന്നുണ്ടായിരുന്നു……

സതീഷിന് പക്ഷേ വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല….. വീണ്ടും പറഞ്ഞു തുടങ്ങിയപ്പോൾ സൂരജിന് സഹികെട്ടു…..

അവൻ സതീഷിനോട് പറഞ്ഞു

ഈ പറയുന്ന ആൾ വിവാഹത്തിന് മുൻപ് ഇവിടെ എങ്ങനെയാ നടന്നതെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്…..

സതീഷ് ഒരു വളിച്ച ചിരിയോടെ ദീപ്തിയെ നോക്കി…..ദീപ്തി അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് മുറിയിലേക്ക് കയറി ഫോൺ എടുത്തു അമൃതയുടെ നമ്പർ സൂരജിന് കൊടുത്തു…….

സതീഷ് സൂരജിനോട് ശബ്ദം താഴ്ത്തി പറഞ്ഞു…….

ചെല്ലടാ … ചെല്ല് … സ്വന്തം ചേട്ടന് തന്നെ ഇട്ട് പണിയണം…

ചേട്ടൻ പണി ചോദിച്ചു വാങ്ങിയതല്ലേ…. സതീഷിനെ നോക്കി ആക്കി ചിരിച്ചുകൊണ്ട് സൂരജ് റൂമിലേക്ക് പോയി..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2

തുലാമഴ : ഭാഗം 3