Friday, April 26, 2024
Novel

ഹരിബാല : ഭാഗം 15

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

അജിത്തേട്ടനായിരുന്നു അത്…എനിക്കെന്തോ അദ്ദേഹത്തെ ഇപ്പോൾ കാണുമ്പോൾ തന്നെ ഒരു വല്ലായ്മയാണ്…പക്ഷെ വിച്ചുവെട്ടന്റെ അടുത്ത കൂട്ടുകാരനായതുകൊണ്ട് തന്നെ എനിക്കൊന്നും പറയാൻ കഴിയില്ലല്ലോ…

എന്നെ കാണുമ്പോഴൊക്കെ ഒത്തിരി അടുപ്പം കാണിക്കുന്നു..ഇന്നലെ രാവിലെ വീട്ടിൽ വന്നിരുന്നുവെങ്കിലും ഞാൻ നോക്കാനെ പോയില്ല…അതുകൊണ്ടായിരിക്കും ഇന്നലെ പുള്ളി ഫോണിൽ വീണ്ടും വിളിച്ചത്…

മനസ്സിൽ അവനെ ചീത്ത പറഞ്ഞുകൊണ്ടവൾ അവനെ കണ്ടിട്ടേയില്ല എന്നുള്ള രീതിയിൽ പോകാൻ തുടങ്ങി…

“ഇന്ദു…”
അവൻ അവളെ പുറകിൽ നിന്നും വിളിച്ചു..

“എന്താ അജിത്തേട്ടാ?”

“അത്..മോളെ..നിനക്ക് എന്നെ കാണുമ്പോൾ അഭിമുഖീകരിക്കാൻ എന്തോ ബുദ്ധിമുട്ടുള്ളതായി എനിക്ക് തോന്നി..അതൊന്ന് നേരിൽ കണ്ട് സംസാരിക്കാൻ വന്നതാ…”

“അ.. അങ്ങനെയൊന്നുമില്ല ചേട്ടാ..”

“വേണ്ട മോളെ..എനിക്ക് കണ്ടാൽ മനസ്സിലാകും…ഞാൻ നിന്നെ ഒരു അനിയത്തിയുടെ സ്ഥാനത്തെ കണ്ടിട്ടുള്ളു..അതുകൊണ്ടാണ് നിന്നെപ്പറ്റി കൂടെക്കൂടെ അന്വേഷിക്കുന്നത്..”

“അയ്യോ.ചേട്ടാ…അതൊന്നും കുഴപ്പമില്ല ..ഇങ്ങനെ ഒരാങ്ങളയെ കിട്ടുന്നതിൽ സന്തോഷം മാത്രേ ഉള്ളു…
അപ്പൊ ഒരു ദിവസം വീട്ടിലേക്ക് വാ..ഞാൻ പോകുന്നു..നേരം വൈകി..”

അവൾ പതിയെ നടന്നു…നടക്കുന്ന വഴിയിലെല്ലാം ഒരു ആശ്വാസം അവലിടെ മുഖത്ത് നിഴലിച്ചിരുന്നു…ക്രൂരമായ രണ്ട് കണ്ണുകൾ തനിക്കു പിന്നാലെ ഉണ്ടെന്നറിയാതെ..

അവൾ വീട്ടിലെത്തി…വൈകുന്നേരം ഓരോ കാര്യങ്ങൾ ഒരുക്കാനായി അമ്മയെ സഹായിച്ചു…
അങ്ങനെ രാത്രി ഊണ് കഴിച്ചതിനു ശേഷം അച്ഛനും അമ്മയും ഏടത്തിയും ആയി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മുകളിൽ മുറിയിൽ നിന്നും ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്..അത് ഹരിയേട്ടനായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു..

