Friday, April 26, 2024
Novel

നിൻ നിഴലായ് : ഭാഗം 1

Spread the love

എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

” ഓം ഭുർ ഭുവ: സ്വ :
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹീ
ധീയോ യോ ന : പ്രചോദയാത് “

പൂജാമുറിയിൽ നിന്നും ഉയർന്നുകേട്ട ഗായത്രി മന്ത്രധ്വനികളാണ് ബാലചന്ദ്രമേനോനെ ഉണർത്തിയത്. ഇതാണ് ശ്രീമംഗലം. ഹൈകോടതി സീനിയർ അഡ്വക്കേറ്റ് ബാലചന്ദ്രമേനോന്റെ വീട്. മേനോനും ഭാര്യ ശ്രീജയും മക്കളായ അഭിജിത്തും അപർണയും മേനോന്റെ അമ്മയായ കാർത്യായനിയുമാണ് ശ്രീമംഗലത്തെ അന്തേവാസികൾ. മേനോന്റെ ഭാര്യ ശ്രീജ അധ്യാപികയും മകൻ അഭിജിത്തെന്ന അഭി എഞ്ചിനീയറും ഇളയ മകളായ അപർണ എന്ന അപ്പു MBBS രണ്ടാം വർഷ വിദ്യാർത്ഥിനിയുമാണ്.

എണീറ്റശേഷം കിടക്കയിൽ തന്നെ അല്പനേരം ഇരുന്നിട്ട് മേനോൻ പതിയെ എണീറ്റ് ബാത്‌റൂമിലേക്ക് നടന്നു. മുഖം കഴുകി പതിയെ താഴേക്ക് വരുമ്പോൾ പത്രം പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ” ദാ ബാലേട്ടാ ചായ ” പൂമുഖത്തെ കസേരയിലേക്കിരുന്ന് പത്രം നിവർത്താനൊരുങ്ങവേ പിന്നിൽ നിന്നും ശ്രീജ പറഞ്ഞു. മേനോൻ തിരിഞ്ഞുനോക്കുമ്പോൾ ആവി പാറുന്ന ചായയുമായി ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി ശ്രീജ നിൽക്കുന്നുണ്ടായിരുന്നു. അവർ കുളി കഴിഞ്ഞ് ഈറൻമുടിയിൽ ഒരു തോർത്ത്‌ കെട്ടി നെറ്റിയിൽ ഭസ്മക്കുറിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞിരുന്നു.

ശ്രീജയിൽ നിന്നും ചായ കയ്യിലേക്ക് വാങ്ങുമ്പോൾ മേനോനും ഒന്ന് പുഞ്ചിരിച്ചു. ” വിധി പത്രത്തിൽ വന്നിട്ടുണ്ടോ ബാലേട്ടാ ??? ” അരഭിത്തിയിലേക്ക് ഇരുന്നുകൊണ്ട് ശ്രീജ ചോദിച്ചു. അതിന് മറുപടി പറയാതെ ബാലചന്ദ്രമേനോൻ ധൃതിയിൽ പത്രം നിവർത്തി. അതിന്റെ ആദ്യപേജിന്റെ തലക്കെട്ടിൽ മേനോന്റെ കണ്ണുകൾ ഉടക്കി നിന്നു. ” നീതിദേവത കണ്ണുതുറന്നു ” എന്ന തലക്കെട്ടിന് താഴെയുള്ള അക്ഷരങ്ങളിലൂടെ അയാളുടെ കണ്ണുകൾ അതിവേഗത്തിൽ ചലിച്ചു. “

നീണ്ട ഏഴുവർഷത്തേ കാത്തിരുപ്പിനൊടുവിൽ സഹപാഠികളാൽ ക്രൂരമായി ബലാൽസങ്കം ചെയ്യപ്പെട്ട കോളേജ് വിദ്യാർത്ഥിനി സമീരയ്ക്ക് നീതി ലഭിച്ചു. 2012 ഫെബ്രുവരി 3 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ പിടിയിലായ ഒന്നും രണ്ടും പ്രതികളായ ശ്രീജിത്ത് ( 26 ), ആദർശ് ( 27 ) എന്നിവരെ സെക്ഷൻ 376 പ്രകാരം ഏഴുവർഷം കഠിനതടവിന് വിധിച്ചു. ” വായിച്ചുനിർത്തുമ്പോൾ മേനോനിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. ” എത്രയോ കാലം ജീവിതമുള്ള രണ്ട് കുട്ടികളാ സ്ഥിരബുദ്ധി നഷ്ടപ്പെട്ടാൽ എന്താ ചെയ്യുക.

