Tuesday, May 7, 2024
Novel

ഹരിബാല : ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

(കഥയ്ക്ക് വേണ്ടി കുറച്ച് സന്ദർഭങ്ങൾ ഞാൻ ഇതിൽ ചേർത്തിട്ടുണ്ട്..കഥയ്ക്ക് വേണ്ടി മാത്രം..ഇങ്ങനെ യഥാർത്ഥമായി സംഭവിക്കുമോ എന്നൊക്കെ ചോദിച്ചാൽ ഇല്ലായിരിക്കും എന്നാണ് എനിക്ക് തോന്നുന്നെ..അതുകൊണ്ട് കഥ എന്നുള്ള രീതിയിൽ തന്നെ എടുക്കണേ)

“ഏട്ടാ…പറ.. എന്റെ കുട്ടേട്ടന് എന്താ പറ്റിയെ.. പറ ഏട്ടാ…അപ്പൊ ഇന്നലെ മുതൽ എന്റെ മനസ്സിൽ നിറഞ്ഞ ഭയം.സത്യമായോ..പറ ഏട്ടാ…”
ഞാൻ ഏട്ടന്റെ ഷർട്ടിൽ കുത്തിപിടിച്ചുകൊണ്ട് ചോദിച്ചു…എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

“കുഞ്ഞി..മോളെ..കരയല്ലേടാ..നിന്റെ കുട്ടേട്ടന് ഒരു അപകടം പറ്റി… പണി നടന്നുകൊണ്ടിരിക്കുന്ന ആ ബില്ഡിങ്ങിന്റെ മുകളിൽ നിന്നും താഴേക്ക്….”

“വേണ്ടാ!!!!!!!!!!!!!”
ഞാൻ ചെവി രണ്ടും പൊത്തിപിടിച്ചുകൊണ്ട് താഴേക്ക് ഊർന്നിറങ്ങി…പെട്ടന്ന് എന്തോ ഓർത്തപോലെ വേഗം തന്നെ ഐ.സി.യൂ ഉള്ള നിലയിലേക്ക് ഓടാൻ തുടങ്ങി..

ഏട്ടൻ വേഗം തന്നെ എന്നെ പിടിച്ചു നിർത്തി…ഏട്ടൻ എന്നെ കൊണ്ട്‌പോകാം എന്ന് പറഞ്ഞു…ഏട്ടൻ പറഞ്ഞപ്പോഴാ കുഞ്ഞിന്റെ കാര്യം ഓർത്തത്..അത്രയും നേരം എന്റെ മനസ്സിൽ എന്റെ കുട്ടേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുള്ളതാണ് വാസ്തവം..

ഞാൻ പതിയെ എന്റെ വയറിൽ തലോടി..കുഞ്ഞിനോടായി പറഞ്ഞു..
“അച്ഛെടെ സുന്ദരിക്കുട്ടി…അച്ഛാ ചുന്ദരിയെ ഓർത്തെങ്കിലും തിരിച്ചുവരൂട്ടോ..”
അത്രയും പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞിരുന്നു..ലിഫ്റ്റിൽ കയറിയപ്പോഴും അവൾ അവളുടെ കൂടപ്പിറപ്പിന്റെ മാറിൽ തന്റെ പാതിയെ ഓർത്തുള്ള വിഷമങ്ങളെല്ലാം ഇറക്കിവച്ചു…

ഐ.സി.യൂ വിന് മുന്നിൽ ചെന്നപ്പോൾ തന്നെ കണ്ടു അവിടെ തന്നെ ഇരിക്കുന്ന അച്ചായിയെയും അമ്മിയെയും എന്റെ അച്ഛനെയും…മൂന്നുപേരുടെയും കണ്ണുകൾ കലങ്ങിയിട്ടുണ്ട്…അവരുടെ കണ്ണുകൾ ഇപ്പൊൾ എന്നിൽ തന്നെയാണ്..

എന്റെ കോലം കണ്ടാൽ തന്നെ എല്ലാവർക്കും വിഷമം ആകുമായിരുന്നു..കണ്ണൊക്കെ ആ സമയം കൊണ്ട് തന്നെ കലങ്ങി..മുടിയൊക്കെ പറന്ന്…വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..

“അച്ചായി…എനിക്ക്…എനിക്കെന്റെ കുട്ടേട്ടനെ ഒന്ന് കാണണം…ഞാൻ ഒന്ന് കണ്ടോട്ടെ..പ്ലീസ്…”

“മോളെ..അത്..അവൻ ഇപ്പൊ മരുന്നിന്റെ സെഡേഷനിൽ ഉറക്കത്തിലാ..ഞാൻ ഒന്ന് കയറി കണ്ടിരുന്നു..കുഴപ്പമില്ല മോളെ..അവൻ തിരിച്ച് വരും..”
ഇത് പറയുമ്പോഴും അവിടെ കൂടിനിന്നവരുടെ കണ്ണീർത്തിളക്കം ഇതല്ല സത്യം എന്ന് വിളിച്ചോതുന്നുണ്ടായിരുന്നു..എന്നാലും ഞാൻ അതിൽ വിശ്വസിച്ചു…എന്റെ ഏട്ടൻ എനിക്കും മോൾക്കും വേണ്ടി വരും എന്ന് തന്നെ ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു…ഞാൻ എന്റെ താലിയിൽ പിടി മുറുക്കി പ്രാർഥിച്ചുകൊണ്ടിരുന്നു..

