Thursday, April 25, 2024
Novel

ജീവാംശമായ് : ഭാഗം 18

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

“ഹാപ്പി ആനിവേഴ്സറി മൈ ഡിയർ…”

അവൾ വേഗം തിരിഞ്ഞു നിന്നു….

“എവിടെ…എന്റെ സമ്മാനം…”
അവൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് ചോദിച്ചു…..

“അപ്പോൾ എന്റേതോ…”
നിലാ ഒരു കുറുമ്പോടെ ചോദിച്ചു….

“ഞാൻ തരാം…അതിന് മുന്നേ നിന്റെ സമ്മാനം എനിക്ക് താ…വേഗം ആവട്ടെ….”
മനു അവളെ ഒന്നുകൂടെ ഇറുകെപ്പുണർന്നുകൊണ്ട് പറഞ്ഞു…

“അത് തരുന്നതിന് മുന്നേ പറയാം….”
അവൾ പ്രണയാതുരമായ് അവനെ നോക്കിക്കൊണ്ട് അവളുടെ ചൊടികളെ അവന്റെ കാതോട് അടുപ്പിച്ചു….

അവൾ പറയുവാനാഞ്ഞതും ഫോൺ ബെല്ലടിച്ചതും ഒന്നിച്ചായിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നിലാ വേഗം ഞെട്ടിത്തിരിഞ്ഞു നോക്കി….അപ്പോഴാണ് താൻ ഇത്രയും നേരം സ്വപ്നങ്ങളുടെ ലോകത്ത് പറന്നു നടക്കുകയായിരുന്നുവെന്ന് അവൾക്ക് മനസ്സിലായത്…

അവൾ വേഗം.ഫോണിലെ ഡിസ്പ്ലെയിലേക്ക് നോക്കി…അതിൽ മാത്യു ചേട്ടായി എന്നെഴുതി കാണിച്ചിരുന്നു…

അവൾ.വേഗം ഫോൺ എടുത്തു…

“ഹലോ ചേട്ടായി…പറ…”

“ഹാ..മോളെ..നീ..നീ എന്ന എടുക്കുവാർന്നു…”
അദ്ദേഹം.അൽപ്പം.വിറയലോടെ അവളോട് ചോദിച്ചു…

“ഞാൻ ഇവിടെ വെറുതെ ഇങ്ങനെ…. അല്ല എന്നതാ പ്രത്യേകിച്ചു ചോദിക്കാൻ…”

“അ… അല്ല….ഒന്നുമില്ല….പിന്നെ നീ ഫ്രീയാണെങ്കിൽ ആശുപത്രിയിലേക്ക് വരാമോ എന്ന് ഇമ്മു ചോദിച്ചു…”

“ഏ..അച്ചാച്ചനോ… എന്നോടൊന്നും പറഞ്ഞില്ലല്ലോ….”…

“നിന്നോട് അവൻ പറയാൻ വിട്ടുപോയതാ…ഞാൻ താഴെ ഉണ്ട്..നീ വേഗം വാ…”
അത്രയും പറഞ്ഞുകൊണ്ട് അവൻ ഫോൺ വച്ചു…അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

അവന്റെ ഓർമ്മകൾ അല്പനിമിഷം മുൻപിലേക്ക് പോയി…

★★★★★★★★★★★★★★★★★★★★

ഓഫീസിൽ ഇരിക്കുമ്പോഴാണ് ലിസയുടെ ഫോൺ വന്നത്….

“ഹലോ ലിസമ്മേ… എന്നതാടി…ഞാൻ ഓഫീസിലാ…കുറച്ചുകൂടെ പണിയുണ്ട്..നീ വേഗം കാര്യം പറ….”

അപ്പുറത്ത് നിന്നും അടക്കി പിടിച്ച തേങ്ങലുകൾ അല്ലാതെ ഒന്നും കേൾക്കുവാൻ കഴിഞ്ഞില്ല….

“ലിസമ്മേ….നിനക്ക് എന്നാ പറ്റി.. കാര്യം പറ… അല്ലേൽ ഇമ്മുവിന്റെ കയ്യിൽ ഫോൺ കൊടുക്ക്…”

“ഇച്ചായാ…..”
ലിസമ്മ ഇടറുന്ന ശബ്ദത്തോടെ വിളിച്ചു…

“ന…നമ്മുടെ ഇമ്മു….അവൻ….”
അവൾക്ക് ബാക്കി പറയുവാൻ കഴിയാതെവണ്ണം വാക്കുകൾ തൊണ്ടയിൽ കുരുങ്ങി…

“നമ്മുടെ ഇമ്മുവിന്.. നീ കാര്യം പറ.. അവനെന്താ പറ്റിയെ…”…

“അവൻ..താഴേക്ക് വേഗം നടന്നുവരുന്നതിനിടയിൽ സ്റ്റെപ്പിൽ കാല് തെന്നി അവൻ ഒന്ന് തലയടിച്ചു വീണു….ആദ്യം അത് കാര്യമാക്കിയില്ല…പിന്നീടുള്ള തളർച്ചയും ക്ഷീണവും കാരണം.ചെക്ക് ചെയ്യാൻ ഇരുന്നപ്പോഴേക്കും അവൻ തല കറങ്ങി വീണു….

തലയ്ക്കകത്ത് ബ്ലഡ് ക…കട്ട പിടിച്ചിരിക്കുവാ….എന്നാ ചെയ്യണം എന്ന് ഒരു പിടിയുമില്ല…നമ്മുടെ ഇമ്മുട്ടൻ…കുറച്ചു സീരിയസ് ആണ്…”

അവളുടെ തൊണ്ട ഇടറുകയായിരുന്നു…

“അ… അവന് എന്തേലും സംഭവിച്ചാൽ…എനിക്ക്..എനിക്കറിയില്ല ഇച്ചായാ….എനിക്കൊന്നും അറിയില്ല….ഞാൻ ആകെ തകർന്നിരിക്കുവാ….

