Friday, April 19, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 59

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

ഒരിക്കലെങ്കിലും.. ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ നന്ദൂട്ടാ.. എന്നോട്.. മിഴിനീരിനെ ഒഴുകാൻ വിട്ടുകൊണ്ട് അവനോട് ചോദ്യമെറിഞ്ഞു.. മറുപടിയില്ലാതെ മൗനമായി നിൽക്കാനേ കണ്ണനായുള്ളു.. ഇത്രേം വേദന തരണമായിരുന്നോ എനിക്ക്.. പറ നന്ദനും നന്ദൂട്ടനും എനിക്ക് മറുപടി താ..സിഷ്ഠ ഭ്രാന്തി ആകാതിരിക്കാൻ സ്വയം നീറി തീർന്ന നിങ്ങളെനിക്ക് മറുപടി താ.. മഹി.. നിക്കി.. പാറു.. ആരും ആരും പറഞ്ഞില്ലല്ലോ? ഹരി.. നീ.. നീയും… ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ? വിശ്വസിച്ചിരുന്നില്ലേ ഞാൻ നിന്നെ ഒരുപാട്.. സ്നേഹിച്ചതല്ലെടി.. സ്വന്തം കൂട്ട്കാരി എന്നതിൽ കവിഞ്ഞു നീ എനിക്ക് സഹോദരി കൂടെ ആയിരുന്നു..

പക്ഷേ വീണ്ടും പറ്റിക്കപ്പെടുവായിരുന്നു ല്ലേ ഞാൻ.. വാക്കുകൾക്ക് പഞ്ഞം നേരിട്ട് കൊണ്ട് ഹരി നിന്നു.. മെല്ലെ അവളുടെ മിഴികളും നിറഞ്ഞു വന്നു.. മാപ്പ്… എല്ലാറ്റിനും.. നിന്റെ നന്ദനെ നിന്നിൽ നിന്നും അകറ്റിയത് ഞാൻ അല്ലേ..? അറിയാതെ ചെയ്തതല്ലേ നീ.. അതിന് പകരമായി സ്വന്തം ഏട്ടനെ തന്നെ അല്ലേ നീയെനിക്ക് സമ്മാനിച്ചത്.. അതിന് ഞാൻ നിന്നോട് എന്നും കടപ്പെട്ടവളായിരിക്കേണ്ട ഹരി.. ഇനിയും ഇനിയുമെന്നെ സ്നേഹിച്ചു തോൽപിക്കല്ലേ വസൂ നീ.. ഞാൻ അന്നൊരിക്കൽ പറഞ്ഞത് നീ ഓർക്കുന്നില്ലേ? കൂട്ടുകാരിയുടെ ഏട്ടനോട് തോന്നിയ കൗതുകം.. അതിൽ ഒരു കാര്യം കള്ളമാണ്..

ഏട്ടന്റെ കൂട്ടുകാരനായ ദേവേട്ടൻ ഒരിക്കലും എന്റെ മനസ്സിൽ പ്രണയം വരച്ചിട്ടിട്ടില്ല.. ഹരിയിൽ നിന്നുതിർന്ന വാക്കുകളിൽ വസു ഞെട്ടി അവളുടെ കൈകളിൽ സുരക്ഷിതമായി പിടിച്ചിരുന്ന ആ കൈകൾ പതിയെ അഴഞ്ഞു വന്നു.. പകരം ഞാൻ പ്രണയിച്ചതത്രയും നിന്റെ .. നിന്റെ നന്ദേട്ടനെ ആയിരുന്നു.. കേട്ട വാർത്തയിൽ വസു നീറി.. നീ.. നീ നന്ദനെ പ്രണയിച്ചുവെന്നോ.. കണ്ണുനീർ തുടച്ചു മാറ്റി അവൾ ചോദിച്ചു.. ഞാൻ.. കുട്ടികാലത്തെപ്പോഴോ ഒരു കൗതുകം.. ഒരിക്കൽ ദേവേട്ടന്റെ വീട്ടിൽ വന്നപ്പോൾ കണ്ടു ആൽബത്തിലെ ഒരു ഫോട്ടോയിലേക്ക് കണ്ണുംനട്ട് ഇരുന്നു വിശേഷങ്ങൾ പറയുന്ന നിന്നെ..