കുറച്ചു നേരം കഴിഞ്ഞതും ഐ. സി.യു വിന്റെ മുന്നിലുള്ള ചുവന്ന ബൾബുകൾ പ്രകാശിക്കാൻ തുടങ്ങി…ഡോക്ടർമാരും സിസ്റ്റര്മാരും എവിടുന്നെക്കെയോ ഓടി വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു…എല്ലാവരും ഐ.സി.യൂ വിനുള്ളിലേക്ക് കയറിപ്പോയി..നിമിഷങ്ങൾ മണിക്കൂറുകളായി പരിണമിച്ചുകൊണ്ടിരുന്നു..ഇതിനിടയിൽ എനിക്ക് കഴിക്കാനായി ഭക്ഷണം അച്ഛൻ കൊണ്ടുവന്നെങ്കിലും ഒന്നും കഴിക്കാനായി കഴിഞ്ഞില്ല…ഏട്ടനെ ഓർത്ത് അപ്പോഴും എന്റെ ഉള്ളം പിടയുകയായിരുന്നു…

വീണ്ടും നിമിഷങ്ങൾ കടന്നുപോയി…രണ്ട് മണിക്കൂറിന് ശേഷം അകത്തേക്ക് കയറിപ്പോയ ഡോക്‌ടർ പുറത്തേക്കിറങ്ങി വന്നു അച്ഛനേം ഏട്ടനേം വിളിച്ച് മാറിനിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടു…

അദ്ദേഹം അവരുടെ തോളിൽ തട്ടി “സോറി”എന്ന ആ വാക്ക് പറഞ്ഞത് കേട്ടപ്പോൾ ഇനി എനിക്കും എന്റെ മകൾക്കും താങ്ങായി തണലായി വിച്ചുവേട്ടൻ ഈ ഭൂമിയിൽ ഇല്ല എന്ന് എനിക്ക് മനസ്സിലായി..ഞാൻ അവിടെ നിന്നും അവരുടെ അടുക്കലേക്ക് ഓടി..എന്നാൽ എത്തും മുന്നേ എന്റെ കൂടപ്പിറപ്പിന്റെ കൈ എന്നെ താങ്ങിയിരുന്നു…എന്റെ ബോധം മറഞ്ഞ് ഞാൻ ഏട്ടന്റെ കൈകളിലേക്ക് വീണിരുന്നു…

ബോധം വന്നപ്പോൾ ഞാൻ ഏതോ ഒരു മുറിയിൽ കയ്യിൽ ഗ്ലൂക്കോസുമിട്ട് കിടക്കുകയായിരുന്നു…

കുട്ടേട്ടനെക്കുറിച്ച് ഓർമ്മ വന്നതും കയ്യിൽ ഉള്ളതെല്ലാം വലിച്ചെറിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങിയോടി…എങ്ങോട്ട് പോകണമെന്ന് നിശ്ചയം ഇല്ലാതിരുന്നപ്പോഴാണ് ഐസിയൂ വിന്റെ ഒരു മൂലയിൽ അച്ഛന്റെ തല കണ്ടത്..ഞാൻ വേഗം തന്നെ അച്ഛന്റെ അടുക്കലേക്ക് ഓടി…ഉദരത്തിൽ ഞങ്ങളുടെ ജീവൻ തുടിക്കുന്നുണ്ട് എന്നുള്ള കാര്യമൊന്നും അപ്പോൾ എന്റെ ഓർമ്മയിൽ എങ്ങും വന്നില്ല…

ഞാൻ ഓടി അച്ഛന്റേം അച്ചായിയുടെയും ഏട്ടനെയും പുറകിൽ ചെന്ന് നിന്നതും ഐസിയു വിന്റെ പുറത്തേക്ക് ഏട്ടന്റെ ബോഡി കൊണ്ടുവന്നതും…ഒന്നിച്ചായിരുന്നു..തുണിയിട്ട് മറച്ചിരുന്നതിനാൽ ആളെ മനസ്സിലായില്ല….പെട്ടന്ന് ആ സിസ്റ്റർ മുഖം ഭാഗത്തുള്ള തുണി മാറ്റി….

അവിടെയുണ്ടായിരുന്നു എന്റെ ഏട്ടൻ…ഏട്ടന്റെ സ്വതസിദ്ധമായ നറുപുഞ്ചിരിയോടെ ഒന്നും അറിയാതെ കിടക്കുന്നു..

