Saturday, April 20, 2024
Novel

നിവേദ്യം : ഭാഗം 29

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

Thank you for reading this post, don't forget to subscribe!

ഓഫീസിൽ ഇരിക്കുമ്പോൾ ഫോൺ ബെല്ലടിക്കുന്നത് കണ്ടെങ്കിലും പരിചയം ഇല്ലാത്ത നമ്പർ ആയതുകൊണ്ട് എടുക്കാൻ നിന്നില്ല. രണ്ടാമതും കോൾ വന്നു. എന്തെങ്കിലും അത്യാവശ്യക്കാർ ആണോ എന്നു കരുതി എടുത്തു നോക്കിയെങ്കിലും മറുവശത്ത് അനക്കമില്ല. ഇനി വല്ല കോഴികളും ആണെങ്കിൽ വെറുതെ തവിട് ഇട്ടു കൊടുക്കേണ്ടല്ലോ എന്നു കരുതി ഒന്നും പറയാൻ നിൽക്കാതെ കട്ട് ചെയ്തു.

പിന്നെയും അത് തുടർന്നപ്പോൾ ദേഷ്യം വന്നു ഞാൻ സംസാരിക്കാൻ തീരുമാനിച്ചു. “ഹലോ..” “നിവേദ്യ മോളെ.. ഈ ശബ്ദം ഒന്ന് കേൾക്കാൻ ഏട്ടൻ എത്ര കഷ്ടപ്പെട്ടു എന്നറിയോ? മോളെന്താ ഏട്ടൻ വിളിച്ചിട്ട് മിണ്ടാഞ്ഞത്? മനസിലായില്ലേ ഏട്ടനെ?” മിക്സി അരയ്ക്കുന്ന പോലെയുള്ള ആ വൃത്തികെട്ട ശബ്ദം കേട്ടപ്പോഴേ മനസിലായി ആയുഷ് ആണെന്ന്. എന്തെങ്കിലും പണി ആകും. “അയ്യോ. ഇങ്ങനൊരു ഏട്ടൻ ഉള്ളകാര്യം ഞാൻ ഇപ്പോഴാ അറിയുന്നത് കേട്ടോ.

അമ്മയ്ക്ക് സുഖമാണോ ഏട്ടാ?” മറുവശത്ത് പല്ല് ഞെരിക്കുന്ന ശബ്ദം എനിക്കിവിടെ കേൾക്കാൻ പറ്റി. “ടി ടി ടി.. നീ അധികം അങ്ങു കിടന്ന് ഷൈൻ ചെയ്യല്ലേ. നിനക്കെന്നെ ശരിക്ക് അറിയില്ല” പിന്നേ. അറിഞ്ഞിട്ട് ഞാനിപ്പോ പരീക്ഷയ്ക്ക് പോകുവല്ലേ. ഒഞ്ഞു പോടാപ്പാ. ഞാൻ മൈൻഡ് ഇല്ലന്ന് കണ്ട അവൻ വീണ്ടും സംസാരിക്കാൻ തുടങ്ങി “നിനക്ക് ഞാൻ വാട്‌സ്ആപ്പിൽ ഒരു ഗിഫ്റ്റ് അയച്ചിട്ടുണ്ട്. ഓപ്പണ് ചെയ്തു നോക്ക്” മറുഭാഗത്തു ഫോൺ കട്ട് ആയി.