അടുത്ത് വന്ന് തിരക്കിയപ്പോൾ പറഞ്ഞില്ലേ നിന്റെ നന്ദേട്ടനാ.. വിശേഷങ്ങൾ പറയുവാണെന്ന്.. പിന്നീടുള്ള അവധിക്കാലത്തെല്ലാം ഇത് തന്നെ ആവർത്തിച്ചു.. പിന്നീട് നീ നന്ദേട്ടനോട് പിണങ്ങി വന്ന ദിവസം നീ അറിയാതെ ഞാൻ ആ ആൽബം ഒളിപ്പിച്ചു വെച്ചു.. പിന്നീടുള്ള ദിവസങ്ങളിൽ നിന്റെ നന്ദേട്ടനോട് വിശേഷങ്ങൾ പറഞ്ഞു ഞാനും ജീവിച്ചിരുന്നു.. ആദ്യമൊക്കെ കൗതുകമായിരുന്നു.. പിന്നീട് ആ കൗതുകം എപ്പോഴോ ഉള്ളിൽ അടിയുറച്ചു പോയി.. സ്കൂളിലും മറ്റും പോകുമ്പോൾ പോലും കൂടെ എന്നും ആ ആൽബം സൂക്ഷിക്കാൻ ഞാൻ മറക്കുമായിരുന്നില്ല..

പക്ഷേ.. ഒരിക്കൽ നീ ഇല്ലാത്ത ഒരു ദിവസം ക്ലാസിലിരുന്ന് ഞാൻ ആൽബത്തിൽ നോക്കി വിശേഷം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആൻ അങ്ങോട്ടേക്ക് വരുന്നത്. എന്റെ കയ്യിലിരുന്ന ആൽബത്തിൽ നിന്നെ അവൾക്ക് മനസിലായി.. ആ കാര്യം നിന്നോട് ചോദിച്ചാലോ എന്ന ഭയം കൊണ്ടാണ് നിങ്ങളെ രണ്ടുപേരെയും അടുക്കാൻ ഞാൻ അനുവദിക്കാതിരുന്നത്.. അത് പറഞ്ഞു തീർന്നതും ആൻ വസുവിനരികിലേക്ക് നീങ്ങി വന്നു.. ഒരിക്കലും അറിഞ്ഞില്ലല്ലോ വസൂട്ട.. ഞാനും അത് അന്ന് കാര്യമാക്കി എടുത്തിരുന്നില്ല.. നിന്നെ പങ്കുവെക്കുന്നതിൽ ഹരിപ്രിയയുടെ സ്വാർത്ഥതയാണെന്ന് കരുതിയിരിക്കുവായിരുന്നു ഞാനും..

എല്ലാരും ചേർന്നെന്നെ പറ്റിച്ചില്ലേ.. ആൻ ന്റെ മേലേക്ക് ചാഞ്ഞു നിന്നു വസു പറഞ്ഞു.. ഒടുക്കം കണ്ണുനീർ തുടച്ചു കൊണ്ട് ഹരിക്ക് നേരെ തിരിഞ്ഞു വസു ചോദിച്ചു.. ഇനി ഇനിയും എന്ത് ചതിയാണ് നീ ചെയ്തത് ഹരിപ്രിയ എനിക്ക് അത് അറിയണം.. ഹരിയുടെ വാക്കുകൾക്ക് എല്ലാവരും കാതോർത്തിരുന്നു.. അനന്തനിൽ കേട്ട വാർത്തയിലുള്ള ഞെട്ടലും നിസ്സംഗതയും മാത്രം തെളിഞ്ഞു നിന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പിന്നീട് പ്രണയത്തെ കുറിച്ചു കൂട്ടുകാർ ചോദിക്കുമ്പോഴെല്ലാം ആ കണ്ണുകൾ ഹരിപ്രിയയിൽ തെളിഞ്ഞു വരുമായിരുന്നു.. ഡിഗ്രിക്ക് ചേർന്നപ്പോൾ സ്വയം അവനു വേണ്ടി ഒരു അന്വേഷണം നടത്തി..