ആരൊക്കെയോ അവിടെ നിന്ന് അടക്കം പറയുന്നത് കേട്ടിരുന്നു..”പാവം കല്യാണം കഴിഞ്ഞിട്ട് 10 മാസം പോലും ആയിട്ടില്ല.” മറ്റൊരാൾ പറഞ്ഞു..അതിന്റെ ഭാര്യ 4 മാസം ഗർഭിണിയാണ്”.. “തലവര മാറ്റാൻ ആകില്ലല്ലോ” എന്ന് വേറൊരാൾ

“കുട്ടേട്ടാ”…….
അവൾ വല്ലാതെ കിതച്ചു…അപ്പോഴാണ് താൻ ഇത്രയും നേരം തങ്ങളുടെ വിവാഹാൽബം കയ്യിൽ പിടിച്ചുകൊണ്ട് കുട്ടേട്ടനെ ഓർമ്മകളിലായിരുന്നുവെന്ന്… വിച്ചുവിന്റെ ജീവനറ്റ ശരീരത്തിന്റെ ഓർമ്മകളെ മായ്ക്കാൻ അവൾ ശ്രമിച്ചെങ്കിലും കഴിയുന്നില്ലായിരുന്നു..

വിച്ചുവിന്റെ പുഞ്ചിരിയും കുസൃതികളും തമാശകളും വിരലുകളുടെ മായജാലവുമെല്ലാം അവളുടെ ഓർമകളിലൂടെ നടന്നു…

അവൾ.വീണ്ടും ഓർമ്മകളിലേക്ക് പോയി…

അന്ന് മുഖത്തുനിന്നും ആ തുണി മാറ്റി ഏട്ടനെ കണ്ടതും ഞാൻ ഒരു മരവിച്ച അവസ്ഥയിലായിരുന്നു…
പതിയെ ആ മുഖത്തേക്ക് നോക്കി..ആ കണ്ണുകളിൽ സ്പര്ശിക്കാനായി എന്റെ കൈകൾ നീട്ടിയെങ്കിലും ഞാൻ അത് പിൻവലിച്ചു….എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വന്നിരുന്നില്ല..അത് വീട്ടുകാരിൽ ഭയം ജനിപ്പിച്ചു…..

ഞാൻ പതിയെ എന്റെ വയറിൽ തലോടി..എന്നിട്ട് ചിരിച്ച് സംസാരിക്കാൻ തുടങ്ങി…
“ദേ..അമ്മേടേം അച്ഛെടേം ചുന്ദരികുട്ടി നോക്കിക്കേ..ഇവിടെ നമ്മുടെ വിച്ചച്ഛ കിടന്നുറങ്ങുന്നത് കണ്ടിട്ട് മോൾടെ അച്ഛമ്മേം അമ്മമ്മേം ഒക്കെ കരയുന്നു…കുട്ടേട്ടൻ ഉറങ്ങുവാ..അയ്യോ..വാവക്ക് മനസ്സിലായില്ലേ…ഈ ‘അമ്മ അച്ചേനെ വിളിക്കുന്ന പേരല്ല കുട്ടേട്ടൻ…ഞാൻ അച്ചേനെ വിളിക്കട്ടെട്ടോ…ഞാൻ വിളിച്ചാൽ കുട്ടേട്ടൻ എഴുന്നേൽക്കൂലോ..”

അപ്പോൾ മുതൽ എന്റെ മനസ്സിന്റെ താളം തെറ്റി തുടങ്ങുകയായിരുന്നു..

അവിടെ നിന്നും മരിച്ചു കിടക്കുന്ന കുട്ടേട്ടനെ എഴുന്നേല്പിക്കാൻ ശ്രമിച്ച എന്നെ അവിടെ നിന്ന് പിടിച്ചു മാറ്റി സെഡേഷൻ തന്നിട്ടാണ് വീട്ടിലേക്ക് എത്തിച്ചത്..

വീട്ടിൽ എത്തിക്കഴിഞ്ഞ്‌ എന്നെ ഞങ്ങളുടെ മുറിയിലാണ് ആക്കിയത്..അവിടെ ഞങ്ങൾ വാങ്ങിയ ആ പാവക്കുട്ടിയും ഉണ്ടായിരുന്നു…

ഞാൻ ഉണർന്നപ്പോൾ മുറിയിൽ അമ്മയുണ്ടായിരുന്നു..എന്നാൽ എന്റെ മനസ്സിൽ ആകെ ഉണ്ടായിരുന്നത് വിച്ചുവേട്ടനും ഞങ്ങളുടെ കുഞ്ഞും മാത്രം ആയതിനാൽ വേറെ ആരെയും എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു….

ഞാൻ ഏട്ടനെയും വിളിച്ചുംകൊണ്ട് ആ പാവയെ എന്റെ ഒക്കത്തിരുത്തികൊണ്ട് താഴേക്ക് ചെന്നു..അവിടെ വാഴയിലയിൽ കിടത്തിയിരിക്കുന്ന എന്റെ കുട്ടേട്ടനെയാണ് ആണ് ഞാൻ കണ്ടത്..

“വിച്ചുവേട്ടാ…കുട്ടേട്ടാ…ദേ നോക്കിക്കേ..നമ്മുടെ ആദ്യത്തെ ചുന്ദരി വാവ…ഞാൻ ഇവളെ ഉറക്കിട്ടൊ..ദേ.നോക്കിക്കേ..പാവയെ കിടത്തുമ്പോൾ കണ്ണടക്കുന്നു..നോക്ക്…നോക്ക് ഏട്ടാ…കണ്ണു തുറക്കൂന്നേ…
ഹും ഞാൻ പിണക്കവാ ഏട്ടനോട്..”

