ഹിറ്റായി ‘ആക്രി ആപ്’; ആവശ്യക്കാർ ഏറുന്നു
കൊച്ചി: ജൈവമാലിന്യ ശേഖരണം ആരംഭിച്ചതോടെ ‘ആക്രി ആപ്പ്’ ജനപ്രിയമാവുന്നു. മാലിന്യ ശേഖരണ സംവിധാനവുമായി 2019 ൽ ആരംഭിച്ച ഈ സംരംഭം ഇപ്പോൾ 45,000 ഉപഭോക്താക്കളുമായി ആറ് ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.
Thank you for reading this post, don't forget to subscribe!വീട്ടിലെ മാലിന്യ നിർമാർജനത്തിനൊപ്പം പണം സമ്പാദിക്കാൻ ആപ്പ് സഹായിക്കുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. കിലോഗ്രാമിന് 24 രൂപ നിരക്കിൽ പത്രങ്ങൾ ശേഖരിക്കുന്ന ഇവർ പ്ലാസ്റ്റിക്, ചെമ്പ്, ബാറ്ററി, കാർട്ടൺ, അലുമിനിയം, റബ്ബർ, ടയറുകൾ, ഇരുമ്പ്, ഇ-വേസ്റ്റ് തുടങ്ങിയ ഉപയോഗശൂന്യമായ വസ്തുക്കളും വാങ്ങും. ഇടപ്പള്ളി, തിരുവനന്തപുരം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഇവ സൂക്ഷിക്കാൻ സൗകര്യമുണ്ട്. ശേഖരണ സമയം ഉൾപ്പെടെ ബുക്ക് ചെയ്യാനുള്ള സൗകര്യം ആപ്ലിക്കേഷനിൽ ഉണ്ട്. സ്ക്രാപ്പ് ഇനങ്ങളുടെ വിലയും ആപ്ലിക്കേഷനിൽ ലഭ്യമാണ്.
ബയോമെഡിക്കൽ മാലിന്യ ശേഖരണം ജൂൺ മുതൽ ആരംഭിച്ചു. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കെ.ഇ.ഐ.എൽ) സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, ആശുപത്രി മാലിന്യങ്ങൾ, ഉപയോഗിക്കാത്ത മരുന്നുകൾ എന്നിവ ശേഖരിച്ച് കെ.ഇ.ഐ.എല്ലിന്‍റെ ബ്രഹ്മപുരം പ്ലാന്‍റിലേക്ക് കൊണ്ടുപോയി സംസ്കരിക്കും. ഒരു ദിവസം 18 ടൺ ജൈവമാലിന്യങ്ങൾ വരെ സംസ്കരിക്കാനുള്ള സംവിധാനം കെ.ഇ.ഐ.എല്ലിൽ ഉണ്ട്. എന്നാൽ, മെഡിക്കൽ വേസ്റ്റ് സംസ്കരിക്കാൻ ഐ.എം.എ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടരടൺ ബയോ മാലിന്യമാണ് ആപ്പുവഴി ശേഖരിച്ച് ഇവിടെ സംസ്കരിച്ചത്.