സുൽത്താൻ അൽ നെയാദി ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും
ദുബായ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറ് മാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനായി സുൽത്താൻ അൽ നെയാദി മാറും. 2023ൽ ആരംഭിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമാണ് അൽ-നയാദി. യു.എ.ഇ.യുടെ ബഹിരാകാശ ദൗത്യത്തിലെ നാഴികക്കല്ലാണിത്. ദീർഘകാല ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന 11-ാമത്തെ രാജ്യമായി യു.എ.ഇ മാറി.
Thank you for reading this post, don't forget to subscribe!ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്ന സുൽത്താൻ അൽ നയാദിക്ക് യു.എ.ഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസകൾ നേർന്നു. യു.എ.ഇ.യുടെ ഉയർന്നുവരുന്ന ബഹിരാകാശ പദ്ധതിയുടെ ശക്തമായ അടിത്തറയിലാണ് ഈ ചരിത്രം നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നയാദിയുടെ നേട്ടത്തിൽ അഭിമാനം പങ്കിട്ടു. നമ്മുടെ യുവത യുഎഇയുടെ ശിരസ്സ് വാനോളം ഉയർത്തിയതായി ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.