ഇന്നാണേൽ അവന്റെ വിവാഹ വാർഷികവും ആണ്..നല്ല ഒരു ദിവസത്തിൽ എന്റെ കുഞ്ഞുങ്ങൾക്ക്….”

അവളുടെ പൊട്ടിക്കരച്ചിൽ അവന്റെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു….

★★★★★★★★★★★★★★★★★★★★

നിലാ താഴേക്ക് ഓടി വരുന്നത് കണ്ടവൻ കണ്ണുകൾ തുടച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി….
അവൾ ഓടിവന്ന് മുന്നിൽ കയറിയിരുന്നു…

“പോകാം…” മാത്യൂസ് ചോദിച്ചു…

അവൾ സന്തോഷത്തോടെ തലയാട്ടി..

അഞ്ച് മിനിറ്റ് ഡ്രൈവ് ചെയ്തതിന് ശേഷം അവർ ആശുപത്രിയിൽ എത്തി….അവൾ പതിയെ പുറത്തിറങ്ങി മനുവിന്റെ ക്യാബിനിലേക്ക് നടന്നു…..

“മോളെ….”
മാത്യൂസിന്റെ പിൻവിളി കേട്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി….

“എന്താ ചേട്ടായി…”….

“അത്…മോളെ അവൻ മുകളിലാ…എല്ലാവരും അവിടെയാണ്..നീ എന്റെ കൂടെ വാ…നമുക്ക് ഒന്നിച്ചു പോകാം…”

അവർ ലിഫ്റ്റിൽ കയറി…മുകളിലേക്ക് പോകുന്തോറും അവളുടെ ഹൃദയം അകാരണമായി മിടിക്കുവാൻ തുടങ്ങിയിരുന്നു….പേരറിയാനാകാത്ത രീതിയിലുള്ള ഒരു വിഷമം അവളെ പൊതിഞ്ഞു….

അവർ നേരെ.ചെന്നത് മൂന്നാം നിലയിലുള്ള ഐ.സി.യുവിന്റെ മുന്നിലേക്കാണ്…അവിടെ എല്ലാവരും തളർന്നിരിക്കുന്നത് കണ്ടവൾ ഒന്ന് ഭയന്നു…കൂട്ടത്തിൽ തന്റെ മന്വച്ചാച്ചൻ ഇല്ലാത്തത് അവളുടെ ഭയം വർധിപ്പിച്ചു….

“ഇച്ചേച്ചി…ഇതെന്നതാ കണ്ണൊക്കെ കലങ്ങിയിരിക്കുന്നെ… പറ ഇച്ചേച്ചി ….പറ…. എന്റെ…എന്റെ അച്ചാച്ചൻ എവിടെ…. എവിടെയെന്നാ ചോദിച്ചേ…പറ….”
നിലാ ഓടിച്ചെന്ന് എലിസബത്തിന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു…

“പൊന്നു മോളെ….”..എന്നും പറഞ്ഞുകൊണ്ട് എലിസബത്ത് നിലായുടെ തോളിലേക്ക് ചാഞ്ഞു…അവർക്ക് അവരുടെ സങ്കടം.കടിച്ചമർത്തുവാൻ കഴിഞ്ഞില്ല….

അരുന്ധതി വന്ന് അവരെ പിടിച്ചുമാറ്റി…മാത്യൂസ് എലിസബത്തിനെ അടുത്തുള്ള ഒരു കസേരയിലേക്കിരുത്തി….അവർ അയാളുടെ തോളിൽ ചാരി വിതുമ്പിക്കൊണ്ടിരുന്നു…

അരുന്ധതിയുടെ മുഖഭാവം കണ്ട് തന്റെ മനുവച്ചാച്ചന് കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി….അവർ അൽപ്പം മാറി നിന്നു…

“അമ്മി…ഇനിയെങ്കിലും പറ.. എന്റെ മനൂട്ടന് എന്നതാ പറ്റിയത്….”അവളുടെ സ്വരം ഇടറിയിരുന്നു…കാലുകൾ കുഴയുന്നതുപോലെ തോന്നിയിരുന്നു അവൾക്ക്…എങ്കിലും അവൾ പിടിച്ചു നിന്നു…

അവർ അവളോട് മനു വീണ കാര്യവും..അതിശക്തമായി തലയ്ക്ക് പ്രഹരമേറ്റതിനാൽ അവന്റെ തലയിലെ ബ്ലഡ് ക്ലൊട്ട് ആയി എന്നും മാത്രം പറഞ്ഞു…അവന്റെ അവസ്ഥ സീരിയസ് ആണെന്ന് പറഞ്ഞില്ല….

ഇത്രയും കേട്ടതും നിലായ്ക്ക് തന്റെ ഭാരം നഷ്ടപ്പെടുന്നതുപോലെ തോന്നി…തന്റെ ഹൃദയമിടിപ്പ് വർധിച്ചു…അവളുടെ കൈകൾ അവളുടെ തലയിലേക്ക് ചലിച്ചു…അവൾക്ക് താൻ ഒരു തൂവൽ ആണെന്ന് തോന്നി…പതിയെ പതിയെ അവളുടെ കാഴ്ച മങ്ങി….താഴേക്ക് വീഴുന്നതിന് മുന്നേ അരുന്ധതി അവളെ താങ്ങിയിരുന്നു….അവളുടെ മൂക്കിലൂടെ ചോര കിനിഞ്ഞിറങ്ങി….

പെട്ടന്ന് ഇത് കണ്ടുകൊണ്ടിരുന്ന ഒന്ന് രണ്ട് നേഴ്‌സുമാർ ഓടിയെത്തി അവളെ സ്‌ട്രെക്ച്ചറിൽ കിടത്തി പരിശോധിക്കുവാൻ കൊണ്ടുപോയി….