ഞാൻ നല്ല സ്പീഡിൽ ആണ് ഓടിയത്..എന്റെ ഓട്ടം കണ്ട് ബാക്കിയുള്ളവർ പുറകിൽ ഇരുന്നുകൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു…

ഹലോ… ഒരൽപ്പം കിതപ്പോടെ അവൾ ഫോൺ എടുത്തു..

“എന്താടോ..തന്നെക്കൊണ്ട് അവിടെ ജോലി ചെയ്യിപ്പിക്കുവാർന്നോ ‘അമ്മ?”
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു…
അവിടെ ചെന്നതിനു ശേഷം ആകെ ഒരു തവണയെ അവളെ വിളിച്ചിരുന്നുള്ളൂ..എങ്കിൽ പോലും അവളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് അവനെ അച്ഛനും അമ്മയും വിളിച്ച് സൂചിപ്പിച്ചിരുന്നു…

“ഒന്നു പോയേ ഏട്ടാ..ഞാൻ ഫോൺ ബെല്ലടിച്ചത് കേട്ടപ്പോൾ ഓടി വന്നതാ..”

“ഓഹോ…അപ്പൊ മഞ്ഞുരുകിത്തുടങ്ങിയോ..”

“എ.. അത്…..”

“അയ്യോ..ഒന്നും.പറയണ്ടായെ..അവിടെ എന്തുണ്ട് വിശേഷം…നീ എപ്പോഴ എത്തിയെ?”

“രാവിലെ തന്നെ എത്തി ഏട്ടാ..
പിന്നെ അവിടുത്തെ കാര്യം എന്തായി?
കമ്പനി കാര്യങ്ങളൊക്കെ ശെരിയായോ?”

“ശെരിയായിക്കൊണ്ടിരിക്കുന്നു മോളെ”

“മ്മ്….”

“പിന്നെ..എഡോ…എനിക്കൊരു കാര്യം പറയാനുണ്ട്…”

“എന്താ ഏട്ടാ…”

“അത് വേറൊന്നുമല്ല….തന്റെ മുടങ്ങിപ്പോയ പഠനം ഞാൻ ഇടപെട്ട് ശെരിയാക്കിയിട്ടുണ്ട്… വീട്ടിൽ നിന്നും ഒരു പതിനഞ്ച് കിലോമീറ്റർ അകലെ ഉള്ളൊരു കോളേജ് ആണ്..പക്ഷെ അവിടുത്തെ സർട്ടിഫിക്കറ്റിന് നല്ല വിലയുണ്ട്..അപ്പൊ രണ്ടാഴ്ചയ്ക്ക് ശേഷം ഏട്ടന്റെ ഇന്ദൂട്ടി കോളേജിൽ …….”

“ഏട്ടൻ ഇപ്പൊ എന്നെ എന്താ വിളിച്ചെ…”

“അവൻ എന്തോ അബദ്ധം പറ്റിയ രീതിയിൽ നാവു കടിച്ചു..ഇത്രയും നാൾ അബദ്ധത്തിൽ പോലും നാവിൽ വരാതെ കടിഞ്ഞാണിട്ടുബന്ധിച്ച ആ പേര് തന്റെ നാവിൽ നിന്ന് തന്നെ ഉതിർന്നു വീണു എന്നവന് മനസ്സിലായി…

“എ.. എന്ത് വിളിച്ചൂന്ന്…നീ എന്താ ഈ പറയുന്നത് ബാലെ..ഓരോരോ തോന്നലുകൾ..
അപ്പൊ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ…
ആ…കോളജ്…അത് തന്നെ..
അപ്പൊ രണ്ടാഴ്ചയ്ക്ക് ശേഷം മോള് കോളേജിൽ പോകാൻ തയ്യാറായിക്കോ കേട്ടോ….മൂന്നാമത്തെ സെം ആണ്..തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു..ഇപ്പൊ എന്തോ രണ്ടാഴ്ചത്തേക്ക് അവിടെ അവധി ആണ്…അപ്പോൾ അതിനു ശേഷം ചേർന്നോളാനാണ് പറഞ്ഞിരിക്കുന്നത്..
അച്ഛനോട് ഞാൻ നാളെ സൂചിപ്പിക്കാം..നാളെത്തന്നെ നിന്റെ വീട്ടിൽ പോയി സർട്ടിഫിക്കറ്റ്സ് ഒക്കെ എടുക്കണം…എന്നിട്ട് കോളേജിൽ പോകണം…അവിടെ ഓഫീസ് വർക്കിങ് ആണ്..എല്ലാം നാളെത്തന്നെ ശെരിയാക്കണം… കേട്ടോ..”