ഇങ്ങനെ എന്തൊക്കെയോ അവൾ അവനോട് പുലമ്പിക്കൊണ്ടിരുന്നു…അത് കെട്ടുനിന്ന എല്ലാവരുടെയും കണ്ണ് ഈറനണിഞ്ഞു…

“അയ്യോ..കുട്ടേട്ടൻ പിണങ്ങിയോ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ…ഒന്ന് ചിരിച്ചെ… അല്ലേൽ വേണ്ടാ”..
എന്നും പറഞ്ഞുകൊണ്ട് ആ പാവയെ അവന്റെ വലതുഭാഗത്തായി കിടത്തി…

ഇതെല്ലാം കണ്ടിട്ട് ആർക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…2 അമ്മമാരുടെയും കരച്ചിലിന്റെ ശക്തി കൂടി..തങ്ങളുടെ മക്കളെ ഓർത്തുകൊണ്ട്…

അവസാനം അവളെ അവിടെ നിന്നും മാറ്റാനായി അവളുടെ ഏട്ടൻ ആ പാവയെ എടുത്ത് മാറ്റാൻ ശ്രമിച്ചു..അവൾ ഞൊടിയിടയിൽ അതിനെ കൈക്കലാക്കി..

“താനാരാ…തന്നോടാരാ എന്റേം വിച്ചുവെട്ടന്റേം ഈ പാവയെ എടുക്കാൻ പറഞ്ഞേ..ഇത് ഞങ്ങളുടെ 1st മോളാ.. ഞാൻ തരൂല ഇവളെ ആർക്കും…ഞാൻ തരൂല..”

എന്ന് പറഞ്ഞുകൊണ്ട് ആ പാവയെ നെഞ്ചോടടക്കിപിടിച്ചുകൊണ്ട് വിച്ചുവിനെ കെട്ടിപ്പിടിച്ച് അവിടെ തന്നെ കിടന്നു…

അവളുടെ അവസ്‌ഥ കണ്ട് സഹിക്കാൻ വയ്യാതെ ഡോക്ടറിനെ വിളിച്ചുകൊണ്ട് വന്നപ്പോഴും അവൾ അവനെ കെട്ടിപ്പിടിച്ച് കണ്ണ് തുറക്കാൻ പറയുകയായിരുന്നു..

ഡോക്ടർ അവൾ ഉറങ്ങാൻ കാത്തിരിക്കാൻ പറഞ്ഞതിനാൽ അവളുടെ ഏട്ടനും മറ്റും അവൾ അവിടെ കിടന്ന് ഉറങ്ങുന്നതുവരെ കാത്തു..അപ്പോഴേക്കും ഡോക്ടർ ഉറങ്ങാനുള്ള മരുന്ന് അവളിൽ ഇന്ജെക്റ്റ് ചെയ്തിരുന്നു…ഏഴ് മണിക്കൂറിലേക്ക് അവൾ ഉണരില്ല എന്നും അതിനുള്ളിൽ.വിച്ചുവിനെ അടക്കം ചെയ്യണമെന്നും പറഞ്ഞു..

അങ്ങനെ അവൾ ഉണരുന്നതിനുമുന്നേ തന്നെ അവളുടെ കുട്ടേട്ടൻ തെക്കേതൊടിയിലെ ചെമ്പകച്ചോട്ടിൽ ഒരു പിടി ചാരമായി മാറി…

അവൾ ഉണർന്നപ്പോഴും ആദ്യമേ അന്വേഷിച്ചത് അവളുടെ കുട്ടേട്ടനെയാണ്..കാണാത്തപക്ഷം അവൾ ഓടാൻ തുനിഞ്ഞപ്പോൾ രണ്ട് അമ്മമാരും അവളുടെ അടുക്കൽ വന്നു.. എന്നിട്ട് പറഞ്ഞു..

“മോൾടെ കുട്ടേട്ടൻ ഒരു സ്ഥലം വരെ പോയെക്കുവാ..നാളെ വരുട്ടോ ..പിന്നെ ദേ..മോൾടെ വയറ്റിൽ കുഞ്ഞാവയില്ലേ”

അവൾ അതിന് ഉണ്ട് എന്ന് തലയാട്ടി…

“ആ..അപ്പൊ മോള് സൂക്ഷിക്കണ്ടേ..മോള് ഈ മുറിക്ക് പുറത്തിറങ്ങാണ്ടാട്ടോ.. സൂക്ഷിച്ച് വേണ്ടേ നടക്കാൻ..ഇല്ലേൽ വാവക്ക് എന്തെങ്കിലും പറ്റും..അതുകൊണ്ട് അമ്മമാര് പറയുന്നത് നല്ല കുട്ടിയായി അനുസരിക്കാണോട്ടോ….അമ്മമാർ പറയുന്നത് അനുസരിച്ചാലെ മോൾടെ കുട്ടേട്ടൻ പെട്ടന്ന് വരുട്ടോ..”

രണ്ടമ്മമാരും ഉള്ളിൽ തികട്ടി വന്ന സങ്കടത്തെ കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു..