അവളുടെ ശ്വസനത്തിലുണ്ടായ വ്യതിയാനം നിമിത്തം ഇ.സി.ജി എടുക്കുവാനായി മാറിൽ നിന്നും സാരിത്തലപ്പ് നീക്കിയപ്പോഴാണ് കണ്ണുനീരിനിടയിലും അവളുടെ വയറിൽ എഴുതിയിരിക്കുന്ന ആ വാക്കുകൾ അരുന്ധതി കണ്ടത്…

“Appaa….I’m Comnigggg…”

അവർ ആ വാക്കുകളിലൂടെ വിരലോടിച്ചു….പതിയെ അവളുടെ വയറിൽ കുനിഞ്ഞു നിന്ന് ചുംബിച്ചു…അവരുടെ കണ്ണുനീരിനാൽ അവളുടെ പൊക്കിൾചുഴി നിറഞ്ഞു….

അപ്പോഴേക്കും ഈ.സി.ജി എടുക്കുവാനുള്ള ക്രമീകരണങ്ങൾ എല്ലാം കഴിഞ്ഞിരുന്നു…അവിടുത്തെ കാർഡിയാക് സർജൻ ജെയ്സൻ അങ്ങോട്ടേക്ക് എത്തിയിരുന്നു…

ജെയ്സനെ അവിടെയാക്കി അരുന്ധതി പുറത്തേയ്ക്ക് പോയി എലിസബത്തിനോട് അവൾ ഒരു അപ്പച്ചി ആകുവാൻ പോകുകയാണെന് പറഞ്ഞു….ആ സങ്കടത്തിനിടയിലും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…..

പെട്ടന്നാണ് ഐ.സി.യൂ വിന് മുന്നിലുള്ള ചുവന്ന നിറത്തിലുള്ള വെളിച്ചം പ്രകാശിച്ചു തുടങ്ങിയത്…

എലിസബത്തും അരുന്ധതിയും അകത്തേയ്ക്ക് കടക്കുവാൻ ശ്രമിച്ചെങ്കിലും മനുവിന്റെ അവസ്ഥ അറിഞ്ഞാൽ.അവർക്കുണ്ടായേക്കാകുന്ന പ്രത്യാഘാതം നിമിത്തം അവിടെ ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർ രഞ്ജിത് അവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല….

അത്രയും നേരം ഉണ്ടായിരുന്ന പ്രതീക്ഷയുടെ കിരണങ്ങൾ ഓരോന്നായി അസ്തമിക്കുന്നതായി അവർ അറിഞ്ഞു…

“ഡോക്ടർ….”
അപ്പോഴാണ് ഒരു നേഴ്സ് അരുന്ധതിയുടെ അടുക്കലേക്ക് ഓടിപ്പാഞ്ഞു വന്നത്…

“ഡോക്ടർ…ആ പെഷ്യന്റിന് ഒരു ഹാർട്ട് സർജറി വേണം…അല്ലാതെ ഇനി ഒന്നും പറ്റില്ല….

എന്തോ കാര്യം അറിഞ്ഞ ഷോക്കിൽ ഉണ്ടായ മേജർ കാർഡിയാക്ക് അറസ്റ്റ് ആയിരുന്നു….അതുമൂലം ആ കുട്ടിക്ക് ഹൃദയസ്തംഭനം സംഭവിച്ചു…ഇനിയും ഏതാനും മണിക്കൂർ കൂടെയെ പഴയ ഹൃദയം വച്ച്….”

അവർ പൂർത്തിയാക്കുന്നതിന് മുന്നേ അരുന്ധതി നിലായുടെ അടുക്കലേക്ക് ഓടിയിരുന്നു….

എലിസബത്തും തോമസും സർവം തകർന്നവരെപോലെ ഐ.സി.യുവിന്റെ മുന്നിൽ ഇരുന്നു…എന്ത് ചെയ്യണം എന്ന് അറിയുവാൻ കഴിയാത്ത നിമിഷങ്ങൾ…മനുവും നിലായും ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ കിടക്കുന്നതോർത്ത് അവരുടെ ഹൃദയം വ്യസനിച്ചു…

ഇതിനിടയിൽ നിലായുടെ വീട്ടിലേക്ക് വിളിച്ചു മനുവിന്റെ കാര്യം പറഞ്ഞതിനാൽ അവർ പുറപ്പെട്ടിട്ടുണ്ടായിരുന്നു…

അരുന്ധതി നിലായുടെ അടുക്കൽ എത്തി…അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…അവളുമായി നല്ലൊരു ആത്മബന്ധം അവർ ഉണ്ടാക്കിയിരുന്നു….

“ജെയ്സൻ…ഇവളുടെ ബ്ലഡ് ഗ്രൂപ്പ് ബി.നെഗറ്റീവ് അതിന് പറ്റിയ ഒരു ഡോണറെ എങ്ങനെയെങ്കിലും കണ്ടുപിടിക്ക്…. ഇവളെയെങ്കിലും വേണം ഞങ്ങൾക്ക്….”
അവർ അവളുടെ നെറുകയിൽ മുഖമമർത്തിക്കൊണ്ട് പറഞ്ഞു…

അയാൾ ഡീറ്റെയിൽസ് എല്ലാം ഫോർവാർഡ് ചെയ്ത് കാത്തിരുന്നു….

അപ്പോഴാണ് ജെയ്സണ് ഒരു കോൾ വന്നത്….അത് കേട്ടതും അവന്റെ കയ്യിൽ നിന്നും ഫോൺ താഴേക്ക് പതിച്ചു….

അരുന്ധതി അപ്പോഴും നിലായുടെ കൂടെയായിരുന്നു….

