സീനിയർ താരങ്ങൾക്കു ‘ഫുൾടൈം’ വിശ്രമം; ബിസിസിഐക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്
മുംബൈ: ഉഭയകക്ഷി പരമ്പരയിൽ സീനിയർ ഇന്ത്യൻ താരങ്ങൾ തുടർച്ചയായി പങ്കെടുക്കാത്തതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള രണ്ടാം നിര ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സീനിയർ താരങ്ങൾ തുടർച്ചയായി പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട് വന്നത്.
Thank you for reading this post, don't forget to subscribe!വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ ധവാൻ ഇന്ത്യയെ നയിക്കും. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് തുടങ്ങിയ മുതിർന്ന താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ താരതമ്യേന ദുർബലമായ ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കിയത്.
ജോലിഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന കളിക്കാർ തുടർച്ചയായി വിശ്രമം തേടുകയാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഓരോ ടീം സെലക്ഷൻ മീറ്റിംഗിലും ജോലിഭാരം കൈകാര്യം ചെയ്യുന്നത് ചർച്ച ചെയ്യും. രോഹിത്, കോഹ്ലി, ഹാർദിക്, ജസ്പ്രീത് ബുംറ, ഷമി എന്നിവർ വിശ്രമം വേണമെന്ന് എപ്പോഴും പറയാറുണ്ട്. വിശ്രമം അനുവദിക്കുന്ന കാര്യത്തിൽ എപ്പോഴും ഇവർക്കു മുൻഗണന ലഭിച്ചിട്ടുമുണ്ട്.