Wednesday, May 8, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

തന്റെ ബാഗിലിരുന്ന പുസ്തകത്തെ മെല്ലെ തലോടി കൊണ്ട് വീണ്ടും വാസുവിന്റെ അധരങ്ങൾ ആ പേര് ഉരുവിട്ടുകൊണ്ടിരുന്നു..

ക്ലാസ്സിലെ തന്നെ സകലപെൺകുട്ടികളും ആൺകുട്ടികളും ആരാധനയോടെയാണ് പപ്പൻ സർ നെ നോക്കി കണ്ടിരുന്നത്..

സർ കല്യാണം കഴിച്ചതാണോ? പൊതുവെ ഇതുപോലെ ഉള്ള ചെറുപ്പം സർ മാരെ കാണുമ്പോളുള്ള ക്ലിഷേ ചോദ്യമാണ് എങ്കിലും.. മുന്നിൽ നിന്നും ഒരു പെൺകുട്ടി എണീറ്റ് നിന്ന് ചോദിച്ചു..

well, തന്റെ പേര് എന്താന്നാ പറഞ്ഞെ?
അനുപമ അല്ലായിരുന്നോ?

അതെ സർ..

ഞാൻ ഈ നിമിഷം വരെ വിവാഹത്തെ പറ്റി ചിന്തിച്ചിട്ടില്ല… എന്റെ എല്ലാം എന്റെ അമ്മച്ചിയാണ്.. അവരൊക്കെ തീരുമാനിക്കുമ്പോലെ നടക്കുള്ളൂ..

സർ നെ പപ്പൻ ന്ന് വിളിക്കുന്നതെന്താ? പദ്മനാഭ് ചുരുക്കിയതാണോ? വേറാരുമല്ല മഹേഷാണ് ഈ ചോദ്യകർത്താവ്..

ഒരിക്കലുമല്ല.. Dieheart പദ്മരാജൻ ഫാൻ ആയത് കൊണ്ട് കൂട്ടുകാരൊക്കെ കളിയാക്കി വിളിച്ചു തുടങ്ങിയതാണ്.. പിന്നെ പിന്നെ ടീച്ചേഴ്സും അത് തന്നെ വിളിച്ചു.. ഞാൻ മാറ്റാൻ ശ്രമിക്കുകയും ചെയ്തില്ല.. അപ്പോൾ ശരി നാളെ മുതൽ ക്ലാസ് തുടങ്ങാം അല്ലേ? ഉച്ചക്കു ശേഷം നിങ്ങൾക് freshers day അല്ലേ? ok then കാണാം.. അത്രേം പറഞ്ഞവൻ നടന്നു നീങ്ങി..

ഹരിയോട് പറഞ്ഞു വസു തന്റെ ബാഗിൽ നിന്നും പുസ്തകമെടുത്തു സർ നു പിറകെ പോയി..

സർ… സർ… നന്ദൻ സർ… ഒട്ടും ശങ്കിക്കാതെ തന്നെ ആരാണിങ്ങനെ വിളിക്കുന്നതെന്നറിയാൻ അവൻ തിരിഞ്ഞു നോക്കി..

കയ്യിലൊരു പുസ്തകവുമായി തന്റെ പിറകെ ഓടിയെത്തിയ നീണ്ട മുടി അലസമായി പിന്നിയിട്ട ആ പെൺകുട്ടിയിൽ അവന്റെ മിഴികളുടക്കി എന്താണ് സിഷ്ഠ ലക്ഷ്മി..? മുഖത്തൊട്ടൊരു ഗൗരവം കലർത്തി അവൻ ചോദിച്ചു..

സിഷ്ഠ അല്ല സർ വസിഷ്ഠയാണ്.. അലസമായി കിടന്ന തന്റെ ചുവന്ന കുർത്തിയിൽ കൈകൾ ഞെരടികൊണ്ടവൾ തിരിച്ചടിച്ചു..

ഓഹ് ശരി Whatever.. താൻ എന്തിന്നാണിപ്പോൾ എന്റെ പുറകെ വന്നത്??