“എന്താ…എന്താ ജയ്സാ….കാര്യം പറ….”
അരുന്ധതി അവന്റെ അടുക്കൽ വന്ന് പറഞ്ഞു…

“അത്…മാഡം…. നമ്മുടെ ഇമ്മാനുവേൽ ഡോക്ടർ…”

“ഇമ്മുവിന്…ഇമ്മുവിന് എന്നതാ പറ്റിയത്…പറ ജയ്സാ…”
അവർ അയാളുടെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു…

“അത്..ഡോക്ടർ ഇമ്മാനുവേലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു….”…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അത് കേട്ടതും അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….അവളുടെ കൈകൾ ജെയ്സന്റെ കോളറിൽ നിന്നും തനിയെ ഊർന്ന് താഴേക്ക് പതിച്ചു….അവർ തളർന്ന് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു…

തന്റെ എല്ലാമെല്ലാമായ തന്റെ മാത്രം മനൂട്ടന് എന്തോ സംഭവിച്ചു എന്നറിഞ്ഞപോൽ നിലായുടെ ശ്വാസോഛാസം വീണ്ടും വ്യതിയാനങ്ങൾ കാണിച്ചു തുടങ്ങി….

അവൾ ഒരു മിനി ഐ.സി.യുവിൽ ആയിരുന്നു….അവളുടെ ശ്വാസോഛാസ വ്യതിയാനം കണ്ട ജെയ്സൻ അവളെ വേഗം പ്രധാന ഐ.സി.യുവിലേക്ക് മാറ്റുവാൻ തീരുമാനിച്ചു….

മനുവിന്റെ കാര്യം അറിഞ്ഞു തളർന്നിരിക്കുന്ന പപ്പയും എലിസബത്തും മാത്യൂസും കാണുന്നത് നില വഷളായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് വേഗത്തിൽ കൊണ്ടുപോകുന്ന നിലായെയാണ്….

അവളെ കണ്ടതും അവരുടെ നെഞ്ച് വീണ്ടും പൊടിഞ്ഞു….പപ്പയ്ക്ക് തന്റെ ബലം നഷ്ടപ്പെടുന്നതുപോലെ തോന്നി…മസ്തിഷ്ക മരണം സംഭവിച്ചു വെന്റിലേറ്ററിന്റെ സഹായത്താൽ ജീവിക്കുന്ന മകനോടൊപ്പം അവന്റെ അവസ്ഥ അറിഞ്ഞത് നിമിത്തം ഹൃദയസ്തംഭനം സംഭവിച്ച അവന്റെ പാതിയായ തങ്ങളുടെ മകളും…ആ വൃദ്ധൻ ഐ.സി.യുവിന്റെ പുറത്തുള്ള ചുമരിൽ ചുമല് താങ്ങി നിന്നു…..കണ്ണുനീർ അദ്ദേഹത്തിന്റെ ചെന്നിയിലൂടെ ചാലിട്ടൊഴുകി…

പെട്ടന്നെന്തോ ഓർത്തപോൽ അദ്ദേഹം ഐ.സി.യുവിലേക്ക് നടന്ന ഒരു നേഴ്സിനെ വിളിച്ച് ഡോക്ടർ ജെയ്സനെ പുറത്തേക്ക് വരുത്തിച്ചു…

അദ്ദേഹം വന്നതും പപ്പ അയാളുടെ കരം കവർന്നു…
“എനിക്ക് ഒരു കാര്യം പറയുവാനുണ്ട്….ഞാൻ പറയുന്നത് ചെയ്യുവാൻ കഴിയുന്ന കാര്യം ആണെങ്കിൽ ചെയ്യണം….അല്ല..ചെയ്തേ പറ്റു…”

പപ്പയുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ വന്നുകൊണ്ടേയിരുന്നു…

അദ്ദേഹത്തിന്റെ ശരീരത്തിലൂടെ വിയർപ്പിന് പകരം ചോരത്തുള്ളികൾ ഒഴുകുന്നത് കണ്ടപ്പോൾ ജെയ്സണ് സങ്കടം അധികരിച്ചു….

ഇതിന് മുന്നേ ഇങ്ങനെ താൻ കണ്ടിരിക്കുന്നത് ബൈബിളിൽ ആണെന്ന് അദ്ദേഹം ഓർത്തു…ക്രൂശീകരണത്തിന് മുന്നേ യേശുക്രിസ്തു ഗത്സമനയിൽ തന്റെ പ്രിയ ശിഷ്യന്മാരായ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൊണ്ട് പ്രാർത്ഥിക്കുവാൻ ചെന്ന് അവരെ ഒരു സ്ഥലത്ത് ഇരുത്തി തനിയെ മാറിയിരുന്ന് പ്രാർഥിച്ചു….അതേ സമയം യേശുക്രിസ്തുവിന്റെ വിയർപ്പുതുള്ളികൾ ചോരയായി ഒഴുകി….അദ്ദേഹം ആ സമയത്ത് അനുഭവിച്ച മാനസീക വ്യഥ ബൈബിളിൽ വൃത്തിയായി പറഞ്ഞിട്ടുണ്ടെന്നും ജെയ്സൻ ഓർത്തു…

താങ്ങുവാൻ കഴിയാത്ത വിഷമമോ സങ്കടമോ മനസ്സിൽ സ്ട്രേസ്സോ അങ്ങനെ ഒക്കെ വരുമ്പോൾ ശരീരത്തിലെ പ്രെഷറിന് വ്യതിയാനമുണ്ടായി നമ്മുടെ ത്വക്കിന് തൊട്ട് താഴെയുള്ള ചില ചെറിയ ഞരമ്പുകൾ പൊട്ടുന്നതാണ് ചോര വിയർപ്പായി പുറത്തേയ്ക്ക് വരുന്നതിന്റെ കാരണം….ഹേമാറ്റിഡ്രോസിസ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്…

അത് കണ്ടതോടെ പപ്പാ അനുഭവിക്കുന്ന മാനസികമായ സംഘർഷം അവന് മനസ്സിലായി…അവൻ അയാൾക്ക് വീണ്ടും കാതോർത്തു…..

