Wednesday, April 17, 2024
Novel

കനൽ : ഭാഗം 22

Spread the love

എഴുത്തുകാരി: Tintu Dhanoj

Thank you for reading this post, don't forget to subscribe!

തനിച്ച് കരയാൻ വേണ്ടിയാണ് അതെന്ന് എനിക്ക് മനസ്സിലായിരുന്നു.. കണ്ണേട്ടൻ നീറുകയാണ് ഓരോ നിമിഷവും,ഒരിക്കൽ പോലും പിരിഞ്ഞു നിൽക്കാൻ ആഗ്രഹിക്കാത്തവർ ,ജനിച്ചപ്പോൾ മുതൽ ഒന്നായി ജീവിച്ചവർ അവരിൽ ഒരാളാണ് ഇന്ന് എല്ലാ സ്വപ്നങ്ങളും തകർന്ന് പിരിഞ്ഞു പോയത്.. ഓർക്കും തോറും നെഞ്ചകം വിങ്ങുന്നത് ഞാൻ അറിഞ്ഞു…എനിക്ക് മാത്രമായി എന്തിനാണ് ഒരു ജീവിതം തന്നത് ദൈവമേ.. “അമ്മു നാളെ പോകാം..

ഇന്ന് വൈകിട്ട് അച്ഛൻ വരും”.മാളുവിന്റെ വാക്കുകൾ ആണ് എന്നെ ചിന്തകളിൽ നിന്നും മോചിപ്പിച്ചത്.. ഇനി അധികം സമയം ഇല്ല..ഉള്ള സമയം കിച്ചുവേട്ടന്റെ അടുത്ത് ഇരിക്കണം എന്ന് എനിക്ക് തോന്നി..അങ്ങനെ ഞാൻ അവിടെ ചെന്ന് ഇരുന്നു .”എന്നെ മാത്രം ഉപേക്ഷിച്ച് അച്ഛനും, മോളും പോയി അല്ലേ?മോള് ആണോ കിച്ചുവേട്ട?ഇത് മോള് ആണ് ഉറപ്പാണ്‌ എന്ന് ആയിരുന്നല്ലോ പറയാറ്..ആണോ?എന്നോട് ഒന്ന് മിണ്ടിക്കൂടെ?”.

“അമ്മേടെ മോൾക്ക് അച്ഛനെ മാത്രം മതിയാരുന്നവല്ലെ ?അമ്മയെ ഇഷ്ടമില്ലയിരുന്നോ അതാണോ അമ്മയെ വിളിക്കാതെ രണ്ടാളും കൂടെ പോയത്?” സംസാരിച്ചു ഇരുന്നു എപ്പഴോ ഞാൻ അവിടെ തല ചേർത്ത് കിടന്നു..ഒന്നും അറിഞ്ഞില്ല..മുഖത്ത് പതിച്ച വെള്ളത്തുള്ളികൾ ആണ് എന്നെ ഉണർത്തിയത്.. മഴ പെയ്യുന്നു..കിച്ചുവേട്ടൻ അവിടെ എവിടെയോ ഉണ്ടെന്ന് എനിക്ക് തോന്നി..മഴ അത്രയ്ക്ക് ഇഷ്ടം ആയിരുന്നല്ലോ? “നിന്റെ മേലെ സ്നേഹത്തോടെ പെയ്യുന്ന മഴത്തുള്ളികൾ ആയി ഞാൻ വരും മരിച്ചാലും പിരിയാതെ..”

കിച്ചുവേട്ടൻ എനിക്ക് തന്ന വാഗ്ദാനം ആയിരുന്നു..അത് പാലിക്കുകയാണോ ഒരു പക്ഷെ..അറിയില്ല.. “അമ്മു ഇതെന്താ ഇൗ മഴയത്ത് ഇവിടെ ?ഞാൻ എവിടെയെല്ലാം അന്വേഷിച്ചു നിന്നെ?വാ പോകാം” എന്നും പറഞ്ഞു മാളു എന്നെ എഴുന്നേൽപ്പിച്ചു.. “മാളു ഇത് വെറമൊരു മഴയല്ല എന്റെ കിച്ചുവേട്ടന്റെ സ്നേഹം ആണ്,.നിനക്ക് അറിയാമോ?ഞാൻ ഇതിൽ നനയട്ടെ..ഇല്ലേൽ ഏട്ടൻ വിഷമിക്കും”..

