വ്യക്തമായ മാനദണ്ഡങ്ങള്‍; അവയവദാനത്തിന് സമഗ്ര പ്രോട്ടോകള്‍ രൂപീകരിക്കും
തിരുവനന്തപുരം: അവയവ ദാനവുമായി ബന്ധപ്പെട്ട് സമഗ്രമായ പ്രോട്ടോക്കോൾ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണശേഷമുള്ള അവയവദാനവും ഈ പ്രോട്ടോക്കോളിന് കീഴിൽ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Thank you for reading this post, don't forget to subscribe!അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ഓരോരുത്തരുടെയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതി ഇക്കാര്യം ഉറപ്പാക്കണം. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അവയവദാനം ശക്തിപ്പെടുത്താൻ ചേർന്ന മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഓരോ മെഡിക്കൽ കോളേജും ഉചിതമായ അവലോകന യോഗം വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അവയവദാന പ്രക്രിയ ഒരു സംഘം തന്നെ പൂർത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു ടീമിനെ നിയോഗിക്കണം. ഓരോ മെഡിക്കൽ കോളേജിലും പരിശീലനം ലഭിച്ച ആളുകളുടെ ആത്മാർത്ഥതയുള്ള ടീം ഉണ്ടായിരിക്കണം.