കാലാവസ്ഥാ വ്യതിയാനം നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി ഒമാൻ
മസ്കത്ത്: കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ഒമാൻ നിയമനിർമ്മാണം നടത്താൻ ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കാനാകുന്ന വ്യവസ്ഥകൾ ശക്തമാക്കിയുള്ള നിയമമാണ് അണിയറയിലൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കും.
Thank you for reading this post, don't forget to subscribe!കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം രാജ്യം നേരിടുന്ന വെല്ലുവിളികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഒമാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച കരട് ദേശീയ നയം തയ്യാറാക്കി വരികയാണ്. പൂർത്തിയായിക്കഴിഞ്ഞാൽ
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും രാജ്യത്തെ എല്ലാ പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖ തയാറാക്കുക. 2030 ഓടെ രാജ്യത്തെ കാർബൺ ബഹിർഗമനം 7 ശതമാനമായി കുറയ്ക്കുന്നതിനുള്ള കർമപദ്ധതികൾക്കും ഈ ദേശീയ നയമായിരിക്കും അടിസ്ഥാനമാകുക.
കാലാവസ്ഥാ വ്യതിയാനവും ഓസോൺ പാളി സംരക്ഷണവും സംബന്ധിച്ച മന്ത്രിതല സമിതിയാണ് ഇതിന് നേതൃത്വം നൽകുക. പരിസ്ഥിതി അതോറിറ്റി ഉൾപ്പെടെയുള്ള പൊതു, സ്വകാര്യ മേഖലകളിലെ സാങ്കേതിക വിദഗ്ധർ ഈ ദൗത്യത്തിൽ പങ്കാളികളാകും. പാരിസ്ഥിതിക സംരക്ഷണം, പാരമ്പര്യേതര ഊർജ്ജം എന്നിവ സംബന്ധിച്ച ഒമാൻ വിഷൻ 2040 ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികളും ഇവർ നിർദ്ദേശിക്കും. മറ്റ് രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളും നയങ്ങളും സമിതി പഠിക്കും.