Friday, April 26, 2024
Novel

സൂര്യതേജസ്സ് : ഭാഗം 1

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

പ്രീയപ്പെട്ട സൃഹൃത്തുക്കളെ ഇന്ദ്രധനുസ്സിനു ശേഷം പുതിയൊരു കഥയുമായി നിങ്ങളുടെ അരികിൽ എത്തുകയാണ്. നിങ്ങളുടെ സപ്പോർട്ടുണ്ടാകുമെന്ന പ്രതീക്ഷയോടെ തുടങ്ങട്ടെ….
”””””””””””””””””””””‘’”””””””””””””””””””””””””””””””””””””””””””

എന്താ ഒരു മഴ കൂടയുണ്ടേലും ആകെ നനയുംമഴ മാറിട്ടു പോകാന്നു വച്ചാൽ കവലയിൽ നിന്ന് 8.30 നുള്ള മേരി മാതാ കിട്ടില്ല

അല്ലെങ്കിൽ തന്നെ മേരി മാതയിലെ കിളിക്ക് തന്നെ കാണുമ്പോൾ ഒരു പുശ്ചമാണ്. കല്യാണി സ്ഥിരം പിറുപിറുക്കലോടെ മഴയത്ത് കുടയും ചൂടി വേഗത്തിൽ കവലയിലേക്ക് നടന്നു.

മഴയുടെ ശക്തി കൂടി കൂടി വന്നു. ഒരാൾക്കു മാത്രം പോകാവുന്ന ചെറിയ ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ ചെളി വെള്ളത്താൽ സാരി കുറച്ച് പൊക്കിപ്പിടിച്ച് നടന്നെങ്കിലും സാരി മുട്ടറ്റം നനഞ്ഞിരുന്നു.

നാശം നടക്കാനും പറ്റണില്ലല്ലോ
സാരി നനഞ്ഞൊട്ടിയതും കാലിൽ ചുറ്റി നടക്കാനും ബുദ്ധിമുട്ടായിരുന്നു.

ഇടവഴിയിൽ നിന്ന് റോഡിലേക്ക് കയറിയതും ഒരു ഓട്ടോ ചിറി പാഞ്ഞു പോയതും കല്യാണിയുടെ ദേഹത്തു മുഴവൻ ചെളിവെള്ളം തെറിച്ചതും ഒരുമിച്ചായിരുന്നു.

ടാ വായിനോക്കി!!
പണ്ടാരക്കാലാ നീ ആരുടെ പതിനാറടിയന്തിരത്തിന് പോകുവാടാ….
തൻ്റെയൊക്കെ കണ്ണ് എവിടേലും കൊണ്ട് പണയം വച്ചോടാ ….

വായിൽ വരുന്ന തെന്തെക്കെയോ വിളിച്ചു കൂവി ക്കൊണ്ടിരുന്നു.
ആഷ് കളർ കോട്ടൺ സാരിയാണ് അവളുടുത്തിരുന്നത്. അതിൽ ചെളിയിൽ ഡിസൈൻ ചെയ്തതുപോലെ പുള്ളിക്കുത്ത്’

മുന്നോട്ടു പോയ ഓട്ടോ അതേ വേഗത്തിൽ റിവേഴ്സിട്ട് അവളുടെ അടുത്ത് വന്ന് നിന്നു.

അതിൽ നിന്ന് ഇരുപത്തിയേഴ് വയസ്സു തോന്നിപ്പിക്കുന്ന സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി മെറൂൺ കളറിലുള്ള മുണ്ടും കാക്കി ഷർട്ടുമായിരുന്നു വേഷം ആരെയും കൂസാത്ത ഭാവം

തീക്ഷ്ണതയേറിയ കണ്ണുകൾ അവൻ്റെ സ്വഭാവം എടുത്തുകാണിക്കുന്നതു പോലെ മുടി ഒതുക്കി വയ്ക്കുമ്പോഴും അനുസരണയില്ലാതെ അത് നെറ്റിയിലേക്ക് പാറി വീഴുന്നു

.കൈയ്യില് ചുവപ്പും മഞ്ഞയും കറുപ്പും ഇടകലർത്തി കെട്ടിയ ചരട് അതിൽ ഓം ലോക്കറ്റ് ഹാങ് ചെയ്തിരിക്കുന്നു ‘.കട്ടിയേറിയ പിരികം അസ്സലൊരു അലമ്പൻ കാഴ്ചയിൽ കല്യാണിക്ക് അങ്ങനെയാണ് തോന്നിയത്.

