Friday, April 26, 2024
Novel

നിവേദ്യം : ഭാഗം 6

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

“ഡിൽവാലെ പുച് ദേനേ ചാ…..” അവസാനത്തെ ആശ്രയം ആയിരുന്നു വെങ്കി അളിയൻ. അത് ഇങ്ങനെയും ആയി. മിഷൻ ശ്രീഹരി ദേവനാരായണൻ എന്ന വന്മരം വീണു. പകരം ഇനി എന്ത് എന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് സമയം ആറുമണി കഴിഞ്ഞ കാര്യം ഓർത്തത്. എൻടിആർ പതിവ് പോലെ മസിൽ ഉരുട്ടി കയറ്റാൻ പോയിരുന്നു. ഇനിയും സമയം വൈകിയാൽ എന്റെ ശ്രീദേവിയമ്മ അമ്മായിയമ്മ ആകും. അതുകൊണ്ട് വേഗം എഴുന്നേറ്റ് താഴേക്ക് ചെന്നു. അപ്പുവും ചിന്നുവും വീട്ടിലേക്ക് മടങ്ങി.

കുറെ എന്തൊക്കെയോ വാങ്ങി കൊടുത്താണ് വിട്ടത്. ഇന്നും നാലഞ്ചു വീടുകളിൽ വിരുന്നിന് പോയി. പോകുമ്പോഴും വരുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എൻടിആർ സ്ഥായീ ഭാവത്തിൽ ആണ്. ഇന്നലത്തെ ഇൻവെസ്റ്റിഗേഷൻ തുടങ്ങിയതിന്റെ ശേഷം ഇതാണ് അവസ്ഥ. അതുകൊണ്ട് എനിക്കത്ര വിഷമം ഒന്നും തോന്നിയില്ല. ഇതിനിടെ ഞാൻ ഒരു കാര്യം കൂടി ശ്രദ്ധിച്ചു: കണവൻ അച്ഛനോട് തീരെ സംസാരിക്കാറില്ല. അമ്മയോടും അപൂർവമായി മാത്രമാൻ സംസാരം.

എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന് സാരം. “മൂന്നരയുടെ ഫ്ളൈറ്റിന് ഞാൻ യൂഎസിലേക്ക് പോകുകയാണ്” അത്താഴം കഴിക്കുന്നതിനിടെ ഹരിയേട്ടൻ പ്രഖ്യാപിച്ചു. ഞാൻ ഞെട്ടി മുഖമുയർത്തി നോക്കി. ഞാൻ മാത്രം അല്ല, അച്ഛനും ശ്രീദേവിയമ്മയും ഞെട്ടി ഇരിക്കുകയാണ്. “ഹരി മോനെ നീ.. നീയെന്താ ഇത്ര വേഗം പോകുന്നത്?” “എനിക്ക് പോണം അച്ഛാ.. അവിടെ ജോലി ഒരുപാട് പെൻഡിങ് ആണ്. പോകാതെ പറ്റില്ല” “എന്നാലും മോനെ… കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച ആകുന്നല്ലേയുള്ളൂ” അച്ഛൻ വീണ്ടും പറയുന്നത് കണ്ടപ്പോൾ ആൾക്ക് ദേഷ്യം വന്നെന്ന് തോന്നുന്നു: “ഞാൻ പറഞ്ഞിട്ടാണോ കല്യാണം നടത്തിയത്? എന്റെ സമ്മതം ചോദിച്ചിട്ടാണോ?