അത് അന്ന് ഞാൻ ജോയിൻ ചെയ്യാൻ വന്ന ദിവസം അറിയാതെ എന്റെ ഫയലും ബുക്‌സും സർ ന്റെ ടേബിളിൽ വച്ചിരുന്നു.. തിരക്ക് കാരണം ഞാൻ തിരികെയെടുത്തപ്പോൾ സർ ന്റെ നീർമാതളം പൂത്തകാലം എന്റെ കയ്യിൽ പെട്ടുപോയി… അത് തിരികെ തരാൻ..

അപ്പോൾ താനാണല്ലേ എന്റെ ബുക്ക് മോഷ്ടിച്ചത്?

വസുവിന്റെ മുഖം ദേഷ്യംകൊണ്ട് ചുമന്നു.. അറിയാതെ കയ്യിൽ പെട്ടതാണ് സർ. വേണമെന്ന് വച്ച് എടുത്തതാണെങ്കിൽ ഞാൻ തിരികെ തരേണ്ട കാര്യമെന്താണ്?

ഹേയ് താനിത്ര സില്ലി ആണോ? Im just kidding..ഞാൻ മുഴുവൻ വായിച്ചു തീർന്നതാണ്… താൻ വായിച്ചിട്ട് തിരികെ തന്നാൽ മതി.. ഒന്നുമില്ലെങ്കിലും തന്റെ പ്രിയഎഴുത്തു കാരിയല്ലെ ആമി..

വേണ്ട സർ ഞാൻ കണ്ട അന്നേ വായിച്ചു.. അറിയാതെ കുറച്ചു വരികൾ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു ഇതിൽ… ക്ഷമിക്കണം..

സാരമില്ലടോ… പുസ്തകം കിട്ടിയാൽ പോകാമായിരുന്നെനിക്ക്..

തന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്ന പുസ്തകം മെല്ലെ തലോടി വസു അനന്തന്റെ കയ്യിൽ വച്ച് കൊടുത്തു തിരികെ നടന്നു…

പ്രിയപെട്ടതെന്തോ നഷ്ടപെട്ടത്പോലെ അവളുടെ ഹൃദയം തേങ്ങി.. ഒരുപക്ഷെ അവൾ പോലുമറിയാതെ മിഴിക്കോണിൽ രണ്ടു തുള്ളികൾ സ്ഥാനം പിടിച്ചു..

ഇതേ സമയം തന്റെ കയ്യിലെ പുസ്തകത്തിൽ വിരലോടിച്ചോരു നെടുവീർപ്പിട്ടു കസേരയിൽ ചാഞ്ഞു കിടക്കുകയായിരുന്നു പപ്പൻ.. വീശിയടിച്ച ചെമ്പക കാറ്റിൽ പുസ്തക താളുകൾ മറിഞ്ഞുകൊണ്ടിരുന്നു..പെട്ടന്നാണവന്റെ മിഴികൾ ആ വരികളിലുടക്കിയത് ചുവന്ന മഷികൊണ്ട് അടിവരയിട്ട ആ വരികളിലൂടെ അവന്റെ മിഴികൾ ദ്രുതഗതിയിൽ സഞ്ചരിച്ചു..

എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും
മുൻപേ
ഒരുവട്ടംകൂടി കേൾക്കാൻ പാകത്തിൽ
കണ്ണീരോട് കൂടി നീ അടക്കം പറയണം
പ്രിയതേ നീയെന്റെ പ്രാണനായിരുന്നെന്ന്
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന്

അറിയാതെ ഒരു പുഞ്ചിരി അവനിലും ഉതിർന്നു… ഞാൻ വിചാരിച്ച പോലെ അല്ല.. നല്ല കുട്ടിയാണ് കഴിവുള്ളവളാണ് സിഷ്ഠ..

*****************************************
ഉച്ചമുതൽ വസുവും ഹരിയും മഹേഷും നല്ല കത്തിവെപ്പായിരുന്നു അവരോട് കൂടെ സൗപർണിക എന്ന പാറുവും നിഖിൽ എന്ന നിക്കിയും ചേർന്നു..
അങ്ങനെ അവർ അഞ്ചുപേരും ബാക്ക് ബെഞ്ചേഴ്‌സ് ആയി..