അവൻ അടുത്തെത്തിയതും കല്യാണി പരിഭ്രമത്തോടെ ചുറ്റും നോക്കി മഴ കാരണം റോഡിനു സമീപത്തെങ്ങും ആരെയും കാണുന്നില്ല
അവൾ ധൈര്യം കൈവിടാത്രെ അവനെ ശ്രദ്ധിക്കാതെ റോഡിന് ഓരം ചേർന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

ടീ…… നാക്കിന് സെൻസറിങ് ബോർഡിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തവളെ …..
നിൻ്റെ അമ്മൂമ്മേടെ പതിനാറടിയന്തിരത്തിന് പോകുവാടി
നീ വരുന്നോ???

അവൻ്റെ വായീന്നു കേട്ടപ്പോഴ് സാഹചര്യം അത്ര ശരിയല്ലാത്തതു കൊണ്ട് കല്യാണി ദേഷ്യം കടിച്ചമർത്തി നിന്നു. തന്നെയുമല്ല ജോലിക്ക് കയറാൻ നേരമായിരിക്കുന്നു ബസ് എത്താറായി

നീയെന്താടി വിളിച്ചെ വായിനോക്കിന്നോ?
അവൻ നിർത്തുന്ന ലക്ഷണമില്ല
അവൻ ആകപ്പാടെ അവളെയൊന്നു നോക്കി

കല്യാണിക്ക് അവൻ്റെ നോട്ടം കണ്ടിട്ട് ഒന്നങ്ങ് മോന്തക്കിട്ട് വച്ചു കൊടുക്കാനാ തോന്നി

വായിനോക്കാൻ പറ്റിയ സാധനം
പശു നക്കിയതുപോലെയുള്ള മുടിയും അവനതു പറഞ്ഞതും ജാള്യതയോടെ തലയിൽ കൈവച്ചു.
ശരിയാ മുടിയൊക്കെ നനഞ്ഞ് ഒട്ടിയിരിക്കുന്നു.

കുറച്ചു വെളുത്തു വിളറിയിരിക്കുനെന്നും കരുതി അങ്ങ് നെഗളിക്കാതെ
നിന്നെയൊക്കെ നോക്കിയാൽ ഓക്കാനം വരും

അവൻ പുശ്ചത്തിൽ മുഖം കോട്ടി
അവളവനെ കനപ്പിച്ചൊന്നു നോക്കി എന്തോ പറയാനായി വാ തുറന്നതും
ദൂരെ നിന്ന് മേരി മാതാ വരുന്നതു കണ്ടിട്ട്

അയ്യോ എൻ്റെ ബസ്സ്
പറഞ്ഞോണ്ട് അവൾ ഓടി
‘ടീ … പിത്തക്കാടി പറഞ്ഞു തീർന്നില്ലെടി
അവൻ ഉറക്കെ പറഞ്ഞു ‘

തൻ്റെ വീട്ടിൽ പോയി പറയെടാ
നിക്കെടി അവിടെ അവൻ അവളുടെ അടുത്തേക്ക് നീങ്ങി

അവൻ അടുത്തേക്കു വരുന്നതു കണ്ടിട്ട്
നീ പോടാ ചൊറിത്തവളേ അതും പറഞ്ഞവൾ മുന്നോട്ട് ഓടി

സാരി നനഞ്ഞ് ഒട്ടിയിരിക്കുന്നതിനാൽ ഓടാനും കഴിയുന്നില്ല.
ഓരോരോ മാരണങ്ങൾ വന്നു കേറിക്കോളും കാലത്തു തൊട്ടു ശകുനപ്പിഴയാണല്ലോ

അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കിക്കൊണ്ട് മഴ നനഞ്ഞ് അവിടെ നില്പ്പുണ്ട്.