ആൽബത്തിന്റെ പുറകിൽ ഉണ്ടായിരുന്ന പഴയ അഡ്രസ്സിൽ അന്വേഷിച്ചു.. ഒന്ന് കാണാൻ വേണ്ടി പലയിടങ്ങൾ തിരഞ്ഞു.. ഒടുക്കം കണ്ടു കിട്ടി.. പി എച്ച് ഡി ചെയ്ത് വീണ്ടും പഴയ കോളേജിലേക്ക് തിരിച്ചു വരുമെന്ന് അന്വേഷിച്ചറിഞ്ഞതും ആ കോളേജിൽ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ചു.. പക്ഷേ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വസുവും അങ്ങോട്ടേക്ക് തന്നെ വന്നു.. എങ്കിലും അനന്തന് നേരെ ആരുമറിയാതെ കണ്ണുകൾ എറിഞ്ഞു പ്രണയം നിറച്ചു കൊണ്ട് തന്നെ ഹരിപ്രിയ ഇരുന്നു.. പക്ഷേ തിരിച്ചൊരു നോട്ടം പോലും തനിക്ക് നേരെ നീണ്ടിരുന്നില്ല..

ആ കണ്ണുകൾ അത്രയും തരളിതമാകുന്നതും പ്രണയം തെളിയുന്നതും വസുവിന് നേരെ നീളുമ്പോഴാണെന്ന് തിരിച്ചറിഞ്ഞു.. എങ്കിലും എന്നെങ്കിലും തന്റെ പ്രണയം തിരിച്ചറിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.. വസുവിന്റെ മുറിയിൽ അവൾക്കായി വന്ന കുറിപ്പുകൾ കണ്ണിൽ പെടുന്നത് വരെ.. വീണ്ടും പ്രതീക്ഷകൾ അസ്തമിക്കുന്നതായി തോന്നിയിരുന്നു.. ദേവേട്ടന്റെ വിവാഹാലോചനക്ക് പോലും തന്റെ സമ്മതം ആരും തിരക്കിയിരുന്നില്ല.. അന്നെല്ലാം നെഞ്ച് പൊട്ടി കരഞ്ഞിരുന്നു താനും..

വസുവിൽ നിന്നും വാക്ക് വാങ്ങുമ്പോഴും ഉള്ളിൽ കുഞ്ഞു പ്രതീക്ഷ വച്ചിരുന്നു.. ആ കത്തുകൾക്കുടമ അനന്തനല്ലെന്ന് എങ്ങനെയെങ്കിലും അവൾക്കു മുന്നിൽ മറയ്ക്കണം എന്ന്.. പക്ഷേ.. സാധിച്ചില്ല.. ഒടുക്കം മിഥുനയിൽ അനന്തൻ തളച്ചിട പെട്ടപ്പോൾ ദേവേട്ടനിൽ തന്നെ തന്റെ ജീവിതമെന്ന് ഉറപ്പിച്ചു.. അതിൽ സംതൃപ്തയാകാൻ നിശ്ചയിച്ചു.. എന്നാൽ.. അനന്തൻ അന്നും ഉള്ളിൽ ഒരു നോവ് തന്നെയായിരുന്നു.. ഒരിക്കലും ഇനി മുൻപിൽ വരരുതെന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു..

എന്റേതെന്ന് കരുതിയ ഒന്നിനെ നിന്റേതായി കാണാൻ സാധിച്ചില്ല വസൂ.. അന്ന് നീ കൈമുറിച്ചു ഹോസ്പിറ്റലിൽ കിടന്ന അന്ന്.. ഗൈനക്കോളജിസ്റിനെ കണ്ടിട്ട് ഇറങ്ങുമ്പോഴാണ് വരാന്തയിൽ അനന്തനെ കാണുന്നത്.. അരികിൽ എത്തിയപ്പോൾ അമല ചേച്ചിയോട് സംസാരിക്കുവാണെന്ന് മനസിലായി.. മിഥുനയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് മനസ്സിലായതും അവരെ വേണ്ടെന്ന് വച്ചു നിന്നിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുവാണെന്ന് കേട്ടതും എന്തോ ഉള്ളിൽ കല്ലെടുത്തു വച്ചതായി തോന്നി..