എന്നെ എന്തു പറഞ്ഞാണ് വിളിച്ചു വരുത്തിയത് എന്ന് അറിയാമല്ലോ..?” ഹരിയേട്ടൻ പ്ളേറ്റ് തട്ടിയെറിഞ്ഞു എഴുന്നേറ്റ് പോയി. പ്ളേറ്റിന് പിന്നെ വീണ് നല്ല ശീലം ഉള്ളതുകൊണ്ട് പൊട്ടിയില്ല. അച്ഛന്റെയും ശ്രീദേവിയമ്മയുടേയും മുഖം വിളറുന്നത് കണ്ടു. “നമുക്ക് മോളേയും കൂടി കൂടെ വിട്ടാലോ ഏട്ടാ?” അമ്മ ചോദിക്കുന്നു. ഞാൻ പ്രതീക്ഷയോടെ അച്ഛനെ നോക്കി. “അതെങ്ങാനാ ദേവി? ഇവൾക്ക് കോളേജിൽ അഡ്മിഷൻ എടുത്തു വച്ചിരിക്കുകയല്ലേ അവൻ.” അപ്പോൾ പഠിക്കാൻ വിട്ടത് എന്നോടുള്ള സ്നേഹം കൊണ്ടല്ല, ആ പേരും പറഞ്ഞു പോകുമ്പോൾ കൂടെ കൊണ്ടുപോകാതിരിക്കാൻ ആണ്.

കണ്ണുകൾ അനുസരണയില്ലാതെ നിറയുന്നത് മനസിലായപ്പോൾ ഞാൻ വേഗം പ്ളേറ്റ് കഴുകാൻ എഴുന്നേറ്റ് പോയി. അമ്മ പുറകെ വന്നു. “മോളെ അവൻ….” “സാരമില്ല അമ്മേ. ഒരാഴ്ച കൊണ്ട് ഭാര്യയെ പ്രേമിക്കുന്നതൊക്കെ കഥയിൽ മാത്രമേ നടക്കൂ എന്നെനിക്ക് മനസിലായി. പോയാലും ഇവിടേക്ക് തന്നെയല്ലേ ഹരിയേട്ടൻ വരുന്നത്. നമുക്ക് നോക്കാം…” അമ്മയുടെ മുഖം ഇരുണ്ടു തന്നെ ഇരുന്നു. “ആ പോയ കടന്നലിന്റെ കുത്ത് സ്ഥിരം കിട്ടാറുള്ളതല്ലേ? പിന്നെന്താ ഇത്ര വിഷമം?” “മോളെ ഞങ്ങളാണ് നിന്നെ കൂടി ഇതിലേക്ക്…” ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അമ്മയെ ചേർത്തുപിടിച്ചു.

“അതുകൊണ്ട് എനിക് നന്മ മാത്രമേ ഉണ്ടായിട്ടുള്ളൂ. ശ്രീദേവിയമ്മ ഇങ്ങനെ കവിയൂർ പൊന്നമ്മ ആകാതെ..” അമ്മയുടെ മൂഡ് ഒന്ന് ഓക്കേ ആയെന്ന് കണ്ടപ്പോൾ ഞാൻ മുകളിലേക്ക് പോയി. “കോളേജിൽ കല്യാണം കഴിഞ്ഞതാണ് എന്നൊന്നും പറയാൻ നിൽക്കേണ്ട. ഇവിടുത്തെ റിലേറ്റിവ് ആണെന്ന് മാത്രം പറഞ്ഞാൽ മതി. മനസിലായോ?” ഞാൻ തലയാട്ടി. പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ചെറിയ ബാഗും കൊണ്ട് ഹരിയേട്ടൻ പോകുന്നത് കണ്ടു. ടേബിളിൽ ഒരു എറ്റിഎം കാർഡും ഒരു പേപ്പറിൽ പിൻ നമ്പറും വച്ചിട്ടുണ്ടായിരുന്നു.

പണം കൊണ്ട് എല്ലാം ആകും എന്നാണ് ആളുടെ വിശ്വാസം. ഞാൻ അത് ഡ്രോയിൽ തന്നെ വച്ചു. പദ്മാവതിയമ്മയുടെ സ്വഭാവം ആണെങ്കിലും ഒരാഴ്ച ഈ മുറിയിൽ ഒരുമിച്ചു കഴിഞ്ഞതാണ്. ഹരിയേട്ടൻ പോയപ്പോൾ എന്തോ ഒരു ശൂന്യത. പെട്ടന്ന് ഒറ്റക്കായത് പോലെ. ആ മനുഷ്യനെ ഞാൻ സ്നേഹിച്ചിരുന്നുവോ? അതോ കഴുത്തിൽ കിടക്കുന്ന ഈ താലിയോടുള്ള സ്നേഹം ആണോ അത്..? ഒന്നും മനസിലാകുന്നില്ലല്ലോ കണ്ണാ… പിറ്റേന്ന് ഞാൻ കോളേജിൽ പോകാൻ റെഡിയായി. ഡ്രസും വാച്ചും മുതൽ കോസ്മെറ്റിക്‌സ് വരെ ബ്രാൻഡഡ് ആണ്. ഇപ്പോൾ എന്നെ കണ്ടാൽ ഏതോ വല്യ വീട്ടിലെ കുട്ടി ആണെന്നേ തോന്നൂ.