ഇതിന്റെയൊക്കെ വീട്ടുകാരുടെ കാര്യമാണ് കഷ്ടം. ” പത്രത്തിൽ കൊടുത്തിട്ടുള്ള പ്രതികളായ ചെറുപ്പക്കാരുടെ ചിത്രം നോക്കിക്കോണ്ട് ശ്രീജ പതിയെ പറഞ്ഞു. ” അപ്പൊ ആ പെൺകുട്ടിയോഡോ ??? അതിന്റെ കാര്യം താൻ ചിന്തിച്ചോ ?? നമുക്കും ഉള്ളതല്ലേ ഒരു മോള്. അവൾക്കാണ് ഈ വിധി വന്നതെങ്കിൽ നമ്മള് സഹിക്കുമോ ??? കോടതിയിൽ ഈ കേസ് വാദിക്കുമ്പോൾ എന്റെ മുന്നിൽ നമ്മുടെ അപ്പുവിന്റെ മുഖമായിരുന്നു. ” വിദൂരതയിലേക്ക് നോക്കിയിരുന്ന് മേനോൻ പറഞ്ഞുനിർത്തി.

അപ്പോൾ ശ്രീജയും എന്തൊക്കെയോ ആലോചനകളിലായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം ശ്രീമംഗലത്തേ ഒരു ദിവസം. ” എങ്ങോട്ടാന്റപ്പൂ നീയീ നാലുകാലും പറിച്ചോടണത് ??? ” കാലത്തേ മുകളിലേക്കുള്ള പടികൾ ഓടിക്കയറുന്ന അവളെ നോക്കി പൂജാമുറിയിലേക്ക് നടക്കുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു. ” ഒന്നുല്ല മുത്തശ്ശി നേരം പോയി ഇനി ബസ്സിലങ്ങെത്തുമ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങും. അതോണ്ട് അഭിയേട്ടനോടൊന്ന് കൊണ്ടുവിടാൻ പറയട്ടെ ” ഓട്ടത്തിനിടയിൽ വിളിച്ചുപറഞ്ഞുകൊണ്ട് അവൾ മുകളിലേക്ക് ഓടി.

അപർണ മുകളിൽ അഭിജിത്തിന്റെ മുറിയിലെത്തുമ്പോൾ അവൻ ഉറക്കമുണർന്നിട്ടുണ്ടായിരുന്നില്ല. ” അഭിയേട്ടാ ഒന്നെണീക്ക് വേഗം. ” ബെഡിൽ അവനരികിലേക്കിരുന്ന് ഉറങ്ങിക്കിടക്കുന്ന അവനെ തട്ടി വിളിച്ചുകൊണ്ട് അവൾ പറഞ്ഞു. ” എന്താടീ രാവിലെ മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കില്ലേ ??? ” ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തോടെ അവൻ ചോദിച്ചു.

” സമയം പോയേട്ടാ എന്റെ പൊന്നേട്ടനല്ലേ എന്നെയൊന്ന് കോളേജിൽ കൊണ്ടുവിട് പ്ലീസ്…. ” അവനെ നോക്കി അവൾ കൊഞ്ചി. ” നീയൊന്നെണീറ്റ് പോയേ എനിക്കൊന്നും വയ്യ ” അവൻ വീണ്ടും കിടക്കാൻ ഭാവിച്ചുകൊണ്ട് പറഞ്ഞു. ” അതേ ഏട്ടാ ഞാൻ പറയാൻ മറന്നു എന്റെ കൂട്ടുകാരി അഞ്ജലിയില്ലേ ഇന്നലെ ഏട്ടനെ തിരക്കിയിരുന്നു. ഏട്ടനൊരു ചുള്ളനാണെന്നാ അവൾ പറയുന്നത് ” അപർണ പെട്ടന്ന് പറഞ്ഞു. ” ആഹാ അവളങ്ങനെ പറഞ്ഞോ എന്നാ ഞാനും വരാം കോളേജിലോട്ട് അവളെയൊന്ന് കാണുവേം ചെയ്യാല്ലോ “