“ഏട്ടാ..അത്…വേണോ…എനിക്ക് ഇനി പഠിക്കേണ്ട… എനിക്ക് ഒരു നല്ല കുടുംബിനിയായി…ഏട്ടന്റെ ഭാര്യയായി കഴിഞ്ഞാൽ മതി…”

അത് പറഞ്ഞപ്പോൾ തന്റെ നെഞ്ചു കലങ്ങിയതുപോലെ അവൾക്ക് തോന്നി..പക്ഷെ തലേന്ന് രാത്രി വിച്ചുവേട്ടന് നല്കിയ ഉറപ്പിനെക്കുറിച്ചോർത്തപ്പോൾ തന്റെ ഇനിമുതലുള്ള നല്ലപാതി ഹരിയാണെന്നുള്ള കാര്യം അവൾ മനസ്സിൽ കൊത്തി വയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..

“കുടുംബിനി ഒക്കെ നമുക്ക് ആകാം.. പക്ഷെ ഇപ്പൊ മോള് പഠിക്കണം…എന്നെ ബിസിനസ്സിൽ സഹായിക്കാനുള്ളതല്ലേ”..
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

“എന്നാലും ഏട്ടാ..”

“ഒരു എന്നാലും ഇല്ല..നീ കോളേജിൽ പോകുന്നു..എന്റെ അവസാനത്തെ വാക്കണത്…
അപ്പൊ മോള് പോയി കിടന്നുറങ്…ഏട്ടൻ കിടക്കട്ടെട്ടോ…
ഗുഡ് നൈറ്റ്…ആൻഡ് ലവ് യൂ….”

അവൻ വേഗം തന്നെ ഫോൺ വച്ചു..ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ തത്തിക്കളിച്ചിരുന്നു…തന്റെ ഇന്ദൂട്ടിക്ക് വന്ന മാറ്റം അത്രയേറെ അവനെ സ്വാധീനിച്ചിരുന്നു…

ഇതേ സമയം ഇന്ദു തന്റെ കിടക്കയിൽ ഹരി തന്നെ ഇന്ദൂട്ടി എന്ന് വിളിച്ചോ ഇല്ലയോ എന്നാലോചിച്ചുകൊണ്ട് കിടക്കുകയായിരുന്നു….

★★★★★★★★★★★★★★★★★★★★

പിറ്റേന്ന് രാവിലെ ജോലിയൊക്കെ ഒതുക്കിവച്ചതിന് ശേഷം അച്ഛൻ വന്ന് പറഞ്ഞപ്പോഴാണ് വീട്ടിൽ പോയി സർട്ടിഫിക്കറ്റ്‌സ് എടുക്കുന്ന കാര്യം ഓർത്തത് തന്നെ..

ഞാൻ വേഗം തന്നെ ഒരുങ്ങി…വീട്ടിലേക്ക് പോകാനായി ഇറങ്ങി…

ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്…വിവാഹം കഴിഞ്ഞ് ഞാൻ ആദ്യമായിട്ട് ചെല്ലുന്നതുകൊണ്ട് ഹരിയേട്ടന്റെ അഭാവത്തിൽ പോലും അച്ഛനും അമ്മയും കൂടെ കുറയെ ഏറെ സാധനങ്ങൾ വീട്ടിലേക്ക് വാങ്ങിയിരുന്നു..