കുട്ടേട്ടൻ വരുമെന്ന് കേട്ടതും അവൾ അടങ്ങി ഒതുങ്ങി നല്ല കുട്ടിയായി അവൾ ഇരുന്നു..അന്ന് രാത്രിയിൽ രണ്ട് അമ്മമാരുടെയും നടുക്ക് വിച്ചുവിനെ ഒരു ഫോട്ടോയും കൂടെ അവളുടെ ആ പാവക്കുട്ടിയെയും കെട്ടിപ്പിടിച്ച് അവൾ കിടന്നുറങ്ങി..

പിറ്റേന്ന് അവൾ വൈകി ആണ് എഴുന്നേറ്റത്…എഴുന്നേറ്റവഴി കുട്ടേട്ടൻ വരില്ലേ എന്നാണ് അവൾ ചോദിച്ചത്..എന്നിട്ട് അവൾ അവിടെയുള്ള അവന്റെ പാർക്ക് അവന്യുവിന്റെ സ്‌പ്രേ എടുത്ത് അടിച്ചു..എന്നിട്ട് പറഞ്ഞു..

“അമ്മമാരെ..എന്നെ ഒന്ന് മണത്ത് നോക്കിക്കേ..എനിക്ക് കുട്ടേട്ടനെ മണവല്ലേ.”

എന്നിട്ട് അവൾ തന്നെ കൈകൊട്ടി ചിരിച്ചു..

അപ്പോഴാണ് അജിത് വിച്ചുവിന്റെ ബൈക്കുമായി അങ്ങോട്ടേക്ക് വന്നത്..ഇന്നലെ അവൻ ഉപയോഗിച്ച ബൈക്ക് ആയിരുന്നു അത്..അത് പണി നടന്നുകൊണ്ടിരുന്ന ആ കെട്ടിടത്തിൽ ആയിരുന്നു..

ആ ശബ്ദം കേട്ടതും അവൾ കുട്ടേട്ടൻ വന്നു എന്നും പറഞ്ഞുകൊണ്ട് അമ്മമാർക്ക് തടയാൻ കഴിയും മുന്നേ തന്നെ സ്റ്റെപ്പ് ഇറങ്ങിയോടി..ഓടിയതിന്റെ വേഗതയിൽ ആവാം അവളുടെ കാല് തട്ടി അവൾ സ്റ്റെപ്പിൽ നിന്നും മുന്നോട്ടാഞ്ഞു വയറടിച്ചു വീണു..കൂടെ റൈലിങ്ങിൽ അവളുടെ തലയും ഇടിച്ചു..അവളുടെ ചുറ്റും രക്തം തളം കെട്ടി..വയറിൽ നിന്നും തലയിൽ നിന്നും ബ്ലീഡിങ് ഉണ്ടായി…..എന്നാൽ ആ വേദനയിലും അബോധാവസ്ഥയിൽ അവൾ കുട്ടേട്ടാ എന്ന് മാത്രം വിളിച്ചുകൊണ്ടിരുന്നു..

അവരെല്ലാവരും ചേർന്ന് അവളെ ആശുപത്രിയിൽ എത്തിച്ചു…അവളെ നേരെ ഐ.സി.യൂ വിലേക്കാണ് കൊണ്ടുപോയത്…

ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല..ആ കുഞ്ഞ് വീഴ്ചയിൽ തന്നെ അബോർട്ട് ആയിപ്പോയി…അവളുടെ തലയിലും 4 സ്റ്റിച്ചുകൾ ഉണ്ടായിരുന്നു…മരുന്നിന്റെ സെഡേഷനിൽ മയക്കത്തിലായിരുന്നു അവൾ…

പിന്നീടവൾ എഴുന്നേറ്റപ്പോഴേക്കും അവൾക്ക് മനസ്സിലായിരുന്നു തന്റെ കുട്ടേട്ടനും കുഞ്ഞും തന്നെ വിട്ടു പോയി എന്ന്…കുട്ടന്റെ മരണത്തിൽ പെട്ടെന്നുണ്ടായ ആ ആഘാതം അവളെ വിട്ടുമാറിയെങ്കിലും തന്റെ ജീവിതത്തിൽ ഇനി അവളുടെ കുട്ടേട്ടനും അവരുടെ കുഞ്ഞും ഇല്ലെന്നുള്ളത് അവൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു..

അവൾക്കായി പ്രത്യേകം സജ്ജീകരിച്ച ഐ.സി.യൂ ആയിരുന്നു ഒരുക്കിയിരുന്നത്..യാഥാർഥ്യത്തിലേക്ക് കടന്നു വന്നതും അവൾ തനിച്ചായതുപോലെ തോന്നി അവൾക്ക്…
അവൾ അലറിക്കരഞ്ഞു…അവളെ ആശ്വസിപ്പിക്കാൻ ചെല്ലുവാൻ തുനിഞ്ഞ വീട്ടുകാരെ ഡോക്‌ടർ തടഞ്ഞു..അവൾ കരഞ്ഞു തീർക്കട്ടെ എന്ന് പറഞ്ഞു..എന്നാൽ അവൾ പതിയെ പതിയെ വിഷാദത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു..