” അതുശരിയാ എന്നാ ഏട്ടൻ വേഗം റെഡിയാവ് പോകാം ” അവന്റെ പറച്ചിൽ കേട്ട് സന്തോഷത്തോടെ അവൾ പറഞ്ഞു. ” അപ്പൊ ശരി പൊന്നുമോൾ പൊക്കോ ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ ” പറഞ്ഞിട്ട് അവളെ നോക്കി പല്ലിളിച്ചുകാണിച്ചിട്ട് അവൻ വീണ്ടും പുതപ്പ് വലിച്ച് തലവഴി മൂടിക്കൊണ്ട് വീണ്ടും ബെഡിലേക്ക് മറിഞ്ഞു. ” അപ്പൊ വരാമെന്ന് പറഞ്ഞതോ ??? ” ” അത് നീയെന്നെയൊന്ന് സുഖിപ്പിച്ചു പകരം ഞാനും നിന്നെയൊന്ന് സുഖിപ്പിച്ചു അത്രേയുള്ളൂ ” അവൻ പറഞ്ഞു..

അപർണ ചിണുങ്ങിക്കൊണ്ട് തറയിൽ ആഞ്ഞുചവിട്ടി. ” നിന്ന് തറ ചവിട്ടിപ്പൊളിക്കാതെ പോകാൻ നോക്കെഡീ ” പുതപ്പിനുള്ളിൽ നിന്നും അഭിജിത്ത് വിളിച്ചുപറഞ്ഞു. ” അച്ഛൻ പോയോ എന്തോ ? ” അവനെ ഏറുകണ്ണിട്ട് നോക്കിക്കൊണ്ട് അവൾ പറഞ്ഞു. ” മികച്ച തീരുമാനം അതാ നല്ലത് മോളച്ഛന്റെ കൂടെ പൊക്കോ ” അവൻ പറഞ്ഞു. ” അയ്യോ അച്ഛന്റെ കൂടെ പോകാനല്ല അഭിജിത്ത് ബാലചന്ദ്രനെന്ന അച്ഛന്റെ പൊന്നുമോന്റെ പോക്കറ്റിൽ നിന്നും കിട്ടിയ ബാറിലെ ഈ ബില്ലൊന്ന് കാണിച്ചേക്കാമെന്ന് കരുതിയിട്ടാ.

അച്ഛനൊന്ന് പുളകം കൊള്ളട്ടെ ” പറഞ്ഞിട്ട് അവൾ വേഗത്തിൽ കയ്യിലിരുന്ന തുണ്ട് പേപ്പറുമായി മുറിക്ക് പുറത്തേക്ക് നടന്നു. പെട്ടന്ന് പരവേശത്തോടെ അഭി എണീറ്റ് അവളുടെ പിന്നാലെ ഓടി . ” മോളെ അപ്പു … ചതിക്കല്ലേഡീ ” താഴേക്ക് ഓടുന്ന അവളുടെ പിന്നാലെ ഓടിക്കൊണ്ട് അഭി വിളിച്ചുപറഞ്ഞു. ” ദേ അച്ഛാ ഇതൊന്ന് നോക്കിക്കേ ” കാപ്പി കുടിച്ചുകൊണ്ടിരുന്ന ബാലചന്ദ്രന്റെ അരികിലേക്ക് ഓടുന്നതിനിടയിൽ അപർണ വിളിച്ചുപറഞ്ഞു. ” എന്താ അത് ??? ” അവളെ നോക്കി അദ്ദേഹം ചോദിച്ചു. “

യ്യോ സമയിത്രേമായില്ലേ നിനക്ക് കോളേജിൽ പോണ്ടേന്റപ്പൂസേ??? ” പെട്ടന്ന് പിന്നാലെ വന്ന അഭിജിത്ത് അവളെ വാരിയെടുത്തുകൊണ്ട് ചോദിച്ചു. ” വേണ്ട എനിക്കിത് അച്ഛനെ കാണിച്ചാൽ മതി ” അവന്റെ കയ്യിൽ കിടന്ന് കുതറിക്കൊണ്ട് അപർണ വിളിച്ചുപറഞ്ഞു. ” അതൊക്കെ പിന്നെ ഇപ്പൊ എന്റെ ചക്കരക്കുട്ടി കോളേജിൽ പോകാൻ നോക്ക് ” പറഞ്ഞുകൊണ്ട് അവളെയും കൊണ്ട് അവൻ മുകളിലേക്ക് നടന്നു. ” എടാ അഭീ അവളെ താഴെ നിർത്ത് ” അടുക്കളയിൽ നിന്നും അങ്ങോട്ട് വന്നുകൊണ്ട് ശ്രീജ പറഞ്ഞു. “