വീട്ടിൽ എത്തിയപ്പോഴേക്കും കണ്ടു എന്നെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ഇന്ദ്രേട്ടനെയും ഏട്ടത്തിയെയും അക്കൂട്ടനെയും (ഏട്ടന്റെ മകൻ) എന്റെ അനിയത്തിമാരെയും എല്ലാം…എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടാവണം അവരുടെയും മുഖം പ്രകാശിച്ചിരുന്നു…

ഞങ്ങൾ വീട്ടിൽ കുറയെ നേരം എല്ലാവരുമായി ചിലവഴിച്ചു…ഉച്ചയ്ക്ക് ഊണും കഴിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിയത്..വന്നിട്ട് പെട്ടന്ന് പോകുന്നതിന്റെ വിഷമം അമ്മയുടെ മുഖത്ത് കണ്ടിരുന്നു…എന്നാലും എന്റെ മാറ്റം അവർക്കും ആശ്വാസകരമായിരുന്നു…കഴിഞ്ഞ 3 വർഷങ്ങളിൽ ഞാൻ എങ്ങനെ ആയിരുന്നോ അതിനു നേർ വിപരീതമാണ് ഞാനിപ്പോൾ..ഞാൻ പഴയ ഇന്ദുവായിതുടങ്ങി എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രേട്ടൻ എന്റെ നെറുകയിൽ ചുംബിച്ചു..

വിച്ചുവേട്ടൻ മരിച്ചു കഴിഞ്ഞ് വിഷാദത്തിൽ നിന്നും കര കയറിയെങ്കിലും പണ്ട് കിലുക്കാംപെട്ടിപോലെ ചിരിച്ചു കളിച്ചുകൊണ്ടിരുന്ന ഞാൻ ഒരു മൂലയിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു..പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാർ…ആ സമയങ്ങളിലാണ് കവിതയെഴുത്ത് തുടങ്ങിയത്…അത് ഒരു പരിധിവരെ എന്റെ മനസ്സിലെ ചിന്തഭാരങ്ങളെ ആകാട്ടുവൻ സഹായിച്ചിരുന്നു…മനസ്സിലെ ചിന്തകൾ ഒരു കടലാസ് തുണ്ടിലേക്ക് വാക്കുകളാണ് അക്ഷരങ്ങളായും പകർത്തിയെഴുത്തുമ്പോൾ അത് നൽകുന്ന ആശ്വാസം മറ്റൊന്നിനും എനിക്ക് നൽകാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം….കുഞ്ഞി എന്ന പേരിൽ എന്റെ കവിതകൾ പല വാരികകളിലും അച്ചടിച്ചു വന്നിട്ടുമുണ്ടായിരുന്നു…

അച്ഛന്റെ കാല് കാറിന്റെ ബ്രേക്കിൽ അമർന്നപ്പോഴാണ് ഞാൻ കോളേജ് എത്തിയ വിവരം അറിയുന്നത് തന്നെ..

ഞാൻ വേഗം തന്നെ എന്റെ സർട്ടിഫിക്കറ്റുകളും ആയി പുറത്തിറങ്ങി..

ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്…കോളേജിന്റെ പേര് വായിച്ചപ്പോൾ തന്നെ അതിന്റെ നിലവാരം ഊഹിക്കാൻ കഴിഞ്ഞു…ഓരോ വർഷങ്ങളിലും അനേകം കുട്ടികൾക്ക് നല്ല നിലവാരമുള്ള പഠനവും കൂടാതെ ക്യാമ്പസ് പ്ലേസ്മെന്റുകൾ നടത്തി അവരുടെ ഭാവി സുരക്ഷിതമാക്കുന്ന രീതിയിൽ ജോലിയും നൽകുന്നൊരു സ്ഥാപനം…എന്റെ കൂടെ ബി.കോമിൽ ഉണ്ടായിരുന്ന രണ്ട് മൂന്ന് പേര് ഇവിടെ നിന്നും പഠിച്ചിറങ്ങി ഇപ്പോൾ മൾട്ടിനാഷനൽ കമ്പനികളിൽ ജോലി ചെയ്യുന്നു..എന്തായാലും ഹരിയേട്ടൻ എനിക്കായ് കണ്ടുപിടിച്ച സ്ഥാപനം എനിക്കിഷ്ട്ടായി.. പിന്നെ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുന്നതിലും നല്ലത് പഠിക്കുകയാണല്ലോ…