എൻടിആർ എത്തിയോ എന്തോ. ആരും ഒന്നും പറയുന്നത് കേട്ടില്ല. എത്തി കഴിയുമ്പോ വിളിക്കുമായിരിക്കും. ബാഗും വാട്ടർ ബോട്ടിലും ലഞ്ച് ബോക്സും ഒക്കെ ഷോപ്പിംഗ് മഹാമഹത്തിന് വാങ്ങിയിരുന്നു. ഊണ് പാക്ക് ചെയ്ത് എടുത്താണ് ഇറങ്ങിയത്. “മോള് റെഡിയായി അല്ലേ. നമുക്ക് ഒരുമിച്ച് ഇറങ്ങാം കേട്ടോ. അശോകൻ ഇപ്പോ വരും” അച്ഛൻ പറഞ്ഞു. അശോകൻ ചേട്ടൻ ഇവിടുത്തെ ഫുൾ ടൈം ഡ്രൈവർ ആണ്. പാർട്ട് ടൈം ആയി സുബിൻ എന്നൊരാൾ കൂടിയുണ്ട്. സെക്യൂരിറ്റി കൃഷ്ണേട്ടൻ. പിന്നെ ലതിക ചേച്ചിയുടെ ഹസ്ബൻഡ് രാജൻ. ആളാണ് ഇവിടുത്തെ ഓൾ ഇൻ ഓൾ.

ആൾ സ്വയം വിളിക്കുന്നത് “രായൻ” എന്നാണ്. പറഞ്ഞപോലെ അശോകൻ ചേട്ടൻ എത്തി. ഈശ്വരാ. പോർഷെയിൽ ആണോ ഞാൻ കോളേജിൽ പോകുന്നത്? വണ്ടിയിൽ കയറിയിരിക്കുമ്പോൾ അകാരണമായ ഒരു ഭയം എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. എൻടിആറിന്റെ അസാനിദ്യം ആണോ വലിയൊരു കോളേജിലേക്ക് പോകുന്നതിൽ ഉള്ള പേടിയാണോ അതോ അശുഭമായത് എന്തോ സംഭവിക്കാൻ പോകുന്നു എന്നാണോ? കണ്ണാ… കൈവിടല്ലേ എന്നെ.. കോളേജിൽ എത്തി ജോയിൻ ചെയ്യാനുള്ള ഫോർമാലിറ്റിസ് എല്ലാം കഴിഞ്ഞാണ് അച്ഛൻ പോയത്. ക്ലാസ് കഴിയുമ്പോ അശോകൻ ചേട്ടനെ വിളിക്കാൻ പറഞ്ഞു.

വല്യ വണ്ടിയിൽ ഒക്കെ വന്നിറങ്ങിയത് കൊണ്ട് ഞാനൊരു കോടീശ്വരി ആണെന്ന് കോളേജിൽ പലരും തെറ്റിദ്ധരിച്ചു. ഞാനാണെങ്കിൽ അത് തിരുത്താനും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. അമ്മയുടെ സഹോദരൻ ആണ് ദേവച്ഛൻ എന്നാണ് എല്ലാവരോടും പറഞ്ഞത്. ഞാൻ അവിടെയാണ് താമസം എന്നും. പടവലവും പാവലും കൃഷി ചെയ്യുന്ന പാവം ആഭിജാത്യത്തിനെ എനിക്ക് കാലടിയിലെ ഒരു മിൽ മുതലാളി ആക്കേണ്ടി വന്നു. വല്ലാതെ കുറ്റബോധം തോന്നി. ആളെ വിളിച്ചു കാര്യം പറഞ്ഞു. “നിന്റെ കഥയിൽ എങ്കിലും ഞാനൊരു കാശുകാരൻ ആകട്ടെടി” എന്നാണ് ആൾ പറയുന്നത്.