“എന്റെ മകൻ ഇനി തിരിച്ചു വരില്ല…അത് ഞാൻ പതിയെ ഉൾക്കൊള്ളുവാൻ ശ്ര…ശ്രമിച്ചു…….ശ്രമിച്ചുകൊണ്ടിരിക്കുകയാണ്….”
ഗദ്ഗദത്താൽ അദ്ദേഹത്തിന്റെ വാക്കുകൾ പൂർത്തിയാക്കുവാൻ കഴിയതാവണ്ണം അദ്ദേഹം ബുദ്ധിമുട്ടി…

“എന്റെ മകൻ അകത്ത് കിടക്കുന്നു…കൂടെ എന്റെ മകളും…അതിൽ ഒരാളുടെ ജീവനിൽ.പ്രതീക്ഷയുണ്ട്…..മറ്റെയാൾ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പിരിഞ്ഞു…

എന്റെ ഒരു അപേക്ഷയാണ്…എന്റെ ഇമ്മുവിന്റെയും നിലാമോളുടെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണ്…ഇനി ആ ഹൃദയം ഇമ്മുവിന്റെ ദേഹത്ത് ഇരുന്ന് മിടിച്ചതുകൊണ്ട് എന്ത് പ്രയോജനം…

അത് അവന്റെ നിലായ്ക്ക് കൊടുത്തൂടെ…അവളുടെ കൂടെ എപ്പോഴും അവളുടെ മനു അച്ചാച്ചനുണ്ടെന്ന് അവൾക്ക് ആശ്വസിക്കുവാൻ കഴിയുമല്ലോ…

മനുവിന്റെ ഹൃദയം മിടിക്കുന്നത് തന്നെ അവൾക്ക് വേണ്ടിയാണ്…ചിലപ്പോൾ അവന്റെ ദേഹം ,ദേഹി, ആത്മാവ് ഇവ ഈ ഭൂമി വിട്ട് മണ്ണോട് ചേരുമ്പോൾ അവന്റെ ഹൃദയമിടിപ്പ്…അവന്റെ ഹൃദയം അവന്റെ ജീവന്റെ പാതിയ്ക്ക് നല്കിയിട്ട് പോകുവാനാണ് അവൻ ആഗ്രഹിക്കുന്നതെങ്കിലോ….അവൻ എപ്പോഴും കൂടെയുണ്ടെന്ന് അവൾക്ക് അതിനാൽ മനസ്സിലാകില്ലേ…

പറ ഡോക്ടർ…എന്റെ മകൻ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവില്ലേ….അവന്റെ നിലായ്ക്ക് വേണ്ടി അവന്റെ ഹൃദയം കൊടുക്കണം…അവന്റെ ഹൃദയമിടിപ്പ് അവൾ കേൾക്കട്ടെ…അവൾക് ഏതെങ്കിലും ഒരു ആശ്വാസമാകട്ടെ….എനിക്കറിയാം എന്റെ മോള് എത്രമാത്രം എന്റെ മകനെ സ്നേഹിച്ചിരുന്നുവെന്ന്….

അറിയോ…അവൾ ഒരു അമ്മയാകുവാൻ പോകുവാണത്രെ….അറിയോ…ഇന്ന് അവരുടെ രണ്ടാം വിവാഹ വാർഷികമാ…എന്റെ കുഞ്ഞവിടെ കേക്ക് ഒക്കെ ഉണ്ടാക്കി വച്ചുകാണും….

അവളുടെ മനു അച്ചാച്ചന് വേണ്ടി….അവരുടെ സ്നേഹം കണ്ടിട്ടാണോ കർത്താവേ നീ അവരെ പിരിച്ചത്….ഇനി നിന്നെക്കാൾ അധികമായി അവർ തമ്മിൽ സ്നേഹിച്ചതിനാലാണോ….എന്തിനാ അവന്റെ ആയുസ്സിനെ ചെറുതാക്കിയെ…

ഞാൻ എന്ന ഈ വൃദ്ധനെ നീ കണ്ടില്ലായിരുന്നോ കർത്താവേ…എന്റെ ജീവൻ എടുത്തിട്ട് എന്റെ മക്കൾക്ക് ഒരു ജീവിതം നിനക്ക് കൊടുത്തുകൂടയിരുന്നോ….അവർ …അവർ എന്ത് തെറ്റാണ് ചെയ്തത്….പറ കർത്താവേ…..”

തോമസ് ആ വരാന്തയിൽ ജെയ്സന്റെ നെഞ്ചോട് ചാരി അലറി കരഞ്ഞു….മാത്യൂസ് വന്ന് അയാളെ പിടിച്ചു മാറ്റി….

“ഡോക്ടറെ…എന്റെ കൊച്ചിന്റെ ഹൃദയം അവന്റെ എല്ലാമെല്ലാമായ അവന്റെ നിലായ്ക്ക് തന്നെ കൊടുക്കണേ…..”
അത്രയും പറഞ്ഞുകൊണ്ട് പ്രഷർ വ്യതിയാനം മൂലം അയാൾ തലകറങ്ങി വീണു..വേഗം തന്നെ പപ്പയെ മുറിയിലേക്ക് മാറ്റി ഡ്രിപ്പ് ഇട്ടു….

