Saturday, April 27, 2024
Novel

രുദ്രാക്ഷ : ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

പിറ്റേന്ന് രുദ്ര ഓഫീസിൽ എത്തുമ്പോൾ തനിക്കുനേരെ നടന്നു വരുന്ന സിദ്ധുവിനെയാണ് കണ്ടത്. മനസ്സിൽ അടക്കിവച്ചിരിക്കുന്ന കോപമെല്ലാം ആർത്തിരമ്പി പുറത്തേയ്ക്ക് വമിക്കുമെന്നപോലെ അവളുടെ മുഖം ചുവന്നു. കണ്ണുകളിൽ പകയുടെ ചുവപ്പ് രാശി തെളിഞ്ഞു.

ഇതുകണ്ട സിദ്ധുവിന്റെ മുഖം ചുളിഞ്ഞു. കാര്യമെന്താണെന്ന് മനസ്സിലായില്ലെങ്കിലും രുദ്രയുടെ ഇങ്ങനൊരു ഭാവം അവന് അന്യമായിരുന്നു.

രുദ്രയ്ക്ക് സിദ്ധുവിനെ കണ്ടപ്പോഴുള്ള ഭാവമാറ്റം അകത്തേക്ക് വരികയായിരുന്ന സഞ്ജു ശ്രദ്ധിച്ചു. ഇവിടെ വച്ചൊരു പ്രശ്നമുണ്ടായാൽ അത് സിദ്ധുവിനെ മാത്രമല്ല രുദ്രയെയും ദ്രുവാസിനെയും ഒരുപോലെ ബാധിക്കുമെന്നവൻ മനസ്സിലാക്കി. കാരണം കസ്റ്റമേഴ്സ് ഡിസൈനേഴ്സിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഹേയ്.. രുദ്രൂ ദേ.. അവിടെ മേധാ ഗ്രൂപ്പിന്റെ ലോഡ് വന്നിട്ടുണ്ട് കേട്ടോ. നമ്മൾ ഓർഡർ ചെയ്ത മെറ്റീരിയൽസ് എല്ലാം ഉണ്ടോയെന്ന് ചെക്ക് ചെയ്യുന്നുണ്ട് രാഹുൽ. നീ കൂടി ഒന്ന് വന്ന് മെറ്റീരിയൽ ക്വാളിറ്റി ചെക്ക് ചെയ്തു നോക്ക്.

സഞ്ജുവിന്റെ വാക്കുകൾ രുദ്രയെ സിദ്ധുവിൽ നിന്നുള്ള നോട്ടം മാറ്റുവാൻ സഹായിച്ചു.

സഞ്ജു രുദ്രയുടെ കൈയിൽ പിടിച്ചുകൊണ്ട് മെറ്റീരിയൽ ചെക്ക് ചെയ്യനായി പോയി.

രുദ്രയുടെ കൈയിൽ അമർന്നിരുന്ന സഞ്ജുവിന്റെ കൈകൾ കാണുന്തോറും സിദ്ധുവിന്റെ മുഖം വലിഞ്ഞു മുറുകി.

ഉച്ചയോടടുപ്പിച്ചാണ് സി ഇ ഒ വരുന്നുണ്ടെന്ന അറിയിപ്പ് ഓഫീസ് സ്റ്റാഫുകൾക്ക് ലഭിച്ചത്. അതാരാണെന്ന് അറിയുവാനുള്ള വ്യഗ്രതയിലായിരുന്നു സിദ്ധുവും.

അകത്തേക്ക് വന്ന ആളിനെ സ്റ്റാഫുകൾ ചേർന്ന് സ്വീകരിക്കുന്നത് അവൻ പിന്നിൽ നിന്നും കണ്ടു. മുൻപിൽ എല്ലാവരും നിൽക്കുന്നതിനാൽ മുഖം കാണാൻ അവന് സാധിച്ചില്ല. സ്വീകരണത്തിന് ശേഷം സ്റ്റാഫുകൾ ഓരോരുത്തരായി അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി.

അച്ഛാ.. എന്ന രുദ്രയുടെ വിളിയോടൊപ്പം അയാളുടെ കരവലയങ്ങൾക്കുള്ളിൽ അവളൊതുങ്ങി കഴിഞ്ഞിരുന്നു. ആ മുഖം കണ്ട സിദ്ധു ശക്തമായി ഞെട്ടി.
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. ചെറിയച്ഛൻ..

അവന്റെ മുൻപിൽ വന്നുനിന്ന രുദ്രയുടെ ചുണ്ടിലൊരു പുഞ്ചിരി തങ്ങിനിന്നു.