കൈ കൊണ്ട് പിന്നെ കണ്ടോളാം എന്നു കാണിച്ചിട്ട് അവൻ ഓട്ടോയിൽ കയറി ഓട്ടോ അവിടിട്ട് തിരിച്ച് ഓടിച്ച്പോയി

അവൻ്റെ ഓട്ടോയുടെ പേര് അപ്പോഴാണവൾ ശ്രദ്ധിച്ചത്….ലൂസീഫർ….

മേരി മാതയിലെ ഹോണടി കേട്ട് അവൾ തിരിഞ്ഞു നോക്കി. സ്ഥിരം കയറുന്നതു കൊണ്ട് ഡ്രൈവർ സുരേഷ് അവളെ കണ്ടിട്ട് ഹോണടിച്ചതാണ്

എന്തോന്ന് സ്വപ്നം കണ്ടോണ്ടു നടക്കുവാ
കേറുന്നെങ്കിൽ കേറ് മാധവൻ വരുന്നതിന് മുൻപ് സ്റ്റാൻഡ് വിടേണ്ടതാ കിളി അവളെ നോക്കി പറഞ്ഞു.

മാധവൻ 8.45ന് വരുന്ന ബസ്സാണ്
പുതിയ സാരി കൊള്ളാട്ടോ കിളിയുടെ പുശ്ചം സാരിയിലുള്ള ചെളിയും വെള്ളവും കണ്ടിട്ടാണ് അവളും മുഖത്ത് നല്ല മ്ലേച്ഛം ഫിറ്റ് ചെയ്തു.

സ്കൂൾ കുട്ടികൾ കോളേജ് സ്റ്റുഡൻ്റ്സ് ജോലിക്കാർ ആകപ്പാടെ ബസിനകത്ത് തൃശൂർ പൂരത്തിനുള്ള തിരക്ക് എങ്കിലും കിളിയുടെ സ്ഥിരം ഡയലോഗ് മുന്നോട്ട് നീങ്ങി നില്ക്ക് ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട്

ഈ പൊട്ടനെങ്ങാനും ഫുട്ബോൾ ഗ്രൗണ്ട് കണ്ടിട്ടുണ്ടാകുമോ മെസ്സിയെങ്ങാനും കേട്ടാല് ഈ കൂശ്മാണ്ടത്തെ നിലത്തടിച്ചേനെ
കല്യാണി ആത്മഗതിച്ചു.

ഇത് കല്യാണി വയസ്സ് ഇരുപത്തിമൂന്ന് മേലേപ്പാട് വിശ്വനാഥൻ്റേയും സുമംഗലയുടേയും മകൾ .ഇളയത് ഒന്നുകൂടി ഉണ്ട് പത്തിൽ പഠിക്കുന്ന കാർത്ത്യായനി പേരിൽ വൻ അഴിമതി നടന്നു എന്നാണ് അവൾ പറയുന്നത്

ഒന്നു നിവർന്നു നിന്ന് സംസാരിക്കാൻ പോലും പറ്റാത്ത കാലത്ത് തൻ്റെ അനുവാദമില്ലാതെ പഴഞ്ചൻ പേരിട്ടു. ചതി വൻ ചതി അവൾ പേര് സ്വയം ചുരുക്കി കാത്തു എന്നാക്കി

ബസ് നിർത്തിയതും കല്യാണി വേഗം ഇറങ്ങി റോഡ് ക്രോസ് ചെയ്ത് S&S ആർക്കേഡിലേക്ക് നടന്നു അവിടെയാണ് സുലഭം സൂപ്പർമാർക്കറ്റ് അവൾ അങ്ങോട്ട് വച്ചു പിടിച്ചു

ആകെ നനഞ്ഞല്ലോ കൊച്ചേ സെക്യൂരിറ്റി അയ്യപ്പൻ ചേട്ടനാണ് അൻപത് വയസ്സോളം പ്രായമുണ്ട്.