എന്റെ വാക്കുകൾ കേട്ട് പേടിയോടെ നോക്കുന്ന മാളുവിനേ നോക്കി ഞാൻ വീണ്ടും പറഞ്ഞു “പേടിക്കണ്ട എനിക്ക് പിന്നെയും സമനില തെറ്റിയൊന്നുമില്ല മാളു..”.. അവളൊന്നും പറയാതെ എന്നെ കൂട്ടി അകത്തേക്ക് പോയി.ചെറിയ കുട്ടികളെ എന്ന പോലെ എന്റെ തല ഒക്കെ തുടച്ചു,ബാത്റൂമിൽ ആക്കി തന്നു..”മേല് കഴുകി വാ”എന്നും പറഞ്ഞു.. ഇവളുടെ സ്നേഹത്തിന് എന്ത് ഞാൻ പകരം കൊടുക്കും എന്നോർക്കുമ്പോൾ എനിക്ക് തേങ്ങൽ അടക്കാൻ കഴിയുന്നില്ലായിരുന്നു..

രാത്രി ആയപ്പോൾ മാളുവിന്റെ അച്ഛൻ വന്നു..എന്റെ അടുത്ത് വന്നിരുന്ന് തലയിൽ തലോടി നിറഞ്ഞ മിഴികളോടെ എഴുന്നേറ്റ് പോയി..ഒന്നും മിണ്ടാൻ കഴിയുന്നില്ല എന്ന് എനിക്കും മനസ്സിലായിരുന്നു.. പതിവ് പോലെ അന്നും രാത്രി മാളു എന്റെ കൂടെ തന്നെ കിടന്നു..എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..കേട്ടു കേട്ടു ഞാൻ എപ്പഴോ ഉറങ്ങി.. പിറ്റേദിവസം രാവിലെ ഒരുങ്ങി വന്ന് അമ്മയുടെ അടുത്ത് പോയിരുന്നു..

നിറഞ്ഞൊഴുകുന്ന മിഴികൾ അല്ലാതെ വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല രണ്ടാൾക്കും..പിന്നെ ചെന്നു കണ്ണേട്ടനെ കുറെ വിളിച്ചു..പക്ഷേ വാതിൽ തുറന്നില്ല..ഞാൻ പുറത്ത് നിന്നും കരയുന്ന കേട്ടപ്പോൾ പറഞ്ഞു”അമ്മു എന്റെ അനിയത്തിക്കുട്ടി ആയിട്ട നിന്നെ ഞാൻ കണ്ടിട്ടുള്ളൂ..പൊയ്ക്കോ. എനിക്ക് കഴിയില്ല നിന്നെ യാത്ര ആക്കാൻ..പോ വേഗം” എന്ന്.. അത് കേട്ട് മറുപടി പറയാതെ കരഞ്ഞു കൊണ്ട് ഞാൻ വണ്ടിയിൽ പോയിരുന്നു..

അച്ഛൻ അവിടേക്ക് വന്ന് ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു മുത്തം തന്നിട്ട് തിരികെ നടക്കാൻ തുടങ്ങി.. “അച്ഛാ ” എന്റെ വിളി കേട്ട് അച്ഛൻ തിരിഞ്ഞു നോക്കി..”എന്റെ കിച്ചുവേട്ടനെ നോക്കണേ ,മറക്കല്ലേ,എത്ര തിരക്കായാലും”..അത് കേട്ട് ഒന്നും മിണ്ടാതെ ഒരു തേങ്ങലോടെ അച്ഛൻ നടന്നു നീങ്ങി.. താങ്ങാൻ കഴിയാത്ത വിഷമത്തോടെ ഞാൻ അവിടെ നിന്നും യാത്രയായി..ഒന്നും ഓർക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് വണ്ടിയിൽ പറ്റുന്നത്ര സമയം ഉറങ്ങി തീർത്തു…