മിസ്റ്റർ സിദ്ധാർഥ്‌ മീറ്റ് ഔർ സി ഇ ഒ മിസ്റ്റർ നരൻ നമ്പ്യാർ.
അയാളുടെ മുഖത്ത് നോക്കാൻ ശക്തിയില്ലാതെ അവൻ തലതാഴ്ത്തി.

എനിക്കറിയാം എന്റെ മുഖത്തേക്ക് നോക്കാൻ നിനക്കാകില്ല. കാരണം നീ ചെയ്തതൊക്കെ നിനക്ക് നന്നായറിയാമല്ലോ അല്ലേ സിദ്ധാർഥ്‌.. കടുപ്പിച്ച സ്വരത്തിൽ പറഞ്ഞുകൊണ്ട് നരൻ നമ്പ്യാർ അകത്തേക്ക് നടന്നു. പിന്നാലെ പുച്ഛം കലർന്നൊരു ചിരിയോടെ സഞ്ജുവും.

* * *

തന്റെ അമ്മയെ കാണാൻ വന്നത് സിദ്ധുവിന്റെ അച്ഛൻ നാരായണൻ ആണെന്ന് അന്ന് അമ്മയുടെ ഡയറിയിൽ നിന്നും മനസ്സിലായതാണ്.
അന്ന് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയശേഷം അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിൽ ജീവിക്കാമെന്ന ഉറപ്പോടുകൂടിയാണ് വീട്ടിലെത്തിയതും. മുന്നോട്ടൊരു വരുമാനമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന യാഥാർഥ്യം പൂർണ്ണമായും തകർന്നിരുന്ന അവസ്ഥയിലും തനിക്ക് മനസ്സിലായി.
ബി എസ് സി വരെയുള്ള സർട്ടിഫിക്കറ്റ്സ് ആണ് ആകെ കൈയിലുണ്ടായിരുന്നതും.
ഒടുവിൽ ടെലികാളർ ആയി ഒരു കമ്പനിയിൽ താൽക്കാലികമായി കയറിപ്പറ്റി. അവിടുത്തെ മാഡത്തിന് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ തന്നിൽ മതിപ്പുണ്ടായി.
അങ്ങനെയിരിക്കെ മാഡത്തിന്റെ മകളുടെ ഇരുപതാം പിറന്നാളിന്റെ കാര്യം സംസാരിക്കുന്നതിന്റെ ഇടയിലാണ് പിറന്നാളിന് മകൾക്കുവേണ്ടി ഡിസൈനർ വെയർ വേണമെന്നുള്ള തീരുമാനം അറിഞ്ഞത്. ഞാനൊന്ന് ശ്രമിക്കട്ടെ എന്ന് മാഡത്തോട് സംസാരിക്കുമ്പോൾ അതിശയമായിരുന്നു മാഡത്തിന്.
മാഡം പറഞ്ഞ കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് താൻ ഡിസൈൻ ചെയ്ത റോയൽ ബ്ലൂവും സിൽവർ വർക്കുമടങ്ങിയ ഗൗൺ മാഡത്തിനും ബർത്ത്ഡേ ഫങ്‌ഷന് വന്നവർക്കും ഒരുപാട് ഇഷ്ടമായി. അങ്ങനെ ചെറിയ ചെറിയ വർക്കുകൾ കിട്ടിത്തുടങ്ങി. മാഡം മുഖേനയാണ്
ആദ്യമായി സഞ്ജുവിനെ കാണുന്നതും. അവരുടെ കമ്പനിയുടെ ഡിസൈനർ ആകാമോയെന്ന ജോബ് ഓഫറുമായി എത്തിയ റെപ്രസെന്ററ്റീവ്. അങ്ങനെ അവിടം മുതലുള്ള സൗഹൃദമാണ്. ആ കമ്പനിയുടെ ഓണർ ആയിരുന്നു സിദ്ധുവിന്റെ ചെറിയച്ഛൻ നരൻ നമ്പ്യാർ. ഒടുവിൽ താനാരാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം പറഞ്ഞത് താനറിയാത്ത സിദ്ധുവിനെ പറ്റിയായിരുന്നു.