സാറും ചേച്ചിയും എത്തിയോ
ഇല്ല പുറപ്പെട്ടിട്ടുണ്ട്.
കല്യാണി നോക്കുമ്പോൾ സെയിലിൽ നില്ക്കുന്നവർ എത്തിയിട്ടുണ്ട്

കല്യാണിയേ …. എത്തിയോ
ങാ…. ചേച്ചി ഇപ്പോൾ വന്നതേയുള്ളൂ.
ഇവിടുത്തെ കാൻ്റീനിൽ നിൽക്കുന്ന ചേച്ചിയാണ് മാലതി

കല്യണിക്കുള്ള സ്പെഷ്യൽ എത്തിയല്ലോ അയ്യപ്പൻ പറഞ്ഞിട്ട് കല്യാണിയെ നോക്കി ചിരിച്ചു.
ഒന്നു പോയേ അയ്യപ്പാ ഈ കട്ടനാണോ സ്പെഷ്യൽ മാലതി കളിയാക്കി

പിന്നല്ലാണ്ട് കല്യാണിക്ക് മാത്രം കാപ്പിപ്പൊടിയിൽ ഉലുവ വറുത്ത് പൊടിച്ചിട്ട്
എന്നാ മണവും രുചിയുമാണെന്നോ ആ കാപ്പിക്ക്

അതല്ലേ അയ്യപ്പേട്ടാ കാലത്തെ എൻ്റെ എനർജി ഡ്രിങ്ക്. സംസാരത്തിനിടയിൽ കാറിൻ്റെ ഹോണടി കേട്ടതും
അയ്യപ്പേട്ടാ സാറിൻ്റെ കാറെത്തിയെന്നു തോന്നുന്നു.
എന്നാ ശരി ഞാനങ്ങോട്ടു ചെല്ലട്ടെ
അയ്യപ്പൻ പോയതും

ഈറൻ തുണിയോടെ നില്ക്കുന്ന അവളെ മാലതി ശ്രദ്ധിച്ചു. കടലോളം ദുഖം ഒളിപ്പിച്ച് നടക്കുന്ന കൊച്ച്.

ഈ ഇത്തിരിയില്ലാത്ത കൊച്ചിന് ഇതൊക്കെ എങ്ങനെ അതിജീവിക്കാൻ സാധിച്ചു.

കട്ടൻ കുടിക്കുന്നതിനിടയിൽ കല്യാണിേ നോക്കുമ്പോൾ തന്നെ നോക്കി ദുഖത്തിൻ്റെ എക്സ്പ്രഷൻസ് ഇട്ട് നിൽക്കുന്ന മാലതിയേയാണ് കണ്ടത്

മതി മാലതിക്കുട്ടി നമ്മളെ വായിനോക്കിയത്
പോയി പണിയെടുത്താട്ടെ….

പോടി എന്നാലിനി ഉച്ചയ്ക്ക് കാണാം മാലതി പോയി കല്യാണി സിസ്റ്റം ഓൺ ചെയ്തു.

എസ് ആൻഡ് എസ് ഗ്രൂപ്പിൻ്റെ എംഡി സേതുനാഥ് കയറി വന്നപ്പോൾ കല്യാണി സീറ്റിൽ നിന്നെഴുന്നേറ്റ് നമസ്തേ പറഞ്ഞു

നല്ല വെളുത്ത നിറമുള്ള ചെറിയ കഷണ്ടിയുള്ള സേതുനാഥിന് ഏകദേശം അൻപത്തി അഞ്ച് വയസ്സ് പ്രായുണ്ട്.

നല്ല ഐശ്വര്യമുള്ള മുഖം

ആ മുഖത്ത് എന്നും കാണുന്നൊരു ശാന്തതയില്ലായിരുന്നു.

കല്യാണി ഞാൻ മുകളിലുള്ള ഓഫീസിൽ കാണും എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിക്ക്.

സാർ എന്തെങ്കിലും പ്രോബ്ളം ഉണ്ടോ സാർ വറീഡ് ആണല്ലോ
കല്യാണിക്കുട്ടി ദുഖം ഇല്ലാത്ത ആരേലും ഉണ്ടോ

എനിക്കും നീലക്കും ഉണ്ട് ഒരു ദുഖം
അത് പുത്രനിൽ നിന്നാണെന്നു മാത്രം
കല്യാണിക്ക് വിഷമം ആയി സേതുനാഥ് സാറും നീലാബരി മാഡവും നല്ല മനുഷ്യരാണ്

ജോലിക്ക് നില്ക്കുന്ന സ്റ്റാഫുകളെ കുടുംബത്തിലെ അംഗങ്ങളേപ്പോലെയാണ് കാണുന്നത് അവർക്കിങ്ങനെ സാറിൻ്റെ മകൻ വിദേശത്താണെന്ന് അറിയാം
അവൾ ചിന്തിച്ചിരിക്കുന്നതു കണ്ടിട്ട്