അവള് നമ്മുടെ കുഞ്ഞുവാവയല്ലേയമ്മേ ” പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് നടന്നു. ” ഇങ്ങനെ രണ്ടെണ്ണം ഇപ്പോഴും പൊടിക്കുഞ്ഞുങ്ങളാണെന്നാ രണ്ടിന്റെയും വിചാരം. ” തലക്ക് കൈ വച്ചുകൊണ്ട് ശ്രീജ പറഞ്ഞു. അതുകേട്ട് ബാലചന്ദ്രനും ചിരിച്ചു. എട്ടുമണിയോടെ ബാലചന്ദ്രനും ശ്രീജയും കാറിലും അഭിജിത്തും അപർണയും ബൈക്കിലുമായി ശ്രീമംഗലത്തിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. ” റ്റാറ്റാ…. ” കോളേജിന് മുന്നിലെത്തി ബൈക്കിൽ നിന്നിറങ്ങുമ്പോൾ ചിരിയോടെ അപർണ പറഞ്ഞു. “

റ്റാറ്റയല്ല ബിർല പോടീ കുളംകലക്കീ ” പറഞ്ഞുകൊണ്ട് അവൻ ബൈക്ക് മുന്നോട്ടെടുത്ത് പോകുന്നത് നോക്കിനിന്ന അവൾക്ക് ചിരി പൊട്ടി. ” നീയെന്തുവാഡീ ഒറ്റക്ക് നിന്ന് ചിരിക്കുന്നത് ??? ” പെട്ടന്ന് അങ്ങോട്ട്‌ വന്ന ഗായത്രി ചോദിച്ചു. ” ഏയ് ഒന്നുല്ല നീ വാ ” അവളുടെ കയ്യും പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ അപർണ പറഞ്ഞു. അഭിജിത്ത് തിരികെ വന്ന് വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് തൊട്ടയൽവക്കത്തെ വീടിന് മുന്നിൽ ഒരു കാറും അതിന് പിന്നാലെ വലിയൊരു ടെമ്പോയും വന്നുനിന്നത് . “

അവിടെന്താ മുത്തശ്ശി പുതിയ വാടകക്കാര് വന്നോ ??? ” ബൈക്ക് മുറ്റത്ത്‌ വച്ച് അകത്തേക്ക് കയറുമ്പോൾ പൂമുഖത്തിരുന്നിരുന്ന മുത്തശ്ശിയോടായി അവൻ ചോദിച്ചു. ” വാടകക്കാരല്ല അവരത് വാങ്ങിച്ചു. വേണുന്റെ മോനുള്ളതായിരുന്നില്ലേ ഈ വീടും സ്ഥലവും. പുറത്തൊക്കെ ജീവിച്ചുശീലിച്ച അവനും കെട്ടിയോളും ഈ നാട്ടുമ്പുറത്തൊക്കെ വന്ന് താമസിക്കോ ???? അവരത് വിറ്റിട്ടാ അമേരിക്കക്ക് തിരിച്ചുപോയത്. ” മുത്തശ്ശി പറഞ്ഞതെല്ലാം മൂളിക്കേട്ടിട്ട് അവൻ പതിയെ അകത്തേക്ക് കയറിപ്പോയി.

അരമണിക്കൂറിനുള്ളിൽ ഓഫീസിലേക്ക് പോകാൻ റെഡിയായി അവനിറങ്ങി. വീണ്ടും ബൈക്കിൽ പുറത്തേക്ക് കടക്കുമ്പോൾ വഴിയടച്ച് ആ ലോറി കിടന്നിരുന്നു. കടന്നുപോകാനുള്ള വഴിക്കായി അവൻ തുടർച്ചയായി ഹോണടിച്ചുകൊണ്ടിരുന്നു. പെട്ടന്നാണ് അകത്തുനിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നത് . അവളുടെ സ്മൂത്ത്‌ ചെയ്ത മുടിയിഴകൾ കാറ്റിൽ പാറിക്കളിച്ചിരുന്നു. ഒരു മേക്കപ്പും ഇല്ലായിരുന്ന മുഖവും തുടുത്ത അധരങ്ങളും കണ്ട് ഒരു സ്വപ്നത്തിലെന്നവണ്ണം അവനവളെത്തന്നെ നോക്കിയിരുന്നു. ” ഇങ്ങനെ കിടന്ന് തൊള്ളകീറണ്ട ഇവിടുള്ളോർക്ക് ചെവി കേൾക്കാം. “