കുട്ടിക്കാലം മുതലേ വാശിക്കാരനായ സിദ്ധുവിനെപ്പറ്റി. അനിയത്തിയുടെ മരണം പാടേ തളർത്തിയ സിദ്ധുവിനെ അറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു വേദന പൊട്ടിമുളച്ചു.
ബന്ധുക്കളുടെ വീട്ടിൽ നിന്നും വന്നപ്പോൾ സിദ്ധു ആകെ മാറിപ്പോയിരുന്നു.
എന്നാൽ അച്ഛന്റെയും അമ്മയുടെയും പൊരുത്തക്കേടുകൾ നിറഞ്ഞ ദാമ്പത്യം കണ്ടു വളർന്നാൽ അവന്റെ മനസ്സ് ഉലഞ്ഞുപോകുമെന്ന അവരുടെ ഭയമായിരുന്നു അവനെ തറവാട്ടിലേക്ക് മാറ്റി നിർത്തിയത്.
ഒടുവിൽ മകൻ പ്ലസ് ടു കഴിഞ്ഞ് വരുന്നെന്നറിഞ്ഞപ്പോൾ അവർ തമ്മിലൊരു ധാരണയിലെത്തി. മകന് വേണ്ടി ഒരു വീട്ടിൽ കഴിയാമെന്ന്.
ഒടുവിൽ ഭാര്യയുടെ മരണവും സിദ്ധുവിന്റെ ലഹരി ഉപയോഗവും നാരായണിനെ ആകെ അസ്വസ്ഥമാക്കി.
കഴിയുന്നതും അവനെ തടയാൻ നോക്കിയെങ്കിലും അവൻ അയാളെ അകറ്റി നിർത്തുകയാണുണ്ടായതും. മദ്യപിച്ച് ലക്കുകെട്ട് വന്ന ഒരു രാത്രി മകൻ അച്ഛനെ അടിച്ചു. എന്നിട്ടുമയാൾ അവിടെ തുടർന്നു.
ഒടുവിൽ മകന്റെ അവഗണന താങ്ങാൻ കഴിയാതെ അയാൾ വീട് വിട്ടിറങ്ങി.
അതിനുശേഷമാണ് അവൻ രുദ്രയെ വിവാഹം കഴിക്കുന്നതും.
എങ്ങനെയോ രുദ്രയോടുള്ള സിദ്ധുവിന്റെ പെരുമാറ്റം മനസ്സിലാക്കി
രുദ്രയുടെ അമ്മയുടെ അടുത്ത് മകന്റെ സ്വഭാവം സൂചിപ്പിച്ച് മടങ്ങിയതിന്റെ മൂന്നാo നാൾ അവൻ അയാളെ അന്വേഷിച്ച് പോയി.
പിറ്റേന്ന് വിഷം കഴിച്ച് മരിച്ച നിലയിൽ നാരായണനെ കണ്ടെത്തി.
സിദ്ധുവിനെ അറിയിച്ചുവെങ്കിലും അവൻ താല്പര്യം കാണിച്ചില്ല. മകന്റെ കൈകൊണ്ട് ചിത കത്തിക്കണമെന്ന ഒരച്ഛന്റെ അവകാശം അവൻ അച്ഛന് പാടേ നിഷേധിച്ചു.

***********

നരൻ നമ്പ്യാരുടെ വിളിയാണ് അവളെ ഓർമ്മകളിൽ നിന്നും മോചിപ്പിച്ചത്.

അന്ന് വൈകുന്നേരം അവർ മൂന്നുപേരും രുദ്രയുടെ വീട്ടിൽ ഒത്തുചേർന്നു.

ഇല്ലച്ഛാ.. എനിക്കൊരിക്കലും
സിദ്ധുവിനോട് പൊറുക്കാനാകില്ല. എന്റെ കഴുത്തിൽ താലി ചാർത്തി എന്നിലെ ഭാര്യയോട് അയാൾ ചെയ്ത വൃത്തികേടുകളും ദ്രോഹവുമെല്ലാം ഞാൻ ക്ഷമിക്കാം. എന്നാൽ ഈ ലോകത്തേക്ക് ഞാൻ കൊണ്ട് വരേണ്ട എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയതും എനിക്ക് ജന്മം തന്ന എന്റെ അമ്മയെ കൊന്നതും അവനെപ്പോലൊരു നീചന് ജന്മം നൽകിയ സ്വന്തം അച്ഛനെ കൊന്നവനോടും ഞാൻ ക്ഷമിക്കില്ല. അവൻ ജീവിച്ചിരുന്നാൽ അവന്റെ ഭ്രാന്ത്‌ കാരണം ഇനിയും എനിക്ക് നഷ്ടങ്ങളുണ്ടായേക്കും.. അവൻ നഷ്ടപ്പെടുത്തും ഇനിയും എനിക്ക് വേണ്ടി നിലകൊള്ളുന്ന എന്റെ പ്രിയപ്പെട്ടവരെ.. പറഞ്ഞു നിർത്തിയ അവളുടെ മിഴികൾ ചെന്നവസാനിച്ചത് സഞ്ജുവിന്റെ മുഖത്തായിരുന്നു.

എന്നാൽ അവനത് കണ്ടില്ല.