ങാ… താൻ അതൊന്നും ഓർക്കണ്ട ഉരലുചെന്ന് മദ്ധളത്തോട് പറഞ്ഞതു പോലുണ്ട് സേതുനാഥ് ചിരിക്കാൻ വിഫലശ്രമം നടത്തി
സാർ മുകളിലേനിലയിലേക്ക് പോയി

കല്യാണിയെ കൂടാതെ മൂന്ന് പേരു കൂടിയുണ്ട് ബില്ലിങ് സെക്ഷനില് അനീഷും ക്രിസ്റ്റിയും ഗൗതമിയും
കസ്റ്റമേഴ്സ് വന്നുകൊണ്ടിരുന്നു.

ഉച്ചയോടെ തിരക്കല്പ്പം കുറഞ്ഞത്

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മാലതിയും വന്നു.ക്രിസ്റ്റിയും ഗൗതമിയും കല്യാണിയും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്

ഒന്നോ രണ്ടോ കസ്റ്റമേഴ്സ് ഇടയ്ക്ക് വരുന്നതു കൊണ്ട് ബില്ലിങിൽ അനീഷുണ്ടായിരുന്നു

മാലതി അമ്മേ സേതുനാഥ് സാറിനെ വർഷങ്ങളായി അറിയുന്നതല്ലേ
എന്താണ് സാറിൻ്റെ മകനുമായുള്ള പ്രശ്‌നം

എനിക്കറിയില്ല കൊച്ചേ
ആ കൊച്ചൻ്റെ പഠിത്തമെല്ലാം വിദേശത്തായിരുന്നു. സാറിൻ്റെ ഇളയ കുട്ടിയുടെ മരണത്തോടെയാ നാട്ടിലെത്തിയത്

എന്തോ അസുഖം മൂലമാണ് കുട്ടി മരിച്ചത്

സാറിൻ്റെ മോനിപ്പോഴും വിദേശത്താണല്ലേ

അല്ല അടുത്ത കാലത്ത് നാട്ടിലെത്തിയിട്ടുണ്ട്

നിങ്ങളെന്താ കോടീശ്വരൻ കളിക്കുവാണോ ക്രിസ്റ്റി ചൂടിലായി.

ഇവിടെ മനുഷ്യൻ്റെ വയറ്റിൽ പാണ്ടിമേളം അപ്പോഴാ അവരുടെ കിന്നാരം
കല്യാണി ഇലപ്പൊതി അഴിച്ചു ഉള്ളിത്തിയലും ചമ്മന്തിയുമായിരുന്നു വിഭവം
തുറന്നതുമല്ല ഗൗതമിയും ക്രിസ്റ്റീയും കൂടി ചാടീവിണു

വേറൊന്നിനുമല്ല തേങ്ങയും വറ്റൽമുളകും തീക്കനലിൽ ചുട്ട് ഇത്തിരി പുളിയും ചുവന്നുള്ളിയും ഉപ്പും ചേർത്ത് അരകല്ലിൽ അരച്ചെടുത്താൽ കുറച്ച്
തൈരും ഉണ്ടേൽ പിന്നൊന്നും വേണ്ട ചോറിന് കുശാൽ

മാലതി ചേച്ചിയുടെ സ്പെഷ്യൽ ഇടിച്ചക്കത്തോരൻ ഉണ്ടായിരുന്നു.

കല്യാണി ഈ ലോകത്തങ്ങും അല്ലായിരുന്നു.എന്നതാടി വീട്ടിലെന്തെങ്കിലും പ്രശ്നമുണ്ടോ
ഗൗതമിയുടെ ചോദ്യം കേട്ട് ഒന്നു ചിരിച്ചു

ആ വീട്ടിലുള്ള ഏറ്റവും വലിയ പ്രശ്നം ഞാനാടീ
ഒഴിപ്പിച്ചു വിട്ടാലും പിന്നെയും വീട്ടുകാർക്ക് ബാധ്യതയായി.
അവളുടെ കണ്ണു നിറഞ്ഞു

കൊച്ചേ ചോറിനു മുന്നിൽ കണ്ണുനിറയരുത്.
നീ ആർക്കാ ബാധ്യത നിൻ്റെ വീടിൻ്റെ അടുപ്പു പുകയണമെങ്കിൽ നീ തന്നെ കഷ്ടപ്പെടണം കണ്ണ് തുടയ്ക്ക് മാലതി കണ്ണുരുട്ടി

എങ്കിലും അവളുടെ അവസ്ഥയിൽ സങ്കടം തോന്നി
പഠിച്ചോണ്ടിരുന്ന കൊച്ചിനെ പിടിച്ച് കെട്ടിച്ചു.

