Thursday, April 25, 2024
LATEST NEWSPOSITIVE STORIES

200 വർഷം പഴക്കമുള്ള നെല്ലിമരം മുറിക്കാതെ പറിച്ചുനട്ട് നാട്ടുകാരും കുട്ടികളും

Spread the love

കോഴിക്കോട്: 200 വർഷം പഴക്കമുള്ള നെല്ലിമരം പറിച്ചു നടലിന്റെ പാതയിലാണ്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കോഴിക്കോട് വടകര ചോമ്പാല സ്കൂളിന്‍റെ മുറ്റത്തെ നെല്ലിമരം വേരോടെ പിഴുതു മാറ്റി. ഒരു നാടും വിദ്യാർത്ഥികളും ഈ വൃക്ഷത്തിന്‍റെ പുനർജന്മത്തിനായി കാത്തിരിക്കുകയാണ്.

Thank you for reading this post, don't forget to subscribe!

കുട്ടികളുടെ കളിചിരികൾ കേട്ട് ചോമ്പാല എൽ.പി.സ്കൂളിന് തണലേകി ഈ നെല്ലിമരം ഇവിടെ വളരാൻ തുടങ്ങിയിട്ട് 200 വർഷമായി. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി സ്കൂളിന്‍റെ പഴയ കെട്ടിടം പൊളിച്ചുനീക്കി. പുതിയത് നിർമ്മിക്കാൻ ഈ നെല്ലിമരം മുറിക്കണം. എന്നാൽ മുറിച്ചൊഴിവാക്കാന്‍ കഴിയുന്ന ആത്മബന്ധമല്ല ഈ മരത്തോട് സ്കൂളിനും നാട്ടുകാര്‍ക്കുമുള്ളത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നെല്ലിമരം വേരോടെ പിഴുതെടുത്ത് മറ്റൊരിടത്ത് നട്ടു. നാട്ടുകാരും കുട്ടികളും ചേർന്ന് നനച്ചും പരിപാലിച്ചും കാത്തിരിക്കുകയാണ്. അവരുടെ പ്രിയപ്പെട്ട നെല്ലിമരം പഴയപോലെ ഊർജ്ജസ്വലമാവാൻ.

ഗാന്ധിജിക്ക് സ്വാതന്ത്ര്യസമരത്തിന് തുക കൈമാറിയത് ഈ നെല്ലിമരത്തിന് സമീപം വച്ചാണ്. കഴിഞ്ഞില്ല, രാജീവ് ഗാന്ധി, ജയപ്രകാശ് നാരായണന്‍, എ.കെ.ജി, ഇ.എം.എസ്, കൃഷ്ണപിള്ള തുടങ്ങിയ പ്രമുഖരുടെ പ്രസംഗങ്ങളെല്ലാം ഈ നെല്ലിമരത്തിന്റെ ചുവട്ടില്‍ നടന്നിട്ടുണ്ടെന്നാണ് ചരിത്രം.