അങ്ങനെ എപ്പഴോ വീടെത്തി..വീട്ടിലേക്ക് ചെല്ലുമ്പഴേക്കും കണ്ടു എന്നെ പ്രതീക്ഷിച്ചു നിറകണ്ണുകളോടെ കാത്തിരിക്കുന്ന അമ്മ..വീട്ടിലെത്തി പിന്നീടുള്ള ദിനങ്ങൾ എങ്ങനെ പോയെന്ന് എനിക്ക് അറിയില്ല.. അതിനിടയ്ക്ക് പലപ്പോഴും അച്ഛമ്മയുടെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു കൊണ്ടേയിരുന്നു…വീണ്ടും അമ്മയുടെ കണ്ണുനീരും,മാളുവിന്റെ ഉപദേശങ്ങളും എല്ലാം കൂടെയെന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു..

എല്ലാവരുടെയും മുന്നിൽ ധൈര്യം അഭിനയിക്കാൻ ,അവർക്കൊക്കെ വേണ്ടി ജീവിക്കാൻ ,അപ്പുവിന്റെ പഠനത്തിൽ അവനെ പ്രോത്സാഹിപ്പിക്കാൻ എല്ലാത്തിനും ഞാൻ മാറിയേ മതിയാകൂ എന്ന ബോധ്യം എന്നെ മാറാൻ അതിശക്തമായി പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.. ദിനങ്ങൾ മാസങ്ങളായും ,മാസങ്ങൾ വർഷങ്ങളായും മുന്നോട്ട് പോയി . .എല്ലാവരുടെയും നിർബന്ധം കൊണ്ട് അപ്പു മെഡിസിന് ചേരാം എന്ന് സമ്മതിച്ചു..

പക്ഷേ അപ്പോഴും ഫീസ് ആയിരുന്നു പ്രശ്നം.. കിച്ചുവേട്ടൻ അവൻറെ പേരിൽ ഇട്ട പൈസ കൊണ്ടു ആദ്യം കുറെ നാളോക്കെ പോയി..പിന്നെ ഇതൊന്നും മതിയാവില്ല എന്ന് ബോധ്യം വന്നു തുടങ്ങിയപ്പോൾ ഒരു ജോലി കൂടിയേ തീരൂ എന്ന് എനിക്ക് മനസ്സിലായി.. പക്ഷേ അപ്പോഴും എനിക്ക് ജോലി കിട്ടാൻ പ്രയാസമായിരുന്നു..മാനസികനില ഒരിക്കൽ തെറ്റിയ ആളെ എങ്ങനെ ജോലിക്ക് എടുക്കും..?അങ്ങനെ അവസാനം മാളുവിന്റെ അച്ഛന്റെ കൂട്ടുകാരൻ വഴി ആണ് ഇപ്പോഴുള്ള ജോലി ശരിയായി വന്നത്..

ഇതിന് ഇടയ്ക്ക് മാളുവിന്റെ കല്യാണം കഴിഞ്ഞു..ചെറുക്കൻ കാനഡയില് ആയിരുന്നു.അത് കൊണ്ട് തന്നെ അവളെയും കൊണ്ടുപോയി .പോകാൻ നേരം അവളെന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു..എന്ത് ആവശ്യം ഉണ്ടായാലും വിളിക്കാൻ പറഞ്ഞു. പോയെങ്കിലും എന്നും മാളു വിളിക്കുമായിരുന്നു,മെസ്സേജ് അയക്കും..അപ്പുവിന്റെ ഫീസ് പലപ്പോഴും എനിക്ക് കല്യാണത്തിന് കിച്ചുവെട്ടൻറ്റ് അമ്മ തന്ന ആഭരണങ്ങൾ പണയം വച്ചും,പലരോടും കടം വാങ്ങിയും എല്ലാം ഞാൻ അടച്ചു..ഇടയ്ക്ക് രണ്ടു പ്രാവശ്യം മാളുവിന്റെ അടുത്ത് ചോദിച്ചു.