അവന്റെ മുന്നിൽ വന്ന് ഉച്ചത്തിൽ അവൾ പറഞ്ഞു. പെട്ടന്ന് അവളിൽത്തന്നെ ലയിച്ചിരുന്ന അഭിജിത്ത് കണ്ണുകൾ മാറ്റി. ” എനിക്കോഫീസിൽ പോണ്ടേ വഴിയിങ്ങനെ ബ്ലോക്ക്‌ ചെയ്തിട്ടാൽ ??? ” പെട്ടന്ന് സംയമനം പാലിച്ചുകൊണ്ട് അവൻ ചോദിച്ചു. ” തന്നോട് പോകണ്ടെന്ന് ഞാൻ പറഞ്ഞോ ??? ” കണ്ണുരുട്ടിക്കൊണ്ട് അവൾ ചോദിച്ചു. ” എന്റെ കുട്ടീ ഈ വണ്ടിയൊന്ന് മാറ്റാൻ പറ ഇപ്പൊത്തന്നെ ലേറ്റാണ് അതുകൊണ്ടാ. ” അവൻ വീണ്ടും പറഞ്ഞു. ” ഞാനെപ്പോഴാ ഇയാടെ കുട്ടിയായത്.???? ” അവൾ ചീറി. ” നല്ല അടക്കവുമൊതുക്കവുമുള്ള കൊച്ച് ” അഭിജിത്ത് മനസ്സിൽ പറഞ്ഞു. “

ഓ സോറി മാഡം ” അവൻ കൈകൾ കൂപ്പി പരിഹാസത്തോടെ പറഞ്ഞു. ” ആക്കിയതാണെന്ന് മനസ്സിലായി കുട്ടീം പട്ടീമൊന്നും വേണ്ട ശ്രദ്ധ അതാ എന്റെ പേര് ” ചുവന്നുതുടുത്ത മൂക്ക് വിറപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. ” പേര് കൊള്ളാം .. ” അവന്റെ ആത്മഗതം അല്പം ഉറക്കെയായിപ്പോയി. അത് കേട്ട് അവൾ വീണ്ടും ഉറഞ്ഞുതുള്ളാൻ തുടങ്ങി. ” ശ്രദ്ധ…. ” പെട്ടന്ന് പിന്നിൽ നിന്നും ഒരു വിളി കേട്ട് അവൾ തിരിഞ്ഞുനോക്കി. സാരിയൊക്കെയുടുത്ത് ഐശ്വര്യമുള്ള ഒരു സ്ത്രീ പുറത്തേക്ക് വന്നു. ” നീയകത്ത് പോ…. ” അവർ പറഞ്ഞത് കേട്ട് അവനെയൊന്നുകൂടി തിരിഞ്ഞുനോക്കിയിട്ട് അവളകത്തേക്ക് കയറിപ്പോയി. ” അവളങ്ങനാ ഒരു വായാടി .

മനസ്സിലൊന്നുമില്ല മോനൊന്നും വിചാരിക്കരുത് കേട്ടോ ” അവന്റെ അരികിലേക്ക് വന്ന് ചിരിയോടെ അവർ പറഞ്ഞു. അവനും ഒന്ന് ചിരിച്ചു. വണ്ടി മുന്നോട്ടെടുത്ത് പോകുമ്പോഴും മുന്നിൽ നിന്ന് തുള്ളി വിറയ്ക്കുന്ന ശ്രദ്ധയുടെ മുഖമായിരുന്നു അഭിജിത്തിന്റെ ഉള്ളുനിറയെ. ” നീയിങ്ങനെ വഴിനീളെ കാണുന്നവരോടൊക്കെ തല്ല് പിടിക്കാൻ നടക്കുന്നതെന്തിനാ ??? ” അകത്തേക്ക് കയറി വരുമ്പോൾ സാധനങ്ങൾ അടുക്കിപ്പറക്കിക്കോണ്ടിരുന്ന ശ്രദ്ധയോടായി സുധ ചോദിച്ചു. ” പിന്നെ അയാൾക്കെന്താ കണ്ണ് കണ്ടൂടെ ??? ” ഉച്ചത്തിൽ അവൾ ചോദിച്ചു. ” നിന്നോട് തർക്കിക്കാൻ ഞാനില്ല. “