അനന്തനെ മുന്നിൽ കാണുമ്പോൾ പ്രത്യേകിച്ചും വസുവിന്റെ മാത്രമായി കാണുമ്പോൾ ഒരിക്കലും ദേവേട്ടന്റെ മാത്രമാകാൻ എനിക്കാവില്ലായിരുന്നു.. അതിനായി കണ്ണേട്ടനെയും ദേവേട്ടന് നിന്നോടുള്ള സ്നേഹത്തെയും ഞാൻ മുതലെടുത്തു.. ഗർഭിണി ആണെന്നുള്ള കള്ളം പറയാൻ എന്നെ സ്വീകരിക്കില്ലെന്ന് പറയാൻ ദേവേട്ടനെ നിർബന്ധിച്ചു.. നിനക്ക് വേണ്ടി നിന്നെ അത്രയും സ്നേഹിച്ചതുകൊണ്ടും കണ്ണേട്ടന് നിന്നോടുള്ള സ്നേഹം അറിയുന്നത് കൊണ്ടും നിന്റെ ഇച്ഛൻ സമ്മതിക്കാൻ പ്രയാസമുണ്ടായിരുന്നില്ല.. ഞാൻ ഞാൻ മാത്രമാണ് നിന്നിലേക്കുള്ള നന്ദന്റെ അവസാന വഴിയും അടച്ചത്..

മാപ്പർഹിക്കുന്നില്ലെന്ന് അറിയാം.. അതുകൊണ്ടാണല്ലോ എന്നെ ജീവനായി കണ്ട ദേവേട്ടനും ഇന്ന് ഞാൻ വെറുക്കപെട്ടവളായത്.. നിന്നോട് ചെയ്ത തെറ്റിന്റെ ഫലം ആകും എന്റെ ഡയറി ആ പഴയ ആൽബം എല്ലാം ദേവേട്ടന്റെ കയ്യിൽ കിട്ടിയതും പൂർണ ഗർഭിണി ആയിരുന്ന എന്നെ നിഷ്കരുണം ദേവേട്ടൻ വെറുത്തതും അകറ്റി നിർത്തിയതും.. ഇനി എനിക്ക് മാപ്പു മാത്രമേ പറയാനാകൂ.. വസുവിന്റെ മുഖത്തേക്ക് നോക്കിയതും കണ്ടു ആ വേദനക്കിടയിലും അവളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നത് അത്രയും പുച്ഛം മാത്രമായിരുന്നു എന്ന്.. ഇത്രയും ക്രൂരത നിന്നിൽ ഉറങ്ങി കിടന്നിരുന്നു അല്ലേ ഹരിപ്രിയ..

വസു ചോദിച്ചു.. മറുപടിയില്ലെങ്കിലും ഹരി നേരെ അനന്തന്റെ മുന്നിൽ ചെന്നു നിന്നു.. വൈകിപോയി അറിയാം.. എങ്കിലും ഒന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളു.. മാപ്പ്.. എന്റെ സ്നേഹം കൗതുകം എല്ലാം എല്ലാം ഒരു തെറ്റായിരുന്നു.. ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ.. ഒരിക്കലെങ്കിലും സ്വാർത്ഥത മാറ്റി വച്ചിരുന്നെങ്കിൽ എന്റെ സിഷ്ഠയുമായി ദൂരേക്ക് എവിടേക്കെങ്കിലും പോകുമായിരുന്നു ഹരിപ്രിയ ഞാൻ.. നിന്റെ മുൻപിലോ നിങ്ങളുടെ വീട്ടുകാരുടെ മുൻപിലോ വന്നു നിൽക്കുമായിരുന്നില്ല.. എന്റെ ഏക പ്രതീക്ഷ പോലും തട്ടി തെറിപ്പിച്ചു അല്ലേ.. പക്ഷേ നിനക്ക് ഞാൻ മാപ്പു തരും..