എങ്കിലും എനിക്ക് കഴിയാതെ പോയത് അവനു കഴിയണം എന്ന് ഒരു വാശി ആയിരുന്നു.. ആ വാശിയും,ദേഷ്യവും കൊണ്ട് ആരും കാണാതെ എന്റെ സങ്കടങ്ങൾ ആരുടെ മുന്നിലും കാണിക്കാതെ ഒളിപ്പിച്ചു വയ്ക്കാൻ ഞാൻ പഠിച്ചു. അച്ഛമ്മയുടെ വാക്കുകൾ പലതും മനഃപൂർവം അവഗണിച്ചു.. അങ്ങനെ പലതിനോടും മല്ലടിച്ച് കൊണ്ടുള്ളാതായിരുന്നു പിന്നീടുള്ള ജീവിതം.എന്റെ വിഷമങ്ങൾ ഒക്കെയും മാളുവിന്റെ മുൻപിൽ മാത്രം ഞാൻ പങ്ക് വച്ചു..

അത് കൊണ്ട് തന്നെ അവള് എന്നും മുടങ്ങാതെ വിളിക്കും..മാളുവിന്റെ കുഞ്ഞും വന്നു ഇൗ സങ്കടങ്ങൾക്ക് ഇടയിൽ എനിക്ക് ഒരു ആശ്വാസം എന്ന പോലെ.. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ആ കുഞ്ഞിന് എന്നിൽ ഒരുപാട് സ്വാധീനം ചെലുത്താൻ കഴിഞ്ഞു. .അവളുടെ കളിയും, ചിരിയും കാണാൻ മാത്രമായ് വീഡിയോ കോൾ പതിവായി..അങ്ങനെ എന്റെ സങ്കടങ്ങൾക്ക്‌ എല്ലാം തൽക്കാലത്തേക്ക് വിട നൽകി ഒരു പുതിയ അമ്മുവായി ഞാൻ ജീവിച്ചു തുടങ്ങി..

ഇടയ്ക്കൊക്കെ പഴയ ഓർമകൾ കൂട്ടിന് വരുമെങ്കിൽ പോലും ആരുടെ മുന്നിലും ഞാൻ അവയെ ഓർക്കാൻ ശ്രമിക്കാതെ ജീവിക്കാൻ പഠിച്ചു…അച്ഛമ്മയുടെ ചില ചില വാക്കുകൾ വല്ലാതെ നോവിക്കുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു തീർക്കും എല്ലാം ഞാൻ.. ഓരോന്നും ഓർത്തിരുന്ന് പാലക്കാട് എത്തി..അവിടേക്ക് കാൽ എടുത്ത് വച്ചതും ഒരു കാറ്റ് എന്നെ തഴുകി കടന്നു പോയി..കിച്ചുവേട്ടന്റെ ഗന്ധം എന്നിലേക്ക് വന്നു നിറയും പോലെ എനിക്ക് തോന്നി.. ആ ഓർമയിൽ ഞാനോടി,എന്റെ കാലുകൾക്ക് എന്തെന്നില്ലാത്ത വേഗത കൂടി.

അവിടെത്തിതും പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെ ഇരുന്നു ഞാൻ ..എല്ലാ സങ്കടങ്ങളും അ നെഞ്ചില് ചേർത്ത് വച്ച് വിങ്ങി കരഞ്ഞു കൊണ്ടേയിരുന്നു..പിന്നെ ഓരോന്ന് ഓരോന്ന് ആയി പറഞ്ഞു തുടങ്ങി.. അപ്പു പഠിക്കാൻ പോയത്,അത് കഴിയാനായി എന്ന്,പിന്നെ ജയിലിൽ പോയത്,മാധവിനെ കണ്ടത്,പ്രിയ ആശുപത്രിയിൽ ആനെന്നുള്ളത് അങ്ങനെ അങ്ങനെ എന്റെ ജീവിതത്തിൽ ഇവിടെ നിന്ന് പോയതിനു ശേഷം ഉണ്ടായത് മുഴുവൻ ഞാൻ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കഴിഞ്ഞപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞത് പോലെ തോന്നി .