വീടും സ്ഥലവും സഹകരണ ബാങ്കിൽ പണയം വച്ചും കല്യാണിയെ അറപ്പുരയിൽ രാജീവന് വിവാഹം കഴിച്ചു കൊടുത്തു ഒരു വർഷത്തെ ജീവിതം കൊണ്ട് ഒരു ജന്മത്തെ ക്രൂരത അവനിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നു.

വിവാഹം വേർപെടുത്തി ഒരു വർഷത്തോളം വീടിനുള്ളിൽ ഒതുങ്ങി കൂടീ
ആസ്മ രോഗിയായ അച്ഛന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു കെട്ടിച്ചു വിട്ട മകൾ ബന്ധം ഉപേക്ഷിച്ച് വീട്ടിൽ വന്നു നിന്നത്

അച്ഛനും അസുഖം കൂടി വന്നതോടെ ജോലിക്ക് പോകാതെയായി. ബാങ്കിലെ ലോൺ മുടങ്ങി കാത്തുവിൻ്റെ സ്കൂളിൽ പോക്കും മുടങ്ങുമെന്ന സ്ഥിതിയിലെത്തി വീട് പട്ടിണിയിലേക്ക് കടക്കുന്നതും കണ്ടോണ്ടിരിക്കാൻ സാധിക്കാതെ കല്യാണി ജോലി അന്വേഷിച്ചിറങ്ങി.

ബന്ധുക്കളും അയൽപക്കത്തുള്ളവരും പരിഹാസവാക്കുകൾ ഉതിർത്തു
സ്വഭാവദൂഷ്യം കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചതാണെന്നൊക്കെ പറഞ്ഞു.

ബന്ധുക്കൾ തങ്ങളുടെ പെൺകുട്ടികൾ കല്യാണിയോട് മിണ്ടുന്നത് വിലക്കി അവർക്കും സ്വഭാവദൂഷ്യം പകർന്നാലോ
ആദ്യമൊക്കെ നൊമ്പരം തോന്നിയെങ്കിലും

വീടിൻ്റെ അവസ്ഥ മാറണമെങ്കിൽ എന്തും സഹിച്ച് ‘ജോലിക്ക് പോയെങ്കിലേ കഴിയുള്ളു എന്ന ‘ സ്ഥിതിയിലെത്തി പിന്നീട് ഒന്നും ഗൗനിക്കാതെ ജോലിക്കിറങ്ങി

സത്യത്തിൽ ജോലിക്കിറങ്ങിയപ്പോൾ മനസ്സിലായത് ഒന്നാണ് പെൺകുട്ടികൾക്ക് വിവാഹമല്ല അത്യാവശ്യം നല്ല വിദ്യാഭ്യാസവും ഒരു ജോലിയുമാണ്

ഇന്നിപ്പോൾ വർഷം ഒന്നു കഴിഞ്ഞു ജോലിക്കിവിടെ കയറിയിട്ട് ഒരു മകളെപ്പോലെയാണ് സേതുനാഥൻ സാറും നിലാംബരി മാഡവും അവളെ കാണുന്നത്.

ഉച്ചയ്ക്കു ശേഷവും നല്ല തിരക്കാണ് അഞ്ചു മണിയായപ്പോൾ അവൾ ഇറങ്ങാനായി സിസ്റ്റം ഓഫ് ചെയ്തു. ലേഡീസിന് അഞ്ചു മണി വരെ ജോലിയുള്ളു.

അവൾ ബാഗെടുത്തു വരുമ്പോഴേക്കും എന്തൊക്കെയോ തകർന്നുടയുന്ന ശബ്ദം കേട്ടു .
ബേക്കറി സെക്ഷനിൽ നിന്ന് ഒരാൾ റാക്കിൽ വച്ചിരിക്കുന്ന സാധനങ്ങളൊക്കെ വലിച്ചെറിയുകയാണ്.