അവളെ തിരിച്ചു അവളുടെ സ്വന്തം.വീട്ടിലേക്ക് കൊണ്ടുവന്നു…അപ്പോഴേക്കും ഏട്ടത്തിക്ക് കുഞ്ഞുണ്ടായി..കാശിനാഥൻ എന്ന കാശി..അവനെ കാണുമ്പോൾ മാത്രം അവൾ വല്ലപ്പോഴും ചിരിച്ചു..എന്നാലും അതും മരുഭൂമിയിൽ പെയ്യുന്ന മഴ പോകെ മാത്രം.

അവളുടെ അവസ്ഥ കണ്ട് സഹിക്കവയ്യാതെ അവളെയും കൊണ്ട് നല്ലൊരു ചികിത്സയ്ക്കായി ഡൽഹിയിലേക്ക് അവളുടെ ഏട്ടൻ കൊണ്ടുപോയി…അങ്ങനെ വിച്ചു മരിച് രണ്ട് വർഷങ്ങൾക്ക് ശേഷം അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നു..

പിന്നെയും രണ്ട് വർഷം കഴിഞ്ഞിട്ടായിരുന്നു ഹരിയേട്ടനുമായി തന്റെ വിവാഹം എന്നും അവൾ ഓർത്തു..

അവളുടെ കണ്ണിൽ നിന്നും മിഴിനീർ മുത്തുകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു..

അവൾ പെട്ടന്ന് സമയം നോക്കി..മണി 1 ആകുന്നു..താൻ ഇതുവരെയും ഉറങ്ങിയിലെല്ലോ എന്നവൾ ഓർത്തു..

അവൾക്ക് അവരുടെ സ്വർഗത്തിൽ കിടക്കാനായി തോന്നി..അവൾ വേഗം മുകളിലേക്ക് വച്ചു പിടിച്ചു…

അവിടെ വളരെ മനോഹരമായിത്തന്നെ സൂക്ഷിച്ചിരുന്നു…അവൾ അവിടെയുള്ള തങ്ങളുടെ നിമിഷങ്ങൾ ഓർത്തെടുത്ത് ഓർമകളെ തന്നിലേക്ക് ആവാഹിച്ച് എപ്പോഴോ ഉറക്കത്തെ പുൽകി…

കുറച്ച് കഴിഞ്ഞ് പിയാനോയുടെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്..അതും അവൾക്കിഷ്ടമുള്ള പാട്ടുകളിൽ ഒന്ന്..

🎶പാട്ടിൽ ഈ പാട്ടിൽ…
ഇനിയും നീ ഉണരില്ലേ…
ഒരു രാപ്പാടി പാടും…
ഈണം കേട്ടതില്ലേ…
പനിനീർ പൂക്കൾ ചൂടി
ഈ രാവൊരുങ്ങിയില്ലേ..
എൻ നെഞ്ചിലൂറും ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ🎶

അവൾ താഴേക്ക്, തങ്ങളുടെ മുറിയിലേക്ക് ഓടിച്ചെന്നു…അവിടെ ആരോ പുറം തിരിഞ്ഞിരുന്ന് പിയാനോ വായിക്കുന്നത് അവൾ കണ്ടു..കണ്ട മാത്രയിൽ തന്നെ അവൾക്ക് മനസ്സിലായി അതവളുടെ കുട്ടേട്ടനാണെന്ന്…

“കുട്ടേട്ടാ”..അവൾ അവനെ വിളിച്ചുകൊണ്ട് ഓടി അടുക്കൽ ചെന്നു…അപ്പോഴേക്കും അവൻ ബാക്കി വായിച്ചു..

🎶 സാഗരം മാറിലേറ്റും ..
കതിരോൻ വീണെരിഞ്ഞു..
കാതരേ നിന്റെ നെഞ്ചിൽ ..
എരിയും സൂര്യനാരോ..
കടലല തൊടുനിറമാർന്നു നിൻ..
കവിളിലും അരുണിമ പൂത്തുവോ..
പ്രണയമൊരസുലഭ മധുരമാം..
നിർവൃതി..
ഒഴുകും പാട്ടിൽ ഈ പാട്ടിൽ
ഇനിയും നീ ഉണരില്ലേ..🎶

അവൻ അവളെ നോക്കി കൈ വിരിച്ചു…അവൾ അവന്റെ മാറോടൊട്ടി..

അവൻ അവളെ ചേർത്തുപിടിച്ചും കൊണ്ട് ചെമ്പകച്ചുവട്ടിലേക്ക് പോയി…അവൾ അവന്റെ കൂടെ നടന്നു..

“അമ്മൂട്ടാ…” അവൻ ആർദ്രമായി അവളെ വിളിച്ചു…

“കുട്ടേട്ടാ..”..അവൾ ഒരു തേങ്ങലോടെ അവന്റെ മാറിലേക് ചാഞ്ഞു…

“ഏട്ടാ… ഇത് ..ഇപ്പൊ.. ഇങ്ങനെയൊക്കെ..”

“എന്ത്?” അവൻ ഒരു കുസൃതിച്ചിരിയോടെ അവളോട് ചോദിച്ചു..

“ഏട്ടൻ ഇപ്പോൾ എന്റെ മുന്നിൽ ഉള്ളത്..”