ഞാൻ അവിടെ തല വച്ച് കിടന്നു.. ആ കിടപ്പിൽ ഞാൻ അവിടാകെ നോക്കി ..അച്ഛൻ എല്ലാം ഞാൻ പറഞ്ഞത് പോലെ വൃത്തിയാക്കി വച്ചിരിക്കുന്നു..ചില ചെടികൾ ഒക്കെ നട്ട് പിടിപ്പിച്ചിട്ടുണ്ട് .പിന്നെ ഞാൻ ഇല്ലാത്ത കുറവ് അറിയിക്കാതെ എന്നും അവിടെ തിരി തെളിയിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി.. വന്നു കുറെ നേരമായിട്ടും എന്നെ കാണാതെ ആയപ്പോൾ അച്ഛനും,അമ്മയും, മാളുവും കൂടെ എന്നെ തിരക്കി വന്നു..അമ്മ വീൽ ചെയറിൽ ആണ്..വീട്ടിനു അകത്ത് കുറച്ച് ദൂരം പിടിച്ചു നടക്കും..

പക്ഷേ മുറ്റത്ത് നടക്കാൻ ഇപ്പോഴും പേടിയാണ്.. ഞാൻ ഓടിച്ചെന്നു അമ്മയെ കെട്ടിപിടിച്ചു..അമ്മ എന്റെ നെറ്റിയിൽ ഒരു മുത്തം നൽകി..വാക്കുകൾക്ക് അവിടെ സ്ഥാനം ഇല്ലായിരുന്നു .മൗനം കൊണ്ട് പരസ്പരം ഞങൾ ഒരുപാട് ആശ്വസിപ്പിച്ചു,പരിഭവങ്ങൾ പറഞ്ഞു.. കുറച്ച് കഴിഞ്ഞ് അമ്മയിൽ നിന്ന് വേർപെട്ട് അച്ഛന്റെ അടുത്തേക്ക് എത്തി ഞാൻ..എന്നെ ചേർത്ത് പിടിച്ചു “അച്ഛൻ മോൾക്ക് തന്ന വാക്ക് പാലിചല്ലോ അല്ലേ?”എന്ന് ചോദിച്ചപ്പോൾ ഞാൻ മിഴികൾ നിറഞ്ഞു അച്ഛനെ പുണർന്നു..

അങ്ങനെ കുറെ നേരം കഴിഞ്ഞ് “വരാം കിച്ചുവേട്ട” എന്നും പറഞ്ഞു ഞാൻ അകത്തേക്ക് നടന്നു..അവുടെത്തി കണ്ണേട്ടൻ ഉള്ള മുറിയുടെ വാതിലിൽ പോയി നിന്ന്..അത് കണ്ട് അമ്മ പറഞ്ഞു..”ഒരുത്തൻ പോയപ്പോൾ മറ്റെവന്റെ ആത്മാവും കൊണ്ട് പോയി മോളെ..ഇപ്പൊൾ പുറത്ത് ഇറങ്ങില്ല..ഭക്ഷണം പോലും കഴിക്കാതെ നടക്കും ചില ദിവസം..” അത് കേട്ട് എന്റെ മനസ്സ് നീറി..എങ്കിലും ഞാൻ കതകിൽ മുട്ടി കുറെ ആയിട്ടും ഒരു അനക്കവും കേൾക്കാനില്ല..”കണ്ണേട്ടാ അമ്മുവാണ് ,വാതിൽ തുറക്കൂ ..