വാട്‌സ്ആപ്പ് തുറന്നപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു വീഡിയോ. ഒന്നല്ല, കുറച്ചെണ്ണം ഉണ്ട്. ചിന്നുവിന്റെ ആണ്. ഏതൊക്കെയോ മോർഫ് ചെയ്ത വീഡിയോസ്. മറുഭാഗത്തു ഫോൺ കട്ട് ആയി. വാട്‌സ്ആപ്പ് തുറന്നപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു വീഡിയോ. ഒന്നല്ല, കുറച്ചെണ്ണം ഉണ്ട്. ചിന്നുവിന്റെ ആണ്. ഏതൊക്കെയോ മോർഫ് ചെയ്ത വീഡിയോസ്. എനിക്ക് ഒരു നിമിഷത്തേക്ക് പ്രജ്ഞയറ്റപോലെ തോന്നി. തലകറങ്ങി, ഉമിനീർ വറ്റി. അവൾ അങ്ങനെ ചെയ്യില്ല എന്നുറപ്പാണ്. പക്ഷെ ഈ വീഡിയോസ്.

ഒറ്റ നോട്ടത്തിൽ കണ്ടാൽ സത്യമായി തോന്നും. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ മനസ്സിലാകൂ മോർഫിങ് ആണെന്ന്. എന്തു കിട്ടിയാലും ഷെയർ ചെയ്യാൻ മൂത്തു നിൽക്കുന്ന സൈബർ മനോരോഗികളുടെ ഇത് എത്തിയാൽ..? അന്നത്തെ ഞങ്ങളുടെ വീഡിയോ പോലും ഭ്രാന്തമായ ആവേശത്തോടെ ഷെയർ ചെയ്തവരുടെ നാടാണ്. ഇതിലെ തെറ്റും ശരിയും ഒന്നുമവർ നോക്കില്ല. കുറച്ചധികം സമയമെടുത്തു, ഞാനൊന്ന് നോർമലായി വരാൻ.

അപ്പോഴേക്കും അവന്റെ അടുത്ത കോൾ വന്നു കഴിഞ്ഞിരുന്നു. “കണ്ടോ?” ഞാനൊന്നും മിണ്ടിയില്ല. “നമ്മൾ ആദ്യം കണ്ട അതേ ഹോട്ടൽ, അതേ സമയം. നീ ഉണ്ടാകണം. അല്ലെങ്കിൽ നീ ഇപ്പോ കണ്ട വീഡിയോ ലോകം മുഴുവൻ കാണും.” “മോനെ ആയുഷ്മാനെ. ഞാൻ വരില്ല. നീ എന്താന്ന് വച്ചാൽ ചെയ്യ്” പെട്ടന്നൊരു ധൈര്യത്തിൽ ആണത് പറഞ്ഞത്. അതവൻ പ്രതീക്ഷിച്ചില്ല എന്നു തോന്നി. “ടി നീ കളിക്കല്ലേ.

സ്വന്തം അനിയത്തിയുടെ ജീവിതമാണ്” ഇതിപ്പോ എന്നെക്കാളും അവളുടെ കാര്യത്തിൽ താല്പര്യം അവനാണല്ലോ. “ആണല്ലോ. അപ്പോ എനിക്കറിയാം എന്ത് ചെയ്യണമെന്ന്. നീ പറഞ്ഞ വീഡിയോ മാത്രം അല്ല എന്റെ അനിയത്തിയുടെ ജീവിതം. ആ വീഡിയോ കണ്ട് അത് അവൾ അന്ന് തെറ്റിദ്ധരിക്കുന്നവരുണ്ടെങ്കിൽ അവർ അവളെ മനസ്സിലാക്കിയിട്ടില്ല എന്നുവേണം വിചാരിക്കാൻ. അങ്ങനെ ഉള്ളവരുടെ ഒന്നും ഗുഡ് സർട്ടിഫിക്കറ്റ് എന്റെ ചിന്നുവിനു വേണ്ട. അപ്പൊ, മോൻ പോയി നിനക്ക് ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യ്.