എനിക്ക് കരച്ചിലും ചിരിയും ഒരുപോലെ വന്നു. രണ്ടുമൂന്ന് കുട്ടികളുമായി കമ്പനിയായി. ചിഞ്ചു എന്നു വിളിക്കുന്ന വിസ്മയ, ബിനൂപ്, പിന്നെ ശരണ്യ. ആദ്യത്തെ ദിവസം ആയതുകൊണ്ട് ഐസ് ബ്രെക്കിങ് സെക്ഷനും ഇൻഡക്ഷൻ ക്ലാസുകളും ഒക്കെ ആയിരുന്നു. ഇനി അങ്ങോട്ട് ഒരാഴ്ച ഇതൊക്കെ തന്നെ ആയിരിക്കും. ഒരു ലൈമിന് ഇവിടെ അൻപത് രൂപയാണ് വില. കണ്ണാ.. പാവങ്ങൾ ഇവിടെങ്ങനെ കഴിഞ്ഞു കൂടും? പറഞ്ഞത് പോലെ പാവപ്പെട്ട കുട്ടികൾ ആരും തന്നെ ഇവിടെയില്ല കേട്ടോ. എല്ലാം അത്യാവശ്യം നല്ല സാംമ്പത്തികമുള്ള വീടുകളിലെ സന്തതികൾ ആണ്.

പഠനവും വീടും ഒക്കെയായി രണ്ടു മാസം വളരെ വേഗത്തിൽ കടന്നുപോയി. മസിലളിയൻ എന്നെ ഇതിനിടയിൽ ഒരിക്കൽ പോലും വിളിച്ചിട്ടില്ല. ഇടയ്ക്ക് അമ്മയെ വിളിക്കും. അമ്മമാരും അച്ചന്മാരും ഒക്കെ ചോദിക്കുമ്പോൾ എന്നും വിളിക്കാറുണ്ട് എന്നു ഞാൻ കള്ളം പറയും. എന്നും ഞാൻ ആൾക്ക് ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും അയക്കും. അവിടുത്തെ സമയം രാത്രി 8 മണിക്ക് ഫോൺ ചെയ്യും. ദൈവം സഹായിച്ചു ഇന്നുവരെ ഒരു മെസേജിന് റിപ്ലൈ വന്നിട്ടില്ല. കോളും എടുത്തിട്ടില്ല. എങ്കിലും ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എവ്റി ഡോഗ് ഹാസ് ഏ ഡേ എന്നാണല്ലോ.

കണവന്റെ തിരക്കൊക്കെ കഴിഞ്ഞ് എന്നെങ്കിലും എന്റെ കോൾ എടുക്കുന്ന ദിവസം വന്നാലോ… എങ്ങാനും ബിരിയാണി കിട്ടിയാലോ…! അങ്ങനെ എന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ഇങ്ങെത്തി. ആരോടും പറയാൻ നിന്നില്ല. രാവിലെ അമ്പലത്തിൽ പോകാം എന്നു വിചാരിച്ചു കുളിച്ചു റെഡിയായി താഴേക്ക് ചെന്നു. വാതിൽ തുറന്ന് മുറ്റത്ത് എത്തിയ ഞാൻ അവിടെ കണ്ട കാഴ്ചകണ്ടു അന്തം വിട്ടു നിന്നു. ബ്രാൻഡ് ന്യൂ ടാറ്റാ ഹാരിയർ. അതും ഫുൾ ഓപ്‌ഷൻ. എന്റെ ഫേവറിറ്റ് ബ്ലാക്ക് കളർ. അച്ഛനും അമ്മയും പുറകിൽ കൂടെ വന്നു ഹാപ്പി ബർത്ത്ഡേ പറഞ്ഞു. “ഇഷ്ടപ്പെട്ടോ ഞങ്ങളുടെ സമ്മാനം?” ഞാൻ രണ്ടാളെയും കെട്ടിപ്പിടിച്ചു. എന്നാലും എന്റെ ടാറ്റാ പ്രേമം ഇവരെങ്ങനെ അറിഞ്ഞു?