കാരണം അത്രമേൽ സ്നേഹിച്ച ഒരാൾ നമ്മളെ വെറുപ്പോടെ ഇനി കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞു പോയി ഉരുകി ജീവിച്ചവളാണ് നീയും.. ഞാൻ എങ്ങനെയാണോ ഉരുകിയിരുന്നത് സിഷ്ഠയുടെ അവസാന വാക്കുകളിൽ അതുപോലെ നീയും ഉരുകിയിരുന്നു അല്ലേ.. തലചലിപ്പിച്ചു കൊണ്ട് ഹരിപ്രിയ കരച്ചിലടക്കി.. പിന്നീടെല്ലാം ആ മുറിയിൽ നിശബ്‌ദത മാത്രം തങ്ങി നിന്നു.. ആ നിശബ്‌ദതയിൽ അത്രയും വസുവിന്റെ തേങ്ങലടികൾ ഉയർന്നു കൊണ്ടിരുന്നു. കരഞ്ഞു കൊണ്ടേ ഇരിക്കുന്ന വസുവിന്റെ നെറുകയിൽ ഒന്ന് തലോടി കണ്ണൻ.. ലച്ചൂ.. പതിയെ അവളെ വിളിച്ചു.. ഞാൻ.. ഞാൻ ഇനി എങ്ങനെ നന്ദൂട്ടാ…

വാക്കുകളില്ല പറയാൻ.. നന്ദനോളം നീറിയിരുന്നു അല്ലേ.. എനിക്ക് വേണ്ടി.. അറിഞ്ഞില്ലല്ലോ ഞാൻ ഇത്രയും ദുഃഖം പേറിയാണ് കഴിഞ്ഞ വർഷങ്ങൾ അത്രയും നടന്നതെന്ന്.. ആനി വസുവിന്റെ അരികിൽ വന്നു നിന്നു.. അമ്മച്ചിയോട് ക്ഷമിക്കണം.. എന്റെ വാശി ആയിരുന്നു എല്ലാത്തിനും കാരണം.. ഞാൻ കാരണം ഇല്ലാതായത് ഇവർക്കെങ്കിലും തിരികെ നൽകണം എന്ന സ്വാർത്ഥത.. നന്ദാ.. ഇനിയെങ്കിലും.. ഇനിയെങ്കിലും ഈ അമ്മച്ചിയോട് ഒന്ന് മിണ്ടിക്കൂടെ.. കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങൾ ആയി നിന്റെ വിളിക്കായി മാത്രം കാതോർത്തിരുന്ന ഈ അമ്മച്ചിയോട് ക്ഷമിച്ചൂടെ മോനെ..

ഞാൻ എന്നെ ക്ഷമിച്ചിട്ടുണ്ട് അമ്മച്ചി.. അമ്മച്ചിയുടെ ശരികൾ എന്റെ പ്രാണൻ പറിച്ചെറിയാൻ ഉതകുന്നതായിരുന്നു.. എങ്കിലും.. എങ്കിലും ഇനി എനിക്കെത്ര കാലമുണ്ടെന്ന് അറിയില്ലല്ലോ അല്ലേ.. ആനിയോട് പറഞ്ഞു തീർന്നതും വീൽ ചെയർ മിഥുനക്ക് നേരെ തിരിച്ചു.. മിഥു.. ചിലമ്പിച്ച സ്വരം കാതിൽ പതിച്ചതും മിഥു കണ്ണുനീർ തുടച്ചു അനന്തനെ നോക്കി.. ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറം മിഥു എന്ന വിളിയിൽ ഹൃദയം നിലച്ചതായി തോന്നി അവൾക്ക്.. ഇനിയും വയ്യ മിഥു.. നീ ചെയ്ത തെറ്റിനുള്ള ശിക്ഷ എന്നോണം സ്വയം ഉരുകി തീർന്നില്ലേ അനന്തൻ നെയ്ത മൗന വലയത്തിൽ..

നിന്നോളം സഹനശക്തിയുള്ള ഒരുവളെയും ഞാൻ കണ്ടിട്ടില്ല.. എന്റെ അവഗണനയുടെ ചൂട് പേറി നീറി നീറി കഴിഞ്ഞില്ലേ ഇക്കണ്ട കാലമത്രയും.. എന്നോട് ക്ഷമിക്ക് മിഥു.. സിഷ്ഠയോളം നിന്നെ പ്രണയിക്കാൻ എനിക്കാകില്ലയിരുന്നു.. എന്നിട്ടും സ്വമേധയാ നീ എല്ലാ തെറ്റും ഏറ്റു പറഞ്ഞു ഇവിടെ പിടിച്ചു നിന്നില്ലേ.. അരികിൽ വന്ന് അനന്തന്റെ കയ്യിൽ കൈചേർത്തു കൊണ്ട് പറഞ്ഞു.. ഈ ഒരു വിളിക്കായി കാത്തിരിക്കുവാരുന്നു അനന്തേട്ട ഞാൻ.. ഒരു പരാതിയും പരിഭവവുമില്ല.. കൂടെയുണ്ടെന്ന് പറഞ്ഞില്ലെങ്കിലും എനിക്ക് വേണ്ടി തീർത്ത സുരക്ഷാകവചത്തിൽ ഈ മിഥുന തൃപ്ത്തയായിരുന്നു..