“അതേടാ അമ്മൂട്ടാ..ഇത് ഞാൻ തന്നെയാ..പക്ഷെ ഇപ്പൊ ഞാൻ മനുഷ്യനല്ല..ആത്മാവാണ്…”

“എങ്കിൽ ഏട്ടന് ആത്മാവായെങ്കിലും എന്റെ കൂടെ നിന്നൂടെ..എനിക്ക് ഇങ്ങനെ എങ്കിലും ഒന്ന് കണ്ടുകൊണ്ടിരിക്കാമല്ലോ..”
അവൾ അവന്റെ കയ്യിലും മുഖത്തും ഒക്കെ തഴുകിക്കൊണ്ട് പറഞ്ഞു..

“അതിന് എനിക്ക് കഴിയില്ല…ഇന്ന് തന്നെ നിന്റെ സങ്കടം സഹിക്കാൻ വയ്യാതെ വന്നതാണ്..എനിക്ക് ആകെ രണ്ട് തവണയെ മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപെടാൻ കഴിയു…അതിൽ ഒന്ന് ഇപ്പോൾ കഴിഞ്ഞു..ഇനി ഞാൻ തിരിച്ചു പോകുമ്പോൾ ഒരിക്കൽകൂടി വരും നിന്റെ മുന്നിൽ…”

“ഹ്മ്മ…പക്ഷെ എനിക്ക് ഇപ്പോൾ എന്തോരും സന്തോഷമുണ്ടെന്ന് അറിയുവോ..പഴയ കാര്യങ്ങൾ ഓരോന്നാലോചിച്ചു ഒത്തിരി കരഞ്ഞു ഞാൻ…”

“അതല്ലേ ഞാൻ നിന്റെ അടുത്തേക്ക് ഓടി വന്നേ…”

“അപ്പൊ നേരത്തെ ഞാൻ വിഷമിച്ചപ്പോഴൊക്കെ ഒരിക്കലെങ്കിലും വന്നൂടായിരുന്നോ..”

“അന്നൊക്കെ ഞാൻ വന്നിരുന്നേൽ എന്റെ മരണം നിന്നിൽ ഏൽപ്പിച്ച ആഘാതത്തിന്റെ പരിണിതഫലങ്ങളായെ നീ കാണൂ…ഇപ്പോൾ അങ്ങനെയല്ലല്ലോ..”

അവൾ പതിയെ പുഞ്ചിരിച്ചു..

“അമ്മൂട്ടാ..എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..”

“എന്താ ഏട്ടാ..”

“അത് മറ്റൊന്നുമല്ല…നിനക്ക് ഇനിയും അറിയാൻ വയ്യാത്ത ചില രഹസ്യങ്ങളുണ്ട്..അത് സമയമാകുമ്പോൾ നീ അറിയും…അതല്ല പ്രധാനപ്പെട്ട കാര്യം..
നീ ഇപ്പൊൾ വേറെ ഒരാളുടെ ഭാര്യയാണ്…നീ ഒരിക്കലും അവനെ വിഷമിപ്പിക്കരുത്..എന്നെ ഓർത്തുംകൊണ്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കരുത്..ഇനി നിന്നെ എനിക്ക് വന്ന് കാണാൻ കഴിഞ്ഞെന്ന് വരില്ല..ഇനി എന്റെ തിരിച്ചുപോക്കിൽ മാത്രമേ എനിക്ക് നിന്നെ കാണാൻ കഴിയൂ..അപ്പോഴേക്കും നീ അവനെ സ്നേഹിച്ചിരിക്കണം…അവൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട് അമ്മൂട്ടാ..”

“പക്ഷെ ഏട്ടാ..എനിക്ക്”

“ഇല്ല..മോളെ..നീ ഒന്നും പറയേണ്ട… നിനക്ക് എന്നെ മറക്കാൻ കഴിയില്ല എന്നല്ലേ..മറന്നേ പറ്റു.. അടുത്ത ജന്മമുണ്ടെങ്കിൽ നമുക്ക് ഒന്നിക്കാടാ…ഞാൻ പറഞ്ഞില്ലേ..നീ അറിയാത്ത ചില രഹസ്യങ്ങൾ ഉണ്ടെന്ന്..അതിലേക്ക് നീ എത്താനുള്ള നിമിത്തമായിരുന്നു ഞാൻ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..നീ എന്നെ സ്നേഹിച്ചിട്ടുണ്ടായിരുന്നു എങ്കിൽ അവനേയും സ്വീകരിക്കണം..ഈ ജന്മത്തിൽ ഭൂമിയിലെ നിന്റെ തുണയായി..”

“ഏട്ടനെ ഞാൻ എങ്ങനാ സ്നേഹിച്ചതെന്ന് ഏട്ടന് അറിയില്ലേ.. ശെരി..ഞാനും ശ്രമിക്കുകയാണ് ഏട്ടാ.എല്ലാം മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനും..പക്ഷെ..”