ജെയ്സൻ വേഗം ഐ.സി.യുവിലേക്ക് ചെന്നു…നിലായുടെ സ്ഥിതി പരിശോധിച്ചു…ഒന്നര മണിക്കൂറിനുള്ളിൽ സർജറി തുടങ്ങിയില്ലെങ്കിൽ അവളെയും രക്ഷിക്കുവാൻ കഴിയുകയില്ല എന്നൊരു സാഹചര്യം മുന്നിൽ വന്നു…

മനുവിന്റെ സാമ്പിളുകൾ എടുത്ത് ക്രോസ്സ് മാച്ച് ചെയ്യുവാനുള്ള ടെസ്റ്റുകൾ തുടങ്ങി…

അദ്ദേഹം പുറത്തേയ്ക്ക് ചെന്ന് അരുന്ധതിയെയും മാത്യൂസിനെയും കണ്ട് അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ച് സംസാരിച്ചു…

“സീ….റിസൾട്ട് എല്ലാം പോസിറ്റീവ് ആകുവാനാണ് സാധ്യത കൂടുതൽ…വേറെ ഒരു ഡോണറെ ലഭിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു പരീക്ഷണം മാത്രമേ മുന്നിലുള്ളൂ…

പക്ഷെ ഒരു കാര്യം ഞാൻ ഊന്നി പറയാം…ഇത് ഒരു പരീക്ഷണം മാത്രം ആകും…നൂറ് ശതമാനം ഉറപ്പ് പറയുവാൻ കഴിയുകയില്ല….

കാരണം…ഒരു സ്ത്രീയ്ക്ക് സ്ത്രീയുടെ തന്നെ ഹൃദയം ആണ് ഏറ്റവും നല്ലത്
…..സ്ത്രീയ്ക്ക് പുരുഷന്റെ ഹൃദയം കൊടുത്ത് കഴിഞ്ഞാൽ അല്ലെങ്കിൽ നേരെ തിരിച്ചു സംഭവിചാലും ശരീരം ചിലപ്പോൾ ആ ഹൃദയത്തെ സ്വീകരിക്കാതെയിരുന്നേക്കാം….

അങ്ങനെ ഒരു സാഹചര്യം മുന്നിൽ ഉള്ളത് കൊണ്ട് ഇത് വെറും ഒരു ശ്രമം മാത്രമാണ്…രക്ഷിക്കാൻ കഴിയുമോ എന്നൊരു ഉറപ്പ് നൽകുവാൻ എനിക്ക് ഇപ്പോൾ നിർവാഹമില്ല…

പിന്നെ നിലായുടെ ഉദരത്തിൽ ശിശുവിന് ഇനി അൽപ്പായുസ്സേയുള്ളൂ…കാരണം നിങ്ങൾക്ക് തന്നെ അറിയാമല്ലോ അരുന്ധതി മാഡം…

കാരണം പ്രെഗ്നൻസി സമയത്ത് തന്നെ ഹൃദയം മാറ്റിവയ്ക്കുവാൻ പാടുള്ളതല്ല…വേറൊന്നുമല്ല ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ് അതിനുള്ള ഉത്തരം………അത് മാത്രമല്ല ഹൃദയം മാറ്റിവയ്ക്കലിന് ശേഷം കഴിക്കുന്ന മരുന്നുകൾ കുഞ്ഞിന്റെ വളർച്ചയ്ക്ക് തടസ്സമാണ്…

സാധാരണ ഇങ്ങനെ ഒരു കാര്യം വരുമ്പോൾ ഗർഭകാലം കഴിഞ്ഞിട്ട് മാത്രമേ ഹൃദയം മാറ്റിവയ്ക്കലിനെക്കുറിച്ചു ചിന്തിക്കുക തന്നെ ചെയ്യാറുള്ളൂ…പക്ഷെ ഇപ്പോൾ ഇവിടെ പ്രശ്നം ഗുരുതരമായതിനാൽ ഒൻപത് മാസം കാത്തിരിക്കുക അസാധ്യം…..

കാരണം ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ ഏതെങ്കിലും ഒന്നേ നടക്കുകയുള്ളൂ…ഒന്നുകിൽ.പ്രെഗ്നൻസി തുടരാം…അല്ലെങ്കിൽ ട്രാൻസ്പ്ലാന്റെഷൻ നടത്താം…

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞാൽ കുറച്ചു സമയത്തേക്ക് പ്രെഗ്നൻസി പാടില്ല എന്നല്ലേ പറയാറ്.. ഇത് ഇത്രയും കോംപ്ലിക്കേറ്റഡ് കേസ് ആകുമ്പോൾ കുഞ്ഞ്‌ നഷ്ടപ്പെടാനുള്ള സാധ്യത വളരെയേറെയാണ്….

ബാക്കിയെല്ലാം വരുന്നതുപോലെ കാണാം…”

അരുന്ധതി ഒരു താങ്ങിനായി മാത്യൂസിന്റെ കൈകളിലേക്ക് തന്റെ കൈകൾ അമർത്തി….ആ കുഞ്ഞുകൂടെ ഇല്ലാതായാൽ….അവളുടെ മാനസീക നില എന്താവുമെന്ന് അരുന്ധതി ഭയന്നിരുന്നു….

നിലായുടെ വീട്ടുകാരെ വിളിച്ചെങ്കിലും അവളുടെ അവസ്ഥയോന്നും അവരോട് പറഞ്ഞിരുന്നില്ല…അവർ നാളെ പുലർച്ചയെ എത്തുകയുള്ളൂ എന്ന് പറഞ്ഞു…പെട്ടന്ന് ട്രെയിനോ ഫ്‌ളൈറ്റോ ഒന്നും ലഭിക്കാത്തതിനാൽ അവർ കാറിനാണ് വന്നുകൊണ്ടിരിക്കുന്നത്…

**************************************************************************************

പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു…..മസ്തിഷ്ക മരണം സംഭവിച്ച മനുവിനെ യന്ത്രങ്ങളുടെ സഹായത്താൽ പുറത്തേയ്ക്കിറക്കിയപ്പോൾ അത്രയും നേരം പിടിച്ചു വച്ചിരുന്ന സങ്കടം അരുന്ധതിയിൽ നിന്നും പുറത്തേക്കൊഴുകി…എലിസബത്ത് അവന്റെ കണ്ണിലും മൂക്കിലും ഒക്കെ തൊട്ടുനോക്കി…അവനെ തെരു തെരാ ഉമ്മ വച്ചു…അവളുടെ കണ്ണുനീരും അവന്റെ മുഖത്തൂടെ ഒഴുകിയിറങ്ങി….