എനിക്ക് അച്ഛന്റെ സമ്മതം മാത്രം മതി. ജ്യേഷ്ഠന്റെ മകനോടുള്ള സ്നേഹo ഇപ്പോഴുമുണ്ടോ. അച്ഛനെന്ന് വിളിക്കാൻ അനുവാദം തന്ന അന്നുമുതൽ സ്വന്തം അച്ഛനായി മാത്രമേ കണ്ടിട്ടുള്ളൂ.
അച്ഛൻ ആലോചിച്ച് മറുപടി തന്നാൽ മതി.
രുദ്ര ഉറച്ച സ്വരത്തിൽ പറഞ്ഞു നിർത്തി.

അവനോടെനിക്ക് ഇഷ്ടമായിരുന്നു മോളേ. എന്നാൽ സിദ്ധി മോളുടെ മരണശേഷമാണ് എല്ലാം മാറിമറിഞ്ഞത്.
അവന്റെ അമ്മയും അച്ഛനും ഒരുപോലെ തെറ്റുകാരാണ് അവനിങ്ങനെ ആയതിൽ.
എന്റെ ജ്യേഷ്ഠന്റെ മരണത്തിന് പിന്നിൽ അവനാണെന്ന് എനിക്ക് ഉറപ്പാണ്.
എല്ലാവർക്കും അവൻ നഷ്ടങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളൂ. എങ്കിലും കൊല്ലുകയെന്നൊക്കെ പറഞ്ഞാൽ.. നരൻ നിർത്തി.

നിയമത്തിന്റെ വഴിയേ അവനെ വിട്ടാൽ അവൻ അർഹിക്കുന്ന ശിക്ഷ അവന് കിട്ടുമോ അച്ഛാ..
അവൻ ഒരിക്കൽ ജയിലിലായപ്പോൾ അവന്റെ ബിസിനസ്സ് തകർന്നു. എന്ന് കരുതി അവന്റെ ബന്ധങ്ങളിൽ ചിലതൊക്കെ ഇപ്പോഴും കാണില്ലേ.
അവന്റെ കൈയിൽ എട്ടുലക്ഷം എടുക്കാനില്ലാത്തത് കൊണ്ടല്ല അവനിപ്പോഴും കമ്പനിയിൽ തുടരുന്നതെന്ന് എനിക്ക് വ്യക്തമായറിയാം. ഇനിയുo എന്റെ കണ്മുന്നിൽ നിന്നും അകന്നാൽ ഞാൻ അവനെ ഒഴിവാക്കുമെന്ന അവന്റെ ഭയം. സഞ്ജു എന്റെ കൂടെയുള്ളത് കൊണ്ടുള്ള അവന്റെ സംശയം ഇതൊക്കെയാണ് അത്രയും അപമാനം സഹിച്ചും അവനവിടെ നിൽക്കുന്നതിന്റെ കാരണം.

അവൻ എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയ കാരണത്താൽ അവൻ പുച്ഛിച്ച പെണ്ണ് എന്താണെന്ന് അവനെ മനസ്സിലാക്കുവാൻ.. നഷ്ടപ്പെട്ടതിന്റെ വേദന അവന് മനസ്സിലാക്കിക്കാൻ ഒക്കെയാണ് ഞാനവന് അവിടെ ജോലി നൽകിയത്. എന്നാൽ അവനെക്കുറിച്ച് അറിയുന്തോറും വെറുപ്പും കൂടിവന്നു.അവൻ ജയിലിലായാലും അവനെ രക്ഷിക്കാൻ ആരെങ്കിലും കാണും. എന്റെ ജീവിതത്തിൽ ഒരു കരിനിഴലായ്‌ അവനെന്നും ഉണ്ടാകുകയും ചെയ്യും. രുദ്ര സംശയത്തോടെ തിരക്കി.

സഞ്ജു അപ്പോഴും തിരക്കിട്ട ചിന്തകളിലായിരുന്നു.

പിറ്റേന്ന് രാവിലെ എഴുന്നേൽക്കാൻ രുദ്ര വൈകി. ഫോണിന്റെ ശബ്ദമാണവളെ ഉണർത്തിയത്. കൈയെത്തി ഫോണെടുത്ത് ചെവിയോട് ചേർത്തു.
മറുവശത്ത് നിന്ന് കേട്ട വാർത്ത രുദ്രയെ പൂർണ്ണമായും തകർത്തെറിയാൻ തക്ക കഴിവുള്ളതായിരുന്നു. അവളുടെ കൈയിൽ നിന്നും ഫോൺ ഊർന്ന് നിലത്തുവീണു.

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 8

രുദ്രാക്ഷ : PART 9

രുദ്രാക്ഷ : PART 10

രുദ്രാക്ഷ : PART 11

രുദ്രാക്ഷ : PART 12