“നിന്നെക്കൊണ്ട് പറ്റും മോളെ…ഇനിയും കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ മാത്രമേ ഹരി തിരികെ വരികയുള്ളൂ..അതിനുള്ളിൽ നീ മാറണം…അവന്റെ നല്ല പാതിയായി മാറുവാൻ നീ തയ്യാറാകണം..നിങ്ങൾ തമ്മിൽ പരസ്പരം സ്നേഹിച്ചു തുടങ്ങി എന്ന് എനിക്ക് ഉറപ്പു ലഭിച്ചാൽ മാത്രമേ ഞാൻ എന്റെ ലക്ഷ്യം പൂർത്തിയാക്കിയതിനുശേഷം തിരികെ പോകുമ്പോൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷനാകുള്ളൂ…”

അവൾ അവന്റെ മാറോട് ചേർന്നിരുന്ന് എല്ലാം ശ്രവിച്ചു..കുറച്ചു നേരം അവരുടെയിടയിൽ മൗനം തളം കെട്ടി…

“മോളെ..നിനക്ക് എന്തെങ്കിലും ആഗ്രഹം ഉണ്ടോ..”

“മ്മ്..ഞാൻ പറയാം..”
എന്നവൾ പറഞ്ഞിട്ട് അവന്റെ ചെവിയിൽ എന്തോ പറഞ്ഞു..

അവൾ വേഗം പോയി സ്വർഗത്തിൽ നിന്നും അവളുടെ വയലിൻ എടുത്തുകൊണ്ട് വന്നു..അതിൽ അവൻ അവന്റെ മാന്ത്രിക സംഗീതം സൃഷ്ട്ടിച്ചു…അവൻ വായിച്ചു തുടങ്ങി…

🎶 ഓ..പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ
ചിറകു കുടഞ്ഞൊരഴകെ..
നിറമിഴിയിൽ ഹിമകണമായ്
അലിയുകയാണീ വിരഹം..

ഓ..പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ എൻ പ്രാണനിലുണരും ഗാനം

വർണങ്ങളായ്..പുഷ്പോത്സവങ്ങളായ്..
നീ എന്റെ വാടിയിൽ…
സംഗീതമായ്…സ്വപ്നനടനങ്ങളിൽ..
നീ എന്റെ ജീവനിൽ..
അലയുന്നതെന്തു മുകിലായ് ഞാൻ..
അണയുന്നതെന്തു തിരിയായ് ഞാൻ..
ഏകാന്ത രാവിൽ….
കനലെരിയും കഥ തുടരാൻ..
എങ്ങുപോയി നീ….

ഓ..പ്രിയേ..പ്രിയേ നിനക്കൊരു ഗാനം..
ഓ..പ്രിയേ…
എൻ പ്രാണനിലുണരും ഗാനം🎶

വായിച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടു പേരുടെയും കണ്ണിൽനിന്നും നീർമുത്തുകൾ ഒഴുകി…അവർ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് അവർ മനസ്സിലാക്കുകയായിരുന്നു…

അവൻ അവളെയും കൊണ്ട് അവരുടെ മുറിയിൽ ചെന്നു…അവളെ പതിയെ കട്ടിലിൽ കിടത്തി..അവൻ അവയുടെ ചാരിയിരുന്നു..അവൾ അവന്റെ മടിയിലേക്ക് കയറിക്കിടന്നു..

“ഏട്ടാ…ഏട്ടന് പൂർത്തീകരിക്കാനുള്ള ആ ലക്ഷ്യം എന്താ?”

“അത് മനസ്സിലാവേണ്ട സമയത്ത് മനസിലാകും..നീ ഇനിയും അറിയാനുള്ള രഹസ്യങ്ങളുടെ കൂടെ ഇതും കിടന്നോട്ടെ..അത് പൂർത്തിയാക്കണമെങ്കിൽ നിന്റെയും,ഹരിയുടെയും,ജിത്തുവിന്റെയും എല്ലാവരുടെയും സഹായം വേണ്ടിവരും…

അമ്മൂട്ടൻ ഇപ്പൊ അതൊന്നും ഓർത്ത് തല പുകയ്ക്കേണ്ട..ഞാൻ പറഞ്ഞതുപോലെ നീ ഹരിയുടെ നല്ല പാതിയാകണം..നിന്നെക്കൊണ്ട് പറ്റും അമ്മൂട്ടാ…ഹരി തിരികെ വരുമ്പോഴേക്കും നീ മാറിയിട്ടുണ്ടാവണം..”

അവൻ പറഞ്ഞതെല്ലാം അവൾ ഒരു മൂളലോടെ കേട്ടു..അവൾ അവന്റെ മടിയിൽ കിടന്ന് പതിയെ ഉറക്കത്തിലേക്ക് ചേക്കേറി…

അവൾ ഉറങ്ങിയെന്ന് മനസ്സിലായതും അവൻ അവളുടെ നെറുകയിൽ ഒന്ന് മുത്തി…ഇനിയൊരു ജന്മമുണ്ടെങ്കിൽ തങ്ങളെ ഒരുമിപ്പിക്കണമെന്ന് പ്രാർത്ഥിച്ചും കൊണ്ട് അതീവ വിഷമത്തോടെ അവൻ ആ ഇരുട്ടിലേക്ക് മറഞ്ഞു…

(തുടരും..)

 

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12