അവസാനം എലിസബത്തിനെയും അരുന്ധതിയെയും ബലമായി പിടിച്ചുമാറ്റേണ്ടിവന്നു…മനുവിനെ പതിയെ അവർ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയി….അത് നോക്കി കണ്ണുനീർ വാർത്തുകൊണ്ട് അരുന്ധതിയും എലിസബത്തും….

മാത്യൂസിനും സങ്കടം വന്നെങ്കിലും അയാൾ അതിനെ പിടിച്ചു നിറുത്തി…കാരണം ഇപ്പോൾ താൻ കൂടെ തളർന്നാൽ അവരെ ആശ്വസിപ്പിക്കാൻ വേറെയാർക്കും കഴിയില്ല എന്നൊരു തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു….

പുറകെ തന്നെ നിലായെയും ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി…

അരുന്ധതിയും എലിസബത്തും എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു…. നിലായുടെ ശരീരം മനുവിന്റെ ഹൃദയത്തെ സ്വീകരിക്കണമേ എന്ന് മാത്രം അവരുടെ നാവുകൾ ഉരുവുട്ടുകൊണ്ടിരുന്നു…

**************************************************************************************

ഓപ്പറേഷൻ തീയേറ്ററിൽ അടുത്തടുത്തായി അവരെ കിടത്തി….അവരുടെ ഇടയിൽ ഒരു സംഘം ഡോക്ടർമാരും നഴ്‌സുമാരും നിന്നു…

അവരുടെ അവസ്ഥ കണ്ട് സർജറിക്ക് നേതൃത്വം കൊടുത്ത ജെയ്സന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു…കാരണം അവനറിയാമായിരുന്നു ഇമ്മാനുവേൽ എത്ര മാത്രം.സ്റ്റെഫിയെ സ്നേഹിച്ചിരുന്നുവെന്ന്..
അവൾ തിരിച്ചും…..

അങ്ങനെയുള്ള രണ്ടുപേർ ഇങ്ങനെ ഒരു അവസ്ഥയിൽ കിടക്കുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും നീര് പൊടിഞ്ഞു…പക്ഷെ പെട്ടന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം അദ്ദേഹത്തിന്റെ പ്രവർത്തനം ആരംഭിച്ചു….

രണ്ട് സെറ്റ് മെഡിക്കൽ ടീം ഉണ്ടായിരുന്നു…..ആദ്യത്തെ കൂട്ടം നിലായെ നോക്കിയപ്പോൾ രണ്ടാമത്തെ കൂട്ടം മനുവിനെ നോക്കി…..

നിലായുടെ കയ്യിലേക്ക് സൂചിയിറക്കി അനസ്തേഷ്യയ്ക്കയുള്ള മരുന്ന് ഡ്രിപ് ഇട്ടു…കൂടാതെ ശരീരത്തിന്റെ അകം എല്ലാം വൃത്തിയാക്കി….

കഴുത്തിലും നെഞ്ചിലുമെല്ലാം ഓരോ ഉപകരണങ്ങൾ ഘടിപ്പിച്ചു…അവൾ ഉറക്കത്തിലേക്ക് കടന്നു എന്ന മനസിലായപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസ നാളത്തിലേക്ക് ഒരു ട്യൂബ് ഇറക്കി…

അവളുടെ നെഞ്ചിന്റെ ഭാഗം ആന്റീസ്‌പെറ്റിക് ലോഷൻ ഉപയോഗിച്ചു വൃത്തിയാക്കി…പതുക്കെ ആ ഭാഗം കത്തികൊണ്ട് മുറിച്ചു….കഴുത്തിന്റെ താഴ്ഭാഗം മുതൽ പൊക്കിളിന്റെ മുകൾഭാഗം വരെ…

എന്നിട്ട് അവളുടെ ഹൃദയത്തിന്റെ വശങ്ങളിലേക്ക് രണ്ട് ട്യൂബുകൾ ഘടിപ്പിച്ചു…അത് ഒരു മെഷീനിലേക്ക് കൂടെ ഘടിപ്പിച്ചു….ആ മെഷീൻ ബ്ലഡ് പൂർണമായും പമ്പ് ചെയ്ത് ഹൃദയത്തിന്റെ ജോലി താത്കാലികമായി ഏറ്റെടുക്കുവാൻ തുടങ്ങിയതും ജെയ്സൻ നിലായുടെ സ്തംഭിച്ചുകൊണ്ടിരിക്കുന്ന ഹൃദയം എടുത്തുമാറ്റി….

അതേസമയം മറ്റേ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ നെഞ്ചു തുറന്ന് മനുവിന്റെ ഹൃദയം പുറത്തേയ്ക്ക് എടുത്തിരുന്നു….

അവന്റെ ഹൃദയം പുറത്തെടുത്തപ്പോൾ അത് മിടിച്ചിരുന്നു….ആ മിടിപ്പ് മുഴുവനും നിലായ്ക്ക് വേണ്ടിയുള്ളതാണെന്ന് ജെയ്സണ് തോന്നി….