എല്ലാവരും കൂടിയാണ് അമ്പലത്തിൽ പോയത്. എന്റെ വീട്ടിലേക്കും പോയി. ഡ്രൈവിംഗ് അറിയാമെങ്കിലും ഒരു ഭയം ഉണ്ടായിരുന്നു. അച്ഛൻ ഹെല്പ് ചെയ്തു. വണ്ടി ഓടിച്ചു വന്നിറങ്ങിയ എന്നെ കണ്ട ആഭിജാത്യം അടക്കം സകലരുടെയും കിളി പോയി എന്നു പറഞ്ഞാൽ മതിയല്ലോ. എല്ലാവരും കൂടി സദ്യയൊക്കെ ഉണ്ടാക്കി അന്നവിടെ കൂടി. ശ്രീദേവിയമ്മ ആണെങ്കിൽ “ഹരി കൂടി ഉണ്ടായിരുന്നെങ്കിൽ നമുക്ക് ആഘോഷമായി നടത്താമായിരുന്നു” എന്നോട് നൂറു വട്ടം പറഞ്ഞു. ആൾ ഒന്ന് വിഷ് ചെയ്യുകയെങ്കിലും ചെയ്യും എന്നു ഞാൻ വെറുതെ പ്രതീക്ഷിച്ചിരുന്നു.

ഇനി എന്റെ ബെർത്ത്ഡേ ആണെന്ന് അറിയാതെയാണോ? വണ്ടിയുടെ ഫോട്ടോ,വണ്ടിയിൽ ചേർന്ന് നിൽക്കുന്ന ഫോട്ടോ, സദ്യയുടെയും കേക്ക് കട്ടിങ്ങിന്റെയും ഫോട്ടോ, പിന്നെ ട്രെയിൻ പോലെ വിഷ് ചെയ്തു സ്റ്റാറ്റസ് ആക്കിയ എല്ലാവരുടെയും സ്ക്രീൻഷോട്ട് ഇത്രയും എടുത്തു ഞാൻ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടു. ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോഴും വ്യൂവേഴ്‌സ് ലിസ്റ്റ് എടുത്തു നോക്കും. ഹരിയേട്ടനുമായി ചാറ്റ് ചെയ്യുകയാണ് എന്നു വിചാരിച്ചു എല്ലാവരും കളിയാക്കുന്നുണ്ടായിരുന്നു. ഞാനൊന്നും കാണുന്നും കേൾക്കുന്നും ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഹരിയേട്ടൻ സ്റ്റാറ്റസ് വ്യൂ ചെയ്തു എന്നു കണ്ടതോടെ എന്റെ ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി.

കണ്ണാ….. “Happy Birthday” അങ്ങനൊരു മെസേജ് ആണ് വന്നത്. ഫോണെടുത്തു എറിയാൻ ആണ് ആദ്യം തോന്നിയത്. എന്തിന്? ആ മനുഷ്യന്റെ ഹൃദയത്തിൽ എനിക്കൊരിടം ഇല്ല എന്ന് അറിയാവുന്നതല്ലേ. താലി കെട്ടി പോയിട്ട് രണ്ടു മാസത്തിനിടെ ജീവനോടെയുണ്ടോ എന്നറിയാൻ പോലും ഒന്നു വിളിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇപ്പോൾ ഞാനിത്ര വികാരം കൊള്ളുന്നത്? മറവത്തൂർ കനവിലെ കോര സാറിന്റെ റോൾ ആണ് മസിലളിയന്റെ ലൈഫിൽ എനിക്ക്. ഇവിടെ ഉണ്ടെന്നറിയാം പക്ഷെ കാണാൻ കഴിയുന്നില്ല. “Thanks” എന്നൊരു റിപ്ലൈ അയച്ചു. അതിന് മറുപടിയൊന്നും വന്നില്ല. ഞാൻ ഫോണെടുത്തു വച്ച് അപ്പുറത്തേക്ക് പോയി.

തുടരും

നിവേദ്യം : ഭാഗം 5