അനന്തനിൽ ഒരു ചിരി തെളിഞ്ഞു.. എല്ലാം കണ്ടു പകച്ചു നിന്നിരുന്ന അല്ലിയെ കൈകാട്ടി വിളിച്ചു.. അല്ലി.. മോളെ.. അനന്തന്റെ വിളികേട്ടതും അനു ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് അനന്തനരികിൽ ചെന്നിരുന്നു.. ഈ പപ്പയെ മറന്നോ അല്ലി നീയ്.. ചോദ്യത്തിന് ഇല്ലെന്ന് തല ചലിപ്പിച്ചു ഉത്തരമേകി.. മെല്ലെ അവളുടെ തലയിൽ തലോടി.. അപ്പോഴും ആ മുറിയുടെ കോണിൽ വസുവിന്റെ ഏങ്ങലടികൾ ഉയർന്നു കേട്ടിരുന്നു.. അനന്തന്റെ പുറകിൽ ചെന്ന് കൈവെച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.. നന്ദേട്ടനെ ഇനി ആ കരച്ചിലടക്കാൻ കഴിയൂ.. അവളെ ചൂണ്ടി കാണിച്ചു കണ്ണൻ പറഞ്ഞു.. വേണ്ട ദേവാ..

അവളെ തിരികെ കൊണ്ടു പോകൂ.. അവസാനമായി അതെങ്കിലും നീ എനിക്ക് വേണ്ടി ചെയ്തു താ.. എന്നാൽ അവന്റെ വാക്കുകൾക്ക് ചെവി കൊള്ളാതെ കണ്ണൻ വസുവിനരികിൽ ചെന്നു നിന്നു മെല്ലെ അവളെ തട്ടി വിളിച്ചു.. കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിന്നുകൊണ്ട് കരയുകയായിരുന്ന വസു മുഖമുയർത്തി നോക്കി.. ഇനി കുറച്ചു നിമിഷങ്ങൾ.. നന്ദൂട്ടന്റെ ലെച്ചു നന്ദന്റെ സിഷ്ഠ മാത്രമായി ആ മനുഷ്യനരികിൽ വേണം.. ഞാൻ.. ഞാൻ ഇവിടെ വേണ്ട.. പുറത്തു കാണും.. അത്രയും പറഞ്ഞു പോകാനാഞ്ഞ കണ്ണന്റെ കയ്യിൽ പിടിച്ചവൾ ചോദിച്ചു.. വിട്ടിട്ട് പോകുവാണോ.. എന്നെന്നേക്കും ആയി.. ചുണ്ടുകൾ വിതുമ്പി കൊണ്ടിരുന്നു..

എനിക്ക് പറ്റുന്നില്ല നന്ദൂട്ടാ ഞാനും വരുവാ.. ഇരുന്നിടത്തു നിന്നും ആയാസപ്പെട്ട് എഴുന്നേറ്റ് വസു പറഞ്ഞു.. നിങ്ങൾ എന്നെ ഇങ്ങനെ സ്നേഹിച്ചു തോൽപ്പിക്കരുത്.. എനിക്കിവിടം പറ്റുന്നില്ല… തലതാഴ്ത്തി ഇരിക്കുന്ന അനന്തനെ നോക്കാതെ വസു പറഞ്ഞു… എന്നാൽ തന്റെ കൈകളിൽ നിന്നും വസുവിന്റെ കൈ വേർപെടുത്തി കൊണ്ട് കണ്ണൻ പറഞ്ഞു.. ഇനി ഒരിക്കലും ചിലപ്പോൾ നിനക്ക് ഒരവസരം കിട്ടിയെന്ന് വരില്ല.. നീ കാണാൻ ആഗ്രഹിക്കുമ്പോൾ നിന്റെ നന്ദൻ ഇവിടെ ഉണ്ടാകണമെന്നില്ല.. അവന്റെ വാക്കുകളുടെ പൊരുൾ തേടി വസു അലഞ്ഞു.. ഇനി പറ ഉള്ളുകൊണ്ട് നീ എന്നും ആ മനുഷ്യനെ ഓർത്തു നീറുകയായിരുന്നില്ലേ സിഷ്ഠാ..