അവൻ പ്രാർത്ഥനയോടെ ആ ഹൃദയത്തെ കൈകളിൽ വാങ്ങി…എന്നിട്ട് നിലായുടെ നെഞ്ചിലേക്ക് വച്ചുകൊടുത്തു….അത് അവളുടെ ദേഹത്ത് തുന്നി പിടിപ്പിക്കുവാനായി അദ്ദേഹത്തിന്റെ ജൂനിയർ കിരൺ എന്ന ഡോക്ടറെ ഏല്പിച്ചിട്ട് മനുവിന്റെ ശരീരം പഴയതുപോൽ ആക്കുവാൻ ജെയ്സൻ ചെന്നു…

ഹൃദയം എടുത്തുമാറ്റിയതോടെ മനുവിന്റെ ബാക്കിയുള്ള അവയവങ്ങളുടെ പ്രവർത്തനം പതിയെ നിലച്ചു….അവന്റെ ശരീരം പൂർണമായും മരിച്ചു…

ജെയ്സന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറച്ചു…എങ്കിലും അവൻ തന്റെ കടമ ചെയ്തു തീർത്തു…അവിടെ കൂടി നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…എല്ലാവർക്കും ഡോക്ടർ ഇമ്മാനുവേൽ അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു…

തന്റെ പ്രാണപ്രിയന്റെ വേർപാടറിയാതെ അതേ സമയം തൊട്ടടുത്ത ബെഡിൽ നിലാ ജീവനിലേക്ക് കുതിക്കുകയായിരുന്നു….

എന്നാൽ തന്റെ ജീവന്റെ ജീവനായവന്റെ ഒരംശം തന്റെ ശരീരത്തിൽ ഹൃദയമായ് ഉണ്ടെങ്കിലും അവൻ ജീവിച്ചിരുന്നപ്പോൾ സമ്മാനിച്ച ആ തുടിപ്പ് അവളുടെ ഉദരത്തിൽ നിന്നും നഷ്ടമായിരുന്നു…..

**************************************************************************************

മനുവിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു…

മരുന്നിന്റെ സഹായത്തോടെ മനുവിന്റെ ഹൃദയം നിലായുടെ ശരീരത്തോട് പ്രതികരിക്കുവാൻ തുടങ്ങി…പ്രതികരിക്കാതിരിക്കുന്നത് എങ്ങനെ…രണ്ടുപേരും പരസ്പരം ജീവനായി സ്നേഹിച്ചിരുന്നവരല്ലേ…

മനുവിനെ നിലായുടെ വീട്ടുകാർ കൂടെ വന്നതിന് ശേഷം സംസ്‌കരിച്ചു…നിലാ ആ സമയം ഐ.സി.യുവിനകത്തായിരുന്നു….തന്റെ പ്രാണപ്രിയനെ അവസാനമായി ഒരു നോക്ക് പോലും കാണുവാനാകാതെ…അന്ത്യ ചുംബനം പോലും ആർപ്പിക്കുവാനാകാതെ നിലാ ഐസിയുവിൽ സുഷുപ്തിയിലായിരുന്നു….

ചെന്നൈയിൽ ഉള്ള ഒരു പള്ളിയിൽ തന്നെയാണ് മനുവിനെ സംസ്കരിച്ചത്…നിലായ്ക്ക് കൂട്ടായി ത്രേസ്യയും ആന്റണിയും ഇരുന്നു…

സ്നേഹവും സാന്ദ്രയും തങ്ങളുടെ ഇമ്മുപ്പയ്ക്ക് എന്ത് സംഭവിച്ചു എന്നറിയതെ നോക്കി നിന്നു…എലിസബത്തും അരുന്ധതിയും തളർന്നിരുന്നു….ഇമ്മുവിന്റെ മരണവും അത് അറിഞ്ഞാലുള്ള നിലായുടെ അവസ്ഥയും എല്ലാം എല്ലാവരുടെയും ചിന്തകളെ മഥിച്ചുകൊണ്ടിരുന്നു….

ഇരുപത്തിനാല് മണിക്കൂറെങ്കിലും കഴിയാതെ നിലായുടെ ബോധം തെളിയുകയില്ല എന്ന് പറഞ്ഞിരുന്നു…എങ്കിലും മനുവിനെ അടക്കുന്ന ആ സമയത്ത് തന്നെ അവൾ ഉറക്കത്തിൽ ഞെട്ടി…..അവൾ സ്വപ്നം കാണുകയായിരുന്നു….തന്റെ പ്രാണപ്രിയന്റെ സ്വരം കേൾക്കുകയായിരുന്നു…

“എന്റെ പ്രിയേ എഴുന്നേൽക്ക….
എന്റെ സുന്ദരീ വരിക….

ശീതകാലം കഴിഞ്ഞു…മഴയും മാറിപ്പോയല്ലോ….
പുഷ്പ്പങ്ങൾ ഭൂമിയിൽ കാണായ്‌വരുന്നു..

വള്ളിത്തല മുറിക്കും കാലം വന്നിരിക്കുന്നു..
കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു..

അത്തിക്കായ്കൾ പഴുക്കുന്നു…
മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു..
എന്റെ പ്രിയേ എഴുന്നേൽക്ക…
എൻറെ സുന്ദരീ വരിക…

പാറയുടെ പിളർപ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ..
ഞാൻ നിന്റെ മുഖം ഒന്ന് കാണട്ടെ…
നിന്റെ സ്വരം ഒന്ന് കേൾക്കട്ടെ…..”

ബൈബിളിലെ ഉത്തമഗീതത്തിലെ വചനങ്ങൾ ആരോ അവളോട് ഉരുവിടുന്നതായി തോന്നി…..അവളുടെ ചുണ്ടുകൾ മന്വച്ചാച്ചൻ എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8

ജീവാംശമായ് : ഭാഗം 9

ജീവാംശമായ് : ഭാഗം 10

ജീവാംശമായ് : ഭാഗം 11

ജീവാംശമായ് : ഭാഗം 12

ജീവാംശമായ് : ഭാഗം 13

ജീവാംശമായ് : ഭാഗം 14

ജീവാംശമായ് : ഭാഗം 15

ജീവാംശമായ് : ഭാഗം 16

ജീവാംശമായ് : ഭാഗം 17