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ തങ്ങളെല്ലാം ഒരേ വഞ്ചിയിലെ യാത്രക്കാരാണെന്ന് അവർ സ്വയം തിരിച്ചറിഞ്ഞു…

മിണ്ടിയും പറഞ്ഞും പരസ്പരം പാരപണിതും സമയം നീങ്ങി..

ഏകദേശം 2 മണിയോടെ അവർ ഓഡിറ്റോറിയത്തിൽ എത്തി ടീച്ചേഴ്‌സെല്ലാം ആദ്യമേ ഹാജർ വച്ചിരുന്നു…

ഓരോരുത്തർക്കായി പണി കിട്ടികൊണ്ടിരുന്നു..

പാറുവിനും ഹരിക്കും പേപ്പർ ഡാൻസ് ആണ് കിട്ടിയേ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ ഭംഗിയായി ചെയ്യാൻ അവർക്ക് കഴിഞ്ഞു..
വളരെ സൗഹൃദപരമായ പരിചയപ്പെടൽ തന്നെ ആയിരുന്നു അത്..

അതിനാൽ തന്നെ വസുവിനു ഭാഗ്യം തുണയുണ്ടായിരുന്നു..

പ്രിയപ്പെട്ട പാട്ടു പാടാനാണ് അവളോട് പറഞ്ഞത് തെല്ലൊന്നാലോചിക്കാതെ തന്നെ
ചെമ്പകസുഗന്ധമേറ്റാഗാനം അവളോർത്തു പാടി..

തന്റെ മുന്നിലെ കാഴ്ച വിശ്വസിക്കാനാകാതെ തരിച്ചു നിൽക്കുകയായിരുന്നു ഓഡിറ്റോറിയത്തിലെ ആളൊഴിഞ്ഞ കോണിൽ പപ്പൻ സർ..

താൻ തേടി നടന്ന സ്വരത്തിനുടമ അവളാണെന്ന തിരിച്ചറിവിൽ ആ മിഴികളിൽ അലയടിച്ചത് വാത്സല്യമായിരുന്നു.

പാടുന്നതിനിടയിൽ തന്നിൽ പാറിവീണ ആ മിഴികളെ അവളും അറിഞ്ഞിരുന്നു… ശരീരത്തിലുടനീളം പൂക്കൾ വിരിയുന്നൊരു സുഖം അവളും തിരിച്ചറിഞ്ഞിരുന്നു..

നീണ്ടആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കുമൊടുവിൽ വേദിയിൽ നിന്നിറങ്ങുമ്പോഴും അവളുടെ കണ്ണുകൾ ആളൊഴിഞ്ഞകോണിലേക്ക് തെന്നി മാറിക്കൊണ്ടിരുന്നു..

ഹരിയും പാറുവും വസുവിനെ കെട്ടിപിടിച്ച് അവരുടെ സന്തോഷം പങ്കിട്ടു. . ക്ലാസ്സിലെ ഓരോരുത്തരായി അവളെ അഭിനന്ദിച്ചു…

ചില സീനിയർ പയ്യന്മാരുടെ പ്രണയപൂർവമുള്ള നോട്ടത്തെ പാടേ കണ്ടില്ലെന്ന് നടിച്ചവൾ ഇരുന്നു..

പിന്നീട് ചെറിയ ചെറിയ ടാസ്ക്കുകളൊക്കെ ആയി സമയം പോയി… ഏകദേശം 4 മണിയോടെ പരിപാടി അവസാനിക്കുകയും ചെയ്തു..

സുദേവ് നെ വിളിച്ചപ്പോൾ അരമണിക്കൂറാവും വരാൻ എന്ന് പറഞ്ഞു.. പാറുവും മഹിയും (മഹേഷ് ) നിഖിയും അവർക്ക് ഒപ്പം കൂടി..