ബാക്കി ഞാൻ നോക്കിക്കോളാം. കൂടെ ആ വാട്‌സ്ആപ്പിൽ ഇപ്പോ വന്ന വീഡിയോ കൂടി ഒന്ന് കണ്ടെക്ക്” മരുവശത്തു ഫോൺ പൊട്ടി ചിതറുന്ന ശബ്ദം കേട്ടു. എനിക്കങ്ങു സന്തോഷമായി. അല്ലെങ്കിലും അവൻ അന്ന് ഞങ്ങളെ വൈറൽ ആക്കിയ ദിവസം മുതൽ ആ ഫോണിൽ എനിക്കൊരു കണ്ണ് ഉണ്ടായിരുന്നതാണ്. ഞാൻ എന്റെ കയ്യിലുള്ള വീഡിയോ അവനയച്ചു. ഇനി ഒന്ന് ഒതുങ്ങും.

“എന്താണ്..? ഒരു ആലോചന?” എട്ടനാണ്. ഞാനൊന്ന് തലയാട്ടി. ആൾ ജോലിയുടെ ടെൻഷനും കൊണ്ട് വന്നു കയറി കുളിച്ചിറങ്ങിയതേയുള്ളൂ. ഇപ്പോഴേ മുഷിപ്പിക്കുന്ന വർത്തമാനം പറയാൻ ചെല്ലരുതല്ലോ. ഞാനൊന്ന് നിശ്വസിച്ചു. “മ്മം..? എന്താണ് ഫോണിൽ നോക്കി ഒരാലോചന?” “അതോ. ഞാൻ നമ്മുടെ സ്റ്റോറി ഒരു നോവൽ ആക്കിയാലോ എന്നു ആലോചിക്കുകയായിരുന്നു. പൃഥ്വിനിവേദ്യം എന്നു പേരും ഇടാം” ആളെന്നെ ഒരു പുച്ഛിച്ച നോട്ടം.

“എന്തൂട്ട് ഊള പേരാടി?” “അയ്യടാ. എല്ലാ കഥകളിലും അങ്ങനെയാ. നായികേടെ പേരിന്റെ പകുതി എടുക്കുന്നു നായകന്റെ പേരിന്റെ പകുതിയോട് ചേർത്തു വയ്ക്കുന്നു. കഥയുടെ പേര് റെഡി.” ഞാനൊന്ന് നോക്കിയപ്പോൾ പുച്ഛം അതിന്റെ ഉച്ചസ്ഥായിൽ ആണ്. പിന്നൊന്നും നോക്കാൻ നിന്നില്ല. “ഏട്ടാ” “മ്മം..?” എന്റെ മുഖം പെട്ടന്ന് സീരിയസ് ആയതു കണ്ട ആളൊന്നു നോക്കി. ഞാൻ കാര്യം പറഞ്ഞു.

“അവൻ അങ്ങനെ അത്രവേഗം പത്തി താഴ്ത്തുമോ നിവി..?” “ഇല്ലേട്ടാ. എന്തായാലും തൽക്കാലത്തേക്ക് അവൻ ഒന്ന് ഒതുങ്ങും. ബാക്കി വഴിയേ നോക്കാം” രണ്ടുമൂന്ന് ദിവസം അവന്റെ അടുത്ത പണി പ്രതീക്ഷിച്ചു ഞങ്ങളിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല. അത്യാവശ്യം സെല്ഫ് ഡിഫൻസും മറ്റും നേരത്തെ തന്നെ അപ്പു ചിന്നുവിനു പഠിപ്പിച്ചു കൊടുത്തിരുന്നു. പിന്നെ പെപ്പർ സ്‌പ്രയും വാങ്ങിക്കൊടുത്തു. ആയുഷ് മാത്രം അല്ല, അപകടം ഏതു വഴിക്കും വരാമല്ലോ. അവൾ സ്വയം രക്ഷിക്കാൻ പ്രാപ്തയാകണം.