ലെച്ചു ആയിരുന്നെങ്കിലും നിന്നിൽ സിഷ്ഠ ഉണ്ടായിരുന്നില്ലേ? രാത്രിസമയങ്ങളിൽ ആ ഒറ്റനക്ഷത്രത്തെ നീ നോക്കി നിന്നതത്രയും ആ മനുഷ്യനെ ഓർത്തു മാത്രമല്ലെ? അല്ലെങ്കിൽ.. അല്ലെങ്കിൽ ആ മനുഷ്യന്റെ മേൽ സത്യം ചെയ്യൂ.. അദ്ദേഹത്തെ ഒരു നിമിഷം പോലും ഓർത്തിട്ടില്ലെന്ന്.. നന്ദന് വേണ്ടി ഇന്നും ഹൃദയം തുടികൊട്ടുന്നില്ലെന്ന്.. നിന്റെയുള്ളിലെ സിഷ്ഠ എന്നോ മരിച്ചു വീണെന്ന്.. നിന്റെ ആത്മാവ് പ്രാണൻ അയാളല്ലെന്ന് സത്യം ചെയ്തു പറ.. കണ്ണന്റെ വാക്കുകൾ അത്രയും ഏതോ അടിത്തട്ടിൽ ചെന്ന് കൊളുത്തി വലിക്കുന്നതായി തോന്നിയവൾക്ക്.. നിന്റെ ജീവിതം.. നിന്റെ ഭർത്താവ്..

അത് മാത്രമായിരുന്നു ലച്ചൂ ഞാൻ നിനക്ക്.. ഒരു ഭർത്താവിന് തരേണ്ട ഒരു പ്രണയത്തിന് തരേണ്ട സ്നേഹവും കരുതലും നീ എനിക്ക് തന്നിട്ടുണ്ട്.. ലവലേശം കുറ്റബോധമില്ലാതെ നിനക്ക് അതിൽ അഭിമാനിക്കാം.. നിന്നെ ജീവിതത്തിൽ കൂട്ടാൻ കഴിഞ്ഞത് എന്റെ ഭാഗ്യം തന്നെയാണ്.. പക്ഷേ.. ഇനിയെങ്കിലും നീ കുഴിച്ചു മൂടിയ ആ പേരറിയാത്ത എന്തോ ഒന്നില്ലേ.. പ്രണയത്തിനുമപ്പുറം നിനക്ക് നിന്റെ നന്ദനോട് മാത്രമായി തോന്നിയ എന്തോ ഒന്ന്.. ആ മനുഷ്യന്റെ മുന്നിൽ ഇന്നെങ്കിലും അതൊന്ന് തുറന്ന് കാണിക്കൂ.. ഇനി ഒരുപക്ഷെ കഴിഞ്ഞില്ലെങ്കിലോ.. അങ്ങനെ കഴിയാതെ വരില്ല.. പക്ഷേ.. ഇപ്പോൾ എനിക്ക് പറ്റില്ല..