നശിക്കട്ടെ എല്ലാം…..
എന്തൊക്കെയോ അവ്യക്തമായി പുലമ്പുന്നുണ്ട് നന്നായി മദ്യപിച്ചിട്ടുണ്ട് മുഖം കാണാൻ സാധിക്കുന്നില്ല

അവൾക്ക് ദേഷ്യം തോന്നി കള്ളുകുടിയനൊക്കെ ഇതിനകത്തെന്തു കാര്യം
ഈ അയ്യപ്പൻ ചേട്ടനെന്തെടുക്കുവാരുന്നു അനീഷും ക്രിസ്റ്റിയുമൊക്കെ വായിനോക്കി നില്പ്പുണ്ട് ഇവരെന്താ ഇവനെയൊക്കെ പ്രോത്സാഹിപ്പിക്കുകയാണോ

ഇതൊക്കെ കണ്ടു നില്ക്കാൻ കല്യാണിക്കായില്ല.
എടോ നിർത്തെടോ
താനെന്തൊക്കെയാ ഈ കാണിക്കുന്നെ
അതാരാ പുതിയ അവതാരം പറഞ്ഞോണ്ട് അവൻ ശബ്ദം കേട്ടടുത്തേക്ക് തിരിഞ്ഞു

ഇയാൾ…. കാലത്തു കണ്ട ഒട്ടോക്കാരൻ അല്ലേ……ലൂസീഫർ
കല്യാണി മനസ്സിലോർത്തു
തനിക്കെന്താടോ ഇവിടെ കാര്യം
കല്യാണി അവനോടു ദേഷ്യപ്പെട്ടു.

യ്യോ… ഇതാര് വടയക്ഷിയോ
ഒന്നു പോടി അവളു വന്നേക്കുന്നു എന്ന മര്യാദ പഠിപ്പിക്കാൻ അവൻ്റെ സംസാരം കുഴയുന്നുണ്ടായിരുന്നു.

തൻ്റെ വീട്ടീന്നു കൊണ്ടുവന്നതാണോടാ ഇതൊക്കെ പൊട്ടിക്കാൻ
വീട്….. പൊട്ടിക്കൽ…അവൻ പുശ്ചത്തിൽ ചിറി കോട്ടി

ഹോർലിക്സ് ബോട്ടിൽ എടുത്തിട്ട്
പോടി അല്ലെങ്കിൽ നിൻ്റെ തലക്കിട്ട് പൊട്ടിക്കും
നിന്നെ എന്തിനു പറായാനാ നിൻ്റെയൊക്കെ വീട്ടീലിരിക്കുന്നവരെ പറഞ്ഞാൽ മതി

പറഞ്ഞു തീർന്നതുമല്ല അവൻ അവളുടെ കരണത്തിട്ട് ഒന്ന് കൊടുത്തു. നീ നൈസായിട്ട് തന്തയ്ക്കു വിളിച്ചതാ അല്ലേ അതങ്ങു സുഖിച്ചു. പക്ഷേ മോള് കുറച്ചു അടങ്ങ്
എൻ്റെ നെഞ്ചത്ത് കയറി തുള്ളാതെ

അവളൊന്ന് ആടീയുലഞ്ഞു

ടാ കാലാ….അവൾ കവിളും പൊത്തി ഇരുന്നു പോയി
സൂര്യാ നിർത്തിക്കോ നിനക്കെന്തും ചെയ്യാം പക്ഷേ എൻ്റെ സ്റ്റാഫുകളുടെ ശരീരത്തിൽ കൈവച്ചാൽ അതങ്ങ് ക്ഷമിക്കാൻ എനിക്കാവില്ല’

സേതുനാഥ് കല്യാണിയെ പിടിച്ചെഴുന്നേല്പ്പിച്ചു. സോറി കല്യാണി ഇതെൻ്റെ മകനാണ് സൂര്യതേജസ്സ്
ഇവനു വേണ്ടി കല്യാണിയോട് ഞാൻ ക്ഷമ ചോദിക്കുന്നു.

തുടരും