അവൾക്ക് ആകെ കുറവ് ആത്മവിശ്വാസം ആയിരുന്നു. അത് അവൾക്ക് നേടിക്കൊടുക്കാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു ഞങ്ങൾ. ദിവസങ്ങൾ കഴിഞ്ഞിട്ടും ആയുഷ്മാന്റെ വിവരം ഒന്നും ഇല്ലാതെ വന്നപ്പോൾ ഞങ്ങളും ആ വിഷയം വിട്ടു. ജോലിയും ഫ്ലാറ്റും വീടും ഒക്കെയായി ഞങ്ങൾ ജീവിതം തുടർന്നു. “കല്യാണം കഴിഞ്ഞു മാസം മൂന്നായല്ലോ മോളെ. വിശേഷം ഒന്നും ഇല്ലേ?” അപ്പുറത്ത് ഏതോ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചേച്ചി, അല്ല അമ്മായി ആണ്. ഇതിന് മുൻപ് ഞാനിവരെ കണ്ടിരിക്കുന്നത് അപൂർവമാണ്.

ഇവർക്കൊക്കെ വല്ല ഡ്രാഗൺ കുഞ്ഞിനെയും വളർത്തി വീട്ടിൽ ഇരുന്നൂടെ? സത്യത്തിൽ പലരും പണ്ട് അവരോട് ചോദിച്ചത് ഇന്ന് അവർ മറ്റു പലരോടും ചോദിക്കുന്നു. അത്രേയുള്ളൂ. ഈ അമ്മായിയമ്മപ്പോരും റാഗിങ്ങും ഒക്കെ പോലെ ഒരു ആചാരം. നിർത്തണം എന്ന്ആഗ്രഹം ഉണ്ടെങ്കിലും തുടർന്നുകൊണ്ട് പോകുന്നു. അതങ്ങനെ വിടാൻ പറ്റില്ലല്ലോ. “ഓഹ് ചേച്ചീ. ചേട്ടൻ ഇപ്പോ കൂടെ തന്നെ ഉണ്ടല്ലോ അല്ലെ..?” ഒന്നോ രണ്ടോ നിമിഷത്തിന് ശേഷമാണ് ഞാൻ ചോദിച്ചതിലെ ധ്വനി അവർക്ക് മനസിലായത്.

ആൾ അത് അടുത്ത വീടുകളിൽ ഒക്കെ പോയി പറഞ്ഞേക്കും. മാത്രമല്ല, അവർ മിണ്ടാതെ പോകുന്നത് കണ്ടു വിഷമം തോന്നുകയും ചെയ്തു. എന്നാലും ഇനി ഒരാളോടും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്. അതൊക്കെ ദമ്പതികളുടെ സ്വകാര്യതയാണ്. മാത്രമല്ല. കുഞ്ഞുങ്ങൾ ഉണ്ടാകാത്തവർ ആണെങ്കിൽ അവരെ ഏറ്റവും തളർത്തുക ഇത്തരം ചോദ്യങ്ങൾ ആകാം. റൂമിൽ ചെന്നു നോക്കുമ്പോൾ രാജുവേട്ടൻ തലയിൽ കൈവച്ചു കിടക്കുന്നു.

അത് പതിവില്ലാത്തതാണ്. സാധാരണ ഈ സമയം ഫോണിൽ വല്ല വീഡിയോയോ പാട്ടൊ ഒക്കെയായി ഇരിക്കുന്നതാണ്. “എന്ത് പറ്റി ഏട്ടാ..? വയ്യേ..” “ഹേയ്. ഒന്നുലഡി. അമ്മയെ മിസ്സ് ചെയ്യുന്നു” എനിക്കങ്ങു പാവം തോന്നി. ആറടി പൊക്കത്തിൽ ഒത്ത ശരീരവും ഓഫീസിലൊക്കെ കട്ട കലിപ്പ് സ്വഭാവവും കുഞ്ഞുങ്ങളുടെ മനസും. “അച്ചോടാ. ഒന്നാം ക്ലാസിലേക്ക് വന്നു ചേർന്നതല്ലേ ഉള്ളൂ. അമ്മ വേഗം വരൂട്ടോ” ഞാൻ കൊഞ്ചി പറയുന്നത് കേട്ട് ആളെന്നെ കലിപ്പിൽ ഒന്ന് നോക്കി. “ഏട്ടൻ കുറച്ചുനേരം കിടന്നോളൂ.