വസു പറഞ്ഞതും കണ്ണൻ അവളെ പിടിച്ചു നിർത്തി.. ബ്ലഡ് കാൻസർ ആണ്.. അവസാനത്തെ സ്റ്റേജ് ആണ്.. ഇനി പ്രതീക്ഷ വെക്കേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.. ഇനിയും.. നിനക്ക് സംസാരിക്കേണ്ട നിന്റെ നന്ദനോടെങ്കിൽ വാ നമുക്ക് തിരികെ പോകാം.. അവളുടെ തോളിൽ പിടിമുറുക്കി കണ്ണൻ പറഞ്ഞു.. എന്നാൽ ഒരടിപോലും അനങ്ങാൻ ആവാതെ വസു നിന്നു.. പതിയെ ഊർന്നു നിലത്തിരുന്നു.. ഇനിയും മുന്നോട്ട് കാലടികൾ എടുത്തുവെക്കാനാവില്ലെന്ന പൂർണബോധ്യം ഉള്ളിൽ ഉദിച്ചതും.. മെല്ലെ നിരങ്ങി അനന്തന്റെ വീൽ ചെയറിനു നേരെ ചെന്നു… തലതാഴ്ത്തി കൊണ്ടിരിക്കുന്ന അനന്തന്റെ വീൽ ചെയറിനു കീഴിലിരുന്നവൾ പതം പറഞ്ഞു കൊണ്ടിരുന്നു..

ആ കാഴ്ച കണ്ടവളെ എഴുന്നേൽപ്പിക്കാൻ മുന്നോട്ട് നടന്ന അനുവിനെ കണ്ണൻ തടഞ്ഞു നിർത്തി. സുദേവിനെയും കുഞ്ഞനെയും മഹിയെയും മറ്റും കണ്ണുകൾ കൊണ്ട് തടഞ്ഞു.. അത് നന്ദന്റെയും അവന്റെ സിഷ്ഠയുടെയും ഇടമാണ്.. നമുക്ക് അവിടെ കാര്യമില്ല.. എന്തിനധികം ഈ നന്ദൂട്ടന് പോലും അവിടെ സ്ഥാനമില്ല.. കണ്ണുനീർ ചൂണ്ടുവിരലിൽ തട്ടി തെറിപ്പിച്ചവൻ പുറത്തേക്ക് നടന്നു.. അവനെ പിന്തുടർന്നു മറ്റുള്ളവരും.. നിശ്വാസങ്ങളുടെ അകമ്പടിയോടെ ഊർന്നു വീണ വസുവിന്റെ വാക്കുകൾ ആ നാലുചുവരുകൾക്കുള്ളിൽ തന്നെ തട്ടി പ്രതിവചിച്ചു കൊണ്ടിരുന്നു.. അറിഞ്ഞില്ല… എന്നെക്കാളേറെ…

ഞാൻ പ്രാണനായി കണ്ടതിനേക്കാൾ ഏറെ എന്നെ പ്രാണനായി കണ്ടു പ്രണയിച്ചൊരു മനുഷ്യൻ എവിടെയോ ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല.. നിഴലായ് മാത്രം കൂടെ നടന്നിരുന്നൊരു ആത്മാവ് എനിക്ക് ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.. നന്നായിട്ടിരിക്കണമെന്നേ ഈ സിഷ്ഠ ഇന്നോളം ആഗ്രഹിച്ചിട്ടുള്ളു… ചെയ്ത തെറ്റിന്റെ ഫലമായി സ്വന്തം വെളിച്ചം ചന്ദ്രന് പകരം നൽകിയിട്ടും പഴി എന്നും സൂര്യന് മാത്രമായിരുന്നു അല്ലേ സിഷ്ഠ.. നേർത്തു പോയ ആ സ്വരം കാതിൽ കേട്ടു.. മിഴികൾ ഉയർത്തി അവനെ നോക്കി..

ഈ സൂര്യനെ അത്രമേൽ വെറുത്തു പോയിരുന്നോ പെണ്ണേ നീ.. പാരിജാതത്തോട് നീതികേട് കാട്ടിയ സൂര്യനെന്ന് ലോകം ഇക്കണ്ട കാലമത്രയും എന്നെ പഴിച്ചപ്പോഴും.. അറിയാതെ വന്ന തെറ്റിന്റെ ഫലമായി തന്റെ വെളിച്ചം പകർന്നു നൽകിയ സൂര്യൻ ഇന്നും ലോകത്തിനു മുന്നിലും നിനക്ക് മുന്നിലും കുറ്റക്കാരൻ തന്നെയാണ് അല്ലേ? കാത്തിരിക്കാം.. ചെമ്പകം പൂക്കും യാമങ്ങൾക്കായി.. ❤️💙🌸💙❤️

യാമങ്ങൾക്കായി.. ❤️

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 58