അങ്ങനെ ഐവർ സംഘം ചെമ്പകകാട്ടിൽ ഒഴിഞ്ഞൊരു ഇരിപ്പിടത്തിൽ പോയി ഇരുന്നു..
പാറുവിന്റെ നാട് തിരുവനന്തപുരമായത് കൊണ്ട് തന്നെ അവളും ഇവിടെ ഹോസ്റ്റലിൽ നിന്നാണ് പഠനം.. മാത്രമല്ല ആദ്യമായി വീട് വിട്ടു നിൽക്കുന്നതിന്റെ ടെൻഷനും ആവോളമുണ്ടവൾക്ക്.. ആദ്യമായി എറണാകുളം പോലൊരു നഗരത്തിൽ വന്നതിന്റെതാണെന്ന് മനസിലാക്കി എല്ലാവരും അവളെ പറഞ്ഞു പറഞ്ഞു ബോൾഡാക്കി എടുത്തു കുറച്ചൊക്കെ… നാളെ അറിയാം പ്രത്യാഘാതം എന്ത് തന്നെ ആണെങ്കിലും..

തീരത്തടിയും ശംഖിൽ നിൻ പേരു കോറി വരച്ചൂ ഞാൻ ശംഖുകോർത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോൾ..
വസുവിന്റെ ഫോൺ ശബ്‌ദിച്ചു…

ഹോ ന്റെ പൊന്നെ നീ ഒരു പ്രത്യേക ജീവിയാണല്ലേ ഭയങ്കരമായ റിങ്ടോൺ ഒക്കെ.. നിഖിയാണ്..

പതിയെ പുഞ്ചിരിച്ചുകൊണ്ടവൾ ഫോണിൽ സംസാരിച്ചു..

ഹരി ഇച്ചൻ എത്തിയിട്ടുണ്ട്..

ദേവേട്ടൻ വന്നോ? എന്നാൽ വാ വേഗം പോവാം.. വൈകിയാൽ പിന്നെ അതുമതി.. ഹരി ധൃതികൂട്ടി…

നടക്കുന്നിതിനിടയിൽ താഴെയുള്ള കല്ലിൽ അറിയാതെ തട്ടി വീണു വസു..

ഹാ വേദനയുണ്ടോ വസു.. അടുത്ത് കണ്ട ഇരിപ്പിടത്തിൽ ഇരുത്തി വസുവിന്റെ മുറിവ് കഴുകുകയായിരുന്നു ഹരി…ഞാൻ ദേവേട്ടനോട് വിളിച്ചുപറയാം firstaid box കൊണ്ടുവരാൻ..

വേണ്ട ഹരി കുഴപ്പമൊന്നുമില്ല… വസു വേദന കടിച്ചമർത്തി പറഞ്ഞു..

നിന്നോട് ചോദിച്ചില്ല.. വിളിച്ചു പറഞ്ഞോളൂ ഹരി.. മഹി പറഞ്ഞു..

എന്താ ഇവിടിരിക്കുന്നെ? ശബ്ദം കേട്ടിടത്തേക്ക് നോക്കിയപ്പോൾ HOD യും പ്രിൻസിപ്പലും പപ്പൻ സാറും..

അത് വസിഷ്ഠയുടെ കാൽ കല്ലിൽകൊണ്ട് മുറിവ് പറ്റി.. രക്തം നിൽക്കുന്നില്ല.. പാറു പറഞ്ഞു

നോക്കട്ടെ.. കാൽ കാണിക്കു ലക്ഷ്മി ഞാനൊന്ന് നോക്കാം.. നിഖിൽ താൻ ദേ ആ കാണുന്ന മുന്തിരികളർ ഇല പറിച്ചുവരു ദേ അവിടാണ് ഔഷധതോട്ടം… പപ്പൻ ചൂണ്ടിയിടം നോക്കി അവൻ ഓടിപോയി… നിമിഷ നേരം കൊണ്ട് തന്നെ ഇലയുമായി തിരികെ വന്നു..

വേദന കടിച്ചു പിടിച്ചിരിക്കുന്ന വസുവിനെ ഒന്ന് നോക്കി പപ്പൻ ഇല കയ്യിൽ വാങ്ങി.. ഹരിയുടെ അടുത്ത് നിന്ന് ബോട്ടിൽ വെള്ളത്തിൽ കഴുകിയെടുത്തു.. ഉള്ളംകയ്യിൽ വച്ച് ഞെരടികൊണ്ട് മെല്ലെ മുട്ടിലിരുന്നു അവളുടെ കാല്പാദം തന്റെ മുട്ടിൽ കയറ്റി വച്ചു…
സുഖമുള്ളൊരു നോവ് തന്നിൽ നിറയുന്നതറിഞ്ഞിട്ടും വസു കണ്ണുതുറക്കാനാകാതെ ഇരുന്നു…
ഇതിനുമുൻപ് പരിചയമില്ലാത്ത ഒരു തരം ചെമ്പകഗന്ധം അവിടാകമാനം നിറയുന്നതവൾ അറിഞ്ഞു..