ഞാൻ പോയി ചപ്പാത്തി ഉണ്ടാക്കട്ടെ” “ഇന്നും ചപ്പാത്തിയാ” ആ മുഖം വാടി. “അല്ലാതെ വേറെ എന്ത് ഉണ്ടാക്കാനാ” “ഒന്നും വേണ്ട” ഞാൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. അടുക്കളയിൽ കയറി വാതിലടച്ചു. ഒരു ചട്ടിയിൽ നെയ് മൂപ്പിച്ചു കടുക് വറുത്തു. കുറച്ചു ചുവന്നുള്ളിയും വെളുത്തുള്ളിയും അരിഞ്ഞിട്ടു. മൂത്തു വന്നപ്പോൾ മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഉപ്പും ചേർത്തു. പിന്നെ ചോറ് ചേർത്തിളക്കി വാങ്ങി.

പണ്ട് ഞാൻ വണ്ണം വയ്ക്കാൻ കഴിച്ചിരുന്നതാണ്. വിവാഹം കഴിഞ്ഞു ചെന്നപ്പോൾ ഏട്ടന് ഇഷ്ടം ആണെന്ന് പറഞ്ഞ് അമ്മ ഉണ്ടാക്കി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ശരിക്കും കാന്താരി മുളകാണ് ചേർക്കേണ്ടത്. ഈ ഫ്ലാറ്റിൽ അതെവിടെ കിട്ടാൻ ആണ്. അതുകൊണ്ട് കുരുമുളക് പൊടി വച്ചു അഡ്ജസ്റ്റ് ചെയ്തു. കഴിക്കാൻ വിളിച്ചപ്പോഴും, വല്യ താൽപ്പര്യം ഇല്ലാതെയാണ് ഏട്ടൻ വന്നത്. ടേബിളിൽ നെയ്യിൽ മൂപ്പിച്ച ചോറ് കണ്ട് ആ കണ്ണു വിടർന്നുവന്നു.

എന്നെ നോക്കിയപ്പോൾ കണ്ണിൽ ചെറിയ ഒരു നനവ് ഉണ്ടോ എന്നൊരു ഡൗട്ട്. “എന്തേ..?” “ഐ ലവ് യൂ” പെട്ടന്നുള്ള ആ പറച്ചിലിൽ ഞാനൊന്ന് പൂത്തുലഞ്ഞുപോയി. “നിവി…” അന്നുറങ്ങാൻ കിടക്കുമ്പോൾ, പതിവിലും നേർത്തതായിരുന്നു ആ ശബ്ദം. “മ്മം..?” “നിന്നോടെനിക്ക് ഇത്ര ഇഷ്ടം എന്താന്നറിയോ?” “എന്താ..?”

ഞാനോരല്പം പൈങ്കിളി ആയോ എന്നൊരു സംശയം. ആയാൽ ഇപ്പോ എന്താ? എന്റെ കണവനോടല്ലേ? “നീയെന്റെ ഇഷ്ടങ്ങളെ മാനിക്കുന്നത് കൊണ്ട്, എന്നെ മനസിലാക്കുന്നത് കൊണ്ട്.” ഞാൻ ഒന്നൂടെ ആ നെഞ്ചിലേക്ക് ചേർന്നുകിടന്നു. എത്ര എളുപ്പമാണ്, എത്ര ചെറിയ കാര്യങ്ങളാണ്, ആ മനുഷ്യനെ സന്തോഷിപ്പിക്കുന്നത്. ആ മനസ് നിറയ്ക്കുന്നത്.

തുടരും

നിവേദ്യം : ഭാഗം 28