എത്ര നാളായി കണ്ടിട്ട് ..ഒന്ന് തുറക്ക്” എന്റെ വാക്കുകൾ കേട്ട് ആ വാതിൽ തുറന്നു കണ്ണേട്ടൻ ഇറങ്ങി വന്നു.. ആ കോലം കണ്ടു ഞാൻ അമ്പരന്നു,തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മാറിയിരിക്കുന്നു ആ രൂപം .ഒരു പടുവൃദ്ധൻ ആയി തീർന്നിരിക്കുന്നു.പഴയ കണ്ണേട്ടൻ ജീവനോടെ ഇല്ലന്ന് പോലും എനിക്ക് ഒരു വേള തോന്നി.. എന്നെ നോക്കി നിൽക്കുന്ന കണ്ണേട്ടന്റെ മിഴികൾ ജീവനില്ലാത്തവയാണ്..മരവിച്ച ഭാവം.. എങ്കിലും എന്നെ ചേർത്ത് പിടിച്ചു ..ശേഷം കരഞ്ഞു തുടങ്ങി..ഇത് വരെ കാണാത്ത ഒരു ഭാവം..

കരയട്ടെ അങ്ങനെ എങ്കിലും ഇതൊന്നു പെയ്തൊഴിഞ്ഞ് പോകട്ടെ എന്നോർത്തു ഞാനും അങ്ങനെയേ നിന്നു..”അമ്മു ദേഷ്യം ആണോടാ എന്നോട്?”ആ വാക്കുകൾ കേട്ടതും ഞാൻ പറഞ്ഞു “എന്തിനാ അമ്മുവിന് ദേഷ്യം..ഇതൊക്കെ എന്റെ വിധിയാണ്..നോക്ക് ഞാൻ പോലും ഇങ്ങനെ ജീവിക്കുന്നില്ലെ?അത് കൊണ്ട് കണ്ണേട്ടൻ ഇൗ മുറിയിൽ നിന്നും പുറത്തു വരണം.അമ്മയെയും,അച്ഛനെയും ഇനിയും കരയിക്കാതെ ജീവിക്കണം..

അമ്മുവിന്റെ യാചനയാണ്..”അതും പറഞ്ഞു ഞാൻ ആ കാലുകളിലേക്കു വീണു.. ഒന്നും പറയാതെ എന്നോടൊപ്പം കണ്ണേട്ടൻ ആ തറയിൽ ഇരുന്നു..അങ്ങനെ ഇരുന്ന് കുറെ കരഞ്ഞു..എല്ലാവരും അമ്പരന്നു നിൽക്കുകയായിരുന്നു..ഒരിക്കലും ആരും പ്രതീക്ഷിച്ചില്ല ഇൗ മാറ്റം . . അങ്ങനെ ഇരുന്നു കൊണ്ട് തന്നെ ഞാൻ പറഞ്ഞു .”വാ കണ്ണേട്ടൻ എഴുന്നേൽക്കു, എന്നിട്ട് എന്തേലും കഴിക്കാം..

എത്ര നാളായി ഒരുമിച്ച് ഇരുന്നു എന്തേലും കഴിച്ചിട്ട്..എന്നിട്ട് എനിക്ക് ഒരുപാട് കാര്യങ്ങള് പറയാനുണ്ട്. ” അത് കേട്ടതും എന്ത് എന്ന അർത്ഥത്തിൽ എന്നെ നോക്കിയ കണ്ണെട്ടനോട് ഞാൻ പറഞ്ഞു..”ഇപ്പഴല്ല കഴിച്ചിട്ട് ,ആദ്യം വന്നു ഭക്ഷണം കഴിക്കൂ.”.ഇത് കേട്ടപ്പോൾ തന്നെ അച്ഛൻ പോയി ഭക്ഷണം എടുത്ത് വച്ചു..ഇഡ്ഡലിയും ,സാമ്പാറും ആയിരുന്നു..അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഒരുമിച്ചിരുന്ന് കഴിക്കാനായി ഞങൾ എല്ലാവരും ഇരുന്നു..

തുടരും…

കനൽ : ഭാഗം 21