രണ്ടരപ്പതിറ്റാണ്ടുകൊണ്ട് സ്‌കൂള്‍ വളപ്പില്‍ ഒരു പച്ചത്തുരുത്ത്; പ്രകൃതിയെ പകർന്നു നൽകി സുരേഷ് മാഷ്
പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ പകർന്നുനൽകുന്ന ഒരു ഗുരു. നെല്ലറച്ചാൽ സ്കൂളിലെ സുരേഷ് മാഷ് മരങ്ങൾ നട്ടും പരിപാലിച്ചും പ്രകൃതി സംരക്ഷണത്തിന്റെ മാതൃക പുതുതലമുറക്ക് പകർന്നു നൽകുകയാണ്. കുട്ടികളെയും സഹപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് രണ്ടരപ്പതിറ്റാണ്ടുകൊണ്ട് അദ്ദേഹം സൃഷ്ടിച്ചെടുത്തത് ഒരു പച്ചത്തുരുത്താണ്.
Thank you for reading this post, don't forget to subscribe!‘തന്നോളം ആലെത്തിയാല്‍ താന്‍ പോകും’ എന്നൊരു അന്ധവിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. അതിനാൽ ആൽമരം വെക്കുന്നതിന് മുമ്പ് ആളുകൾ രണ്ടാമതൊന്ന് ചിന്തിക്കും. എന്നാൽ സുരേഷ് മാഷ് തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു. സ്കൂളിന്‍റെ പ്രധാന കെട്ടിടത്തിന് അഭിമുഖമായി തൈ നട്ടു. ഹരിത കർമ്മസേനയിലെ കുട്ടികൾ വെള്ളവും വളവും നൽകി അതിനെ പരിപാലിച്ചു.
വർഷങ്ങൾ കടന്നുപോയി. വെയിലും മഴയും, വെള്ളപ്പൊക്കവും, വരൾച്ചയുമെല്ലാം ഉണ്ടായി. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം, ആൽമരം സ്കൂൾ മുറ്റത്ത് തണൽ വിരിച്ച് നിൽക്കുന്നു. അധ്യാപന ജീവിതത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന സുരേഷ് മാഷ് ആൽമരത്തിന്‍റെ തണലിൽ ഇരുന്ന് പുതുതലമുറയെ പ്രകൃതിയെക്കുറിച്ച് പഠിപ്പിക്കുന്നു. പാഠം ഒന്ന്, മരം ഒരു വരം. സുരേഷ് മാഷ് ഒരു പാഠമാണ്. മനുഷ്യൻ പ്രകൃതിയെ എത്രമേൽ പരിപാലിക്കണമെന്ന് പഠിപ്പിക്കുന്ന പാഠം.