അങ്ങനെ ഞങ്ങൾ പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി. ഒരു അമ്പത് അല്ലെങ്കിൽ അമ്പത്തഞ്ച്‌ വയസ്സ് പ്രായം തോന്നിക്കുന്ന സുമുഖനായ ഒരു മനുഷ്യൻ അവിടെ ഇരുന്നിരുന്നു..നെയിം ബോർഡിൽ നിന്നും അദ്ദേഹത്തിന്റെ പേര് രാമകൃഷ്ണ അയ്യർ ആണെന്ന് മനസ്സിലാക്കി…അപ്പോഴേക്കും അച്ഛൻ സംസാരിച്ചു തുടങ്ങിയിരുന്നു…

“ഗുഡ് ആഫ്റ്റർനൂണ് സാർ…”

“ഗുഡ് ആഫ്റ്റർനൂൺ.ഞാൻ രാമകൃഷ്ണ അയ്യർ…എല്ലാവരും അയ്യർ സാർ എന്ന് വിളിക്കും…നിങ്ങൾ ഇരിക്കു..”

“സർ..ഞാൻ ഹരിയുടെ അച്ഛൻ…”

“ഓഹ്.. മിസ്സിസ് ഹരിയുടെ കാര്യം അല്ലെ…ഇതാണോ ആൾ…”

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു..അദ്ദേഹം സർട്ടിഫിക്കറ്റുകൾ അടങ്ങിയ ആ ഫയൽ എന്റെ കയ്യിൽ നിന്നും വാങ്ങി..

“ഹും… ഇന്ദുബാല അല്ലെ…നല്ല ബ്രില്യന്റ് ആണല്ലോ..എന്തുപറ്റി പഠനം പാതിവഴിയിൽ മുടക്കാൻ…”

എനിക്ക് പെട്ടന്ന്.എന്ത് പറയണം എന്ന് കിട്ടിയില്ല..വിച്ചുവെട്ടന്റെ മുഖമാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്…ഈ റെ അവസ്ഥ മനസ്സിലാക്കിയിട്ടാകണം അച്ഛൻ.വേഗം എനിക് ചിക്കൻ പോക്‌സ് വന്നു എന്നും അതിനു ശേഷം.ഒരു ആക്സിഡന്റ് വന്ന് എന്റെ കൈ ഫ്രാക്ചർ ആയി എന്നൊക്കെ പറഞ്ഞു…അത് അദ്ദേഹം വിശ്വസിച്ച മട്ടാണ്… എനിക്കതൊരു ആശ്വാസവും….

അദ്ദേഹം അപ്പോൾ തന്നെ H.O.D യെ പോയി കാണാൻ പറഞ്ഞുകൊണ്ട് ആ സർട്ടിഫിക്കറ്റുകൾ മടക്കി തന്നു..

ഞങ്ങൾ H.O.D യെ കണ്ടിട്ട് തിരിച്ചിറങ്ങുമ്പോൾ എനിക്കെതിരെ വരുന്ന ആളെ കണ്ട് ഞാൻ സ്തബ്ധയായി..എന്റെ കണ്ണുകൾ നിറഞ്ഞു..എന്റെ കൈകൾ അമ്മയുടെ കയ്യിൽ പിടിമുറുക്കി….

(തുടരും..)

 

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14