പറഞ്ഞുകൊണ്ട് സുധ അടുക്കളയിലേക്ക് നടന്നു. ദിവസങ്ങൾ കടന്നുപോയി. ശ്രീമംഗലത്തുള്ളവരും ശ്രദ്ധയുടെ വീട്ടുകാരും തമ്മിൽ നല്ല സൗഹൃദത്തിലായി കഴിഞ്ഞിരുന്നു അപ്പൊഴേക്കും. ശ്രദ്ധ അപർണയോടൊപ്പം ശ്രീമംഗലത്തെ നിത്യ സന്ദർശകയായി മാറുകയും ചെയ്തു. പരസ്പരം കാണാറുണ്ടായിരുന്നെങ്കിലും അവളൊരിക്കൽ പോലും അഭിജിത്തിനെ മൈൻഡ് ചെയ്തിരുന്നില്ല. നേർക്ക് നേരെ കണ്ടാൽ കീരിയും പാമ്പും ആയിരുന്നുതാനും. ” ഹാപ്പി ബർത്ത്ഡേ ഏട്ടാ … “

അതിരാവിലെ തന്നെ ഉറങ്ങിക്കിടന്നിരുന്ന അഭിജിത്തിനെ വിളിച്ചുണർത്തിക്കൊണ്ട് ചിരിയോടെ അപർണ പറഞ്ഞു. അവൻ കണ്ണ് തുറന്ന് അല്പനേരം അവളെത്തന്നെ മിഴിച്ചുനോക്കിക്കിടന്നു. ” അയ്യോ എന്റെ പൊട്ടാ ഇന്നേട്ടന്റെ ബർത്ത്ഡേയാ. എണീക്കാൻ നോക്ക് ” പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു. ” അതേ ഇനിയും ഇങ്ങനെ കിടന്നാൽ ടീച്ചറമ്മ കയറി വരുമിങ്ങോട്ട്. ഏട്ടനെ വിളിച്ചെണീപ്പിച്ച് അമ്പലത്തിൽ പോകാൻ പറയാനാ എന്നെയിങ്ങോട്ട് വിട്ടത്. ” അവൾ പറഞ്ഞത് കേട്ട് അവൻ പതിയെ ബെഡിൽ നിന്നും എണീറ്റു. ” അതേ വേഗം താഴോട്ട് വന്നേക്കണേ … ” പറഞ്ഞുകൊണ്ട് അവൾ താഴേക്ക് പോയി. ഒന്ന് മൂളിയിട്ട് അഭിജിത്ത് ബാത്‌റൂമിലേക്കും കയറി.

കുളിയൊക്കെ കഴിഞ്ഞ് അവൻ താഴേക്ക് വരുമ്പോൾ ശ്രീജയും അപ്പുവും കൂടി അടുക്കളയിൽ തിരക്കിട്ട ജോലികളിലായിരുന്നു. ഞായറാഴ്ച കൂടി ആയത്കൊണ്ട് പിറന്നാൾ ചെറിയതോതിൽ ആഘോഷിക്കാൻ തന്നെയായിരുന്നു എല്ലാവരുടെയും തീരുമാനം. അഭിജിത്ത് ക്ഷേത്രത്തിലെത്തി പ്രദക്ഷിണം വച്ച് തൊഴുതുകൊണ്ടിരിക്കുമ്പോഴാണ് അകത്തേക്ക് കയറി വന്ന ശ്രദ്ധയിൽ അവന്റെ കണ്ണുകൾ പതിഞ്ഞത്. സെറ്റ് സാരിയുടുത്ത അവളെ അവനൽപ്പനേരം കണ്ണിമ വെട്ടാതെ നോക്കി നിന്നു. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം അവനിലൂടെ കടന്നുപോയി. അവളടുത്ത് വന്നതും സ്വയമറിയാതെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

തുടരും….