മെല്ലെ തന്റെ കർച്ചീഫിൽ വെള്ളമൊഴിച്ചാ മുറിവിനെ ഒപ്പിക്കൊണ്ട് പിഴിഞ്ഞെടുത്ത നീരും ഇലയുടെ അവശിഷ്ടങ്ങളും കൈകൊണ്ടതിൽ ചേർത്ത് വച്ച്.. പിന്നീട് കർചീഫ് കൊണ്ട് അവൻ ആ മുറിവ് ഭദ്രമായി കെട്ടിവച്ചു.. തന്റെ മുന്നിലിരിക്കുന്ന പെൺകുട്ടിയെ ആർദ്രമായി നോക്കികൊണ്ടാവാൻ കവിളിൽ തട്ടിവിളിച്ചു..

Are U Oky സിഷ്ഠ?

ദൃഢമായ ആ സ്വരം കാതിൽ പതിച്ചതും.. വേദനയാൽ അവന്റെ ഷർട്ടിൽ അള്ളിപിടിച്ചിരുന്ന കൈകൾ തെല്ലൊരു ജാള്യതയോടെ പിൻവലിച്ചവൾ എഴുന്നേറ്റു നിന്നു..
മെല്ലെ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി..
ഹൃദയം നിലച്ചതായി തോന്നി അവൾക്ക്..

വസൂട്ട.. എന്താ പറ്റ്യേ? ആധിയോടെ ഓടിവരുന്ന സുദേവിന്റെ ശബ്ദം കേട്ടതും.. മുറിവ് വകവെക്കാതെ ആ നെഞ്ചിലേക്കോടിയവൾ കൂടണഞ്ഞു..
ഇരുകൈകളാലും അവളെ വാത്സല്യത്തോടെ ചേർത്ത് നിർത്തി..

വേദനിക്കുന്നു ഇച്ചാ… വസു പറഞ്ഞു..

കല്ലിൽ തട്ടീതാ.. ഹരിയെ ദേഷ്യത്തോടെ നോക്കിയാ സുദേവിനോട് പപ്പൻ സർ പറഞ്ഞു..

ഹാ ഞാൻ ബോക്സ് കൊണ്ടുവന്നിട്ടുണ്ട്…

കുഴപ്പമില്ല… മരുന്ന് വച്ച് കെട്ടിയിട്ടുണ്ട്… Anyway Nice to meet U Mr? സുദേവിന് നേരെ കൈനീട്ടികൊണ്ട് പപ്പൻ പറഞ്ഞു.

സുദേവ് വസിഷ്ഠ യുടെ ബ്രദർ ആണ്..
വസിഷ്ഠ വീട്ടിൽ പോയി റസ്റ്റ് എടുക്കണം എന്ന് പറഞ്ഞു HOD യും പ്രിൻസിപ്പലും നടന്നു നീങ്ങി..

ശരിയെന്നാൽ… ടേക്ക് റസ്റ്റ് ലക്ഷ്മി.. See U Guys മറ്റുള്ളവരോടും യാത്ര പറഞ്ഞു പപ്പൻ അവരോടൊപ്പം നടന്നു…

പൊട്ടുപോലെ അവൻ തന്നിൽ നിന്നും അകന്നു പോകുന്നത് നോക്കി വസുവും സുദേവിനൊപ്പം ഇടറുന്ന ചുവടുകൾ വെച്ചു..

ഒരു പ്രാവശ്യമെങ്കിലും തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് അവളുടെ ഹൃദയം തുടികൊട്ടികൊണ്ടിരുന്നു… കണ്ണീർ മറച്ചുവെങ്കിലും അകക്കണ്ണിൽ അവൻ നടന്നു നീങ്ങിയതവൾ അറിഞ്ഞിരുന്നു…

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1